പേജുകള്‍‌

2019, സെപ്റ്റംബർ 2, തിങ്കളാഴ്‌ച

തമാശ

1.

എന്റെ ടീനേജുകളിൽ ഞാൻ അപകർഷതയുടെ പടുകുഴിയിൽ വീണു കിടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. വരിതെറ്റിയ, വാ നിറയെ ഉണ്ടെന്ന് തോന്നിക്കുന്ന പല്ലുകൾ എന്നെ വാ തുറന്ന് ചിരിക്കുന്നതിൽ നിന്ന് എന്നും വിലക്കുമായിരുന്നു. ചിരിക്കുമ്പോൾ അറിയാതെ വാ മൂടുക എന്നത് ഒരു യാന്ത്രിക രീതിയായി മാറി.
പത്താം ക്ലാസ്സിലെ ഓട്ടോഗ്രാഫിൽ, എന്റെ പല്ലുകളെ സൂചിപ്പിച്ചുകൊണ്ടെഴുതിയ രണ്ട് താളുകൾ ഞാൻ കീറിക്കളഞ്ഞിട്ടുണ്ട്.
പല്ല് നിരപ്പാക്കുവാൻ കമ്പി കെട്ടിയായിരുന്നു പ്രീ ഡിഗ്രിയ്ക്ക് പോയത്. അപ്പോഴും വാ മൂടിയുള്ള ചിരിയ്ക്ക് മാറ്റമില്ലായിരുന്നു.
ആദ്യകാമുകനാണ്‌ "നിന്റെ പല്ലുകൾ വ്യത്യസ്തമാണ്‌, അഴകുള്ളതാണ്‌, എന്തിനാണ്‌ അതൊക്കെ നിരപ്പാക്കിയെടുക്കുന്നത്. അതാണ്‌ നിന്നെ വ്യത്യസ്തയാക്കുന്നത്" എന്ന് പറഞ്ഞത്. ആ വാക്കുകൾ തന്ന ആത്മവിശ്വാസം ചെറുതല്ലായിരുന്നു. പിന്നെ, പല്ല് നിരപ്പാക്കണം എന്ന ചിന്ത ഉപേക്ഷിച്ചു, ഒപ്പം പല്ലിന്മേലുണ്ടായിരുന്ന വേലിക്കെട്ടും എടുത്ത് ദൂരെ കളഞ്ഞു.
എന്റെ പല്ലുകൾ അതിന്റേതായ ഒരു ഭംഗി നല്കുന്നുണ്ട് എന്ന് ഞാൻ തന്നെ എന്നെ വിശ്വസിപ്പിച്ചു. പതിയെ പതിയെ അപകർഷതയുടെ മൂടുപടം ഞാനങ്ങ് വലിച്ചു കീറിക്കളഞ്ഞു. ചിരിക്കുമ്പോൾ വാ പൊത്താനായുന്ന കൈയ്യിനെ ഞാൻ മനഃപ്പൂർവ്വം വിലക്കി.
ഇന്നും മൊത്തം 28 പല്ലേയുള്ളു എങ്കിലും (രണ്ടെണ്ണം പല്ലിന്‌ വേലികെട്ടി നിരപ്പാക്കാനായി പണ്ടേ പറിച്ചു കളഞ്ഞു. രണ്ടെണ്ണം ഇനിയും വരാനുണ്ട്) കണ്ടാൽ വാ മൊത്തം പല്ലുകളാണ്‌! പക്ഷേ ഇപ്പോൾ അതിൽ അപകർഷതയില്ല. തുറന്ന് ചിരിക്കാൻ വിമുഖതയുമില്ല.
പിന്നീട്, ഞാൻ അപകർഷതയോടെ കണ്ടിരുന്ന എന്റെ അതേ പല്ലുകൾ എന്റെ ഐഡന്റിറ്റി ആയി മാറുകയും ചെയ്തിട്ടുണ്ട്. “പല്ലിന്‌ പ്രത്യേകതയുള്ള കുട്ടി” എന്ന്

2.

ബംഗളൂരു വന്ന കാലത്ത് എനിയ്ക്ക് വല്യ ബോധവും പൊക്കണവുമൊന്നും ഇല്ലായിരുന്നു. “ഓ.. ഇപ്പോ കുറേയുണ്ട്!” എന്ന് ചിന്തിക്കാനില്ല. പണ്ടത്തേതിനേക്കാൾ മാറ്റമുണ്ട്. അതിന്‌ ശരിക്കും പറഞ്ഞാൽ ഗൂഗിൾ പ്ലസ്സിനോടാണ്‌ നന്ദി പറയാനുള്ളത്. അവിടത്തെ ഇടപെടലുകൾ, പല കാര്യങ്ങളും ചിന്തിക്കാനും മാറ്റി ചിന്തിക്കാനും സഹായിച്ചിട്ടുണ്ട്.
വിഷയം അതല്ല, പണ്ടത്തെ ബോധക്കുറവാണ്‌. അന്ന് ഒരു തെലുങ്ക് സുഹൃത്തുണ്ടായിരുന്നു. ഒരു ആൺ സുഹൃത്ത്. (പേരൊക്കെ മറന്നു പോയി. അവനിപ്പം എവിടാണോ ന്തൊ!) അല്പം തടി കൂടുതലായിരുന്നു അവന്‌. ഒരിക്കൽ ഞാനും അവനും മാത്രമുള്ള സംഭാഷണ വേളയിൽ, അവന്റെ തടിയെ കുറിച്ച് ഞാനെന്തോ പറഞ്ഞു. “ചുമ്മാതല്ല നീയിങ്ങനെ തടി വെയ്ക്കുന്നത്” എന്നോ മറ്റോ ആരുന്നു. അതവന്‌ കളിയാക്കലായി തോന്നിക്കാണണം. “യു ക്യാൻ ടീസ് മി പേഴ്സണലി, നോട്ട് മൈ പേഴ്സണാലിറ്റി” എന്നവൻ പറഞ്ഞു.
നിന്നെ കളിയാക്കിയതല്ല, പെട്ടന്നങ്ങ് പറഞ്ഞു പോയതാ എന്ന് ഞാൻ പറഞ്ഞെങ്കിലും, അന്നാണ്‌ ഞാൻ പേഴ്സണലും പേഴ്സണാലിറ്റിയും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങുന്നത്. അതിനു ശേഷം വ്യക്തിപരമായി കൂട്ടുകാർക്കിടയിൽ കളിയാക്കൽ നടത്തുമെങ്കിലും (അവർ എന്നെയും. പലപ്പോഴും ഞാൻ തന്നെ എന്നെ കളിയാക്കുന്നതിന്‌ തുടക്കമിട്ടു കൊടുക്കുമായിരുന്നു ) അവരുടെ പേഴ്സണാലിറ്റിയെ കളിയാക്കാൻ ഞാൻ ഒരിക്കലും മുതിർന്നിട്ടില്ല. അവന്റെ വാക്കുകൾ ഒരു പാഠമായിരുന്നു എനിയ്ക്ക്. പിന്നീട് പലർക്കും പറഞ്ഞു കൊടുക്കാൻ സാധിച്ച ഒരു പാഠം.