പേജുകള്‍‌

2013, ജനുവരി 30, ബുധനാഴ്‌ച

പൂച്ചക്കണ്ണുകൾ

എന്റെ അമ്മയെ പ്രാണനു തുല്യം സ്നേഹിച്ചിരുന്ന ഒരു വ്യക്തി ഉണ്ടായിരുന്നു. ബാലൻ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ഞങ്ങൾ ബാലമ്മാമ എന്ന് വിളിച്ചു അദ്ദേഹത്തെ. അമ്മയുടെ മുറച്ചെറുക്കൻ. പക്ഷേ അമ്മയ്ക്ക് അദ്ദേഹത്തെ ഒട്ടും ഇഷ്ടമല്ലായിരുന്നു. അദ്ദേഹത്തിന് പൂച്ചക്കണ്ണുകളായിരുന്നു എന്നതായിരുന്നു അമ്മ അദ്ദേഹത്തിൽ കണ്ടെത്തിയ കുറ്റം. അമ്മയെ കാണുമ്പോൾ 'പൂച്ച, പൂച്ച' എന്ന് പറഞ്ഞ് മറ്റുള്ളവർ കളിയാക്കിയിരുന്നത് ആ ഇഷ്ടക്കേടിനെ ബലം വെപ്പിച്ചു. അമ്മയെ അങ്ങിനെ പറഞ്ഞ് കളിയാക്കിയവരോട് എനിയ്ക്ക് വളരെയധികം ദേഷ്യമാണ്. കാരണം, അന്നവർ അങ്ങിനെ എന്റെ അമ്മയെ കളിയാക്കിയില്ലായിരുന്നുവെങ്കിൽ, ഒരുപക്ഷേ അമ്മ ബാലമ്മാമയെ വിവാഹം ചെയ്യുമായിരുന്നു. എങ്കിൽ അമ്മയിലൂടെ ഉണ്ടാകുമായിരുന്ന എനിയ്ക്കും പൂച്ചക്കണ്ണുകൾ ലഭിയ്ക്കുമായിരുന്നു.  ബാലമ്മാമയുടെ മക്കളുടേതെല്ലാം പൂച്ചക്കണ്ണുകളായിരുന്നു.

അമ്മ ഇഷ്ടപ്പെടാത്ത പൂച്ചക്കണ്ണുകൾ എന്നും എന്റെ ബലഹീനതയാണ്. എപ്പോൾ മുതലാണ് ഞാൻ പൂച്ചക്കണ്ണുകൾ ഇഷ്ടപ്പെട്ടുതുടങ്ങിയത് എന്നെനിയ്ക്കറിയില്ല. എപ്പോഴോ ഞാനവയെ ഇഷ്ടപ്പെട്ടു തുടങ്ങി. കൂട്ടുകാരികൾ കളിയാക്കും 'അവളെ സൂക്ഷിച്ചോണം. ഇല്ലേൽ വല്ല പൂച്ചക്കണ്ണിന്റേയും പിന്നാലെ പോയീന്നു വരും!!' അത്രയ്ക്കിഷ്ടമാണെനിയ്ക്ക് അവ. ബാംഗ്ലൂർ വന്നതിനു ശേഷവും കൂടെയുള്ള കൂട്ടുകാരികൾ പൂച്ചക്കണ്ണുകളുള്ളവരെ കണ്ടാൽ എന്നെ വിളിയ്ക്കും. ആട് ഇല കണ്ട് പോകുന്നതുപോലെ ഞാൻ പൂച്ചക്കണ്ണുള്ളവരുടെ കൂടെ പോകും എന്നവർ പറയും. അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുമുണ്ട്.

ബസ്സിലെ ഡ്രൈവറുടെ പൂച്ചക്കണ്ണുകളിൽ ആകൃഷ്ടയായി ഇറങ്ങേണ്ട സ്ഥലം മറന്നു പോയിട്ടുണ്ട്. കൂട്ടുകാരികൾ വിളിച്ചപ്പോഴാണ് അക്കാര്യം ഓർത്തത്!! ചുട്ട ചോളം വിൽക്കുവാൻ വരുന്ന ഒരു പയ്യനുണ്ടായിരുന്നു. അവന്റേത് നീണ്ടുവിടർന്ന പൂച്ചക്കണ്ണുകളായിരുന്നു എന്നതുകൊണ്ടുമാത്രം അവ കാണുവാൻ വേണ്ടി ആവശ്യമില്ലെങ്കിലും ഞാൻ ചുട്ടചോളം സ്ഥിരം വാങ്ങിയിരുന്നു!! എന്തുകൊണ്ടാണ് പൂച്ചക്കണ്ണുകളെ ഞാനത്രയേറെ ഇഷ്ടപ്പെട്ടത്? എന്റെ അമ്മയ്ക്ക് അവ ഏറെ വെറുപ്പുള്ളതായിരുന്നതുകൊണ്ടോ??!!

2013, ജനുവരി 27, ഞായറാഴ്‌ച

സൗഹൃദമറവിലെ കഴുകക്കണ്ണുകളും കാൽപ്പനിക പ്രണയത്തിന്റെ വക്താക്കളും

കഴുകന്മാരാണ് ചുറ്റിലും...

അവിവാഹിത എന്ന തലക്കെട്ട് കഴുകക്കണ്ണുകളിൽ ആകർഷണമുളവാക്കുന്നു. സൗഹൃദം എന്ന മറവിൽ മറ്റ് ലക്ഷ്യങ്ങൾ ലാക്കാക്കി അവർ അടുക്കുന്നു.

വരുന്നവർക്കെല്ലാം പൊതുവായിട്ടുള്ള പ്രത്യേകത എന്തെന്നാൽ, അവരുടെയെല്ലാം ദാമ്പത്യജീവിതം പരാജയമാണെന്നതാണ്!! എങ്കിൽ അത്തരം ദാമ്പത്യബന്ധങ്ങളിൽ നിന്നും വിടുതൽ നേടി ആഗ്രഹിയ്ക്കുന്ന ജീവിതം സ്വന്തമാക്കൂ എന്ന് അഭിപ്രായപ്പെട്ടാൽ ആരും അതിനു തയ്യാറല്ല. ദുസ്സഹമായ ദാമ്പത്യജീവിതത്തിൽ നിന്നും ആശ്വാസം നേടുവാൻ അവർ സമീപിക്കുന്നു. പക്ഷേ നൽകുവാൻ അത്ര മാത്രം ആശ്വാസം എന്റെ പക്കലില്ലാത്തതുകൊണ്ട്, അവരൊന്നൊന്നായി എന്റെ സൗഹൃദശ്രേണികളിൽ നിന്നും കൊഴിഞ്ഞു പോകുന്നു; എന്നെന്നേയ്ക്കുമായി. ആശ്വാസം എനിയ്ക്ക്.

ഒറ്റയ്ക്കെന്തിനിങ്ങനെ ജീവിയ്ക്കുന്നു. ഉള്ള ജീവിതം ആസ്വദിച്ച് ജീവിച്ചുകൂടെ എന്നാണ് ചോദ്യം! തുറന്ന ലൈംഗികതയുടെ സുരക്ഷിതത്വവും അവർ നിർദ്ദേശിയ്ക്കുന്നു. ഇപ്പറയുന്നവരെല്ലാം സ്വന്തം കുടുംബമെന്ന സെയ്ഫ് സോണിൽ നിന്നുകൊണ്ടാണ് നിർദ്ദേശം നൽകുന്നത് എന്നതാണ് രസാവഹം. ദുസ്സഹമായ ദാമ്പത്യത്തിൽ നിന്ന് ആശ്വാസം തേടി ഉഴറുന്ന നിസ്സഹായർ!! സ്വന്തമായി പെൺസുഹൃത്തുക്കൾ ഉള്ളവരും കുറവല്ല. പെൺസുഹൃത്തിന്റെ ഹരാസ്മെന്റിൽ നിന്നും രക്ഷനേടുവാൻ ഒരു താൽക്കാലിക ആശ്വാസം! അതാണ് അവരുടെ ലക്ഷ്യം!! ദാമ്പത്യം ദുസ്സഹമാണെങ്കിലും അതിൽ നിന്നും താൽക്കാലിക രക്ഷയെ അവർക്ക് വേണ്ടൂ!! വിവാഹജീവിതത്തിലേയ്ക്ക് കടന്ന് മധുവിധു കാലം കഴിയുന്നതിനും മുൻപേ ആശ്വാസം തേടുന്നവരും ഇല്ലാതില്ല.
 
പുരുഷൻ എന്ന സങ്കൽപ്പത്തിന് വിലകുറയുന്നു ഇതെല്ലാം കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ.. സ്വന്തം ഇണ അറിയാതെ എന്തും ചെയ്യാം എന്ന് കരുതുന്ന പുരുഷൻ വിശ്വാസയോഗ്യനല്ലാതായി തീരുന്നു. സ്വന്തം ഇണയോട് ആത്മാർത്ഥത കാണിയ്ക്കുവാൻ സാധിയ്ക്കാത്ത ഇത്തരം പുരുഷന്മാർ മറ്റാരോട് ആത്മാർത്ഥത കാണിയ്ക്കും?!  എല്ലാ പുരുഷന്മാരും ഇങ്ങിനെയോ എന്ന് ചിന്തിയ്ക്കുവാൻ പ്രേരിപ്പിക്കുന്നു ഇത്തരം പുരുഷന്മാർ.

പ്രണയിയ്ക്കുന്ന പെണ്ണിനോട് ആത്മാർത്ഥതയുണ്ടെങ്കിൽ, കെട്ടിയ പെണ്ണിനോട് ആത്മാർത്ഥതയുണ്ടെങ്കിൽ, കെട്ടാൻ പോകുന്ന പെണ്ണിനോട് ആത്മാർത്ഥതയുണെങ്കിൽ   എങ്ങിനെ പുരുഷന് മറ്റൊരുവളെ തേടി പോകുവാൻ സാധിയ്ക്കും? എങ്ങിനെ മറ്റൊരുവളെ പ്രാപിയ്ക്കുവാൻ സാധിയ്ക്കും?

പ്രണയിയ്ക്കുന്ന പെണ്ണിനോട് പ്രണയം എന്ന വികാരമോ അവളെ പെണ്ണായിത്തന്നെയോ, തോന്നിയിട്ടില്ല എന്ന് പറയുന്ന പുരുഷന്മാരും കുറവല്ല! പിന്നെ എങ്ങിനെ അവർക്ക് അവളെ പ്രണയിയ്ക്കുവാൻ കഴിയുന്നു? പിന്നെ എങ്ങിനെ അത്തരമൊരുവളെ ജീവിതത്തിലേയ്ക്ക് കൂട്ടുവാൻ സാധിയ്ക്കുന്നു? അതോ ഇപ്പറയുന്ന പ്രണയം സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലമുള്ള കാട്ടിക്കൂട്ടലുകളോ..?

ഇതൊക്കെ കാണുമ്പോൾ പുരുഷന്മാരെ വിശ്വസിയ്ക്കുവാനേ പാടില്ല എന്ന നിലപാടിൽ ചെന്നെത്തുന്നു.

തന്റെ ഇണയോട് ആത്മാർത്ഥതയുള്ള പുരുഷന്മാരില്ല എന്നല്ല. അത്തരം പുരുഷന്മാരെയും സുഹൃത്തുക്കളായി ലഭിയ്ക്കുവാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. ഏത് പാതിരാത്രിയിലും ഭയലേശമന്യേ കൂടെ നടക്കാവുന്ന, സ്ത്രീ എന്ന കണ്ണുകളോടെ നോക്കാത്ത ഏതാനും ചില പുരുഷ സുഹൃത്തുക്കൾ. വിവാഹിതരും അവിവാഹിതരുമുണ്ട് അക്കൂട്ടത്തിൽ. വിവാഹിതരുടെ ഇണകളെല്ലാം അതുകൊണ്ടു തന്നെ സുഹൃദ്ശ്രൃംഖലയിൽ മാറ്റ് കൂട്ടുന്നു. അവർക്ക് തങ്ങളുടെ ഇണയിൽ നിന്നും മറച്ചു വെയ്ക്കേണ്ടത്ര രഹസ്യമല്ല ഈ സൗഹൃദം എന്നത് ആശ്വാസം നൽകുന്നു.

കാൽപ്പനിക പ്രണയത്തിന് ഇപ്പോൾ കാലിക പ്രാധാന്യമില്ല എങ്കിലും അതിന്റെ വക്താക്കൾ കുറ്റിയറ്റിട്ടില്ല എന്നത് ചില സുഹൃത്തുക്കളെങ്കിലും ബോധ്യപ്പെടുത്തി തരുന്നു. അവരിൽ പലരും പ്രണയം എന്ന പവിത്ര വികാരം ഒന്നുമല്ല എന്ന് തള്ളിപ്പറയുന്ന ഘട്ടത്തിൽ എത്തി നിൽക്കുന്നു എങ്കിലും!!

അവർ  കണ്ടെത്തുന്ന ഇണകൾ പ്രായോഗികവനിതകളും പുരുഷന്മാരും ആയതിനാൽ തങ്ങൾക്ക് 'വേണ്ടത്' ലഭ്യമാകാതാകുമ്പോൾ പ്രണയമുപേക്ഷിച്ച് തിരിച്ച് നടക്കുന്നു; വേണ്ടത് നൽകുവാൻ സാധിയ്ക്കുന്ന മറ്റൊരു ഇണയെ തേടി!! കാൽപ്പനിക പ്രണയത്തിന്റെ വക്താക്കൾ മനസ് കലങ്ങി അലഞ്ഞു നടക്കുന്നു!!! അത്തരക്കാരെല്ലാ '47 കളിൽ ജനിയ്ക്കേണ്ടവരായിരുന്നു എന്ന പരിഹാസം മാത്രം സ്വന്തമാക്കുന്നു.

ലോകവും ഈ ലോകത്തിലെ മനുഷ്യരും മാറിയത് അറിയാത്തവരാണ് അവർ. അതുകൊണ്ടു തന്നെ അവർ ജീവിതത്തിൽ പരാജയം ഏറ്റ് വാങ്ങുന്നു. ഏതോ സുഹൃത്തിന്റെ വാക്കുകൾ ഓർക്കുന്നു. 'ആത്മാർത്ഥതയെല്ലാം കെട്ടിപ്പൂട്ടി വെച്ച് ജീവിതക്കളരിയിൽ ഇറങ്ങണം. എങ്കിൽ മാത്രമേ വിജയിയ്ക്കൂ...' അത്തരം വിജയത്തിൽ എന്ത് നേട്ടം?

വിശ്വാസയോഗ്യരല്ലാത്തവർ പുരുഷന്മാർ മാത്രമല്ല. സ്ത്രീകളും ഒപ്പത്തിനൊപ്പം നിൽക്കുന്നു. അതുകൊണ്ടാണല്ലോ 'അഭിനവദേവദാസ്'മാരായി നടക്കുന്ന പുരുഷന്മാരെ കാണേണ്ടി വരുന്നത്!

കണ്ടുവരുന്ന മറ്റൊരു പ്രവണത, 'നമുക്ക് സുഹൃത്തുക്കളായിരിക്കാം. എന്റെ വിവാഹം കഴിയുന്നതുവരെയോ നിന്റെ വിവാഹം കഴിയുന്നതു വരെയോ നമുക്ക് എല്ലാം പങ്ക് വെയ്ക്കാം..' എന്നതാണ്. ഈ 'എല്ലാം' എന്നതിൽ എല്ലാം അടങ്ങിയിരിക്കുന്നു. ഒരു പരസ്പര ധാരണ! സ്വന്തം കുടുംബമാകുമ്പോൾ പിന്നെ ഇപ്പറയുന്ന സൗഹൃദമില്ല. മുഖത്തോടു മുഖം കണ്ടാൽ പോലും അറിയുകയില്ല!!

ഇവർ  താന്താങ്ങളുടെ കള്ളക്കളികൾക്ക് എന്തിന് 'സൗഹൃദം' എന്ന പവിത്രനാമം ഉപയോഗിയ്ക്കുന്നു എന്നാണ് മനസിലാകാത്തത്!! സൗഹൃദം എന്നത് എല്ലാ കള്ളക്കളികൾക്കുമുള്ള മറയാണ് എന്നാണോ? എങ്കിൽ സൗഹൃദം എന്നതിന്റെ യഥാർത്ഥ അർത്ഥത്തിന് വിലയില്ലെന്നോ?

ലോകം മാറിയത് അറിയാഞ്ഞത് സ്വന്തം തെറ്റായി പരിഗണിയ്ക്കുന്നു. അതോ മാറുന്ന ലോകത്തിനൊത്ത് മാറുവാൻ സാധിയ്ക്കാത്തതോ..?

സൗഹൃദം എന്ന മറ പിടിച്ചു വരുന്നവരുടെ മനസിലിരുപ്പ് എളുപ്പം മനസിലാക്കുവാൻ മിക്കവാറും സാധിയ്ക്കാറുണ്ട് എന്നതിനാൽ, പെട്ടന്ന് തന്നെ അത്തരം സൗഹൃദമറക്കാരെ ഒഴിവാക്കുവാൻ സാധിയ്ക്കുന്നുണ്ട്. അതുതന്നെ ഭാഗ്യമായി കരുതുന്നു. ഒരുപാട് സുഹൃത്തുക്കൾ ഇല്ല എങ്കിലും ഉള്ള സുഹൃത്തുക്കൾ വിശ്വാസയോഗ്യരാണ് എന്നത് ആശ്വാസം...

2013, ജനുവരി 23, ബുധനാഴ്‌ച

'കുതിര'പന്തയം അഥവാ 'കൂതറ'പന്തയം

(ഇത് ഒരു യഥാർത്ഥസംഭവത്തെ ആസ്പദമാക്കിയുള്ള കഥയാണ്. ഇതിലെ കഥാപാത്രങ്ങൾ ഒട്ടും സാങ്കൽപികമല്ല. നാമങ്ങൾ മാത്രമാണ് സാങ്കൽപികം. ഇതിലെ അവസാന അഭിപ്രായം വായനക്കാർക്ക് വിട്ടു തരുന്നു...)



"എടാ സഞ്ജൂ.., ഇത് ഞാനാണ്. സുഖമാണോടാ..."
"എന്താടീ പതിവില്ലാതെ ഒരു സുഖാന്വേഷണമൊക്കെ?"
"പ്രത്യേകിച്ചൊന്നുമില്ലടാ... എനിയ്ക്കൊരു കാര്യമറിയാനായിരുന്നു"
"അതെനിയ്ക്ക് മനസിലായി. എന്തെങ്കിലും കാര്യമുണ്ടെങ്കിലല്ലേ നീയെന്നെ വിളിയ്ക്കൂ..."
"പോടാ നീ.. അല്ലാതെ നിന്നെ ഞാൻ വിളിയ്ക്കാറില്ല?"
"ഞാൻ ചുമ്മാ പറഞ്ഞതാടീ പോത്തേ... നീ കാര്യം എന്താന്നു പറ."
"എടാ.. മാതൃരമയിൽ ജോലി ചെയ്തിരുന്ന ഒരു സ്മര്യ കറിയാച്ചനെ നീ അറിയുമോ?"
"ഓ... നമ്മടെ ധീരജിന്റെ സെറ്റപ്പ്.."
"എഹ്!! ധീരജോ? അതാരാടാ? ഇവൾ ധീരജിന്റെ സെറ്റപ്പാണെന്നോ? എടാ പെമ്പിള്ളേരെ കുറിച്ച് ചുമ്മാ അപരാധം  പറയല്ലേ കേട്ടോ..."
"അതേടീ..  കേരളത്തിലെ അറിയപ്പെടുന്ന ദമ്പതികളുടെ മകനായതു കൊണ്ട് ഞാൻ അവന്റെ കൂടുതൽ കാര്യങ്ങൾ പറയുന്നില്ല. സ്പോർട്ട്സുമായി ബന്ധപ്പെട്ടവരാണ് അവന്റെ അച്ഛനുമമ്മയും. അതു കൊണ്ട് അവനെ കുറിച്ച് കൂടുതൽ വിട്ടു പറയാൻ എന്നെ കൊണ്ട് സാധിയ്ക്കില്ല.   ധീരജ് പറഞ്ഞ് ഈ കക്ഷിയെ എനിയ്ക്കറിയാം. അതല്ലേ ഞാൻ പേര് കേട്ടപ്പഴേ പറഞ്ഞത്. ആട്ടെ? എന്താ കേസ്കെട്ട്?"
"ഓ.. ഒന്നുമില്ല. എന്റെ ഒരു സുഹൃത്തിനു ഈ കൊച്ചിന്റെ പ്രൊപ്പോസൽ. ഞാൻ മാതൃരമ ഇവിടെ എഡിഷൻ തുടങ്ങിയപ്പോൾ മുതൽ കുറേ കാലം അവിടെ ഫ്രീലാൻസർ ആയി പ്രവർത്തിച്ചിട്ടുള്ളതല്ലേ... സോ.. എന്നോടൊന്നു അന്വേഷിയ്ക്കാൻ പറഞ്ഞു, അവിടെ ജോലിയുള്ള പഴേ ഏതെങ്കിലും ആളുകളോട്. ഇപ്പോൾ ആ കുട്ടി അവിടെ ജോലി ചെയ്യുന്നില്ല പോലും. എങ്കിലും ഒന്ന് അറിഞ്ഞു വെയ്ക്കാൻ പറഞ്ഞു."

 "എന്തായാലും ഞാനീ പെങ്കൊച്ചിനെ കുറിച്ചുള്ള വിവരങ്ങൾ നിനക്ക് എത്തിച്ചു തരാം. നീ നാളെ എന്നെ വിളിയ്ക്കൂ.. ഇന്ന് ധീരജ് വിളിയ്ക്കുമ്പോൾ കാര്യങ്ങൾ ഞാൻ തോണ്ടിയെടുത്തോളാം. പിന്നെ അപരാധമൊന്നും ഒരു പെങ്കൊച്ചിനെ കുറിച്ചും ധീരജ് പറയാറില്ല. അവൻ വളച്ച പെൺകുട്ടികളെ മാത്രമേ അവൻ പറയാറുള്ളൂ. എന്ന് വച്ച് വളയാത്ത പെമ്പിള്ളേരെ കുറിച്ച് അവൻ 'വളയുന്ന ടൈപ്പ് അല്ല' എന്നു തന്നെ പറയും. അവരോടവൻ ബഹുമാനം പ്രകടിപ്പിക്കുകയും ചെയ്യും.   അതാണവൻ. അവന് നല്ല പെൺസുഹൃത്തുക്കളുള്ള കക്ഷിയാ... അവരെ കുറിച്ചൊന്നും അവൻ ഇതു വരെ അപവാദം പറഞ്ഞതായി കേട്ടിട്ടില്ല. അതുകൊണ്ട്, അപരാധം പറയുന്നു എന്ന് നീ പറയല്ലേ കൊച്ചേ..."

"എടാ.. ഞാൻ സ്മര്യാമ്മയുടെ ഒരു ഫോട്ടോ മെയിൽ ചെയ്തു തരാം. ആളിതു തന്നെയോ എന്ന് ഒന്നു കൺഫേം ചെയ്തിട്ടു മതി ബാക്കി വിവരശേഖരണം കേട്ടോ.."

"ഓക്കേടീ.. നീ ഇന്നു തന്നെ ഫോട്ടോ അയയ്ക്ക്. ഞാൻ ധീരജിനെ നേരിൽ കാണാൻ പറ്റുമോ എന്നൊന്നു നോക്കട്ടെ. അങ്ങിനാണേൽ നേരിട്ട് കാര്യങ്ങൾ അറിയാമല്ലോ"
"ശരീടാ.."

അവൾ ഫോൺ സംഭാഷണം നിർത്തി സ്മര്യയുടെ ഫെയ്സ്ബുക്ക് പ്രൊഫൈൽ തുറന്ന് ആ കുട്ടിയുടെ ഒരു ഫോട്ടോ ഡൗൺലോഡ് ചെയ്ത് ഉടൻ തന്നെ സഞ്ജുവിന് അയച്ചു കൊടുത്തു.


                                                                           ----------

"ടാ അളിയാ.. എത്ര നാളായെടാ കണ്ടിട്ട്?!! നീയൊന്നു കൊഴുത്തല്ലോടാ..."

"പെണ്ണുമ്പിള്ളയുണ്ടാക്കി തരുന്നത് വായറിയാതെ തട്ടി വിടുകയല്ലേടാ.. അതാ.. അവളാണേൾ മുടിഞ്ഞ കൈപ്പുണ്യമുള്ളവളും. ഇങ്ങിനെ രുചിയോടെ വെച്ചുവിളമ്പി തരുമ്പോൾ പിന്നെ കഴിയ്ക്കാതെ എന്തു ചെയ്യാനാ..."

"നിന്റെ പെണ്ണുമ്പിള്ള റോഷ്നി എവിടെ പോയെടാ..? ഞാൻ വരുന്ന കാര്യം നീയവളോട് പറഞ്ഞില്ലായിരുന്നോ?"
"അവളെ ഏതാണ്ട് ഷോപ്പിംഗിനെന്നും പറഞ്ഞ് അവൾടെ കൂട്ടുകാരികൾ വിളിച്ചോണ്ടു പോയി. ഇപ്പം വന്നേക്കാം, നിന്നോട് പോകല്ലേ എന്ന് പറയണം എന്നും പറഞ്ഞാ പോയിരിക്കുന്നെ. ഒരു ഒന്നൊന്നര മണിക്കൂറിനുള്ളിൽ തിരിച്ചു വരുമായിരിക്കും!!"
"എങ്കിൽ സൗകര്യമായി. ഞാനൊരു പ്രധാന കാര്യം ചോദിയ്ക്കാനാ ഇപ്പോ അർജന്റ് ആയി വന്നത്. നീ സ്മര്യ കറിയാച്ചനെ ഓർക്കുന്നോടാ? മാതൃരമയിൽ ജോലി ചെയ്തിരുന്ന..."
"എന്തിനാടാ നീയവളെ കുറിച്ച് ഇപ്പോൾ എന്നോട് ചോദിയ്ക്കുന്നേ? ബ്ലാക്ക്മെയിൽ ചെയ്യാനാണോടാ..? ചതിയ്ക്കല്ലേടാ.. റോഷ്നിയെങ്ങാനുമറിഞ്ഞാൽ എന്റെ ജീവിതം..."
"ഹ!! അതിനൊന്നുമല്ലടാ..  അവളെ കുറിച്ച് എനിയ്ക്ക് കുറച്ചു വിവരമറിയണം. അതിനാ ഞാൻ വന്നത്. അല്ലാതെ നിന്നെ ബ്ലാക്ക്മെയിൽ ചെയ്യാനൊന്നുമല്ല. ആദ്യം ഈ ഫോട്ടോയിൽ കാണുന്ന ആളാണോ കക്ഷി എന്ന് നോക്കിക്കേ... എന്നിട്ട് നീ ഡീറ്റെയിൽ ആയി പറ. നീ പണ്ടെങ്ങാണ്ട് ഈ പേര് പറഞ്ഞ ഒരു ഓർമ്മയെനിയ്ക്കുണ്ടായിരുന്നു. അതാ ഞാൻ നിന്നോട് തന്നെ ചോദിച്ചത്. നീയന്ന് ആഡ്ജോൺ കമ്പനിയിൽ സിബുവിന്റെ കൂടെയല്ലായിരുന്നോ..."
"കക്ഷി ഇത് തന്നെടേയ്... റോഷ്നി ലഖ്നൗവിൽ പഠിയ്ക്കാൻ പോയ കാലത്തെ എന്റെ ഒരു നേരമ്പോക്കല്ലായിരുന്നോ ഈ കക്ഷി. ഒരു താൽക്കാലിക സെറ്റപ്പ്. പൊന്നളിയാ റോഷ്നിയെ ഒന്നും ഇതറിയിക്കല്ലേ... എന്റെ ജീവിതം കോഞ്ഞാട്ടയാകും."

"ഇല്ലടാ കോപ്പേ.. നീ പറ"
"നിനക്കറിയാലോ എനിയ്ക്കിവളുമായി എല്ലാ ഇടപാടും ഉണ്ടായിരുന്നു എന്നു. അവളങ്ങ് വിജിപുരയിലെ ഒരു ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നെ. ഒരു മെസ്സിനു മുകളിലുള്ള ഹോസ്റ്റൽ. അവിടന്ന് ഇടയ്ക്കിടെ ഞാനവളെ പൊക്കാറുണ്ടായിരുന്നു. ഞങ്ങൾ തമ്മിൽ അന്ന് കട്ടപ്രേമമല്ലായിരുന്നോ... അതിനിടയിൽ എനിയ്ക്ക് ഒരാവശ്യത്തിന് വയനാട്ടിൽ പോകേണ്ട ആവശ്യം വന്നു. ഒരു രണ്ടുമൂന്നു മാസക്കാലം ഞാൻ ഇവിടെ ഇല്ലായിരുന്നു. വയനാട്ടിൽ പെട്ടു പോയി. പിന്നെ വന്നപ്പോൾ അറിഞ്ഞു അവൾ മാതൃരമയിൽ നിന്നും പത്ത് മുപ്പത്തയ്യായിരം രൂപ അടിച്ചു മാറ്റി എന്നൊക്കെ. നീ നമ്മുടെ സന്തോഷ് കുര്യനോട് ചോദിച്ച് നോക്കടാ.. കൂടുതൽ വിവരം അവർ തരും. അവർക്കൊക്കെ അവളെ കൃത്യമായിട്ടറിയാം.  എന്റെ ഭാഗ്യത്തിനാ ഞാനന്ന് വയനാട്ടിൽ പെട്ടുപോയത്. ഇല്ലേൽ എന്റേം ഇവളുടേം ചുറ്റിക്കളിയറിയുന്ന മാതൃരമയിലുള്ളവർ വിജാരിയ്ക്കില്ലേ എനിയ്ക്ക് വേണ്ടിയാ അവൾ അത്രേം പൈസ അടിച്ചു മാറ്റിയത് എന്ന്. ഇവൾ തിരിമറി തുടങ്ങുന്നതിനും മുൻപ് തന്നെ എനിയ്ക്ക് വയനാട്ടിൽ പോകേണ്ടി വന്നു എന്നത് എന്റെ ഭാഗ്യം. അങ്ങ് ഹെഡ് ഓഫീസിൽ നിന്നാണത്രേ ഇവളുടെ തിരിമറി പിടിച്ചത്."
"എന്താടാ സത്യത്തിൽ ഉണ്ടായത്? ആള് മുറ്റാണല്ലോ അപ്പോൾ.."
"അത് പരസ്യം കൊണ്ടു കൊടുക്കുന്നവരിൽ നിന്നും കാശ് വാങ്ങി അക്രെഡിറ്റഡ് ഏജന്റുമാരുടെ അക്കൗണ്ടിൽ അവൾ കണക്കെഴുതി കാശ്സ്വന്തം പോക്കറ്റിലിട്ടു. അത്രേള്ളൂ..  പത്രത്തിന്റെ ഹെഡാഫീസിൽ നിന്ന് ഏജൻസിക്കാർക്ക് മൂന്നുമാസത്തിൽ ഒരിയ്ക്കൽ ബില്ലയയ്ക്കുന്ന പരിപാടിയുണ്ട്. അന്നേരമാണ് അവർ ക്യാഷ് ഡീൽ ക്ലിയറാക്കുക. പത്രത്തീന്ന് ബില്ലു വന്നപ്പോ  അവർ പറഞ്ഞു ഇന്നയിന്ന പരസ്യങ്ങളൊന്നും ഞങ്ങളുടെ അക്കൗണ്ടിലുള്ളതല്ല എന്ന്. അന്നേരം അന്വേഷണം വന്നു. ഇവളെ പിടിച്ചു. പിന്നെ കാശൊക്കെ വസൂലാക്കി എന്നാ കേട്ടത്. അത് കഴിഞ്ഞു അവൾ രാജി വെച്ചു പോയി. ഞാൻ കൂടുതൽ അന്വേഷിയ്ക്കാൻ പോയില്ല. പുലിവാല് എന്തിനാ ഞാൻ തലയിൽ കയറ്റി വെയ്ക്കുന്നെ എന്നു കരുതി.  ഞാനുള്ളപ്പോൾ തന്നെ  ആ സന്തോഷ് കുര്യനും ഏതാണ്ട് ചുറ്റിക്കളിയുണ്ടായിരുന്നെന്നാ പിന്നീട് ഞാൻ കേട്ടത്. അവനോട് ചോദിച്ചാൽ കൂടുതൽ ഡീറ്റയിൽ കിട്ടും. എടാ.. ഇതൊന്നും നീ റോഷ്നിയുള്ളപ്പോ പറയല്ലേടാ അളിയാ... "

"ഇല്ലടാ.. നീ ടെൻഷനടിയ്ക്കണ്ടാ.. ഞാൻ ഇനി സന്തോഷിനെയും കാണേണ്ടി വരുമല്ലോ.."

'എന്തായാലും റോഷ്നി ഇവിടെയില്ലാത്ത സാഹചര്യം മുതലാക്കി നമുക്ക് രണ്ടെണ്ണമടിയ്ക്കാം.. നീ വാടാ സഞ്ജൂ..."

                                                --------------------------------------------

"സന്തോഷേ... ഞാനാടാ.. എന്നായുണ്ടെടാ വിശേഷം? സുഖമാണോ..?"
"സുഖമാന്നേയ്.. നീയെന്നതാടാ എടുപിടീന്നൊരു വിളീം അന്വേഷണോം. എന്നതാടാ ഉവ്വേ...?"
"ഓ.. ഒന്നുമില്ലടാ.. എനിയ്ക്കാ സ്മര്യ കറിയാച്ചനെ കുറിച്ചൊന്ന് അറിയണമായിരുന്നു. നിന്നോട് ചോദിച്ചാൽ വിവരം കിട്ടുമെന്ന് തോന്നി. അതാ ചോദിച്ചേ.. നീ അറിയുമോടാ ഇങ്ങിനെ ഒരു കക്ഷിയെ? മാതൃരമയിൽ ജോലി ചെയ്തിരുന്ന..?"
"അറിയുമോന്നോ? അവൾടെ കോൺടാക്റ്റ് നമ്പർ പോയിട്ട് ഞാൻ ഇക്കണ്ടകാലം മുഴുവൻ അന്വേഷിച്ച് ഇന്നലെ കിട്ടിയതേയുള്ളൂ എനിയ്ക്ക്. അവളെ വിളിയ്ക്കുകേം ചെയ്തു. അവളേതാണ്ട് കോഴ്സ് പഠിയ്ക്കുകയായിരുന്നു. ഇപ്പോ പഠിപ്പ് കഴിഞ്ഞു. ഉറപ്പാ.. അവളത് ആരെയെങ്കിലും ഊ.....ഞ്ഞാലാട്ടി നേടിയതായിരിക്കാനേ തരമുള്ളൂ. അല്ലാതെ അവൾടെ വീട്ടിൽ ഇപ്പോ അത്രേം പണം ചിലവാക്കി ആ കോഴ്സ് പഠിപ്പിക്കാനുള്ള സാമ്പത്തികസ്ഥിതിയൊന്നുമില്ല. എന്റെ ഓഫീസിൽ ഞാനവൾക്കൊരു ജോലി വാഗ്ദാനം ചെയ്തിട്ടുണ്ട്. സാലറിയൊന്നുമില്ല. അവൾക്കാവശ്യമുള്ളതെടുക്കാം.. ഒരു ഗിവ് ഏന്റ് ടെയ്ക്ക് പോളിസിയിൽ. വന്നാൽ ഞാനൊന്ന് അർമാദിയ്ക്കും മോനേ... നിനക്ക് വേണോ..? വേണേൽ വഴിയുണ്ടാക്കാം കേട്ടോ. നീയെന്തിനാടാ ഇപ്പോ ആ പെങ്കൊച്ചിനെ കുറിച്ച് അന്വേഷിയ്ക്കാൻ?.."
"അയ്യോ.. എനിയ്ക്ക് വേണ്ടായേ... നീ തന്നെ അങ്ങർമാദിച്ചോ. ഞാൻ പെണ്ണുകെട്ടീട്ട് അന്ന് അർമാദിച്ചോളാം. ഇത്തരം ചീളുകേസൊന്നും എനിയ്ക്ക് വേണ്ട.
എന്റെ ഒരു സുഹൃത്തിനു ആ കൊച്ചിന്റെ പ്രൊപ്പോസൽ വന്നു. ഒന്ന് കൂടുതൽ അറിഞ്ഞേക്കാമോ എന്ന് എന്നോട് ചോദിച്ചു. അതാ. എന്നാ ഞാൻ പിന്നെ വിളിയ്ക്കാടാ.. പറഞ്ഞതെല്ലാം സത്യമാണല്ലോലെ? ഒരു പെങ്കൊച്ചിനെ കുറിച്ചാ പറയുന്നേ എന്നോർമ വേണം"

"മാതൃരമയിൽ ജോലി ചെയ്തിരുന്ന സ്മര്യ കറിയാച്ചനെ കുറിച്ചാണു നീ ചോദിച്ചതെങ്കിൽ, ഞാൻ പറഞ്ഞതൊന്നും നുണയല്ല. അത്രേം ഗ്യാരണ്ടി പോരേ?"

"ഓക്കേടാ എന്നാ. ഞാൻ വിളിയ്ക്കാം"


                                              ------------------------------------


"എടിയേ... ഞാനന്വേഷിച്ചു കേട്ടോ... സംഗതി കൊച്ച് മുറ്റാ... അവനോട് പറഞ്ഞേക്ക് സംഭവം വേണ്ടാ എന്ന്. ഞാൻ അറിഞ്ഞ കാര്യങ്ങൾ നിന്നോട് പറയാം. ..................പിന്നേയ് ഞാനീ പറഞ്ഞതൊക്കെ നീ നിന്റെ വളരെ അടുത്ത സുഹൃത്താണെങ്കിൽ മാത്രം അവനോട് പറഞ്ഞാൽ മതി. ഇല്ലെങ്കിൽ പറയണ്ടാ. വെറുതെ അവനോട് എടുത്ത് തലയിൽ വയ്ക്കണ്ടാ എന്ന് പറ. അവന്റെ ജീവിതം നായ നക്കിയമാതിരിയാകും. സാമ്പത്തിക ഇടപാടൊന്നും നടത്തണ്ടാ എന്നും പറഞ്ഞേരെ. നീ കാര്യം പറഞ്ഞേക്ക്. അവൻ തീരുമാനിയ്ക്കട്ടെ വേണോ വേണ്ടയോ എന്ന്"

                                                      -------------------------------------

"സ്മര്യാമ്മേ... സുഖമാണോടാ കുട്ടൂസ്.. നാട്ടിൽ നിന്നും പോരുന്നില്ലേ നീ? എടാ നീയന്ന് ഒരാളുടെ പേര് പറഞ്ഞില്ലേ നിനക്ക് ജോലി ഓഫർ ചെയ്തെന്ന്. ആ ഓഫീസിന്റെ പേരെന്തായിരുന്നു..?"
"അത് ... ജെം ആഡ്സ്.. എന്തേ ഇപ്പോൾ പെട്ടന്ന് അത് ചോദിയ്ക്കാൻ? നീ അഭിരാമിയെ കണ്ടോ?"
"ഇല്ലടാ.. ഞാൻ ഇങ്ങനെ ഇരുന്നപ്പോൾ എന്തോ ഓർത്തപ്പോ ചോദിച്ചെന്നേയുള്ളൂ... പിന്നെ വേറൊരു കക്ഷിയുണ്ടായിരുന്നല്ലോ... ധീരജോ മറ്റോ... അയാളെ നീയറിയുമോ?"
"നീയെന്തിനാ ഇപ്പോ അതൊക്കെ ചോദിയ്ക്കുന്നേ? സത്യം പറ. നീ അഭിരാമിയെ കണ്ടോ? അവളെന്തിനാ എനിയ്ക്കിട്ട് പണിയുന്നേ..?"
"നിന്നോട് ഞാൻ പറഞ്ഞോ അവൾ നിനക്കിട്ട് പണിയുന്നെന്ന്?  നിനക്കവളെ കുറിച്ചെന്തറിയാം? ചുമ്മാ അവളെ പറയാൻ"
"എനിയ്ക്കറിയാം, നീയവളെ കണ്ടു. എനിയ്ക്കറിയാം അവളെ. എഴുതുന്നവളല്ലേ അവൾ.. എനിയ്ക്കറിയാം. അവളെന്തിനാ എനിയ്ക്കിട്ട് പണിയുന്നത്?"
"അവളെ ഞാൻ കണ്ടില്ല എന്ന് പറഞ്ഞില്ലേ? പിന്നെന്തിനാ നീ അവളെ പറയുന്നേ? ധീരജിനെ അറിയുമോ ഇല്ലയോ.. അത്രയല്ലേ ഞാൻ ചോദിച്ചുള്ളൂ..."
"അഭിരാമി പറയാതെ നിനക്കിപ്പോ ഇങ്ങിനൊരു സംശയം വരില്ല. ആരാ ഈ ധീരജ്..  എനിയ്ക്ക് അറിയുക പോലുമില്ല. മാതൃരമയിൽ ഒരാൾ എപ്പോൾ വന്നാലും എന്റെ പേര് ചോദിച്ചു കൊണ്ടേയിരിക്കും. എന്റെ കയ്യിലേ കാശ് തരൂ.. എനിയ്ക്കയാളുടെ പേരൊന്നും അറിയുക പോലുമില്ല. ആരാ ഈ ധീരജ് എന്ന് നിനക്കറിയരുതോ? നീ തന്നെയല്ലായിരുന്നോ അത്? നിനക്കറിയില്ലേ എല്ലാം... മഞ്ജിമ ഏതാണ്ട് പറഞ്ഞിട്ടുണ്ട് അവിടെ എനിയ്ക്ക് ബോയ് ഫ്രെന്റ് ഉണ്ടെന്നൊക്കെ. പക്ഷേ പേരെന്താ പറഞ്ഞിരിക്കുന്നേ എന്നെനിയ്ക്കറിയില്ല. നിനക്കറിയരുതോ അത് നീയായിരുന്നു എന്ന്. നീ വേറെ പേരിലാ അവിടെ അറിയപ്പെടുന്നത് എന്ന്. പിന്നെ ഈ ധീരജ്... എനിയ്ക്ക് മുഖപരിചയം പോലുമില്ല. ആരാന്നു പോലും എനിയ്ക്കറിയില്ല. നീയിപ്പൊ എന്തിനാ ഇങ്ങിനൊക്കെ ചോദിയ്ക്കുന്നേ.. ആ അഭിരാമിയോട് പറയൂ എനിയ്ക്കിട്ട് പണിയല്ലേ എന്ന്...  പിന്നെ ധീരജിനെ കൂട്ടി മാതൃരമയിലുള്ളവരൊക്കെ എന്നെ കളിയാക്കുമായിരുന്നു. എനിയ്ക്കിഷ്ടമായിരുന്നില്ല അതൊന്നും..  മാതൃരമയിലുള്ളവരും മാതൃരമയുമായി ബന്ധമുള്ളവരും എല്ലാം കള്ളന്മാരാ.. ... ആ സിബുവും പിന്നെ സന്തോഷും.. അങ്ങിനെ എല്ലാവരും. സിബു 12 ലക്ഷം തിരിമറി നടത്തി. ശ്രീകുമാറും രാജൻ കുര്യാക്കോസും കൂട്ടരുമൊക്കെ ചേർന്ന് 45 ലക്ഷം തിരിമറി നടത്തി. എല്ലാം കള്ളമ്മാരാ. എന്നെ ബലിയാടാക്കിയതാ അവരെല്ലാം ചേർന്ന് എന്ന് നിനക്കറിയരുതോ....  ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ എല്ലാം?   പിന്നെ, നീയെന്തിനാ ഇപ്പോ ധീരജിനെ കുറിച്ചും ജെം ആഡിനെ കുറിച്ചും ഒക്കെ ചോദിച്ചത്..? അത് ഞാനന്ന് പറഞ്ഞില്ലായിരുന്നോ... ബ്ലാ...ബ്ലാ.. ബ്ലാ.. ബ്ലാ.. ബ്ലാ.. ബ്ലാ..." -  അനുനാസിക സ്വരത്തിൽ കൊഞ്ചിക്കൊണ്ട്  അവൾ തുടർന്നു... ഒരു മണിക്കൂറോളം നീണ്ട വിശദീകരണങ്ങളും ബ്ലാ..ബ്ലാ..യും

                                                                 ------------------------------------

"അതെന്തിനാടാ അവൾ ഇത്രയും വിശദീകരണം തന്നത്? അത് ഒരു അനാവശ്യമല്ലേ? എന്തൊക്കെയോ മറയ്ക്കാനുള്ള ത്വര. അതുകൊണ്ടല്ലേ ഒരു കാര്യത്തിന് ഇത്രയും വിശദീകരണം നൽകുന്നത്. ഇല്ലേൽ നേരെ കാര്യം പറഞ്ഞാൽ പോരേ ഇല്ലെങ്കിൽ 'ഇല്ല' ഉണ്ടെങ്കിൽ 'ഉണ്ട്' അത്രല്ലേ വേണ്ടൂ...
പിന്നെ  അവൾക്ക്   മുഖപരിചയം പോലുമില്ലാത്ത ധീരജിനെ കൂട്ടി മാതൃരമയിലുള്ളവർ കളിയാക്കുമായിരുന്നു എന്നും പറയുന്നു!! അതെന്താടാ സംഗതി?   പിന്നെ ഒരാളെ ബലിയാടാക്കാൻ തീരുമാനിയ്ക്കുമ്പോൾ ഈ ചീള് മുപ്പത്തയ്യായിരത്തിന് ആരെങ്കിലും ബലിയാടാക്കുമോടാ.. അത്രയ്ക്ക് വിവരമില്ലാത്തവരാണോ താപ്പാനകൾ എന്ന് അവൾ പറയുന്ന ഈ തലപ്പത്തിരിക്കുന്ന ആളുകൾ? ചുരുങ്ങിയത് ലക്ഷങ്ങളെങ്കിലും കെട്ടിവെച്ച് കൊടുക്കില്ലേ..? മാത്രമല്ല, അവൾ പറഞ്ഞതുപ്രകാരം ലക്ഷങ്ങളോളം തിരിമറി നടത്തിയവർ
ഇപ്പോഴും അവിടെ ജോലി ചെയ്യുന്നു!!അവളെ പണം തിരിമറി നടത്തി കയ്യോടെ
പിടിച്ചതുകൊണ്ട്മാതൃരമയിലുള്ളവരും മാതൃരമയുമായി ബന്ധപ്പെട്ടവരും
എല്ലാം കള്ളന്മാരാണ് എന്ന് പറയുന്നതിലെ യുക്തി മനസിലാകുന്നില്ല.  പിന്നെ, ഇല്യാത്തകാര്യങ്ങളാണെങ്കിൽ 'അഭിരാമി പണിയും'
എന്ന് അവളെന്തിനാ ഭയക്കുന്നത്?  അപ്പോൾ എന്തോ ഇല്ലേ?   "

-----------------------------------------------------------------



"ഇതാര്!!! കുറേ നാളായല്ലോ കണ്ടിട്ട്! താനിവിടെ ഇല്ലായിരുന്നോ? എവിടെയാടോ താൻ? സുഖമായിരിക്കുന്നോ?"
"ഞാനിവിടെയൊക്കെത്തന്നെയുണ്ട് സർ. സുഖമായിരിക്കുന്നു. സാർ സുഖമായിരിക്കുന്നോ?"
"കുഴപ്പമില്ല. താനീ വഴിയും ഞങ്ങളെയുമൊക്കെ മറന്നു എന്നു കരുതി. എന്താ ഇപ്പോൾ വിശേഷിച്ച്? തന്റെ പ്രസിദ്ധീകരണങ്ങളൊക്കെ എങ്ങിനെ പോകുന്നു?"
"അതൊക്കെ നിർത്തി സർ. ഇപ്പോൾ സ്വന്തമായി ഒരു ഏജൻസി നടത്തുന്നു. സ്വസ്ഥം. സാമ്പത്തികമായിട്ടും മാനസികമായിട്ടും വലിയ ടെൻഷനൊന്നുമില്ലാതെ സ്മൂത്തായി പോകുന്നു ജീവിതം."
"അത് തന്നെ കാണുമ്പോഴേ അറിയാം. അന്നത്തേതിനേക്കാൾ ഒത്തിരി മാറ്റം വന്നിട്ടുണ്ട്. വണ്ണമൊക്കെ വച്ചു."
"അതാണെന്ന് തോന്നുന്നു മോഹനേട്ടന് എന്നെ മനസിലായില്ല. ഒരു അപരിചിതയോട് ചിരിക്കുന്നതു പോലെ എന്നൊടും ചിരിച്ചു. പോകുമ്പോൾ ഒന്നു കാണണം അദ്ദേഹത്തെ."
"ഊം. എന്തെ ഇപ്പോൾ പ്രത്യേകിച്ച്?"
"അതു പിന്നെ.., സർ.. എനിയ്ക്കിവിടെ ജോലി ചെയ്തിരുന്ന ഒരു സ്മര്യ കറിയാച്ചനെ കുറിച്ച് അറിയാനായിരുന്നു."
"അതെന്തെ?"
"എന്റെ ഒരു സുഹൃത്തിന് മാട്രിമോണിയൽ വഴി ഈ കുട്ടിയുടെ പ്രൊപ്പോസൽ വന്നു. അവരുടെ ഫെയ്സ്ബുക്ക് പ്രൊഫൈൽ നോക്കിയപ്പോൾ കുറച്ച് വർഷങ്ങൾക്ക് മുൻപ് ഇവിടെ ജോലി ചെയ്തിരുന്നു എന്നു കണ്ടു. എനിയ്ക്കിവിടെ നേരത്തേ പരിചയമുള്ളതുകൊണ്ട് എന്നോടൊന്നു അന്വേഷിയ്ക്കാൻ പറഞ്ഞു എന്റെ സുഹൃത്ത്. സാറൊക്കെ ഇവിടെയുള്ളതു കൊണ്ട് നോക്കാം എന്ന് ഞാനും പറഞ്ഞു. അതാ.."
""സ്മര്യ ഇവിടെ ജോലി ചെയ്തിരുന്നു രണ്ട് വർഷം മുൻപ്. ആ കുട്ടി നല്ല സ്മാർട്ട് ഏന്റ് എന്തൂസിയാസ്റ്റിക് ആയിട്ടുള്ള കുട്ടിയാണ്."
"സർ എന്റെ മൊബൈലിൽ ആ കുട്ടിയുടെ ഫോട്ടോ ഉണ്ട്. ഈ കുട്ടി തന്നെയാണോ എന്നൊന്നു നോക്കാമോ..?"
"കുട്ടി ഇതു തന്നെ. പിന്നെ, തന്റെ കാര്യങ്ങളൊക്കെ എങ്ങിനെ പോകുന്നു? വിവാഹമൊക്കെ?"
"ഇല്ല സർ. വിവാഹമൊന്നും ആയില്ല. ഒന്നും ശരിയായി വന്നില്ല. പിന്നെ, ഒരു ചാരിറ്റബിൾ ട്രസ്റ്റ് നടത്തണം എന്നൊക്കെ മോഹമുണ്ട്.  നേരത്തേ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇനി സാമ്പത്തികം കുറച്ചുകൂടി മെച്ചപ്പെട്ടിട്ട് അതിനായി ഫുൾടൈം മാറ്റി വെയ്ക്കണം.  അതുകൊണ്ട് വിവാഹത്തെ കുറിച്ച് കാര്യമായി ചിന്തിക്കുന്നില്ല."
"ഓഹോ.. അത് നല്ല കാര്യമാ.. പിന്നെ,  തനിയ്ക്ക് ഈ സുഹൃത്തിനെ എത്ര കാലമായിട്ടറിയാം?"
"ഒരു ഒൻപത് വർഷത്തോളമായി അറിയാം സർ. വളരെ അടുത്ത സുഹൃത്താണ്. കുറേ നാളായി കണ്ടിട്ട്; എങ്കിലും സ്ഥിരമായി മെയിൽ ചെയ്യാറുണ്ട്. അന്നേരമാ ഈ കാര്യം പറഞ്ഞത്. എന്നോട് അന്വേഷിയ്ക്കാനും പറഞ്ഞു."
"ഒൻപത് വർഷമായി അറിയാവുന്ന റിലേഷൻ ആകുമ്പോൾ വളരെ അടുത്ത ബന്ധമാണ്. ഫ്രെന്റിനോട് താൻ കള്ളം പറയരുത്."
"അതെന്താ സർ അങ്ങിനെ പറഞ്ഞത്?"
"അല്ല. ഞാൻ പറഞ്ഞല്ലോ സ്മര്യയെ കുറിച്ച്. ആ കുട്ടിയേക്കാൾ തനിയ്ക്ക് അടുപ്പം തന്റെ ഫ്രെന്റിനോടായിരിക്കുമല്ലോ. അതുകൊണ്ടാണല്ലോ താനിത്രയും ദൂരം വന്ന് എന്നെ കണ്ടതും ചോദിച്ചതും. അതുകൊണ്ട് പറയുന്നതാ. ആ കുട്ടി ഇവിടെ നിന്ന് രാജി വെച്ചത് ചില സാമ്പത്തിക തിരിമറി നടത്തി പിടിയ്ക്കപ്പെട്ടതിനു ശേഷമാണ്. തന്റെ ഫ്രെന്റിനുള്ള ആലോചനയാണെന്ന് പറഞ്ഞതു കൊണ്ടാണ് പറയുന്നത്. ആ കുട്ടി ഇവിടെ ക്യാഷിലിരുന്നിരുന്നു. അത് കൃത്യമായി കണക്കിൽ കാണിയ്ക്കാതെ വേറെ കണക്കിൽ കാണിച്ചു. ഒടുവിൽ ഹെഡ് ഓഫീസിൽ നിന്നും ഓഡിറ്റിംഗിനു വന്നപ്പൊഴാ അറിഞ്ഞത്."
"അപ്പോൾ ഇവിടെ ഉള്ളവർ അറിഞ്ഞിരുന്നില്ലെ?"
"ഇവിടെ അത്ര സ്ട്രിക്റ്റ് ആയി ചെക്ക് ചെയ്യാറില്ല. മൂന്നു മാസത്തിലൊരിക്കൽ ഹെഡ് ഓഫീസിൽ നിന്നും ഓഡിറ്റിംഗ് ഉണ്ടാവും. ഇതും അങ്ങിനെയാണ് കണ്ടെത്തിയത്. മുപ്പത്തയ്യായിരം രൂപയോളമായിരുന്നു തിരിമറി നടത്തിയത്."
"അതെങ്ങിനെ സർ? ഒറ്റയടിയ്ക്ക് അത്രയൊക്കെ തിരിമറി നടത്താൻ പറ്റുമോ?"
"ഒറ്റയടിയ്ക്കല്ലായിരിക്കാം. മൂന്ന് മാസം കൊണ്ടായിരിക്കാം. ഒറ്റയടിയ്ക്കാണെങ്കിൽ ഞങ്ങൾ അറിയില്ലേ.. ഇത് ചെറിയ ചെറിയ തുകകൾ മാറ്റി മാറ്റി അത്രയായതാണ് മൊത്തം. ആ കുട്ടിയ്ക്കെതിരെ ആക്ഷൻ എടുക്കാനായി ഞങ്ങൾ അവരുടെ നാട്ടിൽ പോയി അന്വേഷിച്ചിരുന്നു. അന്വേഷണത്തിൽ നിന്നും മനസിലായി ആ കുട്ടിയുടെ വീട്ടിലെ സാമ്പത്തിക സ്ഥിതി അത്ര മെച്ചപ്പെട്ടതല്ല എന്ന്. ഒരു അമ്മയും അനിയനും മാത്രമേയുള്ളൂ. അച്ഛനാണെങ്കിൽ കുറേ വർഷങ്ങളായി നാട് വിട്ടതാണ്. എവിടെയാണെന്ന് ഒരറിവുമില്ല. അതൊക്കെ അറിഞ്ഞപ്പോൾ പിന്നെ ആ കുട്ടിയ്ക്ക് നേരെ മറ്റ് നടപടികളൊന്നും എടുക്കണ്ട എന്ന് തീരുമാനിച്ചു. പിന്നെ ഒരു പെൺകുട്ടിയല്ലേ... എടുത്ത പൈസ ശമ്പളത്തിൽ നിന്നും പി.എഫിൽ നിന്നുമൊക്കെയായി തിരിച്ചു പിടിച്ചു. അതു കഴിഞ്ഞപ്പോൾ ആ കുട്ടിയ്ക്ക് ഇവിടെ നിൽക്കാൻ പറ്റുന്നുണ്ടായിരുന്നിരിക്കില്ല. മാത്രമല്ല കൂടെ ജോലി ചെയ്തിരുന്നവരുടെയൊക്കെ മുന്നിൽ ഒരു ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടായിരിക്കാം. അതുകൊണ്ടാണെന്ന് തോന്നുന്നു ആ കുട്ടി രാജി വെച്ചു. ഇപ്പോൾ എവിടെയാണ് എന്നൊന്നും അറിയില്ല."
"ഇത് ഞാൻ നേരത്തേ കേട്ടിരുന്നു സർ. അതുകൊണ്ടാണ് സാറിനോട് നേരിട്ട് അന്വേഷിയ്ക്കാം എന്ന് കരുതിയത്. സർ ഒന്നും പറയാതെ ഞാൻ ചോദിയ്ക്കുന്നത് ശരിയല്ലാലോ എന്ന് കരുതി."
"തന്റെ അടുത്ത സുഹൃത്താണ് എന്ന് പറഞ്ഞതുകൊണ്ടാണ് ഞാനത് പറഞ്ഞത്. തന്നെ എനിയ്ക്കറിയാമല്ലൊ. നാളെ ഇതൊക്കെ അയാളറിഞ്ഞാൽ തന്നോട് തീർച്ചയായും ചോദിയ്ക്കും എന്തേ ഇതൊന്നും അറിഞ്ഞില്ല എന്ന്. അതാ പറഞ്ഞത്."
"സത്യത്തിൽ അതൊരു ഗോസിപ്പ് ആണെന്നാണ് ഞാൻ കരുതിയത്. പിന്നെ വേറെ ചിലരും പറഞ്ഞു ഇതേ കഥ. പക്ഷേ തുകയിൽ മാറ്റമുണ്ടായിരുന്നു. ചിലർ പറഞ്ഞു മുപ്പത്തയ്യായിരം എന്ന്. ചിലർ അറുപതിനായിരം, ചിലർ ലക്ഷം. പിന്നെ, ആ കുട്ടി തന്നെ പറഞ്ഞിരിക്കുന്നത് സിസ്റ്റത്തിൽ പുതിയ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തപ്പോൾ ഉണ്ടായ മിസ്റ്റെയ്ക്ക് മനസിലാക്കാതെ ആ കുട്ടിയുടെ കണക്കിൽ പെടുത്തിയതാണെന്നാണ്.  അതാണ് നേരിട്ട് ഇവിടെ വന്ന് അന്വേഷിയ്ക്കാം എന്ന് കരുതിയത്."
"അറുപതും ലക്ഷവുമൊന്നുമില്ല. മുപ്പത്തയ്യായിരമേ ഉണ്ടായിരുന്നുള്ളൂ. അതാണെങ്കിൽ ഞങ്ങൾ പിടിയ്ക്കുകയും ചെയ്തു. പിന്നെ ആ കുട്ടിയെ കുറിച്ച് അങ്ങിനെയൊന്നും പറയേണ്ട ആവശ്യം നമുക്കില്ലാലോ. മാത്രമല്ല, താല്പര്യമെങ്കിൽ തുടർന്നും ജോലി ചെയ്യാം എന്നും പറഞ്ഞു. പക്ഷേ ആ കുട്ടിയ്ക്ക ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടായിരിക്കാം. രാജി വെച്ചു.  പിന്നെ  സിസ്റ്റത്തിൽ പുതിയ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുമ്പോൾ മിസ്റ്റെയ്ക്ക് വന്നാൽ ഇവിടത്തെ ഐ.ടി. സ്റ്റാഫുകൾ അത്ര കഴിവില്ലാത്തവരാണോ അതറിയാതിരിക്കാൻ? നമ്മുടെ സ്ഥാപനം അത്ര ചെറിയതൊന്നുമല്ല എന്നറിഞ്ഞൂടെ. ഏറ്റവും നല്ല പ്രൊഫഷനലുകളാണ് നമ്മുടെ ഐ.ടി. സ്റ്റാഫുകൾ. അവർക്കത് മനസിലാക്കാനും റെക്റ്റിഫൈ ചെയ്യാനും കഴിഞ്ഞില്ല എന്ന് പറഞ്ഞാൽ. എന്താടോ..!! മാത്രമല്ല ഒരു സോഫ്റ്റ്‌വെയറും പെട്ടന്ന് ഇംപ്ലിമെന്റ് ചെയ്യാറില്ല. സാവകാശമേ അത് ചെയ്യൂ.    ഒന്ന് മനസിലാക്കുക. ആർക്കും ആരെയും ഒരുപാട് നാൾ തട്ടിച്ചോ പറ്റിച്ചോ ജീവിയ്ക്കാൻ സാധിയ്ക്കില്ല.  കാരണം,  അയാളെ തട്ടിയ്ക്കാൻ മറ്റൊരാൾ എവിടെയെങ്കിലും രൂപം കൊള്ളുന്നുണ്ടാകും. അതാണ് സത്യം. ദൈവം എന്നൊരാൾ മുകളിലുണ്ടല്ലോ."
"സർ.. ആ കുട്ടിയുടെ മോറൽ സൈഡിനെ കുറിച്ച് എന്തെങ്കിലും...?"
"അത്... അത് ഞാൻ പറയാൻ പാടില്ല. അത് താനും പറയണ്ട. വേണമെങ്കിൽ അതൊക്കെ അയാൾ നേരിട്ട് അന്വേഷിച്ചറിയട്ടെ. അതല്ലേ നല്ലത്?"
"ശരി സർ."
"വേറെ എന്തൊക്കെയുണ്ടെടോ വിശേഷങ്ങൾ? ഇടയ്ക്കൊക്കെ ഇങ്ങോട്ടിറങ്ങിക്കൂടെ?"
"വേറെ വിശേഷമൊന്നുമില്ല സർ. സത്യം പറഞ്ഞാൽ പുറത്തേയ്ക്കിറങ്ങാൻ മടിയാ. പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് പണ്ട് കുറേ കറങ്ങി നടന്നതു കൊണ്ടായിരിക്കാം ഇപ്പോൾ അധികം ഇറങ്ങേണ്ടി വരാറില്ല. വർക്ക് ഫ്രം ഹോം. അതാ."
"പ്രസിദ്ധീകരണം തീർത്തും ഉപേക്ഷിയ്ക്കണ്ട കേട്ടോ. തനിയ്ക്ക് നല്ല ടാലന്റുള്ള ആളാണ്. അല്ലെങ്കിൽ അതൊക്കെ കൈകാര്യം ചെയ്യാൻ തന്നെ കൊണ്ട് സാധിയ്ക്കില്ലായിരുന്നു. സോ, അതൊന്നും ഉപേക്ഷിയ്ക്കണ്ട."
"ഉപേക്ഷിയ്ക്കില്ല സർ. അന്ന് അത് സീറോയിൽ തുടങ്ങിയതിന്റെ കുറേ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. അതുമൂലമുണ്ടായ കടങ്ങളൊക്കെ ഈയടുത്ത കാലത്താണ് വീട്ടിയത്. തിരിച്ചു വേണ്ടാ എന്ന് പറഞ്ഞാണ് തന്നത്. പക്ഷേ അങ്ങിനെയല്ലാലൊ. പലിശയടക്കം രണ്ടേകാൽ ലക്ഷം. ഇനി ഒരു സംരംഭം തുടങ്ങുമ്പോൾ ആവശ്യത്തിന് പൈസയുമായിട്ടേ തുടങ്ങൂ. അതുവരെ അത് റിന്യൂ ചെയ്തുകൊണ്ടിരിക്കും."
"അത് വേണം. ആരോടും സാമ്പത്തികമായി കടപ്പെട്ടിരിയ്ക്കരുത്. അത് എത്ര അടുത്ത സുഹൃത്തായാലും. പ്രത്യേകിച്ചും പെൺകുട്ടികൾ. പിന്നെ തന്റെ ഉള്ളിലെ തിരി അണയാതെ സൂക്ഷിയ്ക്കണം. പ്രത്യേകിച്ചും തന്നെപ്പോലെ കഴിവുള്ളവർ. ഇടയ്ക്കൊക്കെ ഇറങ്ങൂ"
"ശരി സർ. എങ്കിൽ ഞാനിപ്പോൾ പൊയ്ക്കോട്ടെ?"
"അങ്ങിനെയാവട്ടെ. താൻ കൂടുതൽ കാര്യങ്ങളൊന്നും ആ കുട്ടിയെ കുറിച്ച് അന്വേഷിച്ചറിയാൻ നിൽക്കണ്ട കേട്ടോ.. ഒടുവിൽ താൻ പറഞ്ഞു എന്ന് പറയും. അയാൾക്ക് വേണമെങ്കിൽ അയാൾ അന്വേഷിച്ചറിയട്ടെ."
"ശരി സർ. അപ്പോൾ വീണ്ടും കാണാം സർ.."


---------------------------------------
"ആദർശ്... ഞാനാടാ.. സുഖമാണോ..?"
"ആഹാ.. എവിടെയായിരുന്നെടീ ഇത്ര നാൾ?  ഒരു വിവരവുമില്ലായിരുന്നല്ലോ.. ഞാനൊക്കെ കരുതി നീ തട്ടിപ്പോയിക്കാണും എന്ന്."
"അയ്യട മോനേ... അത്ര പെട്ടന്നൊന്നും തട്ടിപ്പോകുന്ന ജനുസ്സല്ല ഞാൻ. മുടിഞ്ഞ ആയുസ്സാ.. കാലനും കൂടെ വേണ്ട എന്നും പറഞ്ഞ് ഓടി രക്ഷപ്പെട്ടതാ."
"എന്താടീ നിന്റെ വിശേഷങ്ങൾ? നിന്റെ പ്രസിദ്ധീകരണം എങ്ങിനെയുണ്ടിപ്പോൾ? ക്ലച്ച് പിടിച്ചോ?"
"ഓ.. അതൊക്കെ ഞാൻ എന്നേ വിട്ടു. ഇപ്പോൾ ഒരു ഏജൻസി നടത്തുന്നു. സുഖം സ്വസ്ഥം. മനസമാധാനമുണ്ട്. അത്യാവശ്യം പണവും."
"എന്തേ നീയിപ്പോൾ പതിവില്ലാതെ വിളിച്ചത്?"
"ഞാൻ ഒരു കാര്യം അറിയാൻ വേണ്ടി വിളിച്ചതാടാ... നീയൊരു സ്മര്യ കറിയാച്ചനെ അറിയുമോ..?"
"അറിയാം. ഞങ്ങൾടെ ഫ്രെന്റ് ധീരജിന്റെ ഗേൾ ഫ്രന്റ് ആയിരുന്നു. എന്തേ ചോദിയ്ക്കാൻ.."
"അല്ല, ഞാൻ ഒരു കാര്യം അറിഞ്ഞു ആ കുട്ടിയെ കുറിച്ച്. എന്റെ സുഹൃത്തിന് ആ കുട്ടിയുടെ ഒരു പ്രൊപ്പോസൽ. ഒന്ന് അന്വേഷിയ്ക്കാൻ പറഞ്ഞു. അന്നേരം ഇങ്ങിനെയൊരു ഗോസിപ്പ് കേട്ടു. നീയൊക്കെ ആ സമയം ആ സ്ഥാപനവുമായി ബന്ധപ്പെട്ട് വർക്ക് ചെയ്തിരുന്നതല്ലെ. സത്യം വല്ലോം ഉണ്ടോ എന്നറിയാം എന്ന് കരുതി. ചുമ്മാ പെമ്പിള്ളേരെ കുറിച്ച് വേണ്ടാതീനം പറയരുതല്ലോ.. മാത്രമല്ല ആ കുട്ടി ഇതേ പറ്റി പറഞ്ഞതായിട്ടറിവ് ധീരജിനെ മുഖ പരിചയം പോലുമില്ലെന്നാ. അങ്ങിനെയാകുമ്പോൾ അത് അപവാദമല്ലേ"
"ഓഹോ.. അവൾ അങ്ങിനെ പറഞ്ഞോ..? എങ്കിൽ അതങ്ങിനെയല്ല എന്ന് തെളിയിക്കണമല്ലോ.. എന്തായാലും നീ നല്ല നേരത്താ വിളിച്ചത്. ഞങ്ങൾ കൂട്ടുകാരെല്ലാവരും കൂടെ ഒരു ഗെറ്റ് ടുഗദർ വെച്ചിട്ടുണ്ട്. വരുന്ന തിങ്കളാഴ്ച. അന്ന് ഞങ്ങൾ എല്ലാവരും കാണും. മുഖപരിചയം പോലുമില്ല എന്ന് പറഞ്ഞല്ലേ... അത് കാണിച്ചു തരാം. റോജന്റെയോ മനോജിന്റെയോ കയ്യിൽ ഉണ്ടാകും ഒരു ഫോട്ടൊ എങ്കിലും. മനോജ് ഫോട്ടോഗ്രാഫറാണ്. അപ്പോൾ തീർച്ചയായും ഉണ്ടാകും. ധീരജിന്റെ റൂം മെയ്റ്റ്സ് ആയിരുന്നു ഇവരൊക്കെ ഒരുപാട് കാലം. ഞാൻ നിന്നെ വിളിയ്ക്കാമെടീ അത് കഴിഞ്ഞ്."
"എടാ.. ഒരു പെങ്കൊച്ചിന്റെ കാര്യമാ.. വെറുതെ ഗോസിപ്പ് പറയരുത് എന്ന് പറയണം കേട്ടോ.."
"ഇല്ലടീ.. നീ ബേജാറാകാതെ. നിനക്ക് എന്നെ ഇത്ര വർഷങ്ങളായി അറിഞ്ഞൂടെ? ഞാനിതു വരെ ആരെയെങ്കിലും ഗോസിപ്പ് പറയുന്നത് നീ കേട്ടിട്ടുണ്ടോ?"
"അതില്ല. അതുകൊണ്ടാ നിന്നെ വിളിച്ചത്.  പിന്നെ, നിന്റെ വിശേഷങ്ങളെന്തൊക്കെ? ഭാര്യയും കുട്ടികളുമൊക്കെ സുഖമായിരിക്കുന്നോ?"
"ഭാര്യ സുഖമായിരിക്കുന്നു. കുട്ടികളില്ല. കുട്ടി മാത്രമേയുള്ളൂ.. അവനും സുഖമായിരിക്കുന്നു. നീയെന്താ കല്യാണമൊന്നും കഴിയ്ക്കാൻ പ്ലാനില്ലേ?"
"ഇല്ല. ഞാൻ മന:സമാധാനത്തോടെ ജീവിയ്ക്കുന്നത് കാണുമ്പോൾ സഹിയ്ക്കുന്നില്ലാലേ..? അസൂയ അസൂയ."
"അതും ശരിയാ.. കല്യാണം കഴിയ്ക്കാതെ ജീവിയ്ക്കുന്നതാ ഒരുവിധത്തിൽ പറഞ്ഞാൽ നല്ലത്. സ്വസ്ഥമായി ജീവിയ്ക്കാമല്ലൊ. എങ്കിലും വയസാകുമ്പോൾ..."
"ഓ... വയസാകുമ്പോൾ ഈ കെട്ടിയ ആൾ കൂടെയുണ്ടാകും എന്ന് എന്താ ഉറപ്പ്? എന്തായാലും നമ്മൾ മരിച്ചുകഴിഞ്ഞാൽ ആരും ശവം സൂക്ഷിച്ചു വെയ്ക്കില്ല. വല്ല മുനിസിപ്പാലിറ്റി വണ്ടിയിലെങ്കിലും എടുത്തോണ്ടു പോയി കുഴിച്ചിട്ടോളും. ചത്ത് കഴിഞ്ഞ് എന്തായാലും എങ്ങിനെയായാലും എന്ത്!!"
"നീ പറയുന്നതിലും കാര്യമുണ്ട്."
"ഞാൻ കൂടുതൽ പറഞ്ഞ് കുളമാക്കുന്നില്ല. നിന്നെ ഞാൻ നിങ്ങൾടെ ഗെറ്റ് ടുഗദർ കഴിഞ്ഞ് വിളിയ്ക്കാം കേട്ടോ.."

                                                                       ----------------

"ടീ.. ഞാനാടി ആദർശ്."
"എന്തായെടാ..? അതൊള്ളതാണൊ?"
"ഉള്ളതാണെന്ന് ഞാനന്നേ പറഞ്ഞില്ലേ..? പ്രകാശും റോയിയും മധുവും റോജനും മനോജും സിബുവും എല്ലാവരും ഉണ്ടായിരുന്നു.  പിന്നെ ഫോട്ടോ വല്ലതും ഉണ്ടോ എന്ന് ഞങ്ങൾ നോക്കി. റോജന്റെ സിസ്റ്റത്തിൽ നിന്നും ധീരജ് കല്യാണത്തിനു മുൻപേ വന്ന് ഒക്കെ ഡിലീറ്റ് ചെയ്തു എന്നാ പറഞ്ഞേ.. മനോജിന്റെ കയ്യിലും ഒന്നുമില്ലാ പോലും.  സത്യത്തിൽ   ഇല്ലാഞ്ഞിട്ടൊന്നുമല്ല. എന്താന്നു വെച്ചാൽ ധീരജ് പെണ്ണൊക്കെ കെട്ടി സ്വസ്ഥമായി ജീവിയ്ക്കുകയാ. നാളെ ഇതിന്റെ പേരിൽ അവന്റെ ദാമ്പത്യജീവിതത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ.., ഞങ്ങളൊക്കെ അതിനുത്തരം പറയേണ്ടി വരും. അതുകൊണ്ട്... നീ നിന്റെ ഫ്രെന്റിനോട് കാര്യം പറയൂ. അവൻ ഇഷ്ടമുണ്ടേൽ വിശ്വസിയ്ക്കട്ടെ. ഇല്ലേൽ പോകാൻ പറ. നിന്നെ വിശ്വസിയ്ക്കാത്ത നിന്റെ ഫ്രെന്റിനെ കുറിച്ച് നീ കൂടുതൽ തല പുണ്ണാക്കണ്ട. അവന് കാലം തെളിയിച്ചു കൊടുത്തോളും എന്താണ് സത്യമെന്ന്. 
എടീ നമുക്കൊരു പ്രസിദ്ധീകരണം തുടങ്ങിയാലോ? ഒരു വൺ ടൈം പ്രസിദ്ധീകരണം? കുറച്ച് പൈസയുണ്ടാക്കാം. നീ എഡിറ്റോറിയൽ ചെയ്തോളൂ.. ഞാൻ മാർക്കറ്റിംഗും ഡിസൈനിംഗും ചെയ്യാം. ഫിഫ്റ്റി ഫിഫ്റ്റി പ്രോഫിറ്റ് ഷെയറിംഗ്. എന്താ നിന്റെ അഭിപ്രായം?"
"ഊം... നീ പറഞ്ഞത് ഞാൻ കേൾക്കാം. അവനോട് ഞാൻ കാര്യം പറയാം. വേണേൽ വിശ്വസിയ്ക്കട്ടെ. ഇല്ലേൽ വേണ്ട. കാലം തെളിയിക്കട്ടെ എല്ലാം.. പിന്നെ നിന്റെ ഐഡിയ ഈസ് ഗുഡ്. നമുക്കത് കാര്യമായി ആലോചിയ്ക്കാമെടാ... എന്റെ മനസിൽ ഒരു സബ്ജക്റ്റ് ഉണ്ട്. അത് വെച്ച് നമുക്ക് ചെയ്യാം.. ഞാൻ നിന്നെ കുറച്ചു കഴിഞ്ഞ് വിളിയ്ക്കാമെടാ. എനിയ്ക്കൊരു കാൾ വരുന്നു."
"ഓക്കേടീ.. സീ യു."


ഇനി വായനക്കാരുടെ ഭാഗമാണ്. നിങ്ങൾക്കെന്തു തോന്നുന്നു?  സ്മര്യ കറിയാച്ചനുമായുള്ള ബന്ധത്തിന്റെ പേരിൽ ബ്ലാക്ക് മെയിൽ ചെയ്യപ്പെടുമോ എന്ന് ധീരജ് ഭയക്കുന്നു. എന്തിന്? ധീരജിനെ മുഖപരിചയം പോലുമില്ല എന്ന് സ്മര്യ കറിയാച്ചൻ.. ഇതിൽ ഏതായിരിക്കാം ശരി?

2013, ജനുവരി 21, തിങ്കളാഴ്‌ച

സത്യങ്ങൾ

ചില സത്യങ്ങൾ അങ്ങിനെയാണ്.
വളരെ വേദനാജനകവും ക്രൂരവും.
തിരഞ്ഞെടുപ്പിന്റെ ഒരു അവസരം വന്നപ്പോൾ പറഞ്ഞ വാക്കുകൾ എല്ലാം അർത്ഥരഹിതവും നുണയുമായിരുന്നു എന്ന് തെളിയിച്ചുകൊണ്ട് സത്യം മറനീക്കി!
അതായിരുന്നു ആവശ്യം. മറനീക്കി പുറത്തുവരുന്ന സത്യം. വേദനാജനകവും ക്രൂരവുമായിരിക്കും അത് എന്നറിഞ്ഞിരുന്നാലും അത് അറിയാതെ വയ്യ!
അസംഭവ്യമായത് സംഭവിയ്ക്കും എന്ന പ്രതീക്ഷയ്ക്ക് വിരാമം. വിഡ്ഡിയാക്കപ്പെടലിന് വിരാമം.
എന്തായിരുന്നു ഉദ്ദേശ്യം, എന്തായിരുന്നു പദ്ധതി, എന്തായിരുന്നു ആവശ്യം എന്നത് മറനീക്കി വന്ന സത്യം വിളിച്ചു പറഞ്ഞു തരുന്നു.
കുറച്ച് വൈകിപ്പോയി. എങ്കിലും എല്ലാത്തിനും വ്യക്തതയായി.
നുണകളുടേയും അഭിനയങ്ങളുടേയും കാർമേഘങ്ങളും മൂടൽ മഞ്ഞും ഒഴിഞ്ഞപ്പോൾ തെളിഞ്ഞ ആകാശം. അത് ഒരുപാട് കാര്യങ്ങൾ വ്യക്തമാക്കി തരുന്നു. 
പുഞ്ചിരിക്കുന്ന മുഖത്തിനു പിന്നിലെ, ആത്മാർത്ഥത സ്ഫുരിയ്ക്കുന്ന വാക്കുകൾക്ക് പിന്നിലെ വ്യക്തതയും വ്യർത്ഥതയും... എല്ലാത്തിനും ഇവിടെ വിരാമം. 
ആശങ്കകളില്ല, ആശകളില്ല, പ്രതീക്ഷകളില്ല, ആകുലതകളില്ല, കുറ്റബോധമില്ല, തെറ്റിദ്ധാരണകളില്ല, വിഡ്ഡിയാക്കപ്പെടലുകളില്ല.
ശുഭം.
ഇതായിരുന്നു വേണ്ടത്. ഇതായിരുന്നു അറിയേണ്ടത്.
അറിഞ്ഞു. സത്യമേതെന്ന് മിഥ്യയേതെന്ന്.
ശരിയെന്ന് വിശ്വസിച്ച ചിന്തകളുടെ തിമിരം കണ്ണുകളെ മൂടിയെന്ന് ഒരു നിമിഷം തെറ്റിദ്ധരിച്ചു. തിമിരമല്ല, നേർക്കാഴ്ചയാണ് കണ്ണിനെ മൂടിയതെന്നും നിറഞ്ഞതെന്നും ഇപ്പോൾ വ്യക്തമാകുന്നു.
ആരായിരുന്നു എനിയ്ക്ക് എന്നത് കാലം തെളിയിക്കും എന്ന് കണ്ണീർ തൊട്ട് പറഞ്ഞ സത്യം നുണയായിരുന്നു എന്ന് തെളിഞ്ഞിരിക്കുന്നു.  ഞാൻ  ആരായിരുന്നു എന്നതാണ് കാലം തെളിയിച്ചു തന്നത്!!
ഇനിയെന്ത്?
കാത്തിരിപ്പിന് അവസാനം.
ഇനി പലായനം...
തീവ്രവേദനയോടെ, മനസിനേറ്റ ആഴത്തിലുള്ള മുറിവ് ഒരിയ്ക്കലും ഉണങ്ങില്ല എന്ന തിരിച്ചറിവോടെ...
കണ്ണുനീർ ആരുടെ ജീവിതത്തെയും പൊള്ളിയ്ക്കാതിരിക്കട്ടെ...

2013, ജനുവരി 18, വെള്ളിയാഴ്‌ച

നിറകൺചിരികൾ....

എന്താണ് നിറകൺചിരി?
കണ്ണുകൾ നിറഞ്ഞിരിക്കുമ്പോൾ തന്നെ ചിരിക്കുന്ന അവസ്ഥയാണ് നിറകൺചിരിയായി മാറുന്നത്. രണ്ട് അവസരങ്ങളിൽ നിറകൺചിരികൾ ഉണ്ടാകും. അധികരിച്ച സന്തോഷത്തിൽ കണ്ണുകൾ നിറയുകയും സന്തോഷം ചിരിയായി മുഖത്ത് വ്യാപിക്കുകയും ചെയ്യുമ്പോൾ നിറകൺചിരി ഉണ്ടാകുന്നു. അധികരിച്ച സങ്കടത്തിൽ കണ്ണുകൾ നിറയുകയും ആ സങ്കടം മറച്ചു വെച്ചുകൊണ്ട് സന്തോഷം അഭിനയിക്കുകയും ചെയ്യുമ്പോൾ നിറകൺചിരി ഉണ്ടാകുന്നു.

എന്റെ ഓർമ്മയിൽ എന്റെ ജീവിതത്തിൽ ഒരിയ്ക്കൽ മാത്രമേ അധികരിച്ച സന്തോഷം കൊണ്ടുള്ള നിറകൺചിരി ഉണ്ടായിട്ടുള്ളൂ... ഒരുപാട് വർഷങ്ങൾക്ക് മുൻപുള്ള ഒരു യാത്രയിൽ കൂടെയുണ്ടായിരുന്ന കൂട്ടുകാരൻ നൽകിയ ഒരു വാഗ്ദാനത്തിൽ മനസ് നിറഞ്ഞപ്പോൾ ഉണ്ടായ നിറകൺചിരി... ഏതൊരു സ്ത്രീയും ഏറെ കേൾക്കുവാൻ കൊതിയ്ക്കുന്ന ഒരു വാഗ്ദാനമായിരുന്നു അത്. കേട്ടപ്പോൾ അറിയാതെ മനസ് നിറഞ്ഞു. കണ്ണുകൾ നിറഞ്ഞൊഴുകി. അതിനിടയിലും എന്റെ മുഖത്ത് ചിരിയുണ്ടായിരുന്നു. പക്ഷേ കൂടെയുണ്ടായിരുന്ന കൂട്ടുകാരന് അത് കാണുവാൻ സാധിച്ചില്ലായിരുന്നു. കാരണം പതിവുപോലെ  അയാൾക്ക് എന്റെ മുഖം കാണുവാനാകാത്ത വിധത്തിൽ ഞാൻ  മുൻപേ ആയിരുന്നു ഉണ്ടായിരുന്നത്. യാത്രകളിൽ നൽകിയ വാഗ്ദാനങ്ങളായിരുന്നതുകൊണ്ടായിരിക്കും അത് പാലിയ്ക്കപ്പെടാതെ പോയി. വാഗ്ദാനം നൽകിയ ആൾ അത് പണ്ടേ മറന്നു പോയി. ഒരിയ്ക്കലും പാലിയ്ക്കപ്പെടുവാൻ സാധിയ്ക്കാത്ത വിധത്തിൽ അയാൾ മറ്റൊരാളുടേതായി. ഓർമ്മിപ്പിക്കുവാൻ എന്തുകൊണ്ടോ എനിയ്ക്കും സാധിച്ചില്ല. ഓർമ്മിപ്പിച്ചതുകൊണ്ട് ഫലമുണ്ടാകില്ല എന്നറിയാവുന്നതുകൊണ്ടായിരിക്കാം ഓർമ്മിപ്പിക്കുവാൻ തുനിയാഞ്ഞത്. പാലിയ്ക്കപ്പെടുവാൻ കഴിയാത്ത പല വാഗ്ദാനങ്ങളിൽ ഒന്ന് മാത്രമായി അതും മാറി. പക്ഷേ എന്റെ ജീവിതത്തിലെ ഒരിയ്ക്കലും മറക്കുവാൻ സാധിയ്ക്കാത്ത സന്തോഷത്തിന്റെ ആദ്യത്തെയും അവസാനത്തെയും നിറകൺചിരിയായി മാറി അത്.

സങ്കടത്തിന്റെ നിറകൺചിരികൾ പിന്നീട് ജീവിതത്തിൽ പലപ്പോഴും  ഉണ്ടായിട്ടുണ്ട്. സന്തോഷം അഭിനയിയ്ക്കേണ്ടി വരുന്ന സന്ദർഭങ്ങൾ... അപ്പോഴും മുഖം മറ്റുള്ളവരിൽ നിന്നും മറച്ചുപിടിയ്ക്കുവാൻ ഞാൻ പ്രത്യേകിച്ചും നിഷ്കർഷിച്ചിരുന്നു...

ഒരിയ്ക്കൽ മനസിൽ പ്രണയം തോന്നിയ കൂട്ടുകാരൻ മറ്റൊരുവളെ പ്രണയിയ്ക്കുന്നു എന്ന് പറഞ്ഞപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു. എങ്കിലും അത് ഭാവിയ്ക്കാതെ അഭിനയിയ്ക്കേണ്ടി വന്നു. നിറകൺചിരിയുടെ മറ്റൊരു ഓർമ്മ. അന്ന് അയാൾ എനിയ്ക്ക് മുൻപേ ആയതു കൊണ്ട് എന്റെ നിറകൺചിരി കണ്ടില്ല... അങ്ങിനെ എത്രയെത്ര സന്ദർഭങ്ങൾ!!! ഓർത്തെടുത്താൽ ഒരുപാട്...

2013, ജനുവരി 17, വ്യാഴാഴ്‌ച

Yes or No?

People who truly deserve your trust are those who will never have the courage to lie to you... :)

2013, ജനുവരി 14, തിങ്കളാഴ്‌ച

.....

എന്താണിത്? ഈ ബന്ധത്തെ ഞാൻ എന്തു പേരിട്ടു വിളിയ്ക്കും? ഇണക്കവും പിണക്കവുമായി ഒരു ....

എവിടെയാണിതിന്റെ അവസാനം? വർഷങ്ങളേറെയായി തുടർന്നു പോകുന്ന ഒരു ജീവിതനാടകമോ ഇത്..??!!

ഇനിയും എത്രനാൾ ഇത് ഇങ്ങിനെ...?

2013, ജനുവരി 11, വെള്ളിയാഴ്‌ച

മറുപടികൾ..

'ബി' 'സി'യോടു ചോദിച്ചു "എന്തിന് നീ 'എ'യുമായി വീണ്ടും കൂട്ടുകൂടി? ഇനി എന്ത് പ്രശ്നങ്ങൾ നിന്റെ ജീവിതത്തിൽ ഉണ്ടാക്കുവാനാണ് അവൾ വീണ്ടും വന്നിരിക്കുന്നത്?  "

"ഇല്ല. എയുമായി ഞാൻ സൗഹൃദത്തിലായെന്നേയുള്ളൂ. ഞങ്ങൾ സുഹൃത്തുക്കൾ മാത്രമാണ്. എ പ്രശ്നങ്ങളൊന്നും ഉണ്ടാക്കുവാനല്ല കൂട്ടുകൂടിയിരിക്കുന്നത്. നീ നിന്റെ കാര്യം മാത്രം നോക്കുക. നിന്നെ കെട്ടുന്ന കാലത്ത് നിനക്കെന്നെ നിയന്ത്രിക്കാം 'സി' പറഞ്ഞു.

'എ' 'സി'യോട് ചോദിച്ചു, "ഞാനുമായി കൂട്ടുകൂടിയത് ബിയ്ക്ക് ഇഷ്ടപ്പെടുമോ? നീ അവളെ കല്യാണം കഴിയ്ക്കുവാൻ പോകുന്നതല്ലേ? ഞാനിപ്പോൾ മറ്റൊരാളുടെ ജീവിതത്തിലേയ്ക്കല്ലേ കടന്നു വന്നിരിക്കുന്നത്?"

"ബിയ്ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ എന്ത്? ബി എന്നെയാണ് പ്രൊപ്പോസ് ചെയ്തത്. ഞാൻ അവളെയല്ല. അവൾ കയ്യാലപ്പുറത്തെ തേങ്ങ പോലെയാണ്. എനിയ്ക്ക് ബിയോട് പ്രണയമൊന്നുമില്ല. പിന്നെ വീട്ടിൽ നിർബന്ധിച്ചപ്പോൾ ബിയുടെ പേര് പറഞ്ഞെന്നു മാത്രം. അല്ലാതെ എനിയ്ക്ക് പ്രത്യേകിച്ച് ബിയോടൊന്നും ഇല്ല. അവൾ പോകുന്നെങ്കിൽ പോകട്ടെ. എനിയ്ക്കൊന്നുമില്ല.  എന്റെ പ്രണയം എന്നും നിന്നോട് മാത്രം. അതുകൊണ്ട്, നീ നിന്റെ കാര്യം മാത്രം നോക്കുക. നിന്റെ ജീവിതത്തിലേയ്ക്കാണ് മറ്റൊരാൾ കടന്നു വന്നത്. അല്ലാതെ മറ്റൊരാളുടെ ജീവിതത്തിലേയ്ക്ക് നീയല്ല കടന്നു വന്നത്." സി പറഞ്ഞു.

പ്രവഹിയ്ക്കുന്ന പ്രണയനദി..

പ്രണയനദി അനർഗ്ഗളം നിർഗ്ഗളിയ്ക്കുകയാണ്. ഇടയ്ക്ക് ശക്തമായ ചുഴികളും മലരികളും ഉണ്ടെങ്കിലും പ്രണയനദി അനസ്യൂതം ശാന്തമായി ഒഴുകിക്കൊണ്ടേയിരിക്കുന്നു...  എന്നും  അത് അങ്ങിനെ ഒഴുകിക്കൊണ്ടേയിരിക്കും. . എന്തൊക്കെ സംഭവിച്ചാലും.

2013, ജനുവരി 1, ചൊവ്വാഴ്ച

ഒരു പുതുവർഷം കൂടി...

ഒരു പുതുവർഷം കൂടി... പോയ വർഷം പ്രതീക്ഷിയ്ക്കാത്ത പലതും നൽകി. പലതും തിരിച്ചെടുത്തു. സാമ്പത്തികമായും സാമൂഹികമായും തെറ്റില്ലാത്ത ഒരു വർഷം.. അതായിരുന്നു കടന്നുപോയത്.

ഇന്ന് ഈ പുതുവർഷദിനത്തിൽ ഭാവിയെ കുറിച്ച് ആശങ്കയൊന്നുമില്ല. പ്രതീക്ഷകളും പദ്ധതികളുമില്ല. ദൈവത്തിന്റെ ഹിതം പോലെ എല്ലാം നടക്കും എന്ന് ചിന്തിയ്ക്കുന്നു. അത് നല്ലതായാലും ചീത്തയായാലും ധൈര്യപൂർവം നേരിടുവാനുള്ള ചങ്കൂറ്റം എപ്പോഴത്തേയും പോലെ നൽകണമേ എന്ന് പ്രാർത്ഥിയ്ക്കുന്നു.

എല്ലാവർക്കും നന്മകൾ മാത്രമുണ്ടാകുവാൻ പരിശ്രമിയ്ക്കുന്നതിനൊപ്പം സ്വന്തം നന്മയും ലക്ഷ്യമിടുക. അതാണ് ഈ വർഷത്തെ അജണ്ട. മറ്റാർക്കും വേണ്ടി ജീവിതം ത്യജിയ്ക്കേണ്ട ആവശ്യമില്ല എന്ന് തോന്നുന്നു. മറ്റാർക്കും വേണ്ടി ആരും സ്വന്തം ആശയങ്ങളും നയങ്ങളും മാറ്റി വെയ്ക്കേണ്ട ആവശ്യവുമില്ലെന്നും. ഓരോരുത്തരും അവരവരുടെ സ്ഥാനം സ്വയം കണ്ടെത്തേണ്ടിയിരിക്കുന്നു.

സംഭവിച്ച ഇന്നലെകളിൽ അമിത സന്തോഷമോ സങ്കടമോ കുറ്റബോധമോ ഇല്ല. "സംഭവിച്ചതെല്ലാം നല്ലതിന്; സംഭവിയ്ക്കുന്നതെല്ലാം നല്ലതിന്; ഇനി സംഭവിയ്ക്കുന്നതും നല്ലത്" എന്ന ഭഗവദ്ഗീതാവാക്യത്തിൽ വിശ്വസിച്ച് മുന്നോട്ട്...

നരാധമന്മാരാൽ മാനവും പ്രാണനും ഹനിയ്ക്കപ്പെട്ട, കണ്ട സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കുമെല്ലാം അകാലത്തിൽ വിരാമമിടേണ്ടി വന്ന ജ്യോതി എന്ന സഹോദരിയുടെ ആത്മാവിനു മുന്നിൽ ഒരു നിമിഷം കണ്ണീരോടെ...