പേജുകള്‍‌

2014, മേയ് 19, തിങ്കളാഴ്‌ച

കഴിവ്

"എനിയ്ക്ക് ചെയ്യുവാൻ കഴിയാത്തത് എന്താണ് സമദിനു കഴിയുക?" അയാൾ അവളോട് ചോദിച്ചു.
"സമദ് ഇയാളെ പോലെ പാതിവഴിയിൽ തളർന്ന് പിൻ_വാങ്ങാതെ തൃപ്തികരമായും പെർഫെക്റ്റായും പൂർത്തിയാക്കും" അവൾ മറുപടി പറഞ്ഞ് തിരിഞ്ഞു നടന്നു.

മെയ് 5



ഒരു സുഹൃത്തുണ്ടായിരുന്നു. ആത്മാർത്ഥസുഹൃത്ത് എന്ന് നടിച്ചിരുന്ന ഒരു സുഹൃത്ത്. അയാൾക്കൊരു ഘട്ടത്തിൽ അത്യാവശ്യം എന്ന് കണ്ടറിഞ്ഞപ്പോൾ നിർബന്ധിച്ച് കുറേ പണം കൊടുത്തു. വാങ്ങുവാൻ അയാൾക്ക് വലിയ മടിയായിരുന്നു. "ഒരു നല്ല കാര്യത്തിനല്ലേ വാങ്ങൂ. വെറുതെ വേണ്ട ഒരു വർഷം കഴിയുമ്പോൾ ഇരട്ടിയായി തിരിച്ചു തന്നാൽ മതി" എന്ന് പറഞ്ഞു നിർബന്ധിച്ച് ഏൽപ്പിച്ചു. അത് കഴിഞ്ഞ കൊല്ലം മെയ് 5 -നായിരുന്നു.

പിന്നീട് ചിലകാരണങ്ങളാൽ ഞങ്ങൾക്കിടയിൽ അകലം വന്നു. എങ്കിലും കടം കൊടുത്ത പണം തിരിച്ചു ചോദിച്ചതേയില്ല. അപ്രതീക്ഷിതമായി എന്റെ അമ്മയ്ക്ക് അസുഖം വന്നു. അതയാൾ സന്ദർഭവശാൽ അറിഞ്ഞിരുന്നു. അമ്മയ്ക്ക് വളരെ ചിലവേറിയ സർജറിയും ചികിൽസയും ആവശ്യമായി വന്നു. കിട്ടാവുന്നിടത്തുനിന്നെല്ലാം കടം വാങ്ങി. പണമുണ്ടാക്കുന്നതിന്റെ ടെൻഷനുകൾക്കിടയിൽ അമ്മയുടെ ജീവൻ തിരിച്ചുകിട്ടുമോ എന്ന ആശങ്കയും തീച്ചൂളയിലെന്ന പോലെ എന്നെ നീറ്റി. എങ്കിലും മനോധൈര്യം കൈവിടാതെ ഞാൻ എല്ലാറ്റിനും ഓടി നടന്നു. അതിനിടയിൽ ഈ ആത്മാർത്ഥ സുഹൃത്ത് കാര്യങ്ങൾ അന്വേഷിച്ചിരുന്നു. 

പണത്തിന് ആവശ്യം കൂടുകയും സാമ്പത്തികഞ്ഞെരുക്കം ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന ആ അവസരത്തിൽ ഒരുവർഷം കഴിഞ്ഞ് ഇരട്ടി എന്നും അത് നവംബർ മാസമാണെന്നുമുള്ള വസ്തുതകൾ മനസിലുണ്ടായിരുന്നെങ്കിലും ആവശ്യം അത്യാവശ്യം ആയതിനാൽ ഞാൻ നൽകിയ പണം തിരിച്ചു തരാമോ എന്ന് ചോദിച്ചു. എന്റെ നിവൃത്തികേടായിരുന്നു എന്നെക്കൊണ്ട് അത് ചെയ്യിച്ചത്. അയാളുടെ മുഖം ജീവിതത്തിൽ ഇനിയൊരിക്കൽകൂടി കാണരുത് എന്ന ആഗ്രഹമുണ്ടായിരുന്നതിനാൽ പണം എന്നിലേയ്ക്കെത്തിയ്ക്കുവാനുള്ള മാർഗ്ഗവും ഞാൻ അയാൾക്ക് പറഞ്ഞുകൊടുത്തു. പക്ഷേ അയാൾ മുട്ടുന്യായങ്ങൾ നിരത്തിക്കൊണ്ടേയിരുന്നു. അയാളുടെ കയ്യിൽ പണമില്ല എന്നതായിരുന്നു ആദ്യത്തെ വാദം. പിന്നെ ഒന്നിനുപിറകെ മറ്റൊന്നായി മുട്ടാപ്പോക്കുകൾ വന്നുകൊണ്ടേയിരുന്നു. പക്ഷേ ഞാൻ അറിയുന്നുണ്ടായിരുന്നു അയാൾ അയാളുടെ ആവശ്യങ്ങൾക്കായി കയ്യയച്ച് പണം ചിലവഴിയ്ക്കുന്ന വിവരം. 


പണം വീണ്ടും ആവശ്യപ്പെട്ടപ്പോൾ അയാൾ ശപിക്കുന്നതുപോലെ പറഞ്ഞു: "നിന്റെ ചീത്തമനസുകൊണ്ടാണ് നിന്റെ അമ്മയ്ക്ക് ഇങ്ങിനെ അസുഖമായത്' എന്ന്!!! അമ്മയുടെ ജീവൻ അങ്ങോട്ടോ ഇങ്ങോട്ടോ എന്നുറപ്പില്ലാതെ.., ചികിൽസിക്കുവാനുള്ള പണം കണ്ടെത്തുവാൻ നെട്ടോട്ടമോടുമ്പോൾ ഒരിക്കൽ ആത്മാർത്ഥ സുഹൃത്ത് എന്ന് നടിച്ചിരുന്ന, ആത്മാർത്ഥ സുഹൃത്ത് എന്ന് ഞാൻ വിശ്വസിച്ചിരുന്ന ആൾ അത്തരം സന്ദർഭത്തിൽ സഹായിക്കേണ്ടതിനു പകരം പറഞ്ഞ ആ വാക്കുകൾ മനസിൽ ആഴത്തിൽ പതിച്ചു. ഞാൻ അയാളോട് സൗജന്യമല്ലായിരുന്നു ചോദിച്ചത്!! എന്നിട്ടും... പണം തിരിച്ചു തരുവാനുള്ള വൈമനസ്യത്തിൽ അയാൾ ഉതിർത്ത വാക്കുകൾ... ഒരു നിമിഷം ഞാൻ സ്തബ്ധയായി. 

ചിന്താശേഷി തിരിച്ചു കിട്ടിയപ്പോൾ അറിയാതെ ദൈവത്തോട് പ്രാർത്ഥിച്ചു പോയി; "ദൈവമേ... ഈ വാക്കുകൾ നീ കേൾക്കാതെ പോകട്ടെ" കാരണം അച്ഛനമ്മമാർ അയാൾക്കുമുണ്ട്. അയാൾക്ക് തന്നോടുതന്നെയല്ലാതെ മറ്റൊരാളോടും ആത്മാർത്ഥതയോ സ്നേഹമോ ഇല്ല എങ്കിലും അയാളുടെ രണ്ടനുജന്മാർക്ക് വേണ്ടി ആ അച്ഛനമ്മമാർക്ക് ഒന്നും സംഭവിയ്ക്കാതിരിക്കട്ടെ... ഞാൻ അനുഭവിക്കുന്ന സങ്കടങ്ങളും ആശങ്കകളും മറ്റുള്ളവരും അനുഭവിക്കാതിരിക്കട്ടെ...

പിന്നെ അയാളോട് പണം ചോദിയ്ക്കാൻ ഞാൻ മുതിർന്നില്ല. അതുതന്നെയായിരിക്കണം അയാളുടെ ഉദ്ദേശ്യവും. അയാളുടെ കാലുപിടിച്ച് കെഞ്ചിയാൽ തരാം എന്ന രീതിയിൽ ഒരു സംസാരവും അയാളിൽ നിന്നും ഉണ്ടായിരുന്നു. പക്ഷേ അയാൾ വാശിക്കാരനാണെങ്കിൽ വാശിയിൽ അയാളുടെ അച്ഛന്റെ അച്ഛനാണ്‌ ഞാൻ എന്നത് അയാൾ അറിയാതെ പോയി. അനാവശ്യമായി വാശി കാണിയ്ക്കാറില്ലെന്നുമാത്രം. മറ്റുള്ളവർ എനിയ്ക്കുണ്ടെന്ന് ചാർത്തിത്തന്ന എന്റെ അഹങ്കാരമാണ് എന്റെ അലങ്കാരം.  

എല്ലാ വൈതരണികളും കടന്ന് ഞാൻ എന്റെ അമ്മയെ തിരിച്ചു പിടിച്ചു എന്ന് തന്നെ പറയാം...

കഥയുടെ ബാക്കി: പറഞ്ഞ മെയ് 5 എന്ന ഒരു വർഷം ഇതാ കടന്നു പോയി. അയാൾ പറഞ്ഞ വാക്ക് പാലിച്ചില്ല എന്നത് പോയിട്ട് അത് ഓർത്തതുപോലുമില്ല. കാരണം തിരിച്ച് നൽകുവാൻ ഉദ്ദേശിയ്ക്കുന്ന പണത്തെ കുറിച്ചല്ലേ ചിന്തിക്കേണ്ടതുള്ളൂ...!! അങ്ങിനെ തിരിച്ചു തരാനായിരുന്നെങ്കിൽ അയാൾ എനിയ്ക്ക് നേരിട്ട ആ അത്യാവശ്യ സന്ദർഭത്തിൽ അത് നൽകുമായിരുന്നു!!!

പക്ഷേ ഇനി എനിയ്ക്കാ പണം വേണ്ട. എന്റെ മറ്റൊരു വാശിയാണത്. ഒരുപാടുകാലം അയാൾ എനിയ്ക്ക് ചെയ്ത് തന്ന സേവനങ്ങൾക്കുള്ള 'ടിപ്' പോലുമല്ല വെറും "കൂലി"  ആയി അതയാൾക്ക് നൽകി എന്ന് ഞാൻ ആ പണത്തെ കണക്കാക്കുന്നു. അയാളുടെ സേവനങ്ങൾ പറയത്തക്ക "മൂല്യമുള്ളതും മികവുറ്റതും തൃപ്തികരവും" അല്ലായിരുന്നു എങ്കിലും...