പേജുകള്‍‌

2015, ഓഗസ്റ്റ് 17, തിങ്കളാഴ്‌ച

അമ്മയെന്ന എന്റെ മകൾ Part 6



മുൻ ഭാഗങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
 
 
പരിചരണവും വഴക്കും പരിഭവവും എല്ലാമായി രണ്ടാഴ്ച കടന്ന് പോയി. ഡോക്ടറെ കാണുവാൻ ചെല്ലണമെന്ന് പറഞ്ഞ സമയമായി. പോകുന്നതിനു തലേദിവസം തന്നെ രക്തപരിശോധന നടത്തി. പൊട്ടാസ്യം, മഗ്നീഷ്യം, സോഡിയം, ഹീമോഗ്ലോബിൻ മുതലായവയെല്ലാം പരിശോധിച്ചു. കുറച്ച് പുരോഗമനമുണ്ട് എല്ലാത്തിലും. പിറ്റേന്ന് ഡോക്ടറെ കാണുവാൻ ഹോസ്പിറ്റലിൽ പോയി. വീൽ ചെയറിൽ ഇരുത്തിയാണ്‌ കൊണ്ടുപോകുന്നത്. അവിടെയുള്ള സെക്യൂരിറ്റി ചേട്ടന്മാരും സ്വീപ്പർ ചേച്ചിമാരും നഴ്സുമാരും ഡോക്ടർമാരും എല്ലാം നല്ല പരിചയമാണ്‌.

അമ്മയെ കാണുമ്പോഴേയ്ക്കും സെക്യൂരിറ്റി ചേട്ടന്മാരും സ്വീപ്പർ ചേച്ചിമാരും ഓടിയെത്തും. വിശേഷമറിയുവാൻ. അമ്മയെ വീൽ ചെയറിലാക്കി കൊണ്ടുപോകുവാൻ എല്ലാവരും നല്ല ഉൽസാഹം കാണിക്കും. അവരുടെ അറിവിൽ ആ ഹോസ്പിറ്റലിലേയ്ക്ക് മരിച്ചു എന്ന് തീരുമാനിച്ച് വന്ന് പിന്നീട് തിരികെ ജീവനോടെ പോയ രണ്ടാമത്തെ രോഗിയാണ്‌ ഇന്ദുമതി. ആദ്യത്തേത് ഒരു മീരയായിരുന്നു എന്ന് അവർ പറഞ്ഞുള്ള അറിവ്. അതുകൊണ്ടുതന്നെ ഇവർ രണ്ട് പേരെയും അവരെല്ലാം നന്നായി ഓർക്കുന്നു.

ഡോക്ടറെ കണ്ടു. ഇതേ പോലെ തന്നെ പരിചരണം തുടരുക എന്ന് നിർദ്ദേശം ലഭിച്ചു. അമ്മയുടെ കത്തീറ്റർ എടുത്ത് മാറ്റിയിരുന്നു. തിരിച്ചു പോരുന്ന വഴി അടുത്ത തവണ വരുന്നതു വരേയ്ക്കും ആവശ്യമുള്ള കൊളോസ്റ്റമി ബാഗുകളും പശയും പഞ്ഞിയുമെല്ലാം വാങ്ങി പോന്നു. ആദ്യത്തെ വരവിൽ തന്നെ അമ്മയ്ക്ക് വേണ്ടി ഒരു ഹോസ്പിറ്റൽ ബെഡും വാങ്ങിയിരുന്നു. അമ്മയുടെ ശരീരത്തിൽ ഒട്ടും മാംസമില്ലാത്തതുകൊണ്ട് സാധാരണ കിടക്കയിൽ കിടക്കുവാൻ അമ്മയ്ക്കാവില്ലായിരുന്നു.

അമ്മയുടെ ഭക്ഷണ രീതിയിൽ ചെറിയ മാറ്റം വന്നു. അര മണിക്കൂറിൽ 50 മി.ലി. എന്നത് 100 മി.ലി. ആയി. ചെറിയ തോതിൽ, എന്ന് വച്ചാൽ വളരെ ചെറിയ തോതിൽ ഖരരൂപത്തിലുള്ള ഭക്ഷണവും കൊടുക്കാം. വീണ്ടും കഴിഞ്ഞ രണ്ടാഴ്ചകളുടെ തനിയാവർത്തനം. പരിചരണം, പിണക്കം, വഴക്ക്, പരിഭവം. പക്ഷേ എടുത്തു പറയേണ്ടത് എന്തെന്നാൽ, എന്റെ വഴക്കും പിണക്കവും പരിഭവവുമൊന്നും അമ്മയെ ഒട്ടുമേ ബാധിക്കുന്നില്ല എന്നതായിരുന്നു. ആൾ അതൊന്നും മനസിലേയ്ക്കേ എടുത്തിരുന്നില്ല.

തനിയെ എഴുന്നേല്ക്കുവാനോ നടക്കുവാനോ ഉള്ള ആരോഗ്യം അപ്പോഴും ഇല്ലായിരുന്നു അമ്മയ്ക്ക്. മറ്റേണിറ്റി നൈറ്റി ആണ്‌ അമ്മയെ ഉടുപ്പിച്ചിരുന്നത്. അത് പുറം തിരിച്ചിടും. പിൻ ഭാഗം എപ്പോഴും തുറന്ന് കിടക്കും. അമ്മയെ വസ്ത്രം മാറ്റുവാനും വൃത്തിയാക്കുവാനും എളുപ്പം അതായിരുന്നു. അമ്മയെ മൂത്രമൊഴിപ്പിക്കുവാനായി കൊണ്ടുപോകുമ്പോൾ അമ്മയുടെ നഗ്നമായ പുറം ഭാഗം കാണാം. അരങ്ങ് പോലെ ചർമം ഞൊറിയായി കിടക്കും കാലുകളുടെയും തുടകളുടെയും പിൻഭാഗത്തും പുറത്തും. അത് കാണുമ്പോഴൊക്കെ ഉള്ളിൽ സങ്കടം നുരഞ്ഞ് പൊന്തും. എത്ര തടിയും ആരോഗ്യവുമുള്ള വ്യക്തിയായിരുന്നു എന്ന് അറിയാതെ മനസ് ചിന്തിക്കും. അത്രകണ്ട് പരിതാപകരമായിരുന്നു അമ്മയുടെ അവസ്ഥ. എങ്കിലും മനസ് മാത്രം അതിശക്തമായി, ഒട്ടും പതറാതെ. അതാണ്‌ അമ്മയ്ക്ക് ദൈവം നല്കിയ അനുഗ്രഹം എന്ന് തോന്നുന്നു. 

അമ്മയെ കാണുവാൻ സന്ദർശകരെ അനുവദിച്ചു തുടങ്ങിയിരുന്നു ഞാൻ. അമ്മയുടെ ഇൻഫെക്ഷൻ സാധ്യത കുറഞ്ഞു. നാട്ടുകാരൊക്കെ പരസ്പരം പറഞ്ഞു തുടങ്ങിയിരുന്നു ‘അനുവിന്‌ ആരും ചെല്ലുന്നത് ഇഷ്ടമല്ല എന്ന്. കാരണം എന്തായിരുന്നു എന്നത് ആരും അറിഞ്ഞതുമില്ല അന്വേഷിച്ചതുമില്ല. വന്നവരോടെല്ലാം ഞാൻ കാര്യത്തിന്റെ അവസ്ഥ പറഞ്ഞു കൊടുത്തു. പലരും കുറച്ച് ദൂരെ നിന്ന് അമ്മയെ കണ്ട് പോയി. നാട്ടുകാർക്ക് പുറമേ  ഏറ്റവും വേണ്ടപ്പെട്ടവർ ഇടയ്ക്ക് വന്നു. അന്നേരം എനിയ്ക്ക് പിടിയ്ക്കാത്ത ഒറ്റ കാര്യമേ ഉണ്ടായിരുന്നുള്ളൂ... ആരെങ്കിലും കാണാൻ വന്നാൽ അമ്മ ഉടൻ എന്നോട് ആജ്ഞാപിക്കും “ചായയുണ്ടാക്കൂ... നാരങ്ങാ വെള്ളമുണ്ടാക്കൂ​‍ൂ...” എന്നിങ്ങനെ.

എനിയ്ക്കാണെങ്കിൽ എവിടെയെങ്കിലും ഇത്തിരി നേരം ഒന്നിരുന്നാൽ മതിയെന്നേ ഉണ്ടാകൂ. രാത്രിയും പകലും അത്ര മാത്രം വിശ്രമമില്ലാത്ത പണിയാണ്‌. അതൊന്നും അമ്മയ്ക്കറിയണ്ടാലൊ!! വന്നവർ എല്ലാവരും അത് മനസിലാക്കി സ്വയം അടുക്കളയിൽ കയറി അവർക്കാവശ്യമുള്ളത് ഉണ്ടാക്കി കഴിച്ചു. അവരെല്ലാം എനിയ്ക്കെത്ര വേണ്ടപ്പെട്ടവരാണെന്ന് അത്തരം ഇടപെടലുകൾ എന്നെ ഓർമ്മിപ്പിച്ചു.

ദിവസങ്ങൾ കഴിഞ്ഞു പോയി. അടുത്ത രണ്ടാമത്തെ ആഴ്ച. വീണ്ടും ഡോക്ടറെ കാണുവാനുള്ള സമയമായി. പതിവു രക്ത പരിശോധനാഫലങ്ങളും കൊണ്ട് വീണ്ടും ആശുപത്രിയിലേയ്ക്ക്. പതിവു ഡോക്ടർ വർഗ്ഗീസിനു പുറമേ നെഫ്രോളജിസ്റ്റ് പോൾ ഡോക്ടറും പരിശോധനയ്ക്കുണ്ടായിരുന്നു. ലോക ആരോഗ്യ സംഘടനയിൽ ജോലി ചെയ്തിരുന്ന വ്യക്തിയാണ്‌ ഡോ.പോൾ. അമിത ദുർമേദസ്സോടു കൂടിയ ആൾ. ഭക്ഷണകാര്യം സംസാരിച്ചപ്പോൾ ചിക്കൻ കഴിക്കാനാകുമോ എന്ന് അമ്മ ഡോക്ടറോട് ചോദിച്ചു. ഹോസ്പിറ്റലിലേയ്ക്ക് പോരുന്നതിനും രണ്ട് മൂന്ന് ദിവസം മുൻപേ തന്നെ ചിക്കൻ മോഹം അമ്മ പറയുന്നുണ്ടായിരുന്നു. ഞാനത് ചെവിക്കൊണ്ടിരുന്നില്ല. ഡോക്ടറെ കണ്ടതിനു ശേഷം ആകാം എന്നായിരുന്നു എന്റെ പ്രതികരണം.
ഡോ.പോളിനോട് അമ്മ കാര്യം ചോദിച്ചു. “ചിക്കൻ കഴിക്കാമോ?” അതായിരുന്നു അമ്മയുടെ അത്യാവശ്യം!!

അതിനെന്താ... ഇപ്പോൾ കുറേശ്ശെ ഖരഭക്ഷണമൊക്കെ കഴിക്കാമല്ലോ.. കൂട്ടത്തിൽ കുറേശ്ശെ ചിക്കനും കഴിച്ചോളൂ..” പിന്നെ എന്നോടായി ഡോക്ടർ തുടർന്നു “രോഗിയുടെ മനസ് ആഗ്രഹിക്കുന്ന ഭക്ഷണം കൊടുക്കണം. എങ്കിലേ ആരോഗ്യം വർദ്ധിക്കൂ 
ഈശ്വരാ​‍ാ...” എന്ന് ഞാൻ മനസിൽ വിളിച്ചു. ഇനി ചിക്കനും ഉണ്ടാക്കണം. മറ്റുള്ളവ തന്നെ എങ്ങനെയാണ്‌ ഞാൻ ഒപ്പിച്ചുണ്ടാക്കുന്നത് എന്ന് എനിയ്ക്ക് തന്നെ അറിയില്ല. എങ്കിലും സാരമില്ല. അമ്മയുടെ ആരോഗ്യത്തിന്‌ അതാവശ്യമാണെങ്കിൽ അതിനും തയ്യാറാകണമല്ലോ..

വർഗ്ഗീസ് ഡോക്ടറോടും പറയാൻ പരാതിയുണ്ടായിരുന്നു അമ്മയ്ക്ക്. ‘ഇവളെനിയ്ക്ക് രാത്രി ഇഷ്ടം പോലെ ഭക്ഷണം തരുന്നില്ല. ഡോക്ടറല്ലേ അരമണിക്കൂർ ഇടവിട്ട് എനിയ്ക്ക് ഭക്ഷണം കൊടുക്കണം എന്ന് പറഞ്ഞിട്ടുള്ളത്? ഇവൾ എനിയ്ക്ക് രാത്രി തരുന്നില്ല. കുറേശ്ശെയേ തരുന്നുള്ളൂ.’ എന്ന്!!

ഡോ.വർഗ്ഗീസ് ചിരിച്ചു കൊണ്ട് അമ്മയോട് പറഞ്ഞു “അല്ലെങ്കിലും രാത്രി ഭക്ഷണം തരാൻ ഞാൻ മോളോട് പറഞ്ഞിട്ടില്ല. പകൽ മാത്രമാണ്‌ ഭക്ഷണം തരാൻ പറഞ്ഞിട്ടുള്ളത്. രാത്രി അവൾ ഭക്ഷണം തരുന്നത് അവളുടെ സമാധാനത്തിനാ. രാത്രി ഉറങ്ങാനുള്ളതല്ലേ?” അമ്മയുടെ പ്രതീക്ഷ മങ്ങി. ഞാൻ ചിരിയമർത്തി. ഹോസ്പിറ്റലിലേയ്ക്ക് പോരുമ്പോഴേ എന്നെ ഭീഷണിപ്പെടുത്തിയിരുന്നു ഡോക്ടറോട് പറയാൻ കുറച്ചുണ്ടെന്ന്. അതാണ്‌ ചീറ്റിപ്പോയത്.

ഖരഭക്ഷണത്തിന്റെ അളവ് കൂട്ടുവാൻ ഡോ.വർഗ്ഗീസ് നിർദ്ദേശിച്ചു. തിരിച്ചു പോരാൻ അമ്മയെ കാറിൽ കയറ്റിയിരുത്തി. അവിടെയുണ്ടായിരുന്ന സെക്യൂരിറ്റി ചേട്ടനോടൊക്കെ പതിവില്ലാതെ അമ്മ റ്റാറ്റയൊക്കെ പറഞ്ഞു. ഞാനും ഇത്തിരി സന്തോഷത്തിലായിരുന്നു, അമ്മയുടെ ആരോഗ്യത്തിൽ പുരോഗതിയുണ്ട് എന്നതിൽ.

പതിവുപോലെ അടുത്ത വരവ് വരെയുള്ള കൊളോസ്റ്റമി ബാഗ്, പഞ്ഞി മുതലായവ വാങ്ങി തിരിച്ചു പോരുകയാണ്‌. ജയൻ ചേട്ടന്റെ കാറാണ്‌ സ്ഥിരം വിളിക്കുന്നത്. പാതി വഴി കഴിഞ്ഞപ്പോഴേ അമ്മ പറഞ്ഞു തുടങ്ങി, “ചിക്കൻ വാങ്ങണം സമയം രാത്രി ഏഴര കഴിഞ്ഞിട്ടുണ്ട്. ഇനിയും 14 - 15 കി.മീറ്ററുകൾ പോണം വീട്ടിലെത്താൻ. ചിക്കനുള്ള വാശി അമ്മയ്ക്ക് കൂടിക്കൂടി വരുന്നു. “അമ്മേ, ഞാൻ നാളെ വാങ്ങി ഉണ്ടാക്കി തരാം. കടയിൽ നിന്നൊക്കെ വാങ്ങിയാൽ വല്ല കേടും ണ്ടാകും എന്ന് ഞാൻ.
ഇന്നത്തെ കാര്യം ഇന്ന്. ഡോക്ടർ പറഞ്ഞല്ലോ രോഗിയ്ക്കിഷ്ടമുള്ളത് കൊടുക്കണം എന്ന്?” അമ്മയുടെ മറുവാദം. അമ്മയ്ക്ക് പണ്ട് മുതലേ ഡാകിനിയമ്മൂമ്മയെ പോലെ രണ്ട് സൈഡിലും കുറച്ച് മുടിയുണ്ട്. അത് ആ രാത്രിയുടെ നിഴലിൽ കൂടുതൽ ഭീകരമായി തോന്നി. വാശി കൊണ്ട് മുറുകിയ അമ്മയുടെ മുഖവും ആരോഗ്യമില്ലാത്ത അമ്മയാണെങ്കിലും എന്നിലെ കുട്ടിയെ ഉണർത്തി. അതിനേക്കാൾ കുട്ടിയായി അമ്മ അമ്മയുടെ വാശി തുടർന്നു. “ചിക്കൻ വാങ്ങണം. ജയാ... അടുത്ത ഹോട്ടൽ കാണുമ്പോൾ വണ്ടി നിർത്തണം അമ്മ ആജ്ഞാപിച്ചു. ഞാനും ജയൻ ചേട്ടനും ഒരുപോലെ നിസ്സഹായരായി. എന്റെ വാക്കുകൾ ഒന്നും തന്നെ അമ്മ കേൾക്കുന്നില്ലായിരുന്നു.

ഒടുവിൽ നിവൃത്തിയില്ലാതെ ചിക്കൻ ഫ്രൈ വാങ്ങി. കറിയൊന്നും അമ്മയ്ക്ക് വേണ്ടായിരുന്നു. അമ്മയുടെ വാദഗതികൾക്ക് ബലം നല്കുവാൻ ഡോക്ടർ പോൾ പറഞ്ഞിട്ടുണ്ടെന്ന പറച്ചിലും. രണ്ട് കഷ്ണം ചിക്കൻ ഫ്രൈ വാങ്ങി. വീട്ടിലെത്തിയതേ അമ്മ അത് കൈക്കലാക്കി. ആർത്തിയോടെ കഴിച്ചു. ഒരെണ്ണം കഴിഞ്ഞു. അടുത്തത് പകുതിയായപ്പോഴേയ്ക്കും ഞാൻ പിടിച്ചു വാങ്ങി. കാരണം കഴിച്ചതു തന്നെ അധികമായിരുന്നു. അമ്മയ്ക്ക് ഞാൻ അനുവദിച്ചിട്ടുള്ളതിനേക്കാൾ അമ്മ അകത്താക്കി.

അന്ന് രാത്രി അമ്മയ്ക്കൊരു ശ്വാസം മുട്ടലും മറ്റും അനുഭവപ്പെട്ടു. “ഇനീം ചിക്കൻ കഴിയ്ക്കൂ എന്ന് ഞാൻ അമ്മയോട് പോര്‌ പറഞ്ഞു. പിറ്റേന്നായപ്പോഴേയ്ക്കും സംഭവം കുറച്ചു കൂടി ഗുരുതരമായി. ഉടൻ തന്നെ ജയൻ ചേട്ടനെ വിളിച്ചു. ഹോസ്പിറ്റലിലേയ്ക്ക്. ഞങ്ങളെ കണ്ടതേ രസികനായ ഒരു സെക്യൂരിറ്റി അങ്കിൾ ഉണ്ട്. അദ്ദേഹം പറയുന്നു “ദേ വരുന്നു ഇന്ദുമതി!! ഇവരാ മോളെയും കൊണ്ടേ പോകൂ...” തലേ ദിവസം ആ അങ്കിളിനോടാണ്‌ റ്റാറ്റയൊക്കെ വീശി പോന്നത്.

കാഷ്വാലിറ്റിയിൽ അമ്മയെ കിടത്തി. ഉടൻ തന്നെ പ്രാധമിക ശുശ്രൂഷ കൊടുത്തു. ഡോ.വർഗ്ഗീസ് എത്തി അത്യാവശ്യ കാര്യങ്ങൾക്ക് നിർദ്ദേശിച്ച് അമ്മയെ ഐ.സി.യു.വിൽ കയറ്റി. വീണ്ടും ഹോസ്പിറ്റൽ മുറിയിൽ ഞാൻ. പിറ്റേന്ന് അമ്മയേയും മുറിയിൽ കൊണ്ടുവന്നു. ചിക്കൻ കഴിച്ചതിന്റെ ബാക്കിയായിരുന്നു കഴിഞ്ഞത്. നഴ്സുകുട്ടികൾ വന്ന് അമ്മയോട് കുശലം ചോദിക്കുന്നു “അമ്മേ... അമ്മയ്ക്ക് ഇന്നന്നെ പോകണ്ടേ വീട്ടിലേയ്ക്ക്?”
ഹേയ്.. വേണ്ട. ഇന്നലെയിങ്ങ് വന്നല്ലേയുള്ളൂ.. ഒരാഴ്ച കഴിഞ്ഞ് പോയാൽ മതി വളരെ കാര്യമായിട്ടാണ്‌ അമ്മയുടെ മറുപടി!!

എന്ന് വെച്ചാൽ ഇത് അമ്മായീടെ വീടല്ലേ ഒരാഴ്ച വിരുന്നുണ്ട് പോകാൻ!!’ എന്ന് ഞാൻ മനസിൽ പറഞ്ഞു. ഇടയ്ക്ക് ഞാൻ അമ്മയെ ഭീഷണിപ്പെടുത്തി. “ഇനി ഞാൻ പറയുന്നത് കേട്ടാൽ മതി. ഞാൻ തരുന്ന ഭക്ഷണം മാത്രം അമ്മ കഴിച്ചാൽ മതി. അല്ലാതെ എന്തിനെങ്കിലും അനാവശ്യമായി അമ്മ വാശി പിടിച്ചാൽ, സത്യമായും ഞാൻ കിട്ടുന്ന ട്രെയിനിൽ കയറി എങ്ങോട്ടെങ്കിലും പോകും. പിന്നെ അമ്മയ്ക്കെന്നെ കാണാനേ സാധിക്കില്ല.” അതിൽ അമ്മ വീണു. അമ്മ എനിയ്ക്ക് വാക്ക് തന്നു, ‘ഇനി നീ പറയുന്നതു പോലെ ഞാൻ ചെയ്തോളാം. വാശി പിടിക്കില്ല.’

ഇങ്ങനെയൊക്കെ അമ്മയെ ഭീഷണിപ്പെടുത്തിയതിൽ എനിയ്ക്ക് സങ്കടമുണ്ടായിരുന്നു. നഴ്സുമാരുടെ ഡസ്കിൽ വന്നിരുന്നു രാത്രി സംസാരിക്കുമ്പോൾ അവിടേയ്ക്ക് മറ്റൊരു രോഗിയുടെ മകൾ വന്നു. ത്രേസ്യ എന്നായിരുന്നു രോഗിയുടെ പേര്‌. അവരുടെ മകൾ വന്നിരുന്ന് ഓരോന്ന് പറഞ്ഞതിനിടയിൽ പറഞ്ഞു അമ്മയോട് മര്യാദയ്ക്ക് മരുന്ന് കഴിച്ചില്ലെങ്കിൽ ഞാൻ എങ്ങോട്ടെങ്കിലും ഇറങ്ങിപ്പോകും എന്ന് ഭീഷണിപ്പെടുത്തിയിരിക്യാ ഞാൻ  ഹൊ!! അത് കേട്ടപ്പോഴാണ്‌ എന്റെ സങ്കടം മാറിയത്. അപ്പോൾ ഞാൻ മാത്രമല്ല ഭീഷണിപ്പെടുത്തൽ ടീമിൽ ഉള്ളത്. അമ്മമാരെ സ്നേഹിക്കുന്ന മക്കളൊക്കെ ഇതന്നെ വകുപ്പ്!!

പറഞ്ഞതു പോലെ തന്നെ ഒരാഴ്ച ഹോസ്പിറ്റൽ വാസം. കാര്യമായ തുക വേണ്ടി വന്നില്ല. ഭാഗ്യം. കയ്യിൽ നീക്കിയിരിപ്പുള്ള പണം എങ്ങനെയൊക്കെയോ തള്ളി നീക്കുകയാണ്‌ ഞാൻ. അതിനിടയിലാണ്‌ അമ്മയുടെ കലാപരിപാടി.

വീണ്ടും വീട്ടിലേയ്ക്ക്. പഴയ പരിചരണങ്ങൾ. അര മണിക്കൂർ എന്നത് ഒരുമണിക്കൂർ എന്ന ഇടവേളയായി. ഖരഭക്ഷണത്തിന്റെ അളവ് കൂടി. അമ്മയുടെ ഇഷ്ടപ്രകാരം മീൻ വാങ്ങി വെറുതെ ഉപ്പും മഞ്ഞളും കുടമ്പുളിയുമിട്ട് വേവിച്ച് കൊടുത്തു. കൂടാതെ ഇടയ്ക്കിടയ്ക്ക് സൂപ്പ്, ജ്യൂസ്, പ്രോട്ടീൻ പൗഡർ, കട്ടിക്കഞ്ഞിവെള്ളം, നാരങ്ങാവെള്ളം ഇത്യാദികൾ കൂട്ടത്തിൽ.
  
                                 (തുടരും)

2015, ഓഗസ്റ്റ് 12, ബുധനാഴ്‌ച

അമ്മയെന്ന എന്റെ മകൾ Part 5



മുൻ ഭാഗങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ഇത് തുടങ്ങുന്നതിനു മുൻപ് എന്നെക്കുറിച്ചൊരു ചെറിയ ആമുഖം:-
ഒരു രാത്രി ഉറങ്ങിയില്ലെങ്കിൽ എനിയ്ക്ക് തലചുറ്റും. പിന്നെ ഒന്നിനും സാധിക്കില്ല. ഉറങ്ങിത്തീർന്നാലേ തലചുറ്റ് മാറൂ. ഭക്ഷണം കഴിച്ചില്ലെങ്കിൽ തളർച്ചയും ക്ഷീണവും. അതും ഭക്ഷണം കഴിച്ച് തന്നെയേ മാറ്റാൻ പറ്റൂ... ഇത് രണ്ടും ഓക്കെ ആയിരിക്കണം എനിയ്ക്ക്. ഇല്ലെങ്കിൽ പണി കിട്ടും. പക്ഷേ അത്ഭുതമെന്നു പറയട്ടെ അമ്മയ്ക്ക് വയ്യാതിരുന്ന കാലയളവത്രയും എനിയ്ക്കങ്ങനെ ഒരു പ്രശ്നമേ ഇല്ലായിരുന്നു!!! ദൈവം കണ്ടറിഞ്ഞ് എന്നെ സഹായിച്ചതാണെന്ന് ഇന്നും ഞാൻ വിശ്വസിക്കുന്നു. 

വല്യമ്മയുടെ വീട്ടിൽ നിന്നും പോരുന്നതിനുമുൻപ് അമ്മയ്ക്ക് വേണ്ടി ദീപൻ ചേട്ടന്റെ മോളുടെ ഒന്നരവയസുകാരൻ മോന്റെ കിലുക്കങ്ങളിലൊന്ന് ഞാൻ കൊണ്ടു വന്നിരുന്നു. അമ്മയ്ക്ക് ശബ്ദത്തേക്കാളധികം കാറ്റായതുകൊണ്ടും ഉള്ള ശബ്ദത്തിനു ഉയർച്ചയില്ലാത്തതുകൊണ്ടും എന്നെ വിളിക്കുവാൻ എന്തെങ്കിലും ആവശ്യമായിരുന്നു. അതിനായി കണ്ടെത്തിയതാണ്‌ കിലുക്കം.  ഞാൻ അടുക്കളയിലോ അല്ലെങ്കിൽ ഉറങ്ങുകയോ കൺ വെട്ടത്തല്ലാതിരിക്കുകയോ ചെയ്താൽ കിലുക്കത്തിന്റെ ശബ്ദം കൊണ്ട് എന്നെ വിളിക്കാം എന്ന ദീർഘവീക്ഷണം.

എന്റെ മകളായുള്ള അമ്മയുടെ പരിണാമം അവിടെ നിന്ന് തുടങ്ങുന്നു... രാത്രി ഇടയ്ക്കിടയ്ക്ക്  കിലുക്കത്തിന്റെ ശബ്ദം കേട്ടുണർന്നു. ബാഗ് നിറയുന്നത് അറിയിക്കുന്നതാണ്‌.  അപ്പോഴൊക്കെയും ബാഗ് വൃത്തിയാക്കി  അമ്മയ്ക്ക് കഴിക്കാനും എന്തെങ്കിലുമൊക്കെ കലക്കി കൊടുത്തു. കിടന്ന് ഒന്നു മയക്കം പിടിക്കുമ്പോഴേക്കും അടുത്ത കിലുക്കം. വീണ്ടും  ബാഗ് വൃത്തിയാക്കി ഭക്ഷണം കൊടുത്ത് കിടക്കും.

അങ്ങനെ ഓരോ അരമണിക്കൂറിലും ഉണർച്ചയും പത്ത് പതിനഞ്ച് മിനുട്ട് ഉറക്കവും. അമ്മയ്ക്ക് ഭക്ഷണം കൊടുക്കുക എന്നു പറഞ്ഞാൽ ദ്വാരമുള്ള പാത്രത്തിൽ വെള്ളമൊഴിക്കുന്നതുപോലെയാണ്‌. അത്ര വേഗത്തിലല്ലെങ്കിലും ഭക്ഷണം കൊടുത്ത് കുറച്ച് കഴിയുമ്പോഴേയ്ക്കും ബാഗ് നിറയും. കുടലിലൂടെ മാത്രം സഞ്ചരിച്ച് നേരെ ബാഗിലെത്തുകയാണ്‌ കൊടുക്കുന്നതെല്ലാം.

പത്ത് കപ്പ് ദ്രാവക ഭക്ഷണം കൊടുത്താൽ അതിൽ ഒരു കപ്പോളം ഭക്ഷണം മാത്രമേ ദേഹത്ത് പിടിക്കൂ.. അതുകൊണ്ടുതന്നെ എപ്പോഴും ഭക്ഷണം കൊടുത്തുകൊണ്ടിരിക്കണം. എങ്കിലേ അമ്മയുടെ ശരീരത്തിൽ ആവശ്യമായ ധാതുക്കൾ പുനഃസ്ഥാപിക്കുകയുള്ളൂ... അത് കഴിഞ്ഞ് വേണം അടുത്ത സർജ്ജറി നടത്താൻ. വേറിട്ട് കിടക്കുന്ന കുടലുകൾ യോജിപ്പിക്കണം. അതിന്‌ ഇപ്പോൾ കൊടുക്കുന്ന ഭക്ഷണമാണ്‌ ആധാരം.

ഇന്റർനെറ്റ് തപ്പിയെടുത്തും സോഷ്യൽ സൈറ്റിൽ അഭിപ്രായമാരാഞ്ഞും അമ്മയ്ക്കാവശ്യമായ ഭക്ഷണം എന്തൊക്കെ എന്ന് കണ്ടെത്തി. സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയാണ്‌ പ്രധാനമായും വേണ്ടത്. പിന്നെ രക്തമുണ്ടാക്കുന്നതിനുള്ള ഭക്ഷണവും. കൂട്ടത്തിൽ പ്രോട്ടീൻ പൗഡറും.  വന്നതിന്റെ പിറ്റേന്ന് തന്നെ ടൈം ടേബിൾ എഴുതി ചുമരിൽ ഒട്ടിച്ചു. ഓരോ അരമണിക്കൂറിലും ഉപ്പിട്ട നാരങ്ങാ നീര്‌, ജ്യൂസ്, പ്രോട്ടീൻ പൗഡർ, കഞ്ഞിവെള്ളം, നേർപ്പിച്ച തൈര്‌, അങ്ങനെയങ്ങനെ...

രാവിലെ എഴുന്നേറ്റ് ബാഗ് വൃത്തിയാക്കി  അമ്മയ്ക്ക് ആദ്യത്തെ 50 മി.ലി. ഭക്ഷണം കൊടുക്കും. പിന്നെ ഇളം ചൂടുവെള്ളത്തിൽ ദേഹമൊക്കെ തുണിനനച്ച് തുടച്ച് വൃത്തിയാക്കും. കൂട്ടത്തിൽ പല്ലും തേപ്പിക്കും. തീരെ ഘനമില്ലാത്തതിനാൽ എനിയ്ക്ക് ഒറ്റക്കയ്യിൽ താങ്ങാനേ അമ്മയുണ്ടായിരുന്നുള്ളൂ... കൈകളും കാലുകളും വെറും എല്ലുകൾ മാത്രം. ദേഹത്തൊന്നും മാംസം എന്നതുണ്ടായിരുന്നേയില്ല. പലപ്പോഴും അമ്മ കാണാതെ കണ്ണ്‌ തുടയ്ക്കും ഞാൻ... അത്ര പരിതാപകരമായ രൂപം. ദേഹം മൊത്തം ക്രീമിട്ട് മസാജ് ചെയ്യും.

 പിൻ വശം തുറന്ന് കിടക്കുന്ന നൈറ്റിയാണ്‌ അമ്മയെ ധരിപ്പിച്ചിരുന്നത്. കത്തീറ്റർ ബാഗ് സുഗമമായി ഇടുന്നതിന്‌ അതായിരുന്നു സൗകര്യം. സ്വയമെഴുന്നേല്ക്കാൻ സാധിക്കില്ല. കഴുത്തിനു പുറകിൽ ഇടം കൈ ചേർത്ത് ബലം കൊടുത്ത് ഞാൻ എഴുന്നേല്പ്പിക്കും. ദേഹമൊക്കെ വൃത്തിയാക്കി വരുമ്പോഴേയ്ക്കും ചില സമയങ്ങളിൽ ബാഗ് നിറഞ്ഞിട്ടുണ്ടാകും. ചിലപ്പോൾ ബാഗ് വിട്ടു പോന്നിട്ടുണ്ടാകും. ഒരു ബാഗ് അമ്മ സൂക്ഷിച്ച് കൈകാര്യം ചെയ്താൽ.., ബാഗ് നിറയുന്നതിനു മുൻപ് അറിയിക്കുകയും ഇടത് വശത്തേയ്ക്ക് ചെരിയാതെ വലത് വശം തിരിഞ്ഞ് കിടക്കുകയുമൊക്കെ ചെയ്താൽ, രണ്ട് ദിവസത്തോളം ബാഗ് വിട്ടുപോരാതെ നില്ക്കും. പക്ഷേ ചില ദിവസങ്ങളിൽ അന്നുതന്നെ വിട്ടുപോരുകയും ചെയ്യും. 
 
എന്തൊക്കെയായാലും അമ്മയുടെ ഭക്ഷണകാര്യങ്ങളിൽ കൃത്യനിഷ്ഠ പുലർത്തിയിരുന്നു ഞാൻ. എനിയ്ക്കായി ഭക്ഷണമുണ്ടാക്കുന്ന നേരത്തായിരിക്കും മിക്കവാറും ബാഗ് വിട്ടു പോരുക. അതല്ലെങ്കിൽ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടി അത് കഴിക്കുന്ന നേരത്തായിരിക്കും ബാഗ് വിട്ടു പോരുക. ഉണ്ടാക്കുന്ന / കഴിക്കുന്ന ഭക്ഷണം അവിടെയിട്ട് പുതിയ ബാഗ് ഘടിപ്പിക്കുവാൻ നില്ക്കും. അത് ചില സമയങ്ങളിൽ ഒരുമണിക്കൂറോളമൊക്കെ നീളും. കാരണം, വൻ കുടലിലൂടെ മലം പുറത്തേയ്ക്ക് വന്നുകൊണ്ടേയിരിക്കും. ഭക്ഷണം കഴിക്കുന്നത്  ദ്രാവകമായതുകൊണ്ട് ഖരരൂപത്തിലല്ലെന്ന് മാത്രം. അത്‌ ഒഴുകിത്തീരുന്നതുവരെ കാത്തു നില്ക്കണം. പഞ്ഞി റോളുകണക്കിനു വാങ്ങിക്കൊണ്ടു വെച്ചിട്ടുണ്ട്‌. അതിങ്ങനെ  അമ്മയുടെ കുടലിനു മുകളിൽ അമർത്തിവെച്ചിരിക്കും. കുറച്ചു കഴിയുമ്പോൾ ഒഴുക്ക്‌ നില്ക്കും. മുറിവിനു ചുറ്റും പഞ്ഞിയും വെള്ളവും മരുന്നുമുപയോഗിച്ച്‌ വൃത്തിയാക്കി , ഉണക്കി ബാഗിന്റെ ബെയ്സ് ഒട്ടിക്കണം. അതിനുശേഷം ബാഗ് ബെയ്സിന്മേൽ ഘടിപ്പിക്കണം. ഒരു പ്രത്യേക രീതിയിൽ തള്ളവിരലുപയോഗിച്ച് അത് ഘടിപ്പിക്കുകയാണെങ്കിൽ സംഗതി എളുപ്പമാണ്‌. പക്ഷേ പലപ്പോഴും മുറിവിനു ചുറ്റും പഞ്ഞിയും വെള്ളവും മരുന്നുമൊക്കെ ഉപയോഗിച്ച് ബെയ്സ് ഒട്ടിക്കാൻ തുടങ്ങുന്നതിന്‌ തൊട്ടുമുൻപായിരിക്കും കുടലിലൂടെ പിന്നെയും ഒഴുകൽ തുടങ്ങുക.

പിന്നെ കട്ടിയിൽ പഞ്ഞിയെടുത്ത്‌ കുടൽ മുഖം അടച്ച്‌ പിടിച്ചിരിക്കും, ഒഴുക്ക്‌ നില്ക്കുന്നതുവരെ. പിന്നെ എല്ലാം ഒന്നേന്ന്‌ തുടങ്ങണം. വൃത്തിയാക്കലും ബെയ്സ്‌ ഒട്ടിക്കാനുള്ള ഭാഗം സെറ്റാക്കലും ഉണക്കലുമൊക്കെ... ചിലപ്പോൾ ഈ പ്രക്രിയ ഒന്നരമണിക്കൂറുകളോളമൊക്കെ നീണ്ടിട്ടുണ്ട്. അമ്മയ്ക്ക് എന്റെ കഷ്ടപ്പാട് കാണുമ്പോൾ വിഷമമാണ്‌. അന്നേരം ഞാൻ അമ്മയുടെ വയറ്റിലെ മുറിവിനോടും ഒഴുക്കിനോടുമൊക്കെ സംസാരിച്ച് അന്തരീക്ഷം പ്രസന്നമാക്കും. എന്റെ വർത്തമാനമൊക്കെ കേട്ട് അമ്മ സങ്കടം മറന്ന് ചിരിക്കും അല്ലെങ്കിൽ മയക്കത്തിലായിരിക്കും. അമ്മയുടെ മനസ് പ്രസന്നമാക്കി വെയ്ക്കേണ്ടത് പ്രധാനമായിരുന്നു. ഒരുവിധത്തിലും നെഗറ്റീവ് ചിന്തകൾ അമ്മയുടെ മനസിൽ വരാൻ പാടില്ല. (ചില സമയങ്ങളിലൊക്കെ ഞാനത് മറന്നിട്ടുണ്ടെങ്കിലും)

ബാഗ് ഘടിപ്പിക്കൽ കടമ്പ കഴിഞ്ഞാലുടനെ അമ്മയ്ക്ക് ഭക്ഷണം കൊടുക്കും. അത് അല്ലെങ്കിലേ വൈകിയിട്ടുണ്ടായിരിക്കും. പിന്നെ അതിന്റെ തിരക്ക്. അതിനിടയിൽ പലപ്പോഴും എന്റെ ഭക്ഷണകാര്യം ഞാൻ മറക്കും. തൊട്ട് വടക്കേതിലെ സുലജ ടീച്ചർ ആ സന്ദർഭങ്ങളിൽ വലിയ സഹായമായിരുന്നു. അവരോട് ആരും പറയാതെ തന്നെ അവരുണ്ടാക്കുന്ന ഭക്ഷണത്തിന്റെ ഒരോഹരി എനിയ്ക്ക് കൊണ്ട് തരും, എത്ര തിരക്കായാലും. ടീച്ചർ ഒരു പ്രത്യേക തരക്കാരിയാണ്‌. നല്ല നേരം നോക്കിയേ ചിരിക്കുക പോലും ചെയ്യൂ... മുഖത്തോട് മുഖം കണ്ടാൽ പോലും ചിലപ്പോൾ മൈന്റ് ചെയ്യാറില്ല. അമ്മ എപ്പോഴും അതേക്കുറിച്ച് പരാതി പറയുമായിരുന്നു എന്നോട്. “അതൊന്നും കാര്യമാക്കണ്ട, അവർക്ക് അവരുടേതായ പ്രശ്നങ്ങൾ ഉണ്ടാകും. അതാണവരങ്ങനെ എന്ന് ഞാൻ അമ്മയോട് പറയും.  പക്ഷേ അമ്മയ്ക്ക് അസുഖമായി കിടന്നപ്പോൾ അവർ വളരെ അനുഭാവപൂർവം എന്നെ പരിഗണിച്ചു. എന്റെ അവസ്ഥ അവർ സ്വയമേവ മനസിലാക്കി എനിയ്ക്കൊരു സഹായമായി. അമ്മയുടെ അസുഖം മാറി കഴിഞ്ഞപ്പോൾ ടീച്ചർ വീണ്ടും പഴയപടി തന്നെയായി എന്നത് വേറെ കാര്യം.

കുളിയും കക്കൂസിൽ പോക്കുമൊക്കെ തോന്നിയ നേരത്തായിരിക്കും. ഭക്ഷണം കൊടുത്ത് അമ്മ മയങ്ങുന്ന നേരം ഓടിപ്പോയി കുളിച്ചെന്ന് വരുത്തും. ഇല്ലെങ്കിൽ അമ്മയുടെ ബാഗ് നിറഞ്ഞ് ചിലപ്പോൾ വിട്ടു പോരും. അങ്ങനെയായാൽ അമ്മ അതിൽ കിടക്കേണ്ടി വരും ഞാൻ വരുവോളം. അങ്ങനെ സംഭവിക്കാതിരിക്കാൻ ഞാൻ പരമാവധി ശ്രദ്ധിച്ചു.  കക്കൂസിൽ പോക്കാണെങ്കിൽ രാത്രി 10 - 11 മണി നേരം അമ്മ നന്നായി ഉറങ്ങുകയാണെന്നും ബാഗ് നിറഞ്ഞിട്ടില്ലെന്നും ബോധ്യം വരുത്തിയതിനുശേഷമാണ്‌ നടത്തുക. അതും വീടിനു പുറത്താണ്‌ കക്കൂസ്. തൊട്ടടുത്ത വീട്ടിൽ ആളുകൾ - അജയന്മാഷും സുലജ ടീച്ചറും മക്കളും - ഉറങ്ങിയിട്ടുണ്ടാകില്ല എന്നതാണ്‌ ഏക ധൈര്യം. അവർ ജനാലകളും വാതിലുമൊക്കെ അടച്ചിട്ടുണ്ടാകുമെങ്കിലും അകത്ത് വെളിച്ചമുണ്ടാകും.

ചില രാത്രികളിൽ ബാഗ് നിറയുന്നത് അമ്മ അറിയാതെ പോകും. അന്നേരം ഞാൻ ഇടയ്ക്കിടെ എണീറ്റ് നോക്കുമെങ്കിലും ചിലപ്പോൾ ഞാനും ഉറക്കത്തിൽ പെട്ടു പോകും. ഉപബോധമനസ്സ് ഉറങ്ങാത്തതുകൊണ്ട് ഞെട്ടിപ്പിടഞ്ഞെണീക്കുമ്പോൾ ചിലപ്പോൾ ബാഗിന്റെ മുകളിൽ അമ്മ ഉറക്കത്തിലറിയാതെ കിടന്ന് അല്ലെങ്കിൽ ഇടത് വശത്തേയ്ക്ക് തിരിഞ്ഞ് കിടന്ന് അത് പൊട്ടിയൊലിച്ചിട്ടുണ്ടാകും. അമ്മ അതൊന്നുമറിയാതെ ഉറങ്ങുകയായിരിക്കും... തെല്ലുകുറ്റബോധത്തോടെ ഞാൻ ബാഗ് മാറ്റിവെയ്ക്കാനിരിക്കും. അത്തരം സന്ദർഭങ്ങൾ പലപ്പോഴും രാത്രി 2 - 3 മണിയ്ക്ക് ശേഷമായിരിക്കും. ചിലപ്പോഴൊക്കെ ഞാൻ അമ്മയെ ശകാരിക്കും. “അമ്മയ്ക്കൊന്നു ഓർത്തുകിടന്നൂടെ? ഇങ്ങനെ ശ്രദ്ധയില്ലാണ്ടല്ലേ ഇപ്പോ ഇത് ചെയ്യേണ്ടി വന്നത്. അമ്മ ഇടത് വശം തിരിഞ്ഞു കിടന്നിട്ടല്ലേ..? അമ്മ ഉറക്കത്തിൽ അതിനു മുകളിൽ കിടന്നിട്ടല്ലേ...? അമ്മ ബാഗ് നിറഞ്ഞത് പറയാണ്ടല്ലേ...?”

ചിലസമയം ബാഗ് നിറഞ്ഞിട്ടില്ലെങ്കിലും അമ്മയെന്നെ കിലുക്കി വിളിക്കും. ഞാനപ്പോൾ ഒന്നുറങ്ങിയിട്ടേ ഉണ്ടാകൂ.. ഞെട്ടിപ്പിടഞ്ഞെണീറ്റ് നോക്കുമ്പോൾ അതിലൊന്നും ഉണ്ടാകില്ല. അപ്പൊ സങ്കടാകും. അമ്മയ്ക്കൊന്നു നോക്കീട്ട് പറഞ്ഞൂടെ? ഞാനൊന്നുറങ്ങട്ടെ. ഇല്ലെങ്കിൽ അമ്മയെ നോക്കാൻ എനിയ്ക്ക് പറ്റാതാകും.. ഞാനും കിടപ്പിലാകും...“ അങ്ങനെയുള്ള പരിഭവങ്ങൾ. അങ്ങനെയങ്ങനെ പല സമയവും പലവിധത്തിൽ.... ഇപ്പോൾ ഓർക്കുമ്പോൾ ശരിക്കും കുറ്റബോധം തോന്നുന്നു. പാവം അമ്മ... അറിഞ്ഞുകൊണ്ടല്ലല്ലോ.... ആരോഗ്യമുള്ള സമയം ആരെയും ബുദ്ധിമുട്ടിക്കാതെ നടന്നിരുന്ന ആളാണ്‌.... (പക്ഷേ പിന്നീടൊരിക്കൽ രണ്ട് മാസം കഴിഞ്ഞുള്ള ഒരു സമയം അമ്മ അമ്മയുടെ അനിയത്തിയോട് പറയുന്നത് കേട്ടു, അമ്മയ്ക്ക് ഞാനുറങ്ങുന്നത് കാണുമ്പോൾ ദ്വേഷ്യം വരുമായിരുന്നു എന്ന്... എനിയ്ക്ക് തീരെ ഉറക്കമില്ല, ഞാനുറങ്ങുന്നത് ഏതാനും മിനുട്ടുകൾ മാത്രമാണ്‌ എന്നറിയാമെങ്കിലും എന്തോ അമ്മയുടെ അപ്പോഴത്തെ മാനസികാവസ്ഥയിൽ അമ്മയ്ക്കെന്നോട് ദ്വേഷ്യം തോന്നുമായിരുന്നെന്ന്.... ചിലപ്പോൾ വല്ലാത്ത അസുഖബാധിതമായിരിക്കുന്ന നേരം നമ്മളും അങ്ങനെയായേക്കാം...)



                                  (തുടരും)


2015, ഓഗസ്റ്റ് 7, വെള്ളിയാഴ്‌ച

അമ്മയെന്ന എന്റെ മകൾ Part 4



മുൻ ഭാഗങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


പതുക്കെ പതുക്കെ ആരോഗ്യം കിട്ടിത്തുടങ്ങിയപ്പോൾ ട്രക്യോസ്റ്റമി ഹോളിൽ കൈ വെച്ച്‌ മറച്ച് (എങ്കിലേ ശബ്ദം വരൂ) അമ്മ ഡോക്ടറോട്‌ വാശി പിടിച്ചു തുടങ്ങി, “എനിയ്ക്ക്‌ വീട്ടിൽ പോണം.” എന്റെ പണത്തിനുള്ള കഷ്ടപ്പാട്‌ അമ്മ അറിയുന്നുണ്ടായിരുന്നു. വീണ്ടും വീണ്ടും അമ്മ വാശിപിടിച്ചുകൊണ്ടേയിരുന്നു.

ഒടുവിൽ, അമ്മയുടെ വാശിയ്ക്ക്‌ മുന്നിൽ  ഡോക്ടർമാർ വഴങ്ങി. പേഷ്യന്റ്‌ ആവശ്യപ്പെടുമ്പോൾ അത്‌ കേൾക്കണം, അതാണ്‌ രോഗിയുടെ ആരോഗ്യത്തിന്‌ നല്ലതെന്ന്‌... അമ്മയെ ഡിസ്ചാർജ്ജ് ചെയ്യാൻ തീരുമാനിച്ചതിന്റെ രണ്ടോ മൂന്നോ ദിവസം മുൻപ് അമ്മയുടെ കൊളോസ്റ്റമി ബാഗ് മാറ്റുവാൻ ഡോക്ടർ വന്നു. സാധാരണ നഴ്സുമാർ കൊളോസ്റ്റമി ബാഗ് മാറ്റുമ്പോൾ ഞാൻ അവിടെ നില്ക്കാറില്ല. ഏടത്യമ്മ വന്നതുകൊണ്ട്, അവർ പറഞ്ഞു “നമുക്ക് പുറത്തേയ്ക്ക് പോകാം ഉണ്ണീ... എനിയ്ക്ക് പേടിയാ അത് കാണാൻ എന്ന്. അവരുടെ കൂടെ പുറത്തേയ്ക്ക് പോകാനൊരുങ്ങുന്ന എന്നെ കണ്ട് ഡോക്ടർ ചോദിച്ചു “നീയെങ്ങോട്ടാ പോകുന്നത്? ഇവിടെ നില്ക്ക്. ഇനി നീയാണിതൊക്കെ ചെയ്യേണ്ടത് അമ്മയെ വീട്ടിൽ കൊണ്ടുപോയാൽ. അതുകൊണ്ട് നീയിത് കണ്ട് പഠിക്കണം.” ഞാൻ സ്തബ്ദ്ധിച്ച് പോയി. പിന്നെ അവിടെ തന്നെ നിന്നു. അവർ ചെയ്യുന്നതെല്ലാം കണ്ട് മനസിലാക്കി. കൂടാതെ ജിയോ ബ്രദർ കൊളോസ്റ്റമി ബാഗ് എങ്ങനെയാണ്‌ ഘടിപ്പിക്കുക എന്നതിന്റെ ഒരു വീഡിയോ ക്ലിപ്പും തന്നു എന്റെ സഹായത്തിന്‌. ഇനിയിതെല്ലാം ഞാൻ തനിയെ ചെയ്യണം.  ഡിസ്ചാർജ്ജിനു മുൻപ് ഏടത്ത്യമ്മയെ ഏട്ടൻ തിരികെ വിളിച്ചു. അമ്മയെ കാണാതെ അവരുടെ ഇളയ കുഞ്ഞിന്‌ പനി. അവർ തിരികെ പോയി.

അന്ന്‌ നവംബർ 12. അമ്മയെ വെസ്റ്റ്‌ ഫോർട്ട്‌ ഹൈടെക്കിൽ അഡ്മിറ്റ്‌ ചെയ്തിട്ട്‌ മാസം ഒന്ന്‌ തികയുന്നു. അന്ന്‌ അമ്മയെ ഡിസ്ചാർജ്ജ്‌ ചെയ്തു.  പണമടയ്ക്കാൻ ഓടി നടക്കുകയാണ്‌. ഇനി എത്ര കൊടുക്കണം എന്നറിയില്ല. ചെറിയച്ഛ സഹായവുമായി വന്നു. തികയാതെ വന്ന പണം ചെറിയച്ഛ തന്നു. വീട്ടിൽ ചെന്നാലുള്ള ആവശ്യത്തിലേയ്ക്ക്‌ കുറച്ച്‌ പണം അക്കൌണ്ടിൽ മാറ്റി വെച്ചിരുന്നു ഞാൻ. രണ്ട് ലക്ഷം രൂപ ഹോസ്പിറ്റലിൽ വാടകയും ഓപ്പറേഷൻ ചിലവും ഐ.സി.യു വാടകയുമൊക്കെ കൂടി ആയി. പിന്നെ ആദ്യത്തെ 20 ദിവസത്തോളം ദിവസേന 20000 - 30000 രൂപ നിരക്കിൽ മരുന്നും ടെസ്റ്റുകളും മറ്റുമൊക്കെയായി ഇതോടൊപ്പം മൊത്തം 7.1/2 ലക്ഷം രൂപ അപ്പോഴേ തീർന്നുകിട്ടിയിരുന്നു. അമ്മയ്ക്ക് ഇൻഷുറൻസ് ഇല്ലായിരുന്നതാണ്‌ ഏറ്റവും വലിയ അടിയായത്. ഇൻഷുറൻസ് എടുക്കാം എന്ന് പറയുമ്പോഴൊക്കെ “ഞാൻ നിന്റെ അച്ഛ പോയ പോലെ പിടഞ്ഞ് വീണ്‌ മരിക്കുകയേയുള്ളൂ എന്ന് അമ്മ പറയുമായിരുന്നു.  അച്ഛ ഞങ്ങളുടെ വീട്ടിൽ നിന്നും സെന്ററിലേയ്ക്കുള്ള 20 മിനുട്ട് ദൂരം 6-7 മിനുട്ട് കൊണ്ട് നടന്നെത്തിയപ്പോൾ (അദ്ദേഹം ഒരു ഹാർട്ട് രോഗിയായതുകൊണ്ട് ഒന്നിനും അധികം വേഗത പാടില്ല എന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. അന്ന് പക്ഷേ അത്യാഹ്ലാദം തരുന്ന അദ്ദേഹത്തിന്റെ ഒരു വ്യക്തിഗത സന്തോഷത്തിൽ  നിർദ്ദേശങ്ങളെല്ലാം അദ്ദേഹം മറന്നുപോയി) ഹൃദയാഘാതം വന്ന് മരിക്കുകയായിരുന്നു.

“ഹൊ!! പിടഞ്ഞ് വീണ്‌ മരിച്ചിട്ട് ഇത്ര!! അപ്പോൾ പിടയാതെ വീണിരുന്നെങ്കിൽ എന്താകുമാരുന്നു അവസ്ഥ!!!” എന്ന് പിന്നീട് പലപ്പോഴും ഞാൻ അമ്മയെ കളിയാക്കാറുണ്ട്.

ഡോക്ടർ വർഗ്ഗീസിനെ ബില്ലിംഗ്‌ ദിവസത്തിനും ഒരു ദിവസം മുൻപ്‌ ചെന്ന്‌ കണ്ട്‌ ഫീസിനത്തിൽ എന്തെങ്കിലും ഇളവ്‌ തരണം എന്ന്‌ ഞാൻ അപേക്ഷിച്ചിരുന്നു. പിന്നീട്‌, ഡോക്ടറുടെ അസിസ്റ്റന്റ്‌ ശ്രീജ ഹോസ്പിറ്റൽ ബിൽ കണ്ടപ്പോൾ പറഞ്ഞത്, “ഒരു പൂജ്യം കുറവുണ്ടല്ലോ അദ്ദേഹത്തിന്റെ ഫീസിൽ എന്നാണ്‌. ഡോക്ടർ വർഗ്ഗീസ്‌ എനിയ്ക്കുള്ള ബില്ലിൽ അന്ന്‌ ഈടാക്കിയ ഫീസ്‌ വെറും 3000 രൂപയായിരുന്നു...

വല്യമ്മയുടെ മകന്റെ വീട്ടിലേയ്ക്ക് പോയാൽ മതി എന്ന് അമ്മ ആവശ്യപ്പെട്ടു. സന്ദർശകരെ അനുവദിക്കുവാൻ പാടില്ലാത്തതുകൊണ്ട് അതാണ്‌ നല്ലതെന്ന് എനിയ്ക്കും തോന്നി.

ദീപൻ ചേട്ടനും സുജ ചേച്ചിയും (വല്യമ്മയുടെ മൂത്ത മകനും മരുമകളും) കാറുമായി വന്നു അമ്മയെ കൊണ്ടുപോകുവാൻ. ട്രക്യോസ്റ്റമി ചെയ്തുണ്ടായ തൊണ്ടയിലെ ദ്വാരം അപകടകാരിയാണ്‌. പ്രത്യേക ശ്രദ്ധ വേണം എന്ന് ഡോക്ടർ പറഞ്ഞു. അവിടെ വൃത്തിയാക്കി ബാന്റേജ് വച്ചിട്ടുണ്ട്. പുറത്തെ പൊടിയും രോഗാണുക്കളും മറ്റും അതിലൂടെ അകത്തേയ്ക്ക് പ്രവേശിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് മുറിവുണങ്ങുന്നതുവരെ പ്രത്യേകം ശ്രദ്ധിക്കണം. ഞാൻ ബാന്റേജിനു മുകളിൽ മൃദുവായി എന്റെ കൈപ്പത്തി വെച്ചു. അമ്മ എന്റെ മടിയിൽ തലവെച്ച് കിടക്കുകയാണ്‌. അവശയാണ്‌ എങ്കിലും വീട്ടിൽ പോകുന്നതിന്റെ സന്തോഷമുണ്ട്.

അവിടെ ചെന്ന് ഒരു രാത്രി കഴിഞ്ഞു. പിറ്റേന്ന് നേരം വെളുത്തപ്പോഴേക്കും അമ്മ വാശി തുടങ്ങി. “എനിയ്ക്ക് വീട്ടിൽ പോണം. നമുക്ക് നമ്മുടെ വീട്ടിൽ പോകാം.” 

അമ്മേ.., അവിടെ യൂറോപ്യൻ കക്കൂസില്ല. മൂത്രമൊഴിക്കാനൊക്കെ അമ്മയ്ക്ക് ബുദ്ധിമുട്ടാകും ഞാൻ പറഞ്ഞു. (അമ്മയ്ക്ക് അന്നേരം അതിന്റെ ആവശ്യമില്ല. വയറ്റീന്നുള്ളതെല്ലാം കൊളോസ്റ്റമി ബാഗിൽ എത്തും. മൂത്രത്തിനാണെങ്കിൽ കത്തീറ്ററും ഉണ്ട്. പക്ഷേ അമ്മയെ പിന്തിരിപ്പിക്കാൻ വേണ്ടി എന്തെങ്കിലുമൊക്കെ പറഞ്ഞേ മതിയാകൂ...)
“സാരമില്ല. എനിയ്ക്ക് വീട്ടിൽ പോണം അമ്മ കൊച്ചുകുട്ടികളെ പോലെ വാശി പിടിയ്ക്കുന്നു. തൊണ്ടയിലെ ദ്വാരം അടച്ച് പിടിച്ച് പകുതി കാറ്റും പകുതി ശബ്ദവുമായിട്ടാണീ വാശി.

“അമ്മേ അവിടെ അപ്പിടി പൊടി പിടിച്ച് കിടക്കുകയായിരിക്കും. അമ്മയ്ക്ക് പൊടിയൊന്നും പാടില്ല.” ഞാൻ പിന്നെയും വിശദീകരിക്കുന്നുണ്ട്. അമ്മയ്ക്ക് യാതൊരു കുലുക്കവുമില്ല. ഒടുവിൽ അമ്മാവന്റെ മകനെ വിളിച്ചു പറഞ്ഞു. “ചേട്ടാ കാറും കൊണ്ടൊന്നു വരാമൊ? അമ്മയ്ക്ക് വീട്ടിൽ പോണം ന്ന് വാശിപിടിക്കുന്നു

ചേട്ടൻ ഭാര്യ ദിവ്യയേയും കൂട്ടി വന്നു. മനസില്ലാമനസ്സോടെ വല്യമ്മയും ദീപൻ ചേട്ടനും സുജേച്ചിയും ഞങ്ങളെ യാത്രയാക്കി. തിരിച്ച് വീട്ടിലേയ്ക്ക്. വീട്ടിലെത്തി ഞാനും ദിവ്യയും അകത്ത് കയറി ചടുപിടുന്നനെ അമ്മയ്ക്ക് കിടക്കാനുള്ള കട്ടിൽ ശരിയാക്കി. മുറികളെല്ലാം ഒന്നോടിച്ച് തുടച്ചു. ഇല്ലെങ്കിൽ പൊടി അമ്മയ്ക്ക് പ്രശ്നമാകും.

കിടപ്പുമുറിയിലല്ല അമ്മയെ കിടത്തിയത്. ഊണുമുറിയിൽ കട്ടിലെടുത്തിട്ട് അവിടെയാണ്‌ അമ്മയ്ക്ക് കിടക്കാനുള്ള സൗകര്യമൊരുക്കിയത്. അതാകുമ്പോൾ അമ്മയ്ക്ക് ജനാലയിലൂടെ പച്ചപ്പൊക്കെ കണ്ട് കിടക്കാം. ചില്ല് ജാലകങ്ങളാണ്‌. കിടപ്പുമുറിയ്ക്ക് പലക ജനാലയാണ്‌. മുറിയിൽ ഇരുട്ട് കൂടുകെട്ടും ജനാലയടച്ചാൽ. ഊണുമുറിയിൽ ചില്ല് ജാലകമായതുകൊണ്ട് ജനാലയടച്ചാലും വെളിച്ചം കിട്ടും. ഒരു രോഗിയ്ക്ക് അതും ആവശ്യമാണല്ലോ... ശുദ്ധവായുവും കാറ്റും വെളിച്ചവും. വൈകുന്നേരങ്ങളിൽ മാത്രമേ ജനാലയടയ്ക്കാറുള്ളൂ.

അമ്മയെ കാറിൽ നിന്നും പൊന്നുച്ചേട്ടനും ദിവ്യയും ഞാനും ചേർന്ന് പതുക്കെ ഇറക്കി. വീട്ടിലേയ്ക്ക് കയറാൻ മൂന്ന് സ്റ്റെപ്പുകളുണ്ടായിരുന്നു. ഞങ്ങൾ താങ്ങിപ്പിടിച്ചപ്പോൾ അമ്മ തന്നെ സ്റ്റെപ്പുകൾ കയറി. അത് കയറിക്കഴിഞ്ഞപ്പോഴേയ്ക്കും അമ്മയുടെ ദേഹം വിറയ്ക്കുവാൻ തുടങ്ങി. കട്ടിലിന്റടുത്തെത്തിയപ്പോഴേയ്ക്കും അമ്മയ്ക്ക് ബോധം മറഞ്ഞു. ഒരുവിധം കട്ടിലിൽ പിടിച്ചിരുത്തി പൊന്നുച്ചേട്ടൻ “അമ്മായീ... അമ്മായീ...” എന്ന് വിളിക്കുന്നുണ്ട്. ദിവ്യ അമ്മയെ കെട്ടിപ്പിടിച്ച് “അമ്മായീ..” എന്ന് കരയുന്നുണ്ട്. ഞാനൊരുനിമിഷം പകച്ചു പോയി. പെട്ടന്ന് വിപതിധൈര്യം വീണ്ടെടുത്ത് ഞാൻ അടുക്കളയിലേയ്ക്കോടി വെള്ളമെടുത്ത് കൊണ്ടുവന്ന് അമ്മയുടെ മുഖത്ത് തളിച്ചു.

അമ്മ ബോധക്കേടിൽ നിന്നും ഉണർന്നു. അപ്പോഴും ദിവ്യ അമ്മയെ ചേർത്ത് പിടിച്ച് നില്ക്കുന്നു. പൊന്നുച്ചേട്ടൻ പരിഭ്രമിച്ച മുഖത്തോടെ നില്ക്കുന്നു. ബോധമുണർന്ന അമ്മ, പൊന്നുച്ചേട്ടനെ കണ്ട്, “ങ് ഹാ... പൊന്നുവാ..? നീയെപ്പോ വന്നു?” എന്നൊരു ചോദ്യം!! അതുവരെയും ആളുടെ കാറീൽ ഇരുന്ന്, ആള്‌ അകത്തേയ്ക്ക് പിടിച്ചുകയറ്റി, എന്നിട്ടാണാ ചോദ്യം. ചിരിയും സങ്കടവും ഒരുമിച്ച് വന്നു എനിയ്ക്ക്.

അമ്മയെ സൗകര്യപ്രദമായി കിടത്തി, അവർ പോകാനൊരുങ്ങി. രാത്രി ഒമ്പത് മണിയായിട്ടുണ്ടായിരുന്നു. കൂടെ നില്ക്കണോ എന്നവർ ചോദിച്ചെങ്കിലും അസുഖമുള്ള അമ്മാവനേയും അതിനേക്കാൾ, പേടിത്തൊണ്ടിയായ അമ്മായിയേയും പിന്നെ ഏട്ടന്റെ കുഞ്ഞുമക്കളേയും ഓർത്ത് ഞാനാ വാഗ്ദാനം നിരസിച്ചു.

അമ്മയ്ക്കുള്ള 50 മി.ലി. ദ്രാവകഭക്ഷണം കൊടുത്തു അമ്മയെ ഉറങ്ങാൻ കിടത്തി. ഞാനും അമ്മയുടെ കട്ടിലിനു താഴെ കിടക്ക വിരിച്ചു കിടന്നു. പക്ഷേ ഉറങ്ങാൻ പറ്റില്ല. അമ്മയുടെ കൊളോസ്റ്റമി ബാഗ് നിറയുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. ഇടയ്ക്കിടെ ഉണർന്നും ഉറങ്ങിയും നേരം വെളുപ്പിച്ചു.

തലേദിവസത്തെ ഓട്ടവും ഉറക്കമില്ലായ്മയും കാരണം എനിയ്ക്ക് ഒരു പനിക്കോള്‌ തുടങ്ങി. എന്റെ ഭയം കൂടി. മാറി നില്ക്കാൻ സാധിക്കില്ല. അമ്മയ്ക്കാണെങ്കിൽ ചെറിയൊരു ഇൻഫെക്ഷൻ മതി എല്ലാം തലതിരിയുവാൻ. ട്രക്യോസ്റ്റമി ചെയ്ത ദ്വാരം അതിനുള്ള സാധ്യതയാണ്‌. തലേദിവസം അതൊന്ന് വൃത്തിയാക്കുവാൻ ഞാൻ നോക്കിയപ്പോൾ അവിടം ഒരു ഇരുട്ടാണ്‌ ഞാൻ കണ്ടത്. ഒരു അഗാധഗർത്തത്തിലേയ്ക്ക് നോക്കുന്നതുപോലെയാണ്‌ എനിയ്ക്കനുഭവപ്പെട്ടത്. അതുകൊണ്ടുതന്നെ വല്ലാത്ത ഭയം എനിയ്ക്കതേ കുറിച്ച് തോന്നിയിരുന്നു.

നേരം വെളുത്തപ്പോഴേക്കും അമ്മയുടെ മട്ടും ഭാവവും പിന്നെയും മാറി. “എനിയ്ക്കെന്റെ ചേച്ചീടടുത്ത് പോണം വാശിയുടെ പുതിയ കാരണം. വന്നിടത്തേയ്ക്ക് തന്നെ പോണം എന്നാണാവശ്യം. എനിയ്ക്കും ആ വാശി നല്ലതായി തോന്നി. അവിടെയാകുമ്പോൾ സുജേച്ചിയുണ്ട്. ചേച്ചി ജോലിയ്ക്ക് പോയിക്കഴിഞ്ഞാലും വല്യമ്മയുണ്ട്. വല്യമ്മ സുരച്ചേട്ടന്റെ 9വല്യമ്മയുടെ ഇളയമകൻ) വീട്ടിലാണ്‌. അവിടെ ചേട്ടനും ചേച്ചിയും ജോലിയ്ക്ക് പോകുകയും കുട്ടികൾ കോളജിലേയ്ക്ക് പോകുകയും ചെയ്താൽ വല്യമ്മ ഇങ്ങോട്ട് വരും. അതെനിയ്ക്ക് ഉപകാരമാണ്‌. കൊളോസ്റ്റമി ബാഗ് മാറ്റാനൊന്നും മറ്റാർക്കും കഴിയുകയില്ല. അത് ഞാൻ തന്നെ ചെയ്യണം. ഭക്ഷണം കൊടുക്കലും.  എങ്കിലും, ആരെങ്കിലുമൊക്കെ ഉണ്ടല്ലോ എന്നൊരു ആശ്വാസം.

എന്നാലും ഈ പനിയും  അമ്മയുടെ കഴുത്തിലെ ദ്വാരവും വെച്ച് വീണ്ടും 30-35 കിലോമീറ്റർ പൊടിയും മണ്ണും നിറഞ്ഞ റോഡ് യാത്ര അപകടകരമായതിനാൽ ഞാൻ അമ്മയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ അമ്മ പിടിവാശി കുറച്ചില്ല. കൂടുതൽ ശക്തിപ്രാപിക്കുകയും ചെയ്തു.

വേഗം തന്നെ അടുത്തുള്ള ജയൻ ചേട്ടന്റെ ടാക്സി കാർ വിളിച്ചു. വീണ്ടും വല്യമ്മയുടെ വീട്ടിലേയ്ക്ക്. അപ്പോഴേയ്ക്കും എന്റെ പനി സ്ഥിരീകരിച്ചിരുന്നു. എന്റെ മടിയിൽ തലവെച്ചുകിടക്കുന്ന അമ്മയ്ക്ക് ഇൻഫെക്ഷൻ ആകാതിരിക്കാൻ മാസ്ക്കൊക്കെ ഇട്ട് ഞാനിരുന്നു. അമ്മയുടെ മുറിവുകൾ വൃത്തിയാക്കി പ്ലാസ്റ്റർ വെയ്ക്കുമ്പോഴും കൊളോസ്റ്റമി ബാഗ് വൃത്തിയാക്കുമ്പോഴും മാസ്ക്കും കയ്യുറയും ധരിക്കണമെന്ന് ഡോക്ടർമാർ നേരത്തേ പറഞ്ഞിരുന്നു. എനിയ്ക്ക് പനിയായപ്പോൾ മൊത്തം സമയവും ഞാൻ മാസ്ക് ധരിച്ചു.

വീണ്ടും ദീപൻ ചേട്ടന്റെ വീട്ടിൽ. അമ്മ കിടക്കുന്നതിനു താഴെ ഞാൻ പനിപിടിച്ച് കിടന്നു. എങ്കിലും ഓരോ അര മണിക്കൂറിലും അമ്മയ്ക്ക് വേണ്ട ഭക്ഷണവും മരുന്നും കൊടുക്കലും പിന്നെ ബാഗ് വൃത്തിയാക്കലും മുടക്കമില്ലാതെ ഞാൻ ചെയ്തു. ഉറങ്ങണം എന്നാഗ്രഹിച്ചിട്ടും പറ്റുന്നില്ല. അമ്മയുടെ ഭക്ഷണവും ബാഗ് വൃത്തിയാക്കലും എനിയ്ക്ക് ഉറങ്ങാൻ  തടസ്സമായിരുന്നു. എന്നിരുന്നാലും രാവിലെ 5 മണി മുതൽ കുറച്ച് സമയം എനിയ്ക്കുറങ്ങാൻ സാധിക്കുമായിരുന്നു. കാരണം സുജച്ചേച്ചി രാവിലെ എണീറ്റതിനു ശേഷം ജോലിയ്ക്ക് പോകുന്നതുവരെ അമ്മയുടെ ഭക്ഷണകാര്യം ശ്രദ്ധിക്കും. ബാഗ് നിറയുമ്പോൾ മാത്രം എന്നെ വിളിയ്ക്കും. അത് വൃത്തിയാക്കി ഞാൻ പിന്നെയും ഉറങ്ങും. പക്ഷേ അതും വല്യമ്മ വരുന്നതു വരെ മാത്രമേ സാധിക്കൂ...

വല്യമ്മയ്ക്ക് 75 വയസിലധികമുണ്ട്. വല്യമ്മ ഇളയമകന്റെ കൂടെയാണ്‌ താമസം. ചേട്ടനും ചേച്ചിയും ഓഫീസുകളിലേയ്ക്കും കുട്ടികൾ കോളേജിലേയ്ക്കും പോയി കഴിയുമ്പോൾ വല്യമ്മ ഇങ്ങോട്ട് വരും. വല്യമ്മ വരുമ്പോൾ കാണുന്നത് ഉറങ്ങുന്ന എന്നെയാണ്‌. പെൺകുട്ടികൾ നേരം വെളുത്തും കിടന്നുറങ്ങാൻ പാടില്ല എന്നും പറഞ്ഞ് വല്യമ്മ എന്നെ കുത്തിപ്പൊക്കും. അവർക്കറിയില്ലല്ലോ ഞാൻ രാത്രി ഉറങ്ങുന്നില്ല എന്ന്... എത്ര പറഞ്ഞാലും മനസിലാകുകയുമില്ല.

അതിനിടയിൽ പനി മാറി. ഏട്ടന്റെ വീട്ടിൽ ഒരാഴ്ച കഴിഞ്ഞു. ഡോക്ടറെ കാണാൻ ചെല്ലാൻ പറഞ്ഞിട്ടുള്ളതുകൊണ്ട് 19 - തിന്‌ ഇറങ്ങണം. 18 - ന്‌ വല്യേട്ടൻ ബാംഗ്ളൂരിൽ നിന്നും വന്നു. ഏട്ടനെ അപ്പൊഴേ വീട്ടിൽ യൂറോപ്യൻ കക്കൂസ് വെയ്പ്പിക്കാൻ   പറഞ്ഞു വിട്ടു.

ആൾക്ക് 19 - ന്‌ തിരിച്ചു പോണം. അതിനിടയിൽ യൂറോപ്യൻ കക്കൂസ് യുദ്ധകാലാടിസ്ഥാനത്തിൽ ബെഡ് റൂമിൽ വെപ്പിച്ചു.

അമ്മയെ ഹോസ്പിറ്റലിൽ കൊണ്ടുപോയി ഡോക്ടറെ കാണിച്ചു. കത്തീറ്റർ മാറ്റി, വീട്ടിലേയ്ക്ക്… ഏട്ടൻ എല്ലാം ശരിയാക്കിയിരുന്നു. രാത്രിയായി വീട്ടിലെത്തിയപ്പോൾ. ഏട്ടൻ അന്ന് പോയില്ല. അതൊരു ആശ്വാസം. വീട്ടിൽ കൊണ്ടുവന്നപ്പോൾ കഴിഞ്ഞ തവണത്തെ തെറ്റ് ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിച്ചു. അടുത്ത വീട്ടിലെ അജയൻ മാഷും ടാക്സി ഡ്രൈവർ ജയൻ ചേട്ടനും (ജയൻ ചേട്ടം വല്യേട്ടന്റെ ക്ലാസ്മേറ്റാണ്‌) വല്യേട്ടനും ചേർന്ന് അമ്മയെ കസാരയിലിരുത്തി അകത്ത് കയറ്റി. കഴിഞ്ഞ തവണ ആ ബോധം ഉണ്ടായില്ലായിരുന്നു. അമ്മയെ വീണ്ടും വല്യമ്മയുടെ വീട്ടിൽ കൊണ്ടുപോകാൻ വേണ്ടി കാറിൽ കയറ്റാൻ അജയൻ മാഷും ജയൻ ചേട്ടനും ഞാനും ചേർന്ന് ആലോചിച്ചുണ്ടാക്കിയതാണാ വഴി. കാരണം, അമ്മയ്ക്ക് നടക്കാൻ പോലുമുള്ള ത്രാണി ഇല്ലായിരുന്നു. അതായിരുന്നു അമ്മ അന്ന് ബോധം കെടാൻ കാരണം. സ്റ്റെപ്പ് തനിയെ  കയറിയപ്പോഴേ അമ്മയുടെ ശക്തി ക്ഷയിച്ചു പോയി അന്ന്.

ഇനിയാണ്‌ എന്റെ പരീക്ഷണകാലഘട്ടം തുടങ്ങുന്നത്...

                                  (തുടരും)