പേജുകള്‍‌

2013, ഏപ്രിൽ 17, ബുധനാഴ്‌ച

കുടജാദ്രി തീർത്ഥയാത്ര ഭാഗം - 2




ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഇനിയൊരു കൂട്ടരും വന്ന് ചേർന്നു. ഞങ്ങളെ പോലെ അടിവാരത്ത് നിന്നും നടന്ന് മല കയറുവാൻ ഉദ്ദേശിച്ചവർ. അവർ ഒരു കൂട്ടം ഉണ്ടായിരുന്നു. ഭക്ഷണം കഴിച്ച് ക്ഷീണമകറ്റിയതിനു ശേഷം, 'നിങ്ങൾ ക്ഷീണമകറ്റൂ ഞങ്ങൾ യാത്ര തുടരുകയാണ്' എന്ന് അപ്പോൾ വന്നു കയറിയവരോട് പറഞ്ഞ്, 2.30 ഓടെ ഞങ്ങൾ യാത്ര തുടർന്നു.  

തൃശ്ശൂരിന്റെ നന്മയുമായി ഞങ്ങളുടെ കൂടെ സുമേഷും ബിബോയും ചേർന്നു. വഴിയറിയാതെ പോകുന്നതിനേക്കാൾ വഴിയറിയുന്ന ഒരാൾ കൂടെയുണ്ടാകുന്നത് നല്ലതാണെന്ന് ഞങ്ങൾക്ക് തോന്നി. കുറച്ചു ദൂരം നടന്നപ്പോൾ തോന്നി ഏറെ നേരമായി നടക്കുവാൻ തുടങ്ങിയിട്ട് എന്ന്. അനുഭവപരിചയമുള്ള സുമേഷിനോട് ചോദിച്ചു, 'ഇനിയെത്ര ദൂരമുണ്ട്?' 'ഇനിയുമുണ്ട്.' 'എത്ര ശതമാനം നമ്മൾ ഇപ്പോൾ നടന്നു തീർന്നു?' ' ! വെറും 10% മാത്രമേ ആയിട്ടുള്ളൂ.. ഇത് എത്തിയ്ക്കും എന്നു തോന്നുന്നില്ല.' അവസാനം പറഞ്ഞ വാക്കുകൾ ഒരു വെല്ലുവിളി പോലെ എനിയ്ക്ക് തോന്നി. ഇല്ല. ഞാൻ യാത്ര പൂർത്തിയാക്കും. ദേവിയുടെ അനുഗ്രഹമുണ്ടെങ്കിൽ എനിയ്ക്കത് സാധിയ്ക്കും എന്ന് മനസിൽ പിറുപിറുത്ത് ഞാൻ വീണ്ടും നടപ്പ് തുടങ്ങി


സുമേഷും ബിബോയും അതിനിടയ്ക്ക് കുറച്ച് സമയം അപ്രത്യക്ഷമായി. കൂവി വിളിച്ചു ചോദിച്ചു 'എവിടെയാ...' 'ഞങ്ങൾ വരുന്നു, നിങ്ങൾ നടന്നോളൂ.. ഒരു കൈത്താങ്ങിനായി വടി വെട്ടുകയാ' എന്ന് അശരീരി. 'എങ്കിൽ എനിയ്ക്കും ഒരെണ്ണം വെട്ടിക്കോളൂ' എന്ന് എന്റെ മറുപടി. സൂരജിനു വടിയൊന്നും ആവശ്യമില്ലായിരുന്നു. ഏന്തിയും വലിഞ്ഞു ഞാൻ വീണ്ടും യാത്ര തുടർന്നു. സൂരജ് മുന്നേ ശരം വിട്ടതു പോലെ പോകുന്നുണ്ട്. കുറച്ചു സമയത്തിനുള്ളിൽ, ഞാൻ ഏന്തിയും വലിഞ്ഞു കയറിവന്ന ദൂരം നിഷ്പ്രയാസം താണ്ടി സുമേഷും ബിബോയും ഒപ്പമെത്തി. എനിയ്ക്കായി കരുതിയ വടി അവർ തന്നു. ! എന്തൊരു ആശ്വാസം! നടപ്പിന് കുറച്ചുകൂടി ലാഘവത്വം വന്നതു പോലെ. വീണ്ടും യാത്ര...

'വെള്ളം കുടിയ്ക്കണേ' എന്ന് സുമേഷ് ഇടയ്ക്കിടെ ഓർമിപ്പിക്കുന്നുണ്ടായിരുന്നു. കൂട്ടത്തിൽ തന്റെ അനുഭവവും വിവരിച്ചു. ഒറ്റയ്ക്കുള്ള യാത്രയിൽ ക്ഷീണമറിയാതെ കുടജാദ്രി കയറി. പൊരിവെയിൽ നിറഞ്ഞു നിൽക്കുന്ന ഒരു മൊട്ടക്കുന്നിന്റെ മുകളിലെത്തിയപ്പോൾ കാലിന്റെ മസിൽ പിടിച്ചു. വേദന കൊണ്ട് പുളഞ്ഞപ്പോൾ രോദനം കേൾക്കാൻ കത്തിനിൽക്കുന്ന സൂര്യനും നിശ്ശബ്ദരായ കുറ്റിച്ചെടികളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അത് വിവരിച്ചപ്പോൾ അതിന്റെ വേദന സുമേഷ് അപ്പോഴും അനുഭവിയ്ക്കുന്നതു പോലെ... മറക്കാതെ ഇടയ്ക്കിടെ വെള്ളം കുടിച്ച് ഞങ്ങൾ മുന്നോട്ട്...


കുറേ കഴിഞ്ഞപ്പോൾ സുമേഷിനോട് ചോദിച്ചു 'ഇനിയെത്ര ദൂരം?' കുറച്ചു കൂടെ നടന്നാൽ പകുതിയായി. അവിടെ നമുക്ക് ഇരുന്നു വിശ്രമിയ്ക്കാം കുറച്ചു സമയം. സൂര്യൻ എന്തോ പ്രതികാരചിന്തയിലെന്നതു പോലെ ജ്വലിച്ചു നിൽക്കുന്നു. മൊട്ടക്കുന്നുകൾ കയറിയും ഇറങ്ങിയും ക്ഷീണിച്ചു. പക്ഷേ യാത്ര നിർത്തുവാൻ സാധിയ്ക്കില്ലാലോ.. ജീവിതയാത്രയും ഇതുപോലെ തന്നെ എന്ന് മനസിലോർത്തു. എത്ര കഷ്ടപ്പെട്ടാലും യാത്ര തുടർന്നേ തീരൂ.. ഒരു തിരിച്ചു പോക്ക് സാധ്യമാകാത്തത്ര അനിവാര്യമായ യാത്ര. സുമേഷ് പറഞ്ഞ ഇടത്താവളമെത്തി. ഹൊ! എന്തൊരു ആശ്വാസം!!! അവിടെയിരുന്ന് കയ്യിൽ കരുതിയ ചായ പകർന്ന് കുടിച്ചു. കുറച്ചുനേരം സംസാരിച്ചിരുന്നു

 


'ഇനി എത്ര ദൂരമുണ്ട് സുമേഷ്?' ദൂരെ ഒരു പൊട്ടു പോലെ കാണുന്ന ചുവന്ന കെട്ടിടം കാണിച്ചു തന്ന് സുമേഷ് പറഞ്ഞു, 'അങ്ങോട്ടാണ് നമുക്ക് എത്തിച്ചേരേണ്ടത്. ദൂരം മനസുകൊണ്ട് അളന്നോളൂ'. 'ഈശ്വരാ...' എന്ന് അറിയാതെ വിളിച്ചു പോയി.



ക്ഷീണമകന്നു എന്ന് തോന്നിയപ്പോൾ വീണ്ടും നടപ്പു തുടർന്നു. ദൂരം കുറഞ്ഞു കുറഞ്ഞു വരുന്നു. ഒരു തുറസായ സ്ഥലമെത്തിയപ്പോൾ സുമേഷ് പറഞ്ഞു 'ദാ കാണുന്നതാണ് സ്ഥലം. തുറന്ന പ്രദേശം കടന്നാൽ നമ്മൾ എത്തി' മനസിൽ എന്തെന്നില്ലാതെ ഒരു തണുപ്പ്.. ആശ്വാസത്തിന്റെ തണുപ്പ്. നടപ്പിന് വേഗം കൂടി. വളരെ പെട്ടന്ന് തുറസ്സായ സ്ഥലം താണ്ടി മുകളിലെത്തി. അവിടെ മുകളിലെ മൂലസ്ഥാനക്ഷേത്രത്തിലെ തന്ത്രിയുടെ വീടും കൊച്ചു കൊച്ച് അമ്പലങ്ങളും. പിന്നെ ഒരു ചെറിയ കടയും. അവിടെ നിന്ന് മതിവരുവോളം സംഭാരം വാങ്ങി കുടിച്ചു. തന്ത്രിയോട് സംസാരിച്ച് താമസവും ഭക്ഷണവും ഉറപ്പാക്കി. കയ്യിലുണ്ടായിരുന്ന ബാഗ് തന്ത്രി ഞങ്ങൾക്കായി അനുവദിച്ച മുറിയിൽ വെച്ചു. കുളിയ്ക്കാനുള്ള സൗകര്യം അന്വേഷിച്ചു. 'നിങ്ങൾ ഇപ്പോൾ കുളിയ്ക്കണ്ട. സർവജ്ഞപീഠം കയറി വരൂ. എന്നിട്ട് കുളിയ്ക്കുന്നതായിരിക്കും നല്ലത്. അല്ലെങ്കിൽ ക്ഷീണം പിന്നെയും അനുഭവപ്പെടും.' എന്ന് തന്ത്രി. ശരി. അനുഭവമുള്ളവർ പറയുന്നതല്ലേ.. സർവജ്ഞപീഠം കയറാൻ തയ്യാറായി. ഒതുക്കി വെച്ച വടി വീണ്ടും കയ്യിലെടുത്തു. സർവജ്ഞപീഠം ലക്ഷ്യമാക്കി വീണ്ടും യാത്ര...     
                                                                                                                             (തുടരും...)

കുടജാദ്രി തീർത്ഥയാത്ര ഭാഗം - 1 വായിയ്ക്കുവാൻ 
http://anaamikam.blogspot.in/2013/03/1.html  ക്ലിക്ക് ചെയ്യുക


10 അഭിപ്രായങ്ങൾ:

  1. നല്ല എഴുത്ത് ആമി.യാത്രാവിവരണങ്ങൾ ചിലപ്പോൾ വിരസമാകാറുണ്ട്. പക്ഷെ ആമി എഴുതിക്കോളുക, കാരണം ഒരിയ്ക്കലും മടുപ്പിക്കാത്ത ഒരു ഭാഷയുണ്ട്. ഞാനും പോയിട്ടുണ്ട്. പക്ഷെ ഇത്ര ക്ഷ്ടപ്പാടൊന്നും തോന്നീല്ല. മുകളിൽ ചെന്ന് വീണ്ടും അവിടുന്ന് ചിത്രമൂല വരെപ്പോയി. ഒന്ന് കയറ്റമാണെങ്കിൽ മറ്റത് ഇറക്കം. ജീവിതം പോലെ തന്നെ!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സരിജ പോയതു നട്ടപൊരി വെയിലതായിരിക്കില്ല അതുകൊണ്ടാ കഷ്ടമായിട്ടു
      തോന്നാഞ്ഞതു. പിന്നെ, ഒരു കയറ്റമുണ്ടെങ്കിൽ ഒരു ഇറക്കവും വേണമല്ലൊ, എന്നാലല്ലെ ദൈവത്തെ വിളിക്കു നമ്മളൊക്കെ :)

      ഇല്ലാതാക്കൂ
  2. നന്ദി സരിജ... ഒരു പക്ഷേ അമ്പലത്തിന്റെ അവിടന്നു തന്നെ നടന്നു തുടങ്ങിയതിനാലാവണം അത്ര ക്ഷീണം അനുഭവപ്പെട്ടത്.. രാവിലെ 10 മുതൽ നടപ്പായിരുന്നു...

    ചിത്രമൂല ഞങ്ങളും പോയി.. അതു വരുന്നെയുള്ളൂ.... :)

    മറുപടിഇല്ലാതാക്കൂ
  3. It was really nice...I wish to make that journey once again.. waiting for right climate to arrive..:)

    മറുപടിഇല്ലാതാക്കൂ
  4. ഒരിക്കല്‍ വട്ടുപ്പിടിച്ചിരിക്കുന്ന ഒരു രാത്രി ഞാനും പുറപ്പെട്ടു മൂകാംബികയിലേക്ക്. തുടര്‍ന്ന് കുടജാദ്രിയിലെക്കും. നടന്നു കയറണം എന്നത് ഒരു ആഗ്രഹം ആയി ഇപ്പോഴും നില്‍ക്കുന്നു. ഒരു ഹിമാലയന്‍ യാത്ര മനസ്സില്‍ ആഗ്രഹമുണ്ട്. അതിനു മുന്നോടിയായി തീര്‍ച്ചയായും കുടജാദ്രി നടന്നു കയറണം എന്നാണ് തീരുമാനം. അനാമിക ഈ പോസ്റ്റ്‌ എഴുതുമ്പോള്‍ ഇത്തരത്തില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അനുഭവിക്കാന്‍ ഇടയുള്ള പ്രശ്നങ്ങളും അതിനുള്ള പരിഹാര മാര്‍ഗ്ഗങ്ങളും വിശദമായി എഴുതും എന്ന് വിശ്വസിക്കുന്നു. അടുത്ത ഭാഗം എഴുതുമ്പോള്‍ സാധ്യമെങ്കില്‍ ഒന്ന്‍ മെയില്‍ ചെയ്യണേ... biju27779@gmail.com

    മറുപടിഇല്ലാതാക്കൂ
  5. നന്ദി ബിജു. :)
    യാത്ര വേനൽ കാലത്താണെങ്കിൽ വെള്ളം തീർച്ചയായും കയ്യിൽ കരുതണം. മൊട്ടക്കുന്നുകളിലെ വെയിൽ അതിശക്തം. വർഷക്കാലത്താണെങ്കിൽ അട്ടകടിയ്ക്കെതിരായുള്ള സാമഗ്രികൾ - ഉപ്പ്, ചുണ്ണാമ്പ്, തീപ്പെട്ടി അല്ലെങ്കിൽ ലൈറ്റർ - മുതലായവ കരുതണം. പിന്നെ എപ്പോഴായാലും നല്ല ഗ്രിപ്പ് ഉള്ള ഷൂസ് വേണം ഇടാൻ (ട്രക്കിംഗ് അനുഭവമുള്ളവരോട് അത് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല). ആരോഗ്യത്തിന് പ്രശ്നമൊന്നുമില്ലെങ്കിൽ യാത്രയിൽ മറ്റ് ദുർഘടങ്ങളൊന്നും ഇല്ല.

    മറുപടിഇല്ലാതാക്കൂ