പേജുകള്‍‌

2015, നവംബർ 29, ഞായറാഴ്‌ച

സുഷുപ്തി

രാവേറെ ചെല്ലുവോളം സംസാരിച്ചിരുന്ന് ഒടുവിൽ അവരൊരുമിച്ചാണ്‌ ഉറങ്ങാൻ കിടന്നത്. അവനും അവളും. അവന്റെ ബലിഷ്ഠമായ നീണ്ട ഇടത് കൈത്തണ്ടയിൽ തലവെച്ച് അവൾ കിടന്നു. അവളെ തന്റെ ഇടത് കൈകൊണ്ട് ചുറ്റി തന്നോട് ചേർത്ത് അവനും. 

തന്റെ ഗാഢമായ ഉറക്കത്തിലും, അവളെ ചുറ്റിയ കൈകൾ അയഞ്ഞ് പോകാതെ അവൻ.. അവൾ ഉറക്കത്തിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവന്റെ കൈവലയം അവളെ ഉപേക്ഷിയ്ക്കുന്നില്ലായിരുന്നു. അവന്റെ ബലിഷ്ഠമായ കൈയ്യിന്റെ സുരക്ഷിതത്വവും സ്നേഹവും ശ്രദ്ധയും അവൾ തൊട്ടറിഞ്ഞു. 

അയാളുടെ അബോധമനസിലും തന്നെക്കുറിച്ചുള്ള കരുതലുണ്ടല്ലോ എന്നവൾ ഉറക്കത്തിനിടയിലെ ഉണർച്ചയിലും ആനന്ദിച്ചു. താനാഗ്രഹിച്ചതുപോലെ ഒരാളുടെ കൂടെ, അവന്റെ കൈത്തണ്ടയിൽ തല വെച്ച് അയഞ്ഞുപോകാത്ത അവന്റെ കരവലയത്തിലൊതുങ്ങി ഏറ്റവും സന്തോഷത്തോടെ ചിലവഴിയ്ക്കുന്ന ഈ നിമിഷങ്ങളിൽ, താനാണിപ്പോൾ ഈ ലോകത്തിലെ ഏറ്റവും  വലിയ ഭാഗ്യവതി എന്ന ചിന്തയിൽ തന്നെ അവൾ ഗാഢമായ സുഷുപ്തിയിലലിഞ്ഞു ചേർന്നു.

സുഖസുഷുപ്തിയുടെ ആലസ്യത്തിൽ നിന്നും പ്രത്യേകമൊരു സന്തോഷത്തോടെയാണവൾ പിറ്റേന്ന് രാവിലെ ഉണർന്നത്. തന്റെയരികിൽ, തന്നെ ചുറ്റിയണച്ചു കിടന്നിരുന്ന അയാൾ എവിടെ..? അവൾ ആകുലതയോടെ ചുറ്റും പരതി നോക്കി. ആരുമില്ലായിരുന്നു അവിടെ. 

അപ്പോൾ... അപ്പോൾ മാത്രമാണവളറിഞ്ഞത്... അതൊരു സുന്ദര സ്വപ്നമായിരുന്നു എന്ന്.. വെറുമൊരു സ്വപ്നം മാത്രം...