പേജുകള്‍‌

2015, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

അമ്മയെന്ന എന്റെ മകൾ അവസാനഭാഗം

മുൻ ഭാഗങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

http://anaamikam.blogspot.in/2015/09/part-10.html 



ശരീരം നന്നാക്കാൻ പ്രോട്ടീൻ പൗഡർ, ഫ്രൂട്ട്‌ ജ്യൂസ്‌, പഴങ്ങൾ, ബദാം പരിപ്പ്, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, ഈന്തപ്പഴം, പിന്നെ അമ്മയറിയാതെ  നവധാന്യമിട്ട കഞ്ഞി, അമ്മയ്ക്കിഷ്ടപ്പെട്ട വിഭവങ്ങൾ എല്ലാം റേഷനിൽ. ദിവസത്തിൽ പലതവണ. “ഇതൊക്കെ ഇപ്പോഴേ കിട്ടുകയുള്ളൂ കേട്ടോ.. ആരോഗ്യം തിരിച്ചു കിട്ടിക്കഴിഞ്ഞാൽ പിന്നെ ഇതൊക്കെ പടത്തിൽ കാണേണ്ടി വരും” എന്ന് ഞാൻ അമ്മയെ ഓർമ്മപ്പെടുത്തും.

മുൻപൊരിക്കൽ നവധാന്യമിടുന്ന കാര്യം അബദ്ധവശാൽ എന്റെ വായിൽ നിന്നും വീണു പോയതിന്റെ ഫലമായി “എനിയ്ക്കത് വേണ്ടാ എന്ന് വാശി പിടിച്ചിരുന്നു അമ്മ. രക്തമുണ്ടാകാൻ അത് നല്ലതാണെന്ന് പ്രദീപ് എന്നൊരു സുഹൃത്താണ്‌ പറഞ്ഞു തന്നത്. അതോടെ പ്രദീപിനോടും അമ്മയ്ക്ക് കലിപ്പായിരുന്നു. അതിനു ശേഷമാണ്‌ അമ്മയറിയാതെ കഞ്ഞിയിൽ നവധാന്യമിട്ട് കൊടുത്തു തുടങ്ങിയത്. “എന്താണീ കഞ്ഞിയ്ക്ക് ഇത്ര പശിമ?” എന്ന് അമ്മ ചോദിക്കുമ്പോഴൊക്കെ അമ്മയുടെ കണ്ണുകളിൽ നോക്കാതെ “അത് പുതിയ അരിയായതുകൊണ്ടാന്ന് തോന്നുന്നു എന്ന് ഞാൻ ഒഴുക്കൻ മട്ടിൽ മറുപടി നല്കി അവിടെ നിന്നും രക്ഷപ്പെടും.

വീട്ടിൽ കൊണ്ടുവന്നതിനു ശേഷം അമ്മ പൂർവ്വാധികം ശക്തിയോടെ വനിതാമാസികകളിൽ കണ്ട പാചകക്കുറിപ്പുകളെല്ലാം വെട്ടിയെടുത്ത് തരം തിരിച്ച് പുസ്തകമാക്കി തലയണയുടെ സമീപം സൂക്ഷിച്ചു. ഇന്നും അമ്മയ്ക്ക് അന്നത്തെ ആ മനോഭാവം എന്തായിരുന്നു എന്നറിയില്ല. ആശുപത്രിയിലായിരുന്നപ്പോൾ കാണാൻ വരുന്നവരോടും നഴ്സുമാരോടുമൊക്കെ ഭക്ഷണകാര്യങ്ങളെക്കുറിച്ചായിരുന്നു അമ്മ സംസാരിച്ചിരുന്നത്.

“നിങ്ങൾ താറാവ് കറി കഴിച്ചിട്ടുണ്ടോ?” “കരിപ്പിടി കറിയുണ്ടാക്കിയാൽ നല്ല രുചിയാണോ?”  “വീട്ടിൽ ചെന്നിട്ട് എനിയ്ക്കാരോഗ്യം വന്നിട്ട് നമുക്കത് ഉണ്ടാക്കണം കേട്ടോ മോളേ..” അങ്ങനെയങ്ങനെ പോയി അമ്മയുടെ സംഭാഷണങ്ങൾ. ബാക്കിയുള്ള സമയമെല്ലാം ഉറക്കവും.

ഇതിനിടയിൽ എനിയ്ക്കൊരു കല്യാണാലോചന വന്നു. ചെറുക്കനു വേണ്ടി ചെറുക്കന്റെ ഇളയച്ഛന്റെയോ മറ്റോ മകൻ എന്നെ വിളിച്ചു. ഏപ്രിൽ മാസത്തിലായിരുന്നു അത്. ഏട്ടനും കുടുംബവും വന്നിട്ടുണ്ട്. വിളിച്ച വിശേഷങ്ങൾ വളരെ ഗൗരവത്തിൽ ഞാനമ്മയോട് വിശദീകരിച്ചു കൊണ്ടിരുന്നു. എന്റെ മുഖത്തേയ്ക്ക് ശ്രദ്ധാലുവായി നോക്കി കിടക്കുന്ന അമ്മ എനിയ്ക്ക് വിശേഷങ്ങൾ വിശദമാക്കുന്നതിന്‌ ഉൽസാഹം നല്കി. കണ്ണിമ ചലിക്കാതെ എന്നെ നോക്കി കിടന്നിരുന്ന അമ്മ ഒന്നും മിണ്ടുന്നില്ലായിരുന്നു. ഞാൻ പറയുന്നതെല്ലാം അമ്മയോടൊപ്പം അടുക്കളയിൽ നിന്ന് ഏടത്ത്യമ്മയും കേൾക്കുന്നുണ്ടായിരുന്നു. ദീർഘനേരത്തെ എന്റെ വിശദീകരണം “എന്നെ നേരിട്ട് വിളിക്കാൻ ധൈര്യമില്ലാത്ത അയാളെ എനിയ്ക്ക് വേണ്ട എന്ന വാചകത്തോടെ അവസാനിപ്പിച്ച് അമ്മയുടെ അഭിപ്രായം അറിയാനായി ഞാൻ അമ്മയെ ഉറ്റു നോക്കി. ഒരുമിനുട്ട് നേരത്തെ മൗനത്തിനു ശേഷം “എന്റെ മനസിലിപ്പോൾ മാഞ്ഞാലിപ്പുഴയിൽ നിന്നും പിടിച്ച ബ്രാൽ നാളികേരമരച്ച് വെച്ച കറിയാണ്‌ എന്ന് അമ്മ മറുപടി പറഞ്ഞു!!

അമ്മയുടെ മറുപടി കേട്ട് പകച്ചു നിന്ന എന്നെ ഉണർത്തിയത് ഏടത്ത്യമ്മയുടെ പൊട്ടിച്ചിരിയാണ്‌. ഗൗരവകരമായ കാര്യം പറഞ്ഞപ്പോൾ എനിയ്ക്ക് അമ്മയിൽ നിന്നും കിട്ടിയ മറുപടിയിൽ ഞാനും ഏടത്ത്യമ്മയോടൊപ്പം പൊട്ടിച്ചിരിച്ചു. അമ്മ അപ്പോഴേയ്ക്കും അടുത്ത ഉറക്കത്തിലേയ്ക്ക് വീണിരുന്നു. ഇന്നും അമ്മയ്ക്ക് അന്നത്തെ ആ മാനസികാവസ്ഥയെ കുറിച്ച് പറയാൻ ഒന്നുമില്ല. കുളം വറ്റിച്ച് മീൻ പിടിക്കുമ്പോൾ അറിയാതെ പോലും ഞങ്ങൾ എടുക്കാത്ത മീനാണ്‌ കരിപ്പിടി. താറാവ് കറി വീട്ടിൽ വെച്ചിട്ടേയില്ല. അന്ന് അമ്മയ്ക്ക് അതൊക്കെയായിരുന്നു പ്രിയം. അസുഖമെല്ലാം മാറി കഴിഞ്ഞപ്പോൾ അതൊക്കെ ഓർക്കുന്നതേ അമ്മയെ “അയ്യേ..” എന്ന് നാണിപ്പിക്കുന്നു.

ഒരിടയ്ക്ക് അമ്മാവന്റെ വീട്ടിലെ കിണറ്റിലെ വെള്ളമായിരുന്നു അമ്മയുടെ മോഹം. അവർ അത് കുപ്പിയിലാക്കി കൊണ്ടുവന്നിട്ടും തൃപ്തിയായില്ല. ആ കിണറ്റിൽ നിന്നും തുടിച്ച് കോരി കുടിക്കണം എന്നായിരുന്നത്രേ മോഹം. ഇപ്പോൾ ആ മോഹമില്ല. അസുഖകാലത്ത് ഒരുപക്ഷേ ഇങ്ങനെയൊക്കെയായിരിക്കാം എല്ലാവരും അല്ലേ..?

പതിയെ പതിയെ അമ്മയുടെ ആരോഗ്യം മെച്ചപ്പെട്ടു തുടങ്ങി. ശരീരം പുഷ്ടിപ്പെട്ടു തുടങ്ങി. വയറ്റിൽ അധികമായി ഘടിപ്പിച്ചിരുന്ന ട്യൂബ് നീക്കം ചെയ്തു. പതിയെ പതിയെ ഓപ്പറേഷന്റെ മുറിവുകൾ കരിഞ്ഞു തുടങ്ങി. ഇനിയുള്ള കാലത്തേയ്ക്ക് മുഴുവനായി കുറേ വടുക്കൾ മാത്രം ബാക്കിയായി. എന്റെയും ആരോഗ്യം പതുക്കെ മെച്ചപ്പെട്ടു തുടങ്ങി. ഉള്ള പണം കൊണ്ടൊക്കെ കാര്യങ്ങൾ നീക്കാൻ സാധിച്ചു തുടങ്ങി. ഇടയ്ക്കിടെ ചെക്കപ്പിന്‌ പോകുമ്പോൾ അമ്മയുടെ ആരോഗ്യനിലയിൽ ഡോക്ടർക്കും സന്തോഷം. ഡോക്ടറോട് ഇഷ്ടഭക്ഷണം കഴിച്ചോട്ടേ? എന്ന് അമ്മ ചോദിക്കുമ്പോഴൊക്കെ അദ്ദേഹം എന്നെ നോക്കും. എന്നിട്ട് “ഇങ്ങനെ നിർബന്ധിച്ച് ചോദിച്ച് എന്നെക്കൊണ്ട് എന്തെങ്കിലും അനുകൂലമാക്കി പറയിപ്പിച്ച് പിന്നെയും വല്ല പ്രശ്നവും വരുത്തി വെയ്ക്കാനല്ലേ? ഞാൻ മോളോട് പറഞ്ഞോളാം എന്തൊക്കെ തരണമെന്ന് എന്ന്  അമ്മയോട് പറയും. ഇഡ്ഡലി പ്രശ്നത്തിനുശേഷം ഞാൻ ഡോക്ടറോട് സ്വകാര്യമായി പറഞ്ഞിരുന്നു “അമ്മയോട് ഭക്ഷണ കാര്യമൊന്നും പറയണ്ട എന്നോട് പറഞ്ഞാൽ മതി എന്ന്. ആ പ്രശ്നത്തിനു ശേഷം ഡോക്ടർ ശകുന്തളയും “മറ്റുള്ളവരോടൊന്നും ഭക്ഷണകാര്യം പറയണ്ട. മോളോട് പറഞ്ഞാൽ മതി. അവളാകുമ്പോൾ കൃത്യമായി എല്ലാം കൊടുത്തോളും. അവൾ കൊടുക്കുന്ന ഭക്ഷണമെല്ലാം ശരിയായ വിധത്തിലുള്ളതാണ്‌. പേഷ്യന്റിന്റെ ആരോഗ്യത്തിലെ നല്ല മാറ്റം തന്നെ അതാണ്‌ കാണിയ്ക്കുന്നത് എന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നു.

അതുകൊണ്ട് അദ്ദേഹം അമ്മയോട് ഒന്നും പറയില്ല. അമ്മ കേൾക്കാതെ അമ്മയ്ക്ക് വേണ്ട ഭക്ഷണങ്ങൾ നിർദ്ദേശിക്കും. അദ്ദേഹത്തിന്റെ കണക്കിൽ ഇത് രണ്ടാമത്തെ വ്യക്തിയാണ്‌ പരലോകത്തിന്റെ പടി വരെ പോയി തിരിച്ചെത്തിയിരിക്കുന്നത്. അതിന്റെ പ്രത്യേക സ്നേഹവും അമ്മയോട് അദ്ദേഹത്തിനുണ്ടായിരുന്നു.  പിന്നീടൊരിക്കൽ അദ്ദേഹത്തോട് സംസാരിച്ചപ്പോഴാണ്‌ “ഇങ്ങനെ വരുന്ന കേസുകളിൽ 10 ഇൽ 5 പേരും മരിക്കാറാണ്‌ പതിവ് എന്ന് അദ്ദേഹം പറഞ്ഞത്. അമ്മയുടെ ആയുസ്സിന്റെ നീളവും എന്റെ പ്രാർത്ഥനയും അതിലുപരി ഡോക്ടറുടെ സമർപ്പണവുമാണ്‌ അമ്മയെ എനിയ്ക്ക് തിരിച്ചു നല്കിയതെന്ന് ഞാൻ വിശ്വസിക്കുന്നു.

ഡോക്ടറോട് അമ്മ എന്നെ കുറിച്ച് പരാതി. “ഇവൾ എനിയ്ക്കൊന്നും തരുന്നില്ല കഴിയ്ക്കാൻ ഡോക്ടറേ...” ഞാൻ കൊടുക്കുന്ന  ഭക്ഷണത്തിലുള്ള റേഷന്റെ  കാര്യമാണ്‌. ഇഷ്ടം പോലെ കിട്ടാത്തതിന്റെ കലി. ഡോക്ടർ എന്നെ നോക്കും. “സാരമില്ല. അത്ര തന്നെ തരാൻ പാടില്ലാത്തതാ. അവളുടെ മനഃസമാധാനത്തിനായിട്ടാ അവൾ അത്ര തന്നെ തരുന്നത്.” അതോടെ അമ്മ ഫ്ലാറ്റ്!

മറ്റൊരിയ്ക്കൽ, “അമ്മയ്ക്ക് കൊടുക്കുന്ന പ്രോട്ടീൻ പൗഡർ ഇയാളും കഴിയ്ക്കുന്നുണ്ടോ?” എന്ന് ഡോക്ടർ എന്നോട് ചോദിച്ചു. അതുവരെ കണ്ടതിനേക്കാളും ഞാനും ഒന്നു പുഷ്ടിപ്പെട്ടിരുന്നു. അതിന്റെ ഫലമാണ്‌. ചോദ്യം കേട്ടപ്പോൾ സത്യത്തിൽ ‘ഞാനും കഴിയ്ക്കണമായിരുന്നോ?’ എന്ന ചിന്തയാണെനിയ്ക്ക് വന്നത്. കണ്ണുകളിൽ ചോദ്യവുമായി ഞാൻ ഡോക്ടറെ നോക്കി. “അല്ല താനും...“ എന്ന് പറഞ്ഞ് അദ്ദേഹം കൈകൊണ്ട് ഞാൻ ‘വണ്ണം വെച്ചു’ എന്ന് ആംഗ്യം കാണിച്ച് പുഞ്ചിരിച്ചു. ഗൗരവക്കാരനായ ഡോക്ടറുടെ കണ്ണുകളിലും മുഖത്തും ആദ്യമായി ഒരു കുസൃതി കണ്ടത് അന്നാ ചോദ്യം ചോദിയ്ക്കുമ്പോഴാണ്‌.

അമ്മയോട് അദ്ദേഹത്തിന്‌ ഒരു വാൽസല്യം പോലെയായിരുന്നു. അമ്മ മുറിയിൽ അവശനിലയിൽ കിടക്കുമ്പോഴും അമ്മയെ കാണാൻ വരുമ്പോഴൊക്കെ അമ്മയുടെ മൂക്കിൻ തുമ്പത്ത് പിടിച്ചിളക്കുകയും തലയിൽ ചുമ്മാ പിരുപിരൂന്ന് ചൊറിയുകയും ചെയ്യും. അമ്മയ്ക്ക് നല്ല ആരോഗ്യം വരുന്നതു വരെയും അത് തുടർന്നു. ഇപ്പോഴും അദ്ദേഹത്തെ കാണാൻ ചെല്ലുമ്പോൾ അദ്ദേഹത്തിന്റെ കൺസൾട്ടിംഗ് മുറിയിലേയ്ക്ക് ഏറ്റവും അവസാനമേ കയറ്റി വിടൂ. കാരണം അമ്മയോട് അദ്ദേഹം എന്തെങ്കിലുമൊക്കെ ചോദിച്ചു കൊണ്ടിരിക്കും ഏറെ നേരം, ശാന്തമായ ഒരു പുഞ്ചിരിയോടെ...

ആദ്യമാദ്യം വീൽ ചെയറിൽ ഇരുന്ന് ഡോക്ടറുടെ മുറിയിൽ പോയിരുന്ന അമ്മയെ പതുക്കെ ഞാൻ നടത്തിക്കൊണ്ടു പോയി. ഡോക്ടറെ കാണുന്നതിനുള്ള ഇടവേളകൾ കുറഞ്ഞ് വന്നു. രണ്ടാഴ്ച എന്നത് ഒരു മാസവും പിന്നീട് രണ്ട് മാസവുമൊക്കെയായി മാറി.

ഡോക്ടറെ കാണൽ ഏകദേശം സമാധാനപരമായ അന്തരീക്ഷത്തിലായപ്പോൾ അദ്ദേഹത്തിന്‌, അദ്ദേഹം എനിയ്ക്ക് ചെയ്ത സാമ്പത്തിക ഔദാര്യങ്ങൾക്ക് ഒരു നന്ദി സൂചകമായി അമ്മ പഠിപ്പിച്ചു തന്ന കരകൗശലവിദ്യയിൽ ആദ്യമായി ഒരു യേശുരൂപം മെനഞ്ഞെടുത്ത് ഡോക്ടർ വർഗ്ഗീസിന്‌ സമ്മാനിച്ചു. ഭംഗിയായി കവർ ചെയ്ത സമ്മാനം “അപ്പോൾ തന്നെ തുറന്നു നോക്കിക്കോട്ടേ?” എന്ന് അദ്ദേഹം ഒരു കുട്ടിയുടെ കൗതുകത്തോടെ ഞങ്ങളോട് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിലും ഒരു കുട്ടിയെ ഞാൻ കണ്ടു. “ഇത് ഡോക്ടർക്ക് കൊണ്ടുവന്ന സമ്മാനമല്ലേ.. അതുകൊണ്ട് ഡോക്ടർക്കത് എപ്പോൾ വേണമെങ്കിലും തുറന്ന് നോക്കാമല്ലോ.” എന്ന് പറഞ്ഞ് ഞാൻ തന്നെ അതെല്ലാം തുറന്ന് അദ്ദേഹത്തിനു കാണിച്ചു കൊടുത്തു. “ഡോക്ടർ ഇല്ലായിരുന്നെങ്കിൽ എനിയ്ക്കെന്റെ അമ്മയെ കിട്ടുകയില്ലായിരുന്നു എന്ന് പറയുമ്പോൾ എന്തുകൊണ്ടോ എന്റെ കണ്ണുകളിൽ ഈറൻ പൊടിഞ്ഞു.

“എന്റെ കഴിവൊന്നുമല്ല. എല്ലാം ഈ ആളുടെ കഴിവാണ്‌ എന്ന് സമ്മാനത്തിലെ യേശുചിത്രത്തെ ചൂണ്ടി അദ്ദേഹം പറഞ്ഞു. യുക്തിവാദികൾ ഏറിവരുന്ന ഈ ലോകത്തിൽ എന്തുകൊണ്ടോ ഇന്നുവരെയും യുക്തിവാദിയായ ഒരു ഡോക്ടറേയും ഞാൻ കണ്ടിട്ടില്ല. ഒരുപക്ഷേ ഞാൻ കണ്ടുമുട്ടാത്തതായിരിക്കാം...

ഇപ്പോൾ വല്ലാതെ നെഗളിക്കുമ്പോൾ ഞാൻ അമ്മയോട് കൈകളാൽ ആംഗ്യം കാണിച്ച് “ഇത്രയായിരിക്കുമ്പോൾ കിട്ടിയതാ എനിയ്ക്ക്. നോക്കി പരിപാലിച്ച് ഇപ്പോ എന്നോട് നെഗളിക്കാൻ പാകത്തിനായി!! അമ്മയുടെ പുനർജന്മത്തിൽ ഞാനാണ്‌ അമ്മയുടെ അമ്മ. അതോർമ്മ വേണം എന്ന് പറയും. ഏതെങ്കിലും ഫംഗ്ഷന്‌ എല്ലാരുടെയും മുന്നിൽ വെച്ച് എന്നെ “അമ്മേ...” എന്ന് വിളിക്കും എന്ന് പറഞ്ഞിരിക്കുകയാണ്‌ എന്റെ കുറുമ്പി അമ്മ!! ഒരേ സമയം അമ്മയുടെ മകളാകുവാനും അമ്മയാകുവാനും എല്ലാവർക്കും ഭാഗ്യം കിട്ടില്ലല്ലോ... അല്ലേ?

വായ്പയ്ക്ക് വേണ്ടിയുള്ള എന്റെ അലച്ചിൽ പിന്നെയും കുറേ നാളുകൾ വേണ്ടി വന്നു. ഒടുവിൽ ദീപൻ ചേട്ടന്റെ ഇടപെടലോടെ (കോപ്പറേറ്റിവ് സൊസൈറ്റിയുമായി ബന്ധപ്പെട്ട വകുപ്പിൽ അസിസ്റ്റന്റ് രജിസ്ട്രാർ ആണ്‌ അദ്ദേഹം) വായ്പ ശരിയായി.  വാങ്ങിയ കടങ്ങളെല്ലാം കൊടുത്തു തീർത്തു. കൂട്ടത്തിൽ ഇൻകം ടാക്സിൽ നിന്നും റീഫണ്ടായി കിട്ടിയ തുകയും കടം വീട്ടാനായി ഉപയോഗിച്ചു. ഇനിയും കൊടുത്ത് തീർക്കാൻ 15000 രൂപയോളമുണ്ട്. പലരിൽ നിന്നും വാങ്ങിയ ചെറുതുകകൾ ചേർന്നത്. ബിസിനസ്സ് പാടെ തകർന്നു. ഒരു വർഷത്തെ വിട്ടുനില്ക്കൽ അതിനു മൂലകാരണമായി. എന്നിരുന്നാലും സങ്കടമില്ല. അമ്മയെ തിരിച്ചു കിട്ടിയല്ലോ... ബിസിനസും പണവുമെല്ലാം ഇനിയും ഉണ്ടാകും. അമ്മ കൈ വിട്ടു പോയാൽ ഇനിയും ഉണ്ടാക്കുവാൻ സാധ്യമല്ലല്ലോ... പതുക്കെ പതുക്കെ എല്ലാം തിരിച്ചു വരുമെന്ന് വിശ്വസിക്കുന്നു. കണ്ണിക്കണ്ടോണം ധൂർത്തടിച്ചതല്ലല്ലോ.. അമ്മയ്ക്ക് വേണ്ടിയല്ലേ.. ദൈവം കൂടെയുണ്ടാകും. എനിയ്ക്ക് വിശ്വാസമുണ്ട്.

അമ്മയ്ക്ക് വയ്യാതിരിക്കുന്നു എന്ന തോന്നലിൽ നാട്ടിൽ ചെന്ന് കയറിയ 2013 നവംബർ ഒന്നിനു ശേഷം അമ്മയുടെ അസുഖമെല്ലാം പൂർണ്ണമായി മാറി ഞാൻ സ്ഥിരമായി വീണ്ടും ബാംഗ്ലൂരിലേയ്ക്ക് 2014 നവംബർ ഒന്നിനു തിരിച്ചെത്തി. ഇക്കഴിഞ്ഞ രണ്ട് തവണയും അമ്മ തനിയെ ഡോക്ടറെ കാണാൻ പോയി. ആദ്യത്തെ തവണ തനിച്ച് ചെന്നപ്പോൾ അവിടെയുണ്ടായിരുന്ന, അമ്മയേയും എന്നെയും മറക്കാത്ത ഓഫീസ് ജീവനക്കാർ അമ്മയുടെ അടുത്തേയ്ക്ക് “ഇതാരാ വന്നിരിക്കുന്നത്?” എന്ന അതിശയോക്തികളോടെ ഓടി വന്നെന്ന് പറഞ്ഞു അമ്മ.

ഇപ്പോൾ അമ്മ നാട്ടിൽ ഒറ്റയ്ക്കാണ്‌. എന്റെ കൂടെ വരാൻ വിളിച്ചപ്പോൾ “എനിയ്ക്ക് ആരോഗ്യമുള്ളിടത്തോളം ഞാനിവിടെ താമസിച്ചോളാം. എന്നെക്കുറിച്ച് നീ വേവലാതിപ്പെടണ്ട. എനിയ്ക്ക് വയ്യാതാകുമ്പോൾ നീ എന്നെ അവിടെ കൊണ്ടിട്ടോ എന്ന് അമ്മ തീർത്തും പറഞ്ഞു. ഞാൻ സങ്കടവും പരിഭവവുമെടുത്താൽ അമ്മ എന്റെ കൂടെ വരും എന്നെനിയ്ക്കുറപ്പാണ്‌. പക്ഷേ മുറ്റത്തും തൊടിയിലും നടന്ന് ശീലിച്ച അമ്മയ്ക്ക് ഇവിടത്തെ ഒന്നും ചെയ്യാനില്ലാത്ത ജീവിതം മടുപ്പും അസുഖവും വരുത്തിവെയ്പ്പിച്ച് അവശനിലയിലേയ്ക്കെത്തിക്കും എന്നറിയാവുന്നതുകൊണ്ട് ഞാൻ അമ്മയെ നിർബന്ധിക്കാറില്ല. വയസായവർക്ക് ചില ശീലങ്ങളുണ്ട്. നമ്മുടെ സന്തോഷത്തിനു വെണ്ടി അതെല്ലാം മാറ്റി നിർത്തി നിർബന്ധിച്ചുകൊണ്ടുവന്നാൽ അത് അവരുടെ മരണം വേഗത്തിൽ വിളിച്ചു വരുത്തുന്നതു പോലെയാകും എന്നെനിയ്ക്ക് തോന്നുന്നു. അമ്മയുടെ സന്തോഷം ഞാൻ അമ്മയ്ക്ക് തന്നെ വിട്ടുകൊടുത്തിരിക്കുന്നു. ഇടയ്ക്കിടെ സാധിക്കുമ്പോഴൊക്കെയും ഞാനമ്മയുടെ അടുത്ത് പോയി നില്ക്കും.

ഇത്രയും വലിയ ഒരു വൈതരണി താണ്ടിയതിന്റെ ക്ഷീണം ഇടയ്ക്കിടെ ഉണ്ടാകുന്നുണ്ടെങ്കിലും അമ്മയിപ്പോൾ സജീവമാണ്‌. സാരി പെയിന്റിംഗും വായനയും പൂന്തോട്ട പരിപാലനവുമൊക്കെയായി അമ്മ സമയം നീക്കുന്നു. എന്റെ പ്രശ്നങ്ങളൊക്കെ അവസാനിക്കും എന്ന ശുഭാപ്തിവിശ്വാസത്തിൽ കരകയറാനുള്ള ശ്രമങ്ങളുമായി ഞാൻ ഇവിടെ ബാംഗ്ലൂരിലും നില്ക്കുന്നു.

അക്കഴിഞ്ഞ ഒരു കൊല്ലത്തിനിടയിൽ നന്ദി പറയാൻ ഒരുപാട് പേരുണ്ട്. ഒട്ടും ദുർമുഖം കാണിക്കാതെ അമ്മയെ പരിപാലിച്ച നഴ്സുമാർ, അമ്മയുടെ രോഗാവസ്ഥയിൽ ആശങ്കപൂണ്ട ഡോക്ടർമാർ, ഒറ്റപ്പെട്ട് നില്ക്കുന്ന എന്നെ ആശ്വസിപ്പിക്കാൻ വന്നിരുന്ന ഹോസ്പിറ്റലിലെ ക്ലാസ് ഫോർ ജീവനക്കാർ, തിരിച്ച് ലഭിക്കണമെന്നോ യാതൊരു വിധ മുൻപരിചയമോ ഇല്ലാതെ വലുതും ചെറുതുമായ തുകകളായി സാമ്പത്തിക സഹായം നല്കിയ സുഹൃത്തുക്കളും ബന്ധുക്കളും, എവിടെയൊക്കെയോ ഇരുന്ന് എന്റെ അമ്മയുടെ ജീവനു വേണ്ടി പ്രാർത്ഥിച്ച ഞാൻ കാണാത്ത എന്റെ സുഹൃത്തുക്കൾ, എന്റെ ബന്ധുക്കൾ,  എന്റെ അമ്മയുടെ വയറ്റിൽ ജനിച്ചില്ലെങ്കിലും കർമ്മം കൊണ്ട് എന്റേതായിത്തീർന്ന എനിയ്ക്ക് പ്രിയപ്പെട്ട എന്റെ കുഞ്ഞനിയൻ മുത്തു, ദീപൻ ചേട്ടൻ, സുരച്ചേട്ടൻ, സുജ ചേച്ചി, സുമ ചേച്ചി, സ്വന്തം ചേച്ചിയായ സുമച്ചേച്ചി, ഉണ്ണിക്കുട്ടൻ, പൊന്നുച്ചേട്ടൻ, ദിവ്യ, ജ്യോതി, രാജു, ശരത്ത്, വസന്താച്ച, സജിത ചെറ്യമ്മ, ഹരിയേട്ടൻ, വസുധേച്ചി, ശോഭ, അജയൻ മാഷ്, സുലജ ടീച്ചർ, ജയൻ ചേട്ടൻ അങ്ങനെ എനിയ്ക്ക് പേരുകൾ ഓർത്തെടുക്കാവുന്നവരും അല്ലാത്തവരുമായ ഒരുപാടുപേർ...



    ******************************************************************************************************* 

മനസിൽ ഇതെല്ലാം ഒഴിഞ്ഞു പോകാതെ തിക്കിത്തിരക്കി വന്നിരുന്നത് കൊണ്ടാണ്‌ എല്ലാം എഴുതിവെയ്ക്കാം എന്ന് കരുതിയത്. എഴുതാനിരുന്നപ്പോഴാകട്ടെ, പലപ്പോഴും സങ്കടം കൊണ്ട് അക്ഷരങ്ങൾ കാണാനാകാതെ.., തൊണ്ടക്കുഴിയിൽ തങ്ങിനിന്ന വിങ്ങൽ കൊണ്ട് ഉമിനീരിറക്കാനാകാതെ എത്രയോ തവണ... ഇപ്പോൾ എല്ലാം എഴുതിത്തീർന്നപ്പോൾ മനസിന്‌ വല്ലാത്ത ആശ്വാസം. ഓർമ്മകളിൽ എഴുതാതെ പോയത് ഇനിയും ഏറെയുണ്ട്. പക്ഷേ സാരമില്ല. കുറേയേറെ എഴുതി. വിട്ടുപോയതെല്ലാം പോകട്ടെ... 

ഭാഷയിൽ ഒരുപാട് പോരായ്മകളുണ്ട്. അതൊന്നും ഒരു പോരായ്മയായെടുക്കാതെ,  അതേ കുറിച്ച് ഒന്നു കുറ്റപ്പെടുത്തുക പോലും ചെയ്യാതെ, അതെല്ലാം അവഗണിച്ച്, ക്ഷമയോടെ, ഞാൻ നടന്നു പോയ എന്റെ സഞ്ചാരപഥങ്ങളിലൂടെ ഒപ്പം സഞ്ചരിച്ച്, ഒരു ഭാഗവും ഒഴിവാക്കാതെ വായിയ്ക്കുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാവർക്കും അകമഴിഞ്ഞ നന്ദി. അത്രയല്ലേ പറയാനൊക്കൂ... അത് ഹൃദയത്തിൽ നിന്നും പറയുന്നു...
 

 

ശുഭം
 

2015, സെപ്റ്റംബർ 21, തിങ്കളാഴ്‌ച

അമ്മയെന്ന എന്റെ മകൾ Part 10



  
മുൻ ഭാഗങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

http://anaamikam.blogspot.in/2015/09/part-9.html 




ഓപ്പറേഷൻ കഴിഞ്ഞ് പിറ്റേന്ന് രാവിലെ തന്നെ അമ്മയെ റൂമിലേയ്ക്ക് മാറ്റി. “ഇപ്പോൾ ഞാൻ ഒരു കുഴലിട്ടിട്ടുണ്ട് കൂട്ടി യോജിപ്പിച്ചിടത്ത്. ഇനി ലീക്കുണ്ടാകുകയാണെങ്കിൽ ആ ട്യൂബിലൂടെ പോന്നോളും. അത് ഇനിയും ശരിയായില്ലെങ്കിൽ കുറച്ച് നാൾ ഇങ്ങനെ പോട്ടെ. അതിനു ശേഷം ആവശ്യമെങ്കിൽ ഇനിയും ഓപ്പറേഷൻ നടത്തേണ്ടി വരും. പക്ഷേ അതിന്‌ അമ്മയുടെ ആരോഗ്യം കൂടുതൽ മെച്ചപ്പെടേണ്ടതുണ്ട്. ഇല്ലെങ്കിൽ ഒരുപക്ഷേ അമ്മയെ കിട്ടിയെന്ന് വരില്ല. അത്രയ്ക്ക് പരിതാപകരമാണ്‌ അമ്മയുടെ ആരോഗ്യം ഡോക്ടർ അറിയിച്ചു. പിന്നീട് ഡോക്ടറുടെ മുറിയിൽ ചെന്നപ്പോൾ “ഇനി ഏകദേശം 10 % മാത്രമേ ഉണങ്ങാനുണ്ടായിരുന്നുള്ളൂ.. അപ്പോഴാ അമ്മയിങ്ങനെ അബദ്ധം കാണിച്ചത് എന്ന് മുഖത്തൊരു സങ്കടത്തോടെ ഡോക്ടർ എന്നോട് പറഞ്ഞു. “അമ്മയെ വഴക്ക് പറയരുത്. അത് അമ്മയുടെ മനസ് തളർത്തും എന്നും ഡോക്ടർ എന്നെ ഓർമിപ്പിച്ചു.

അന്ന് വൈകുന്നേരം ദീപൻ ചേട്ടനും ഭാര്യയും കാണാൻ വന്നു. അവരോട് ഞാൻ കാര്യങ്ങൾ പറഞ്ഞു. എല്ലാത്തിനുമുപരി എന്നെ അലട്ടിയിരുന്നത് പണമായിരുന്നു. “നീ പേടിക്കണ്ട മോളേ.. അങ്ങനെ വേണ്ടിവരുകയാണെങ്കിൽ ദാ ഈ വളകൾ പണയം വെച്ച് നിനക്ക് ഞങ്ങൾ പണം തരാം. നീ ടെൻഷനടിക്കാതെ സുജച്ചേച്ചി എന്നെ ആശ്വസിപ്പിച്ചു.

ആശുപത്രി ആവശ്യങ്ങൾക്കും മരുന്നുകൾക്കും മറ്റും പണം പണം ഒരുപാട് വേണ്ടിയിരുന്നതുകൊണ്ട് എന്റെ ചിലവുകൾ ഞാൻ പരമാവധി ചുരുക്കിയിരുന്നു. ഭക്ഷണം ഓരോ പരിപ്പുവടയോ പഴം പൊരിയോ ചായയോടൊപ്പം ആക്കി. അമ്മയ്ക്ക് കൊണ്ടു വന്നിരുന്ന കഞ്ഞിയിൽ അമ്മ കഴിച്ച് ബാക്കിയുണ്ടാകുന്ന ഇത്തിരി കഞ്ഞി കുടിച്ച് ഞാൻ വിശപ്പ് ശമിപ്പിച്ചു. ചില നേരങ്ങളിൽ അതിൽ ഒന്നും ബാക്കിയുണ്ടാവാറില്ലായിരുന്നു. എങ്കിലും എനിയ്ക്കതിൽ പരാതിയുണ്ടായിരുന്നില്ല. വയറു നിറയെ ചോറുണ്ണാൻ കൊതി തോന്നിയിരുന്ന കാലം. എന്നിട്ടും ഓപ്പറേഷൻ കഴിഞ്ഞ് അമ്മയെ റൂമിലേയ്ക്ക് മാറ്റിയ അന്നുച്ചയ്ക്ക് ഞാൻ ചിക്കൻ ബിരിയാണി വാങ്ങി.

അമ്മയുടെ മുന്നിൽ ഇരുന്ന് അമ്മയുടെ മുഖത്തേയ്ക്ക് നോക്കി ഞാൻ ചിക്കൻ കാല്‌ കടിച്ചു വലിച്ചു. അമ്മ മുഖം തിരിച്ചു കിടന്നു. ഇതുകണ്ടുകൊണ്ടുവന്ന നഴ്സ് അന്തം വിട്ടു നിന്നു! വൈകിട്ട് ശകുന്തള ഡോക്ടർ റൌണ്ട്സിനു വന്നപ്പോൾ നഴ്സ് ഇക്കാര്യം ഡോക്ടറെ അറിയിച്ചു. “ഈ ചേച്ചിയുണ്ടല്ലോ.. അമ്മയുടെ മുന്നിലിരുന്ന് ചിക്കൻ കാല്‌ അമ്മയുടെ മുഖത്ത് നോക്കിയിരുന്ന് കഴിച്ചു എന്ന്.
“അതെന്താ അനൂ താനങ്ങനെ ചെയ്തത്?” എന്ന് ശകുന്തള ഡോക്ടർ അതിശയത്തോടെ ചോദിച്ചു. 
“അത് വേറൊന്നും കൊണ്ടല്ല ഡോക്ടർ, ആൾക്ക് ഒരുപാടിഷ്ടമുള്ള സാധനമാ ചിക്കൻ. അതിങ്ങനെ മുന്നിലിരുന്ന് കഴിയ്ക്കുന്നത് കാണുമ്പോൾ കൊതി മൂത്ത് പെട്ടന്ന് അസുഖം മാറാൻ അമ്മയുടെ മനസ് ആഗ്രഹിക്കും. അതൊരു തരം പോസിറ്റീവ് എനർജ്ജി തരുമല്ലോ.. അതിനു വേണ്ടിയുള്ള ഒരു ചെറിയ ട്രീറ്റ്മെന്റാ. പിന്നെ ഇഡ്ഡലി കഴിച്ച് അധികച്ചിലവ് വരുത്തി വെച്ചതിനുള്ള ശിക്ഷയും.”
താനാളുകൊള്ളാലൊ!! നല്ല ട്രീറ്റ്മെന്റും ശിക്ഷയും!!” ഡോക്ടർ ചിരിച്ചു.

പണച്ചിലവ് മുറപോലെ വന്നുകൊണ്ടിരുന്നു. ആരോടും കടം വാങ്ങുവാൻ താല്പര്യമില്ലാത്ത ഞാൻ അതൊന്നും ചിന്തിക്കാതെ പലരിൽ നിന്നും കടം വാങ്ങി, യാതൊരു ഉളുപ്പുമില്ലാതെ കടം ചോദിച്ചു. അതിൽ ഒരിക്കൽ മാത്രം കണ്ട സുഹൃത്തുക്കളും ഫോണിലൂടെ മാത്രം അറിയുന്ന സുഹൃത്തുക്കളും അടുത്ത കാലത്ത് മാത്രം പരിചയപ്പെട്ട സുഹൃത്തുക്കളും വരെ ഉണ്ടായിരുന്നു. മിക്കവരും ആവശ്യമറിഞ്ഞ് സഹായിച്ചു. ചിലരൊക്കെ തിരികെ കിട്ടില്ലെന്ന് ചിന്തിച്ച് ഒഴിഞ്ഞ് മാറി. എനിയ്ക്കതിലൊന്നും ആരോടും പരിഭവമില്ലായിരുന്നു... കാരണം എന്റെ അവസ്ഥ അപ്പോൾ അതായിരുന്നു. കൂടെ പഠിച്ച കൂട്ടുകാർ ഞാനറിയാതെ പണം സമാഹരിച്ച് കുറച്ച് കൊണ്ടുതന്നു. ഒന്നും നിരസിക്കാതെ എല്ലാം കൈപ്പറ്റി. അഭിമാനവും അപമാനവുമൊന്നും അന്നേരം എന്റെ മനസിൽ ഉണ്ടായിരുന്നില്ല. അമ്മയുടെ തിരിച്ച് വരവ് മാത്രം ഒരു പ്രാർത്ഥന പോലെ മനസിൽ എപ്പോഴും.

തുടക്കം മുതലേ തീരെ നിവൃത്തിയില്ലാത്ത സന്ദർഭങ്ങളിൽ മാത്രം വല്യേട്ടനോട് പണം ആവശ്യപ്പെട്ടു. അദ്ദേഹത്തിന്‌ കുടുംബവും കുട്ടികളും അതിന്റേതായ പ്രാരാബ്ധങ്ങളും ഉള്ളതുകൊണ്ട് പരമാവധി അവരെ ബുദ്ധിമുട്ടിക്കണ്ട എന്നായിരുന്നു ഞാൻ കരുതിയത്.  പക്ഷേ അതിനിടയിൽ എന്റെ കഷ്ടപ്പാട് കണ്ട് “അവളെ നിങ്ങളല്ലാതെ മറ്റാരാ സഹായിക്കുക? ഹോസ്പിറ്റലിലും അവൾ തന്നെ നില്ക്കണം കൂട്ടത്തിൽ പണവും അവൾ തന്നെ കണ്ടെത്തണം. അവളൊന്നുമില്ലെങ്കിലും ഒരു പെൺകുട്ടിയല്ലേ? അത് നിങ്ങൾ മനസിലാക്കണ്ടേ?” എന്ന് ഏട്ടനോട് ചോദിച്ച ഒരു ബന്ധുവിനോട് “എല്ലാം അവൾക്ക് തന്നെ ചെയ്യണം എന്ന വാശിയാ.. അല്ലാതെ ഞങ്ങൾ സഹായിക്കാത്തതല്ല എന്ന് വല്യേട്ടൻ പറഞ്ഞതായി ഞാനറിഞ്ഞു. ഞാൻ കരുതിയതെന്ത് അവർ കരുതിയതെന്ത് എന്ന തിരിച്ചറിവ് വല്ലാതെ വേദനിപ്പിച്ചു.

കുഞ്ഞേട്ടനാണെങ്കിൽ സ്വത്ത് സംബന്ധമായുണ്ടായ ഒരു തർക്കത്തിൽ അമ്മയോടും എന്നോടും വഴക്കിട്ട് പിണങ്ങി നില്ക്കുകയാണ്‌. ഈ അവസരത്തിൽ അദ്ദേഹം അത് നയമായി കണ്ടു. ഒരുകാലത്ത് അമ്മയെ ഒരുമിച്ചു കൊണ്ടുനടന്നിരുന്ന അദ്ദേഹത്തിന്‌ അച്ഛയുടെ മരണശേഷം അമ്മയോടുണ്ടായിരുന്ന ആ അടുപ്പമെല്ലാം കുറഞ്ഞിരുന്നു. ആദ്യത്തെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത് ഓപ്പറേഷൻ കഴിഞ്ഞിരിക്കുമ്പോഴെങ്കിലും അമ്മയോടുള്ള പിണക്കം തീർക്കാനുള്ള അവസരമായി കണ്ട് അദ്ദേഹം അമ്മയെ കാണുവാൻ വരും എന്ന് ഞങ്ങളോരോരുത്തരും പ്രതീക്ഷിച്ചു. പക്ഷേ അദ്ദേഹം വന്നില്ല.

പിന്നീട് അത്യാസന്ന നിലയിൽ വെസ്റ്റ് ഫോർട്ടിൽ അഡ്മിറ്റ് ചെയ്ത് ഓപ്പറേഷൻ കഴിഞ്ഞതിന്റെ പിറ്റേന്ന് വന്നപ്പോൾ ഐ.സി.യു.വിന്റെ മുന്നിലിരുന്ന് “എന്റെ കയ്യിൽ കാശുണ്ടായിരുന്നെങ്കിൽ ഈ ചിലവെല്ലാം ഞാൻ തനിയെ ചെയ്തേനെ എന്ന് അദ്ദേഹം പറഞ്ഞതായി അറിഞ്ഞു. ഞാനും വല്യേട്ടനും പണം മുഴുവൻ നീക്കിയിരിപ്പായി ഉണ്ടായിട്ടല്ല അമ്മയുടെ ചികിൽസയ്ക്കായി എല്ലാം ഉണ്ടാക്കിയെടുത്തത്. പണമില്ലെങ്കിലും ഉറ്റവർ എന്ന ചിന്ത മനസിലുണ്ടായാൽ പണമുണ്ടാക്കുകയാണ്‌ ചെയ്യുക. അതിന്‌ ഉറ്റവർ എന്ന ചിന്ത മനസിലുണ്ടായിരിക്കണം എന്ന് മാത്രം.

അന്ന് ആ ഓപ്പറേഷൻ കഴിഞ്ഞ് ബോധം തെളിഞ്ഞപ്പോൾ നിഴലുപോലെ അമ്മ അബോധാവസ്ഥയിൽ കണ്ടതിനു ശേഷം അമ്മയെ ഒന്ന് വന്നു കാണാനുള്ള മനസ് അദ്ദേഹത്തിന്‌ ഇന്നുവരെ ഉണ്ടായിട്ടില്ല. ഞങ്ങൾ മൂന്ന് മക്കളിലും ഒരു പണത്തൂക്കം മുൻപിൽ അമ്മയ്ക്ക് വാൽസല്യവും സ്നേഹവും ഉണ്ടായിരുന്ന മകനാണ്‌ അമ്മയോടിപ്പോൾ ഇങ്ങനെ ചെയ്യുന്നത്. ഇത്തരം മക്കളാണ്‌ ശരിക്കും ഗർഭപാത്രം എന്ന ആ വലിയ സത്യത്തിനോട് നന്ദികേട് കാണിക്കുന്നവർ.

വൃദ്ധരായ മാതാപിതാക്കളെ വല്ലപ്പോഴും ഒന്ന് വന്ന് കാണുവാൻ പോലുമുള്ള മനസില്ലാത്ത മക്കൾ ചെയ്യുന്നത് ഏറ്റവും നന്ദിഹീനമായ പ്രവൃത്തിയാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഒമ്പത് മാസം കിടന്ന ഗർഭപാത്രത്തിനോട് കാണിക്കുന്ന ഏറ്റവും വലിയ നന്ദികേട്. ഇത്തരം മക്കളെ കണ്മുന്നിൽ കാണുമ്പോൾ, “വയസാകുമ്പോൾ നോക്കാൻ മക്കൾ വേണ്ടേ..? അതിനു വേണ്ടി ഒരു കല്യാണം കഴിയ്ക്കൂ..” എന്ന ഉപദേശങ്ങളെ പുച്ഛിച്ച് തള്ളുവാൻ എന്നെ പ്രേരിപ്പിക്കുന്നു. പ്രത്യുല്പാദനത്തിന്‌ വേണ്ടി വിവാഹം കഴിക്കില്ല എന്ന് ഞാൻ കൂടുതൽ കൂടുതൽ ഉറപ്പിക്കുന്നു...
 

അമ്മയുടെ ആശുപത്രിവാസം മുതൽ ഇന്നുവരെ പണമില്ല എന്ന രീതിയിൽ ഒഴിഞ്ഞു മാറി എങ്കിലും അദ്ദേഹത്തിന്റേയും കുടുംബത്തിന്റേയും ആവശ്യത്തിനും അനാവശ്യത്തിനും പണം വ്യയം ചെയ്യുന്നതും ദുർവ്യയം ചെയ്യുന്നതും ഞാനറിയുന്നുണ്ടായിരുന്നു. അതൊന്നും ഒരിക്കലും എന്റെ പ്രശ്നമല്ലായിരുന്നു. സ്വമനസാലെ അമ്മയെ വന്നുകാണാനുള്ള മനസിന്‌ പണച്ചിലവൊന്നുമില്ലല്ലോ... അതുപോലും അദ്ദേഹം ചെയ്യുന്നില്ല എന്നത് അമ്മയുടെ കലങ്ങുന്ന കണ്ണുകൾ കാണുമ്പോൾ എന്നിൽ അദ്ദേഹത്തോട് അവജ്ഞയുണ്ടാക്കുന്നു. ഭാര്യയേയും മക്കളേയും അമ്മയുടെ അടുത്തേയ്ക്ക് അദ്ദേഹം പറഞ്ഞയയ്ക്കാറുണ്ട് എങ്കിലും മകന്റെ സ്ഥാനം അവർക്കൊന്നുമുണ്ടാവില്ലല്ലോ...

ഇതൊക്കെ കൊണ്ട് കുഞ്ഞേട്ടന്‌ യാതൊരു ബാധ്യതയുമില്ല. വല്യേട്ടനെ മാത്രമാണ്‌ ഞാൻ എല്ലാം അറിയിച്ചിരുന്നത്. പക്ഷേ എന്റെ കരുതലിനെ കുറിച്ച് വല്യേട്ടൻ പറഞ്ഞതറിഞ്ഞപ്പോൾ ഞാൻ തീരുമാനിച്ചു, ഇനിയും അധികം കരുതൽ വേണ്ട അവരുടെ കാര്യത്തിൽ. ഓപ്പറേഷനു ശേഷം ആശുപത്രിയിൽ 20000 രൂപ കൊടുക്കണം എന്ന് അവർ അറിയിച്ചപ്പോൾ ഞാൻ ഏട്ടനെ വിളിച്ചു പറഞ്ഞു. “ഏന്റെ കയ്യിൽ ഇനി കാശില്ല. ഏട്ടൻ കാശയച്ചു തരണം അമ്മാവന്റെ മകനോട് വിളിച്ചുപറഞ്ഞ് അദ്ദേഹത്തിന്റെ കയ്യിൽ നിന്നും 15000 കടം വാങ്ങി ഏട്ടൻ. പൊന്നുച്ചേട്ടനോട് കടം വാങ്ങാൻ എനിയ്ക്കങ്ങനെ ഒരു മധ്യസ്ഥന്റെ ആവശ്യമൊന്നുമില്ല. കടം ചോദിച്ചത് ഏട്ടനാണെങ്കിലും അതും തിരിച്ചുകൊടുക്കേണ്ട ബാധ്യത എന്നിൽ തന്നെ. കാരണം അത് കൈപ്പറ്റിയത് ഞാനാണല്ലോ!!

അമ്മയുടെ മാനസികാരോഗ്യത്തിനായി അമ്മയ്ക്ക് ഞാൻ ആനുകാലികങ്ങൾ വായിക്കുവാൻ കൊണ്ടു കൊടുത്തിരുന്നു. എന്താണെന്നറിയില്ല, ഏത് ആനുകാലികങ്ങളിലും അമ്മ വായിച്ചിരുന്നത് ഭക്ഷണമുണ്ടാക്കുന്നതിനുള്ള റസിപ്പികൾ മാത്രമായിരുന്നു. ഒരു വാശിയോടെ അമ്മ അതുമാത്രം വായിച്ചു കൊണ്ടിരുന്നു. സാമ്പത്തിക പരാധീനത വല്ലാതെ ഞെരുക്കുമ്പോൾ ഇടയ്ക്ക് എന്റെ രോഷം അണപൊട്ടി ഞാനെന്തെങ്കിലും പറയാൻ തുടങ്ങിയാൽ “എനിയ്ക്ക് പേടിയാകുന്നു നിന്നെ “നിന്റെ മുഖം കാണുന്നതേ എനിയ്ക്ക് പേടിയാ എന്നിങ്ങനെ അമ്മ പറഞ്ഞുകൊണ്ടിരുന്നു. അമ്മയെ പേടിപ്പിക്കാതിരിക്കാൻ പിന്നെ പിന്നെ ഞാൻ മുറിയിൽ ഇരിയ്ക്കാതെയായി. രാത്രി ഏറെ വൈകി അമ്മ ഉറങ്ങുവോളം ഞാൻ താഴെ റിസപ്ഷനിലെ കസേരയിൽ ചെന്നിരുന്നു. ആ സംഭവത്തിനു ശേഷം അമ്മ എന്നെ അത്ര കണ്ട് അവഗണിച്ചിരുന്നു. സത്യത്തിൽ മനസിലെ സംഘർഷവും ആശങ്കയും ആകുലതകളും ചേർന്ന് എന്റെ മുഖവും പേടിപ്പിക്കുന്ന വിധത്തിൽ അത്രമാത്രം  വലിഞ്ഞു മുറുകിയിരുന്നു.

ഒരു ദിവസം എന്തോ പറഞ്ഞപ്പോൾ അമ്മ എന്നോട് പറഞ്ഞു “നാശം. ഇത് മരിക്കുന്നുമില്ലല്ലോ എന്ന് നീയിന്നലെ പറഞ്ഞില്ലേ?” എന്ന്. ഞാൻ സ്തബ്ദ്ധയായിപ്പോയി. ഞാൻ മനസിന്റെ ഒരു കോണിൽ പോലും ചിന്തിക്കാത്ത ഒരു കാര്യമാണ്‌ അമ്മ എന്നിൽ ആരോപിക്കുന്നത്. ഞാൻ കരഞ്ഞുകൊണ്ട് പുറത്തേയ്ക്കിറങ്ങി പോന്നു. ഇതുകണ്ട് ജിയോ ബ്രദർ കാര്യം തിരക്കി. ഞാൻ അമ്മയുടെ ആരോപണത്തെക്കുറിച്ച് പറഞ്ഞു കരഞ്ഞു. “അതൊന്നും സാരമില്ല ചേച്ചീ. അമ്മയ്ക്ക് ഉണ്ടാകുന്ന ഹാലൂസിനേഷന്റെ ഭാഗമാണത്. ഇല്ലാത്തത് ഉണ്ടായെന്നൊക്കെ തോന്നും. അത് സത്യമാണെന്ന് കരുതി അങ്ങനൊക്കെ പറയുകയും ചെയ്യും. ചേച്ചി അതിൽ സങ്കടപ്പെടണ്ട.” അപ്പോഴാണ്‌ എന്റെ മനസിനൊരു സമാധാനം വന്നത്.

ദിനം പ്രതി അമ്മയുടെ ആരോഗ്യം മെച്ചപ്പെട്ടുകൊണ്ടിരുന്നപ്പോൾ ആവശ്യത്തിനുള്ള ഭക്ഷണത്തിന്റെ അഭാവവും അലച്ചിലും കാരണം എന്റെ ആരോഗ്യം ദിനം പ്രതി കുറഞ്ഞു വന്നുകൊണ്ടിരുന്നു. അതെല്ലാം അവഗണിച്ച് ആശുപത്രിയും മരുന്നും വായ്പാവശ്യത്തിനായി വീടും സൊസൈറ്റിയും ഒക്കെയായി ഞാൻ അലഞ്ഞു.

ജോലി നഷ്ടപ്പെടുത്തരുത് മോളേ എന്ന് ശകുന്തള ഡോക്ടർ ഇടയ്ക്കിടെ ഓർമിപ്പിച്ചു. കുറേശ്ശെ കുറേശ്ശെയായി ബിസിനസും തളർന്നു തുടങ്ങിയിരുന്നു എങ്കിലും അത്യാവശ്യം പണം മാസാമാസം വന്നുകൊണ്ടിരുന്നു.

ഒരു ദിവസം രാത്രി അമ്മയെന്തോ എന്നോട് പറഞ്ഞപ്പോൾ “ഇനിയും അമ്മയിങ്ങനെ ചെയ്താൽ ഞാൻ ഏതെങ്കിലും വണ്ടിയിൽ കയറി നാട് വിടും എന്ന പഴയ ഭീഷണി എടുത്തിട്ടു. അത് കേട്ട് “ഇനിയങ്ങനെയൊന്നും ഉണ്ടാവില്ല. നീ പറയുന്നത് കേട്ട് ഞാൻ നടന്നോളാം എന്ന് അമ്മ ആണയിട്ടു. അങ്ങനെ തന്നെ അമ്മ ഉറങ്ങിപ്പോകുകയും ചെയ്തു.

രാത്രി പതിനൊന്നര കഴിഞ്ഞപ്പോൾ അമ്മയുടെ കയ്യിൽ ഘടിപ്പിച്ച ഡ്രിപ്പ്‌ കഴിഞ്ഞത്‌ മാറ്റുവാൻ നഴ്സിനെ വിളിയ്ക്കാൻ റൂമിനു പുറത്തിറങ്ങിയതാണ്‌ ഞാൻ. നഴ്സിംഗ്‌ ഡസ്കിനടുത്തെത്തിയപ്പോഴേയ്ക്കും വലിയവായിൽ “മോളേ... മോളേ...” എന്നുള്ള അമ്മയുടെ ശബ്ദം. എന്നേക്കാൾ മുന്നേ നഴ്സ്‌ അങ്ങോട്ട്‌ ഓടിയെത്തി. “എന്റെ മോളെന്ത്യേ..?” എന്ന്‌ പരിഭ്രമത്തോടെ അമ്മ അന്വേഷിക്കുന്നതുകേട്ടാണ്‌ ഞാൻ ചെന്നത്‌. “മോളിവിടെ തന്നെയുണ്ട്‌. അമ്മ പേടിക്കണ്ട എന്ന്‌ നഴ്സ്‌ പറയുന്നു. “അല്ല, അവളെങ്ങോട്ടേയ്ക്കെങ്കിലും ഇറങ്ങിപ്പോകും എന്ന്‌ പറഞ്ഞിരുന്നേയ്‌..” എന്ന്‌ അമ്മ. “അമ്മയെ വിട്ട്‌ ആ മോളെവിടെ പോകാനാ അമ്മേ?” എന്ന്‌ നഴ്സ്‌. എന്നിട്ടും എന്നെ നേരിൽ കണ്ടപ്പോഴേ അമ്മയ്ക്ക്‌ ആശ്വാസമായുള്ളൂ..

ഉറക്കത്തിനു തൊട്ടുമുൻപ് കേട്ടത് ഓർമ്മയിൽ വെച്ച് ഉറക്കപ്പിച്ചിൽ എഴുന്നേറ്റപ്പോൾ അടുത്തുള്ള കട്ടിലിൽ എന്നെ കാണാതായതുകൊണ്ട് അമ്മ ശരിക്കും പേടിച്ചു പോയിരുന്നു. എങ്ങോട്ടേയ്ക്കെങ്കിലുമൊക്കെ പോകും എന്നൊക്കെ പറഞ്ഞാലും അമ്മയെ വിട്ട് ഞാനെങ്ങോട്ട് പോകാൻ??!! എന്നും അമ്മയുടെ ഉപഗ്രഹമാണല്ലോ ഞാൻ... അത് ഒരിക്കലും അമ്മ അറിഞ്ഞിട്ടില്ല എങ്കിലും...



അമ്മയുടെ ശാരീരികപ്രവർത്തനങ്ങൾ സാധാരണ നിലയിൽ എത്തുന്നതിന്റെ മുന്നോടിയായി ആദ്യശോധന വന്നു. കമ്മോഡിൽ അമ്മയെ മലശോധനയ്ക്കിരുത്തി. കഴിഞ്ഞപ്പോൾ അമ്മയ്ക്ക് തനിയെ കഴുകാൻ സാധ്യമല്ലാത്തതിനാൽ ഞാൻ തന്നെ കഴുകി വൃത്തിയാക്കി. അമ്മയ്ക്കത് വല്ലാത്ത മനഃപ്രയാസമായിരുന്നു. “അതിനെന്താണമ്മേ.. വേറാരുമല്ലല്ലോ.. ഞാൻ അമ്മയുടെ മോളല്ലേ?” എന്ന് ഞാനമ്മയെ ആശ്വസിപ്പിച്ചു.

കുറച്ചൊന്ന് ആരോഗ്യം വരുന്നതുവരേയും അമ്മയ്ക്കാ ബുദ്ധിമുട്ടുണ്ടായിരുന്നു. ഞാനാണല്ലോ കഴുകുന്നത് എന്ന വിമ്മിട്ടം. അറിവില്ലാത്ത പ്രായത്തിൽ അമ്മയുടെ സാരിയിൽ കാര്യം സാധിച്ച എന്നെക്കുറിച്ച് അമ്മ പറഞ്ഞറിവുണ്ട് എനിയ്ക്ക്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന അമ്മയുടെ മടിയിലാണ്‌ അന്നത് ഞാൻ ചെയ്തത്. അത്രയ്ക്കൊന്നുമില്ലല്ലോ ഇത് എന്ന് ഞാൻ പറഞ്ഞു. “അന്ന് നീ കുഞ്ഞായിരുന്നു. ഞാനങ്ങനെയാണോ?” “ഓ.. എനിയ്ക്കൊരു വല്യ കുഞ്ഞിനെ കിട്ടി എന്ന് ഞാനങ്ങ് കരുതിക്കോളാം പിന്നെ അമ്മ ഒന്നും പറഞ്ഞില്ല. കാര്യമായ എതിർപ്പുകളും ഇല്ല. അത് നിസ്സഹായതയിൽ നിന്നുള്ള മൗനമായിരുന്നു എന്നെനിയ്ക്ക് മനസിലാകുമല്ലോ...

ഹോസ്പിറ്റലിൽ അഡ്മിറ്റായി കൃത്യം ഒരുമാസം തികയുന്നതിനു രണ്ട് ദിവസം മുൻപ്‌ ഡോക്ടർ അറിയിച്ചു “നാളെ കഴിഞ്ഞ്‌ എന്ന്‌ വേണമെങ്കിലും ഡിസ്ചാർജ്ജ്‌ ചെയ്യാം അമ്മയെ. ആ ദിവസങ്ങളിലെന്നോ ആണ്‌ സജിത ചെറിയമ്മ പറഞ്ഞത്‌ അമ്മയുടെ അവസ്ഥ നന്നാകുവാനും കാലക്കേട്‌ മാറാനും ശിവക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം നടത്തുവാൻ. അന്വേഷിച്ചപ്പോൾ അതിന്‌ കാര്യമായ പണച്ചിലവില്ല എന്നറിഞ്ഞ്‌ ഹോസ്പിറ്റലിനടുത്തുള്ള ശിവക്ഷേത്രത്തിൽ അന്ന്‌ വൈകിട്ടു തനെ മൃത്യുഞ്ജയഹോമത്തിനുള്ള ഏർപ്പാടാക്കി വന്നു.

പിറ്റേന്ന്‌ അമ്മയെ ഡിസ്ചാർജ്ജ്‌ ചെയ്തു കൊണ്ടുപോകാനുള്ള ഏർപ്പാടാക്കി. ബാക്കി അടയ്ക്കുവാനുള്ള പണം എത്രയെന്നറിയുവാൻ അക്കൌണ്ട്‌ സെക്ഷനിൽ ഞാൻ ചെന്നു. ഓപ്പറേഷനും റൂം വാടകയും മറ്റും ചേർന്ന്‌ മൊത്തം ഒരു ലക്ഷമായി. ഇനിയും 50000 രൂപയോളം ബാക്കിയടയ്ക്കാനുണ്ട്‌. എണ്ണിപ്പെറുക്കിയെടുത്തപ്പോൾ 10000 രൂപ ഇനിയും വേണം. ഇനിയാരോട്‌ കടം വാങ്ങും എന്നറിയാതെ ഞാൻ ചിന്തിച്ചിരുന്നു. അതടയ്ക്കാതെ അമ്മയെ കൊണ്ടുപോകാനാവില്ല. ഏട്ടനെ വിളിച്ച്‌ പറഞ്ഞപ്പോൾ പണമില്ല, രണ്ട് ദിവസം കഴിയട്ടെ എന്ന്‌. രണ്ട് ദിവസം കൂടെ ഹോസ്പിറ്റലിൽ താമസിക്കാൻ അവരനുവദിക്കില്ലല്ലോ.. അമ്മയോട്‌ ‘ഒരുങ്ങിയിരുന്നോളൂ എന്നും പറഞ്ഞാണ്‌ ഞാൻ പോന്നിരിക്കുന്നത്‌. ബാക്കിയുള്ള പണത്തിനു വേണ്ടി എന്ത് ചെയ്യും എന്ന് ഹോസ്പിറ്റലിലെ റിസപ്ഷനു മുന്നിലെ കസേരയിലിരുന്ന്‌ ചിന്തിക്കവേ “ഡീ…” എന്നൊരു വിളി.

തിരിഞ്ഞു നോക്കിയപ്പോൾ ഞങ്ങൾ കൂട്ടുകാർ ‘ഡാവ് എന്ന് വിളിക്കുന്ന എന്റെ സഹപാഠി പ്രശാന്താണ്‌. അവൻ 10000 രൂപ കയ്യിലെടുത്തുതന്നുകൊണ്ട് പറഞ്ഞു “7000 രൂപയേ ഉണ്ടായിരുന്നുള്ളൂ.. 3000 കൂടി കൂട്ടി ഞാൻ 10000 ആയി തരുന്നതാ എന്ന്. ദൈവദൂതൻ എന്നൊക്കെ പറയുന്നത് ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഇതുപോലെ നമ്മളെ സമീപിക്കുന്നവരാണ്‌ എന്ന് ഞാൻ മനസിലാക്കിയത് അപ്പോഴാണ്‌.

മുൻപും എന്റെ സുഹൃത്തുക്കൾ ഞാനറിയാതെ പിരിവെടുത്ത് എന്നെ സഹായിച്ച കാര്യം ഞാൻ നേരത്തേ പറഞ്ഞിട്ടുണ്ട്. അന്നും ഡാവ് തന്നെയാണ്‌ അതെല്ലാം സ്വരൂപിച്ച് കൊണ്ടുവന്നത്. പിന്നീട് പണത്തിന്റെ ആവശ്യം വന്നപ്പോഴൊന്നും അവരെ അറിയിക്കാൻ എന്റെ മനസനുവദിച്ചില്ല. 35000 രൂപ അന്ന്, “തിരിച്ചു തരാനായി നീ വിഷമിക്കണ്ട, തിരിച്ചു തന്നില്ലെങ്കിലും കുഴപ്പമില്ല” എന്ന് പറഞ്ഞ് എന്നെ ഏല്പ്പിച്ചതാണവൻ. ഇനിയും അവരെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല എന്ന് ചിന്തിച്ചു. പക്ഷേ എന്റെ ആവശ്യം അറിഞ്ഞെന്നതുപോലെ, അന്ന് അവൻ എത്തി. വീണ്ടും പിരിച്ചെടുത്ത് 10000 ആയി തികച്ച് തന്നതാണവൻ. അന്നനുഭവിച്ച ഒരു സമാധാനം... അറിയാതെ മനസ് നിറഞ്ഞ് ദൈവത്തെ വിളിച്ചു പോയി ഞാൻ.

റൂമൊഴിയാൻ ഡാവ് കൂടെ നിന്നു. തിരിച്ച് വീട്ടിലേയ്ക്ക്. പിന്നീട് ആശുപത്രിയിലേയ്ക്ക് ചെക്കിംഗിനുള്ള യാത്രയിൽ ഡോക്ടർ വർഗ്ഗീസിന്റെ സഹായി ശ്രീജ പറഞ്ഞാണ്‌ ഞാനറിഞ്ഞത്, ഡോക്ടർ ഇത്തവണ ഞാൻ ആവശ്യപ്പെടാതെ തന്നെ 30000 രൂപയുടെ സ്ഥാനത്ത് വെറും 3000 രൂപ മാത്രമേ എടുത്തുള്ളൂ എന്ന്. എന്നോട് അമ്മയെ സംബന്ധിച്ച കാര്യങ്ങളല്ലാതെ വ്യക്തിപരമായ ഒന്നും ചോദിച്ചറിഞ്ഞിരുന്നില്ലെങ്കിലും  സൊസൈറ്റി വായ്പയ്ക്കും അപ്പോഴത്തെ ആവശ്യത്തിന്‌ കൈവായ്പ ഒപ്പിക്കുവാനുമുള്ള എന്റെ വീട്ടിലേയ്ക്കുള്ള ഓട്ടത്തെ കുറിച്ച് നഴ്സുമാരിൽ നിന്നും ലഭിച്ച അറിവുകളിൽ നിന്നായിരിക്കാം എന്റെ സാമ്പത്തിക പരാധീനതകൾ അദ്ദേഹം മനസിലാക്കിയിരുന്നു. ആരെയും കൂടെ കാണാത്തതുകൊണ്ട് എന്റെ ഒറ്റപ്പെടലിന്റെ ആഴവും അദ്ദേഹം മനസിലാക്കിയിരുന്നു.  രോഗിയുടെ അരികിൽ നില്ക്കുന്ന ബൈസ്റ്റാന്റർ കുറച്ച് നേരത്തേയ്ക്ക് പോലും മാറി നിന്നാൽ അദ്ദേഹം റൗണ്ട്സിനു വരുമ്പോൾ കണ്ടില്ലെങ്കിൽ പിന്നീട് അവരെ വഴക്ക് പറയുന്ന അദ്ദേഹം, പലവട്ടം നഴ്സുമാരെ ഏല്പ്പിച്ച് ഞാൻ വീട്ടിൽ പോയി എന്നറിയുമ്പോഴും തിരിച്ച് വന്ന് അദ്ദേഹത്തെ കാണുവാൻ ചെല്ലുന്ന എന്നെ ഒരിക്കൽ പോലും  വഴക്ക് പറഞ്ഞിട്ടില്ല. അദ്ദേഹത്തിനറിയാം ഞാൻ എന്തിനാണ്‌ പോയിരിക്കുന്നത് എന്ന്.

എന്തായാലും എല്ലാവരും നല്കിയ പ്രത്യേക പരിഗണന സ്വീകരിച്ച് അത്തവണത്തെ ആശുപത്രി വാസം അവസാനിപ്പിച്ച് ഞങ്ങൾ വീട്ടിലെത്തി.


                             (തുടരും...)

2015, സെപ്റ്റംബർ 14, തിങ്കളാഴ്‌ച

അമ്മയെന്ന എന്റെ മകൾ Part 9



മുൻ ഭാഗങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
 

അമ്മയെ ഒരു ദിവസം  ഐ.സി.യു.വിൽ കിടത്തി. പിറ്റേന്ന് വൈകീട്ടായപ്പോഴേക്കും റൂമിലേയ്ക്ക് മാറ്റി. ഭക്ഷണം കുറേശ്ശെ കൊടുക്കുന്നുണ്ട്. അതും ദ്രാവകരൂപത്തിൽ. നാലഞ്ച് ദിവസം കഴിഞ്ഞപ്പോൾ വല്യേടത്ത്യമ്മ വന്നു.

 ആശുപത്രി വാസക്കാലത്തിനിടയിൽ നഴ്സ് കുട്ടികളെ അമ്മയ്ക്ക് തുണയാക്കി ഞാൻ വീട്ടിലേയ്ക്കോടും. അമ്മയ്ക്കാവശ്യമുള്ള എല്ലാതും എത്തിച്ച് കൊടുത്തിട്ടാണ്‌ ഈ ഓട്ടങ്ങൾ. സൊസൈറ്റിയിൽ നിന്നും ലോൺ എടുക്കേണ്ട നടപടികൾക്കായി ഓടേണ്ടത് എന്റെ ആവശ്യമായിരുന്നു. കാരണം, വാങ്ങിയ വായ്പകളെല്ലാം തിരിച്ചടയ്ക്കേണ്ട ആവശ്യകത നയപരമായി എന്റെ ചുമതലയിൽ വന്നു ചേർന്നിരുന്നു.

ഏടത്ത്യമ്മ വന്ന ആശ്വാസത്തിൽ അവരെ അമ്മയ്ക്ക് തുണയാക്കി വായ്പാവശ്യങ്ങൾക്കുള്ള രേഖകൾ സംഘടിപ്പിക്കുന്നതിനായി ഞാൻ വീട്ടിൽ പോയി. ഒരു ദിവസത്തെ അന്തം വിട്ട ഉറക്കവും എനിയ്ക്കാവശ്യമായിരുന്നു. സൊസൈറ്റിയിലൊക്കെ പോയി അവരുടെ ഒഴിവുകഴിവുകൾ കേട്ട് വൈകുന്നേരം വീട്ടിൽ എത്തി. സൊസൈറ്റിക്കാർ എപ്പോഴും എന്തെങ്കിലുമൊക്കെ രേഖകൾ ഇല്ല എന്നും പറഞ്ഞ് എന്നെ മടക്കി. പിന്നീട് ആ രേഖകൾ ഒപ്പിക്കാനുള്ള പെടാപ്പാട്. പിറ്റേന്ന് വില്ലേജോഫീസിൽ പോകേണ്ടതുള്ളതുകൊണ്ട്  ആശുപത്രിയിലെത്താൻ സാധിക്കില്ല എന്ന് ഏടത്ത്യമ്മയെ വിളിച്ചു പറഞ്ഞു. ഒറ്റയ്ക്കാ വീട്ടിൽ ഭയമൊന്നുമില്ലാതെ ഞാൻ സുഖമായി ഉറങ്ങി.

പിറ്റേന്ന് വില്ലേജോഫീസും കാര്യങ്ങളുമായി കഴിഞ്ഞു. വീട്ടിൽ വന്ന് കുറച്ച് കഞ്ഞിയുണ്ടാക്കി കഴിച്ചു കിടന്നുറങ്ങി. ആശുപത്രി വിശേഷങ്ങൾ ഏടത്ത്യമ്മ പറഞ്ഞു. അന്ന് രാവിലെ ഡോക്ടർ വന്ന് അമ്മയ്ക്ക് കീഴ്ശ്വാസം വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കുവാൻ പറഞ്ഞേല്പ്പിച്ചു. ഉച്ചയ്ക്ക് വീട്ടിലെത്തി വിശ്രമിക്കുമ്പോൾ ഏടത്ത്യമ്മ വളരെ ആവേശത്തിൽ വിളിച്ചു പറയുന്നു “ഉണ്ണീ...അമ്മയ്ക്ക് കീഴ്ശ്വാസം വന്നു. അത് പറയാൻ നഴ്സിന്റടുത്തേയ്ക്ക് ഓടിയപ്പോൾ നഴ്സ് വീണു കിടന്ന് ചിരിച്ചു “ഹൊ!! ഒരു കീഴ്ശ്വാസത്തിന്‌ ഇത്രയും വിലയുണ്ടെന്ന് ഇപ്പൊഴാ അറിഞ്ഞേ എന്നും പറഞ്ഞ് ഞാനും ചിരിച്ചു.

കീഴ്ശ്വാസം വന്നുകഴിഞ്ഞാൽ ദോശയോ ഇഡ്ഡലിയോ പോലെ ഖരരൂപത്തിലുള്ള ഭക്ഷണം കുറേശ്ശെ കൊടുക്കാം എന്ന് ഡോക്ടർ പറഞ്ഞിരുന്നു. അത് കേട്ടപ്പോഴേ അമ്മ ഏടത്ത്യമ്മയോട് ചട്ടം കെട്ടി, “എനിയ്ക്ക് ഇഡ്ഡലി വേണം എന്ന്. കീഴ്ശ്വാസത്തിന്റെ അനന്തരഫലമായി അമ്മയ്ക്ക് ഇഡ്ഡലി വാങ്ങിക്കൊടുത്തു ഏടത്ത്യമ്മ. രണ്ട് ഇഡ്ഡലി!! അമ്മയത് ആർത്തിയോടെ കഴിച്ചു തുടങ്ങിയപ്പോഴാണ്‌ ഏടത്ത്യമ്മയ്ക്ക് ബോധോദയം ഉണ്ടായത്. ഇത്രയും ഇഡ്ഡലി അമ്മയ്ക്ക് കൊടുക്കാമോ..? ഉണ്ണിയോടൊന്ന് ചോദിച്ചില്ല. അമ്മയുടെ മുന്നിലേയ്ക്ക് നീക്കി വച്ചിരുന്ന ഇഡ്ഡലി വെച്ച മേശ മാറ്റാതെ ഏടത്ത്യമ്മ നഴ്സിനെ വിളിക്കാനോടി. നഴ്സ് ഓടി വന്ന് ആ മേശ ഭക്ഷണമുൾപ്പെടെ തള്ളിനീക്കാൻ നോക്കുമ്പോഴേയ്ക്കും അമ്മ ആ രണ്ട് ഇഡ്ഡലിയും അകത്താക്കിയിരുന്നു!! ഇതെല്ലാം പിന്നീട് ഏടത്ത്യമ്മ പറഞ്ഞ് അറിവാണെനിയ്ക്ക്.

ഞാൻ വീട്ടിലേയ്ക്ക് പോകുമ്പോൾ ആശുപത്രി അക്കൗണ്ടിംഗ് സെക്ഷനിൽ ഇനി എത്ര തുക കൊടുക്കാനുണ്ട് എന്ന് അന്വേഷിച്ചു. കാരണം 10 ദിവസം കഴിഞ്ഞാൽ ഡിസ്ചാർജ്ജ് ചെയ്യാം എന്ന് ഡോക്ടർ എന്നോട് പറഞ്ഞിരുന്നു. അന്നേയ്ക്ക് 5 ദിവസം കഴിഞ്ഞിരുന്നു.  25000 രൂപയുണ്ടായാൽ മതിയാകും എല്ലാം ചേർത്ത് എന്ന് അവർ അറിയിച്ചു. ആ പണം ഉണ്ടാക്കുക എന്നതും വീട്ടിലേയ്ക്കുള്ള യാത്രയുടെ ലക്ഷ്യമായിരുന്നു. അവസാനമായി എന്റെ കയ്യിൽ ഉണ്ടായിരുന്ന എന്റെ കഴുത്തിൽ കിടന്ന മാലയും പരമാവധി പണയം വെയ്ക്കാതെ മാറ്റി വെച്ച അമ്മയുടെ മാലയും പിന്നെ എന്റെ മോതിരങ്ങളും എല്ലാം ചേർത്ത് 40000 രൂപ പണയത്തിനെടുത്തു. അമ്മയ്ക്ക് തണുത്ത വെള്ളം ആവശ്യമായതിനാൽ ഒരു ഫ്രിഡ്ജ് കൂടെ വാങ്ങുക എന്നത് പദ്ധതിയിൽ ഉണ്ടായിരുന്നു. ബാക്കി പണം മരുന്നിനും മറ്റുമായി ഉപയോഗിക്കാം. ഇനിയാണെങ്കിൽ കൊളോസ്റ്റമി ബാഗിന്റെ ആവശ്യമില്ല. അതിനായിരുന്നു കൂടുതൽ പണം വീട്ടിലെത്തിയാൽ ആവശ്യമായിരുന്നത്.

എത്രയും പെട്ടന്ന് വീട്ടിലേയ്ക്ക് തിരിച്ചെത്താം എന്ന ആശ്വാസത്തിൽ വൈകുന്നേരം ഹോസ്പിറ്റലിലേയ്ക്ക് ഞാൻ ചെന്നു. ഏടത്ത്യമ്മയ്ക്ക് അവരുടെ കുടുംബക്ഷേത്രത്തിൽ മകരച്ചൊവ്വയോടനുബന്ധിച്ച പൂജയിൽ പങ്കെടുക്കുവാൻ മോഹമായതുകൊണ്ട് അവർ അങ്ങോട്ട് പോയി. ഞാൻ അമ്മയുടെ അടുത്ത് കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു. ഇടയ്ക്കിടെയുള്ള  മയക്കത്തിനും അതിലും കൂടുതലുള്ള ബോധത്തിനുമിടയിൽ അമ്മ അതൊക്കെ കേട്ടിരുന്നു. പിറ്റേന്ന് രാവിലെ ഏടത്ത്യമ്മ തിരിച്ച് ബാംഗ്ലൂരിലേയ്ക്ക് പോകുമെന്നാണ്‌ പറഞ്ഞിരുന്നത്. അതുകൊണ്ട് അവർ ആശുപത്രിയിലേയ്ക്ക് വരില്ല.

അന്ന് രാവിലെ, ഓപ്പറേഷൻ കഴിഞ്ഞ മുറിവ് നോക്കാൻ ഞാൻ തുനിഞ്ഞപ്പോൾ അവിടെയതാ ചെറുതായി ചോരുന്നു. കുറച്ച് പഞ്ഞിയെടുത്ത് ഞാനവിടെ വൃത്തിയാക്കി. പെട്ടന്ന്, അണക്കെട്ട് പൊട്ടുന്നതുപോലെ അവിടം കുത്തിയൊലിച്ച് ഉള്ളിലെ മാലിന്യം പുറത്തേയ്ക്ക്. കുറേ പഞ്ഞിയെടുത്ത് ഞാനവിടെ പൊതിഞ്ഞു പിടിച്ച് നഴ്സിനെ ഉറക്കെ വിളിച്ചു. അവർ ഓടി വന്നു നോക്കുമ്പോൾ കുടൽ യോജിപ്പിച്ച് ഓപ്പറേഷൻ ചെയ്ത ഭാഗത്തുനിന്ന് മാലിന്യം തള്ളിയൊഴുകുന്നു.

ഉടനെ അവർ ഡോക്ടറുമായി ബന്ധപ്പെട്ടു കാര്യം പറഞ്ഞു. അദ്ദേഹം ഓടി വന്നു. പരിശോധനയിൽ മനസിലായി ഇഡ്ഡലി പണി തന്നതാണ്‌. ഖരഭക്ഷണം കുറേശ്ശെ എന്നുദ്ദേശിച്ചത് അര ഇഡ്ഡലിയോ ദോശയോ ഒക്കെയാണ്‌. അതും നന്നായി ഉടച്ചത്. പകരം രണ്ട് ഇഡ്ഡലി അങ്ങനെ തന്നെയാണ്‌ അമ്മ അകത്താക്കിയത്. സാധാരണ, കുറച്ച് വെള്ളം കൊടുക്കണമെങ്കിൽ പോലും എന്നെ വിളിച്ച് ചോദിച്ചിരുന്ന ഏടത്ത്യമ്മയ്ക്ക് അന്ന് അത് വിളിച്ചു ചോദിയ്ക്കുവാൻ തോന്നിയില്ല.

ഇഡ്ഡലി കഴിച്ച് വരുത്തി വെച്ചതാണെന്ന് അറിഞ്ഞ നിമിഷത്തിൽ എന്റെ സർവ നിയന്ത്രണങ്ങളും പോയിരുന്നു. ഞാനും അമ്മയും മുറിയിൽ തനിച്ചായ സമയം ഞാൻ അമ്മയെ വഴക്ക് പറഞ്ഞു. പകുതി പരിഭവവും പകുതി സങ്കടവും നിറഞ്ഞ ശകാരം. “അമ്മയ്ക്കറിയാവുന്നതല്ലേ എന്റെ അവസ്ഥ? പൈസയില്ല എന്നറിഞ്ഞൂടെ? പറ്റാവുന്നിടത്തുന്നൊക്കെ കടം വാങ്ങിയാ ഞാനിതു വരെ എത്തിച്ചത്. മൂന്ന് ദിവസം കഴിഞ്ഞാൽ നമുക്ക് വീട്ടിൽ പോകാമെന്ന ആശ്വാസത്തിലായിരുന്നു ഞാൻ. എന്നെ സഹായിക്കാൻ ഇനിയാരുമില്ല എന്നറിയാവുന്നതല്ലേ? കടം ചോദിക്കാൻ ഇനിയാരുമില്ല.  വല്യേട്ടൻ പറ്റുന്നതൊക്കെ തന്നു. കുഞ്ഞേട്ടന്റെ കാര്യം അമ്മയ്ക്കറിയാവുന്നതല്ലേ? എന്നിട്ടും അമ്മ ഒന്നും ആലോചിക്കാതെ.. എന്നെ കുറിച്ച് കുറച്ചെങ്കിലും ഒരു ചിന്ത അമ്മയ്ക്കുണ്ടായിരുന്നെങ്കിൽ അമ്മ രണ്ട് ദിവസം കൂടെ കാക്കുമറിയാവുന്നതല്ലേ? എന്നിങ്ങനെ. “അത് പിന്നെ രണ്ട് ഇഡ്ഡലിയും എന്റെ മുന്നിൽ കൊണ്ട് വെച്ചപ്പോൾ അതെനിയ്ക്കുള്ളതാന്ന് ഞാൻ കരുതി. അതാ ഞാൻ കഴിച്ചത് എന്ന് അമ്മ സ്വയം ന്യായീകരിക്കാൻ ശ്രമിച്ചു.

“ഏടത്ത്യമ്മ പറഞ്ഞതല്ലേ മുഴുവൻ കഴിക്കല്ലേ അമ്മേ എന്ന്? എന്നിട്ടും അമ്മ അത് വകവെയ്ക്കാതെ കഴിച്ചതല്ലേ?” എന്റെ മുഖത്തേയ്ക്ക് രോഷം ഇരച്ചുകയറി. അതുകണ്ടപ്പോൾ അമ്മ പറഞ്ഞു “നീയൊന്നും പറയാതെ. എനിയ്ക്ക് നിന്നെ കാണുമ്പോൾ പേടിയാകുന്നു  എന്നിട്ടും എന്റെ കോപം ശമിക്കുന്നില്ലായിരുന്നു. പിന്നെയും ഞാൻ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. അത്രയ്ക്ക് സങ്കടം എന്റെ ഉള്ളിൽ ഇരമ്പുകയായിരുന്നു.

“ചിക്കൻ കഴിച്ച് വയ്യാതായപ്പോൾ ഞാൻ പറഞ്ഞതാ ഇനി എന്നോട് പറയാതെ എന്റെ അനുമതിയില്ലാതെ തന്നിഷ്ടത്തിന്‌ ഒന്നും ചെയ്യരുതെന്ന്. എന്നിട്ടും വരുത്തി വെച്ചിരിക്കുന്നു അടുത്ത വക.“ അങ്ങനെയങ്ങനെ എന്തൊക്കെയോ ഞാൻ...

“എനിയ്ക്ക് പേടിയാകുന്നു അമ്മ ആവർത്തിച്ചുകൊണ്ടേയിരുന്നു. ഞാൻ മുറിയിൽ നിന്നും ഇറങ്ങി പോന്നു താഴെ ഡോക്ടർമാരുടെ മുറികൾക്ക് മുന്നിൽ കാത്തിരിക്കുവാനുള്ള കസേരയിൽ വന്നിരുന്നു. സങ്കടം അടക്കാനാവാതെ കണ്ണുനീർ കുതിച്ചു ചാടുന്നുണ്ടായിരുന്നു. മറ്റുള്ളവരുടെ മുന്നിൽ കരയുന്നത് അഭിമാനക്ഷതമായി കരുതിയിരുന്ന ഞാൻ ചുറ്റുപാടുകൾ ഓർക്കാതെ അവിടെയിരുന്നു കരഞ്ഞു. അതിനിടയിൽ ഫോണിൽ ഏടത്ത്യമ്മയുടെ വിളി.  ആ വിളിയ്ക്ക് മറുപടി പറഞ്ഞാൽ ഒരുപക്ഷേ എന്റെ ദ്വേഷ്യം അവർക്ക് നേരെയും കുതിച്ചു ചാടും എന്നതിനാൽ ഞാൻ ആ കാളുകൾ എടുത്തില്ല.

അന്ന് വൈകിട്ട് അമ്മയെ ഓപ്പറേഷന്‌ കയറ്റും. പൊട്ടിയൊലിയ്ക്കുന്ന മുറിവിന്‌ പരിഹാരമുണ്ടാക്കുവാൻ. “അമ്മയുടെ ആരോഗ്യനില വളരെ മോശമാണ്‌. പക്ഷേ ഇതിന്‌ പരിഹാരമായി അത്യാവശ്യമായി ഓപ്പറേഷൻ ചെയ്യാതെ പറ്റില്ല. നമുക്ക് നോക്കാം. ഈ ഓപ്പറേഷനു ശേഷം ശരിയായില്ല എങ്കിൽ വീണ്ടും ചെയ്യേണ്ടി വരും. പക്ഷേ അത് റിസ്കാണ്‌. 4 ഓപ്പറേഷൻ കഴിഞ്ഞിട്ട് അഞ്ചാമതൊരു ഓപ്പറേഷൻ കൂടി അടുത്ത് തന്നെ താങ്ങുവാനുള്ള ആരോഗ്യം അമ്മയ്ക്കില്ല.” എന്ന് ഡോക്ടർ രാവിലെ പറഞ്ഞിരുന്നു.

എല്ലാ അവസ്ഥയും അറിയാവുന്നതുകൊണ്ട് മനസിന്റെ ആശങ്ക ഉള്ളിലൊതുക്കാൻ സാധിക്കുന്നില്ലായിരുന്നു. സങ്കടവും ആശങ്കയും ദ്വേഷ്യവും എല്ലാം കൂടിക്കലർന്ന അവസ്ഥയിൽ ഹോസ്പിറ്റലിന്റെ വിശാലമായ കാത്തിരുപ്പ് ഹാളിലിരുന്ന് ഞാൻ തനിയെ കരഞ്ഞു. കുറച്ച് കഴിഞ്ഞപ്പോൾ ചുമലിൽ ഒരു സ്പർശം.

ഏടത്ത്യമ്മയാണ്‌. അന്ന് രാവിലെ പോകും എന്ന് പറഞ്ഞെങ്കിലും എന്തുകൊണ്ടോ അവർക്ക് പോകാൻ സാധിച്ചില്ല. ഞാൻ ഫോണെടുക്കാതെയായപ്പോൾ പേടിച്ചോടിവന്നതാണവർ. കുനിഞ്ഞിരുന്നു കരയുകയായിരുന്നു ഞാനപ്പോൾ. അവരെ കണ്ടപ്പോൾ എന്റെ സങ്കടം കൂടി. കരച്ചിലിനിടയിൽ ഞാൻ കാര്യം പറഞ്ഞൊപ്പിച്ചു. അന്നേരം അവരും കരയാൻ തുടങ്ങി. തനിയ്ക്ക് പറ്റിയ കൈപ്പിഴയിലെ കുറ്റബോധമായിരുന്നു അവർക്ക്. അവരോട് റൂമിലേയ്ക്ക് പൊയ്ക്കോളൂ ഞാൻ കുറച്ച് നേരം കൂടി തനിച്ചിരിക്കട്ടെ എന്ന് പറഞ്ഞ് അവരെ പറഞ്ഞയച്ചു.

മനസൊന്ന് ശാന്തമായപ്പോൾ ഞാൻ മുറിയിലേയ്ക്ക് ചെന്നു. അപ്പോഴും അവർ ബൈസ്റ്റാന്റർക്കുള്ള കട്ടിലിരുന്ന് കരയുന്നു. “എന്തൂട്ടാ മോങ്ങാനിരിക്കുന്നേ? വേറെ പണിയൊന്നുമില്ലേ?” എന്ന് ഞാൻ ശബ്ദമുയർത്തി. അവർ പെട്ടന്ന് മുഖമെല്ലാം തുടച്ചു. കൂടുതൽ പറയരുത് എന്ന് ഞാനെന്റെ മനസിനെ നിയന്ത്രിച്ചു. എത്രയൊക്കെയായാലും അവരെന്റെ നാത്തൂനാണ്‌. കൂടുതലൊന്നും നാവിൽ നിന്നും വീഴരുത്. അതുകൊണ്ടുതന്നെ ഞാൻ വീണ്ടും മുറിയിൽ നിന്നും ഇറങ്ങിപ്പോന്നു.

ഏകദേശം അഞ്ച്‌ മണി കഴിഞ്ഞപ്പോൾ അവരെന്നെ തേടിയെത്തി. ഡോക്ടർ അന്വേഷിക്കുന്നു, ഓപ്പറേഷനുള്ള പണമടയ്ക്കണം. പണയം വെച്ചെടുത്ത പണത്തിൽ പാതിയും അങ്ങനെ അവിടെ കൊടുത്തു!! ഞാൻ മുറിയിലേയ്ക്ക് ചെല്ലുമ്പോൾ അമ്മയെ ഓപ്പറേഷനു മുൻപുള്ള പച്ച വസ്ത്രമൊക്കെ ഉടുപ്പിച്ചിരുന്നു.

നഴ്സുമാരും അറ്റൻഡർമാരും ചേർന്ന് അമ്മയെ ട്രോളിയിൽ കിടത്തി. വീണ്ടും അമ്മയെ ഓപ്പറേഷൻ തിയറ്ററിലേയ്ക്ക്‌... ഓപ്പറേഷനെക്കുറിച്ചും അമ്മയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുമുള്ള മറ്റ് കാര്യങ്ങളുടെ നിജസ്ഥിതി നന്നായി അറിയാവുന്ന ഞാൻ പിടച്ചിലോടെ ട്രോളിയുടെ പിന്നാലെ ചെന്നു. കൂടെ ഏടത്ത്യമ്മയും  സാധാരണ ഓപ്പറേഷൻ തിയറ്ററിൽ പോകുമ്പോൾ എന്റെ കൈ പിടിക്കാറുള്ള അമ്മ അന്ന് എന്റെ പിടയ്ക്കുന്ന മുഖത്തേയ്ക്ക് ഒന്ന് നോക്കുക പോലും ചെയ്യാതെ ഏടത്ത്യമ്മയുടെ കൈ പിടിച്ച് യാത്ര പറഞ്ഞ് പോയി... പെട്ടന്ന് ഞാൻ ആരുമല്ലാത്തവളായതുപോലെ... അറിയാതെ എന്റെ മനസിലേയ്ക്ക് ഒരു അനാഥത്വബോധം കടന്നു വന്നു.

                           (തുടരും...)