പേജുകള്‍‌

2012, ഡിസംബർ 1, ശനിയാഴ്‌ച

കടുത്ത വിമർശനങ്ങൾക്ക് ഒരു അനുബന്ധം...

('ചിലർ എന്തുകൊണ്ടിങ്ങനെ'.. എന്നതിന്റെ തുടർച്ച)

"ഇതാര്!!! കുറേ നാളായല്ലോ കണ്ടിട്ട്! താനിവിടെ ഇല്ലായിരുന്നോ? എവിടെയാടോ താൻ? സുഖമായിരിക്കുന്നോ?"
"ഞാനിവിടെയൊക്കെത്തന്നെയുണ്ട് സർ. സുഖമായിരിക്കുന്നു. സാർ സുഖമായിരിക്കുന്നോ?"
"കുഴപ്പമില്ല. താനീ വഴിയും ഞങ്ങളെയുമൊക്കെ മറന്നു എന്നു കരുതി. എന്താ ഇപ്പോൾ വിശേഷിച്ച്? തന്റെ പ്രസിദ്ധീകരണങ്ങളൊക്കെ എങ്ങിനെ പോകുന്നു?"
"അതൊക്കെ നിർത്തി സർ. ഇപ്പോൾ സ്വന്തമായി ഒരു ഏജൻസി നടത്തുന്നു. സ്വസ്ഥം. സാമ്പത്തികമായിട്ടും മാനസികമായിട്ടും വലിയ ടെൻഷനൊന്നുമില്ലാതെ സ്മൂത്തായി പോകുന്നു ജീവിതം."
"അത് തന്നെ കാണുമ്പോഴേ അറിയാം. അന്നത്തേതിനേക്കാൾ ഒത്തിരി മാറ്റം വന്നിട്ടുണ്ട്. വണ്ണമൊക്കെ വച്ചു."
"അതാണെന്ന് തോന്നുന്നു മോഹനേട്ടന് എന്നെ മനസിലായില്ല. ഒരു അപരിചിതയോട് ചിരിക്കുന്നതു പോലെ എന്നൊടും ചിരിച്ചു. പോകുമ്പോൾ ഒന്നു കാണണം അദ്ദേഹത്തെ."
"ഊം. എന്തെ ഇപ്പോൾ പ്രത്യേകിച്ച്?"
"അതു പിന്നെ.., സർ.. എനിയ്ക്കിവിടെ ജോലി ചെയ്തിരുന്ന ഒരു സ്മര്യ കറിയാച്ചനെ കുറിച്ച് അറിയാനായിരുന്നു."
"അതെന്തെ?"
"എന്റെ ഒരു സുഹൃത്തിന് മാട്രിമോണിയൽ വഴി ഈ കുട്ടിയുടെ പ്രൊപ്പോസൽ വന്നു. അവരുടെ ഫെയ്സ്ബുക്ക് പ്രൊഫൈൽ നോക്കിയപ്പോൾ കുറച്ച് വർഷങ്ങൾക്ക് മുൻപ് ഇവിടെ ജോലി ചെയ്തിരുന്നു എന്നു കണ്ടു. എനിയ്ക്കിവിടെ നേരത്തേ പരിചയമുള്ളതുകൊണ്ട് എന്നോടൊന്നു അന്വേഷിയ്ക്കാൻ പറഞ്ഞു എന്റെ സുഹൃത്ത്. സാറൊക്കെ ഇവിടെയുള്ളതു കൊണ്ട് നോക്കാം എന്ന് ഞാനും പറഞ്ഞു. അതാ.."
""സ്മര്യ ഇവിടെ ജോലി ചെയ്തിരുന്നു രണ്ട് വർഷം മുൻപ്. ആ കുട്ടി നല്ല സ്മാർട്ട് ഏന്റ് എന്തൂസിയാസ്റ്റിക് ആയിട്ടുള്ള കുട്ടിയാണ്."
"സർ എന്റെ മൊബൈലിൽ ആ കുട്ടിയുടെ ഫോട്ടോ ഉണ്ട്. ഈ കുട്ടി തന്നെയാണോ എന്നൊന്നു നോക്കാമോ..?"
"കുട്ടി ഇതു തന്നെ. പിന്നെ, തന്റെ കാര്യങ്ങളൊക്കെ എങ്ങിനെ പോകുന്നു? വിവാഹമൊക്കെ?"
"ഇല്ല സർ. വിവാഹമൊന്നും ആയില്ല. ഒന്നും ശരിയായി വന്നില്ല. പിന്നെ, ഒരു ചാരിറ്റബിൾ ട്രസ്റ്റ് നടത്തണം എന്നൊക്കെ മോഹമുണ്ട്.  നേരത്തേ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇനി സാമ്പത്തികം കുറച്ചുകൂടി മെച്ചപ്പെട്ടിട്ട് അതിനായി ഫുൾടൈം മാറ്റി വെയ്ക്കണം.  അതുകൊണ്ട് വിവാഹത്തെ കുറിച്ച് കാര്യമായി ചിന്തിക്കുന്നില്ല."
"ഓഹോ.. അത് നല്ല കാര്യമാ.. പിന്നെ,  തനിയ്ക്ക് ഈ സുഹൃത്തിനെ എത്ര കാലമായിട്ടറിയാം?"
"ഒരു ഒൻപത് വർഷത്തോളമായി അറിയാം സർ. വളരെ അടുത്ത സുഹൃത്താണ്. കുറേ നാളായി കണ്ടിട്ട്; എങ്കിലും സ്ഥിരമായി മെയിൽ ചെയ്യാറുണ്ട്. അന്നേരമാ ഈ കാര്യം പറഞ്ഞത്. എന്നോട് അന്വേഷിയ്ക്കാനും പറഞ്ഞു."
"ഒൻപത് വർഷമായി അറിയാവുന്ന റിലേഷൻ ആകുമ്പോൾ വളരെ അടുത്ത ബന്ധമാണ്. ഫ്രെന്റിനോട് താൻ കള്ളം പറയരുത്."
"അതെന്താ സർ അങ്ങിനെ പറഞ്ഞത്?"
"അല്ല. ഞാൻ പറഞ്ഞല്ലോ സ്മര്യയെ കുറിച്ച്. ആ കുട്ടിയേക്കാൾ തനിയ്ക്ക് അടുപ്പം തന്റെ ഫ്രെന്റിനോടായിരിക്കുമല്ലോ. അതുകൊണ്ടാണല്ലോ താനിത്രയും ദൂരം വന്ന് എന്നെ കണ്ടതും ചോദിച്ചതും. അതുകൊണ്ട് പറയുന്നതാ. ആ കുട്ടി ഇവിടെ നിന്ന് രാജി വെച്ചത് ചില സാമ്പത്തിക തിരിമറി നടത്തി പിടിയ്ക്കപ്പെട്ടതിനു ശേഷമാണ്. തന്റെ ഫ്രെന്റിനുള്ള ആലോചനയാണെന്ന് പറഞ്ഞതു കൊണ്ടാണ് പറയുന്നത്. ആ കുട്ടി ഇവിടെ ക്യാഷിലിരുന്നിരുന്നു. അത് കൃത്യമായി കണക്കിൽ കാണിയ്ക്കാതെ വേറെ കണക്കിൽ കാണിച്ചു. ഒടുവിൽ ഹെഡ് ഓഫീസിൽ നിന്നും ഓഡിറ്റിംഗിനു വന്നപ്പൊഴാ അറിഞ്ഞത്."
"അപ്പോൾ ഇവിടെ ഉള്ളവർ അറിഞ്ഞിരുന്നില്ലെ?"
"ഇവിടെ അത്ര സ്ട്രിക്റ്റ് ആയി ചെക്ക് ചെയ്യാറില്ല. മൂന്നു മാസത്തിലൊരിക്കൽ ഹെഡ് ഓഫീസിൽ നിന്നും ഓഡിറ്റിംഗ് ഉണ്ടാവും. ഇതും അങ്ങിനെയാണ് കണ്ടെത്തിയത്. മുപ്പത്തയ്യായിരം രൂപയോളമായിരുന്നു തിരിമറി നടത്തിയത്."
"അതെങ്ങിനെ സർ? ഒറ്റയടിയ്ക്ക് അത്രയൊക്കെ തിരിമറി നടത്താൻ പറ്റുമോ?"
"ഒറ്റയടിയ്ക്കല്ലായിരിക്കാം. മൂന്ന് മാസം കൊണ്ടായിരിക്കാം. ഒറ്റയടിയ്ക്കാണെങ്കിൽ ഞങ്ങൾ അറിയില്ലേ.. ഇത് ചെറിയ ചെറിയ തുകകൾ മാറ്റി മാറ്റി അത്രയായതാണ് മൊത്തം. ആ കുട്ടിയ്ക്കെതിരെ ആക്ഷൻ എടുക്കാനായി ഞങ്ങൾ അവരുടെ നാട്ടിൽ പോയി അന്വേഷിച്ചിരുന്നു. അന്വേഷണത്തിൽ നിന്നും മനസിലായി ആ കുട്ടിയുടെ വീട്ടിലെ സാമ്പത്തിക സ്ഥിതി അത്ര മെച്ചപ്പെട്ടതല്ല എന്ന്. ഒരു അമ്മയും അനിയനും മാത്രമേയുള്ളൂ. അച്ഛനാണെങ്കിൽ കുറേ വർഷങ്ങളായി നാട് വിട്ടതാണ്. എവിടെയാണെന്ന് ഒരറിവുമില്ല. അതൊക്കെ അറിഞ്ഞപ്പോൾ പിന്നെ ആ കുട്ടിയ്ക്ക് നേരെ മറ്റ് നടപടികളൊന്നും എടുക്കണ്ട എന്ന് തീരുമാനിച്ചു. പിന്നെ ഒരു പെൺകുട്ടിയല്ലേ... എടുത്ത പൈസ ശമ്പളത്തിൽ നിന്നും പി.എഫിൽ നിന്നുമൊക്കെയായി തിരിച്ചു പിടിച്ചു. അതു കഴിഞ്ഞപ്പോൾ ആ കുട്ടിയ്ക്ക് ഇവിടെ നിൽക്കാൻ പറ്റുന്നുണ്ടായിരുന്നിരിക്കില്ല. മാത്രമല്ല കൂടെ ജോലി ചെയ്തിരുന്നവരുടെയൊക്കെ മുന്നിൽ ഒരു ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടായിരിക്കാം. അതുകൊണ്ടാണെന്ന് തോന്നുന്നു ആ കുട്ടി രാജി വെച്ചു. ഇപ്പോൾ എവിടെയാണ് എന്നൊന്നും അറിയില്ല."
"ഇത് ഞാൻ നേരത്തേ കേട്ടിരുന്നു സർ. അതുകൊണ്ടാണ് സാറിനോട് നേരിട്ട് അന്വേഷിയ്ക്കാം എന്ന് കരുതിയത്. സർ ഒന്നും പറയാതെ ഞാൻ ചോദിയ്ക്കുന്നത് ശരിയല്ലാലോ എന്ന് കരുതി."
"തന്റെ അടുത്ത സുഹൃത്താണ് എന്ന് പറഞ്ഞതുകൊണ്ടാണ് ഞാനത് പറഞ്ഞത്. തന്നെ എനിയ്ക്കറിയാമല്ലൊ. നാളെ ഇതൊക്കെ അയാളറിഞ്ഞാൽ തന്നോട് തീർച്ചയായും ചോദിയ്ക്കും എന്തേ ഇതൊന്നും അറിഞ്ഞില്ല എന്ന്. അതാ പറഞ്ഞത്."
"സത്യത്തിൽ അതൊരു ഗോസിപ്പ് ആണെന്നാണ് ഞാൻ കരുതിയത്. പിന്നെ വേറെ ചിലരും പറഞ്ഞു ഇതേ കഥ. പക്ഷേ തുകയിൽ മാറ്റമുണ്ടായിരുന്നു. ചിലർ പറഞ്ഞു മുപ്പത്തയ്യായിരം എന്ന്. ചിലർ അറുപതിനായിരം, ചിലർ ലക്ഷം. പിന്നെ, ആ കുട്ടി തന്നെ പറഞ്ഞിരിക്കുന്നത് സിസ്റ്റത്തിൽ പുതിയ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തപ്പോൾ ഉണ്ടായ മിസ്റ്റെയ്ക്ക് മനസിലാക്കാതെ ആ കുട്ടിയുടെ കണക്കിൽ പെടുത്തിയതാണെന്നാണ്.  അതാണ് നേരിട്ട് ഇവിടെ വന്ന് അന്വേഷിയ്ക്കാം എന്ന് കരുതിയത്."
"അറുപതും ലക്ഷവുമൊന്നുമില്ല. മുപ്പത്തയ്യായിരമേ ഉണ്ടായിരുന്നുള്ളൂ. അതാണെങ്കിൽ ഞങ്ങൾ പിടിയ്ക്കുകയും ചെയ്തു. പിന്നെ ആ കുട്ടിയെ കുറിച്ച് അങ്ങിനെയൊന്നും പറയേണ്ട ആവശ്യം നമുക്കില്ലാലോ. മാത്രമല്ല, താല്പര്യമെങ്കിൽ തുടർന്നും ജോലി ചെയ്യാം എന്നും പറഞ്ഞു. പക്ഷേ ആ കുട്ടിയ്ക്ക ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടായിരിക്കാം. രാജി വെച്ചു.  പിന്നെ  സിസ്റ്റത്തിൽ പുതിയ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുമ്പോൾ മിസ്റ്റെയ്ക്ക് വന്നാൽ ഇവിടത്തെ ഐ.ടി. സ്റ്റാഫുകൾ അത്ര കഴിവില്ലാത്തവരാണോ അതറിയാതിരിക്കാൻ? നമ്മുടെ സ്ഥാപനം അത്ര ചെറിയതൊന്നുമല്ല എന്നറിഞ്ഞൂടെ. ഏറ്റവും നല്ല പ്രൊഫഷനലുകളാണ് നമ്മുടെ ഐ.ടി. സ്റ്റാഫുകൾ. അവർക്കത് മനസിലാക്കാനും റെക്റ്റിഫൈ ചെയ്യാനും കഴിഞ്ഞില്ല എന്ന് പറഞ്ഞാൽ. എന്താടോ..!! മാത്രമല്ല ഒരു സോഫ്റ്റ്‌വെയറും പെട്ടന്ന് ഇംപ്ലിമെന്റ് ചെയ്യാറില്ല. സാവകാശമേ അത് ചെയ്യൂ.    ഒന്ന് മനസിലാക്കുക. ആർക്കും ആരെയും ഒരുപാട് നാൾ തട്ടിച്ചോ പറ്റിച്ചോ ജീവിയ്ക്കാൻ സാധിയ്ക്കില്ല.  കാരണം,  അയാളെ തട്ടിയ്ക്കാൻ മറ്റൊരാൾ എവിടെയെങ്കിലും രൂപം കൊള്ളുന്നുണ്ടാകും. അതാണ് സത്യം. ദൈവം എന്നൊരാൾ മുകളിലുണ്ടല്ലോ."
"സർ.. ആ കുട്ടിയുടെ മോറൽ സൈഡിനെ കുറിച്ച് എന്തെങ്കിലും...?"
"അത്... അത് ഞാൻ പറയാൻ പാടില്ല. അത് താനും പറയണ്ട. വേണമെങ്കിൽ അതൊക്കെ അയാൾ നേരിട്ട് അന്വേഷിച്ചറിയട്ടെ. അതല്ലേ നല്ലത്?"
"ശരി സർ."
"വേറെ എന്തൊക്കെയുണ്ടെടോ വിശേഷങ്ങൾ? ഇടയ്ക്കൊക്കെ ഇങ്ങോട്ടിറങ്ങിക്കൂടെ?"
"വേറെ വിശേഷമൊന്നുമില്ല സർ. സത്യം പറഞ്ഞാൽ പുറത്തേയ്ക്കിറങ്ങാൻ മടിയാ. പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് പണ്ട് കുറേ കറങ്ങി നടന്നതു കൊണ്ടായിരിക്കാം ഇപ്പോൾ അധികം ഇറങ്ങേണ്ടി വരാറില്ല. വർക്ക് ഫ്രം ഹോം. അതാ."
"പ്രസിദ്ധീകരണം തീർത്തും ഉപേക്ഷിയ്ക്കണ്ട കേട്ടോ. തനിയ്ക്ക് നല്ല ടാലന്റുള്ള ആളാണ്. അല്ലെങ്കിൽ അതൊക്കെ കൈകാര്യം ചെയ്യാൻ തന്നെ കൊണ്ട് സാധിയ്ക്കില്ലായിരുന്നു. സോ, അതൊന്നും ഉപേക്ഷിയ്ക്കണ്ട."
"ഉപേക്ഷിയ്ക്കില്ല സർ. അന്ന് അത് സീറോയിൽ തുടങ്ങിയതിന്റെ കുറേ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. അതുമൂലമുണ്ടായ കടങ്ങളൊക്കെ ഈയടുത്ത കാലത്താണ് വീട്ടിയത്. തിരിച്ചു വേണ്ടാ എന്ന് പറഞ്ഞാണ് തന്നത്. പക്ഷേ അങ്ങിനെയല്ലാലൊ. പലിശയടക്കം രണ്ടേകാൽ ലക്ഷം. ഇനി ഒരു സംരംഭം തുടങ്ങുമ്പോൾ ആവശ്യത്തിന് പൈസയുമായിട്ടേ തുടങ്ങൂ. അതുവരെ അത് റിന്യൂ ചെയ്തുകൊണ്ടിരിക്കും."
"അത് വേണം. ആരോടും സാമ്പത്തികമായി കടപ്പെട്ടിരിയ്ക്കരുത്. അത് എത്ര അടുത്ത സുഹൃത്തായാലും. പ്രത്യേകിച്ചും പെൺകുട്ടികൾ. പിന്നെ തന്റെ ഉള്ളിലെ തിരി അണയാതെ സൂക്ഷിയ്ക്കണം. പ്രത്യേകിച്ചും തന്നെപ്പോലെ കഴിവുള്ളവർ. ഇടയ്ക്കൊക്കെ ഇറങ്ങൂ"
"ശരി സർ. എങ്കിൽ ഞാനിപ്പോൾ പൊയ്ക്കോട്ടെ?"
"അങ്ങിനെയാവട്ടെ. താൻ കൂടുതൽ കാര്യങ്ങളൊന്നും ആ കുട്ടിയെ കുറിച്ച് അന്വേഷിച്ചറിയാൻ നിൽക്കണ്ട കേട്ടോ.. ഒടുവിൽ താൻ പറഞ്ഞു എന്ന് പറയും. അയാൾക്ക് വേണമെങ്കിൽ അയാൾ അന്വേഷിച്ചറിയട്ടെ."
"ശരി സർ. അപ്പോൾ വീണ്ടും കാണാം സർ.."

---------------------------------------


"ആദർശ്... ഞാനാടാ.. സുഖമാണോ..?"
"ആഹാ.. എവിടെയായിരുന്നെടീ ഇത്ര നാൾ?  ഒരു വിവരവുമില്ലായിരുന്നല്ലോ.. ഞാനൊക്കെ കരുതി നീ തട്ടിപ്പോയിക്കാണും എന്ന്."
"അയ്യട മോനേ... അത്ര പെട്ടന്നൊന്നും തട്ടിപ്പോകുന്ന ജനുസ്സല്ല ഞാൻ. മുടിഞ്ഞ ആയുസ്സാ.. കാലനും കൂടെ വേണ്ട എന്നും പറഞ്ഞ് ഓടി രക്ഷപ്പെട്ടതാ."
"എന്താടീ നിന്റെ വിശേഷങ്ങൾ? നിന്റെ പ്രസിദ്ധീകരണം എങ്ങിനെയുണ്ടിപ്പോൾ? ക്ലച്ച് പിടിച്ചോ?"
"ഓ.. അതൊക്കെ ഞാൻ എന്നേ വിട്ടു. ഇപ്പോൾ ഒരു ഏജൻസി നടത്തുന്നു. സുഖം സ്വസ്ഥം. മനസമാധാനമുണ്ട്. അത്യാവശ്യം പണവും."
"എന്തേ നീയിപ്പോൾ പതിവില്ലാതെ വിളിച്ചത്?"
"ഞാൻ ഒരു കാര്യം അറിയാൻ വേണ്ടി വിളിച്ചതാടാ... നീയൊരു സ്മര്യ കറിയാച്ചനെ അറിയുമോ..?"
"അറിയാം. ഞങ്ങൾടെ ഫ്രെന്റ് ധീരജിന്റെ ഗേൾ ഫ്രന്റ് ആയിരുന്നു. എന്തേ ചോദിയ്ക്കാൻ.."
"അല്ല, ഞാൻ ഒരു കാര്യം അറിഞ്ഞു ആ കുട്ടിയെ കുറിച്ച്. എന്റെ സുഹൃത്തിന് ആ കുട്ടിയുടെ ഒരു പ്രൊപ്പോസൽ. ഒന്ന് അന്വേഷിയ്ക്കാൻ പറഞ്ഞു. അന്നേരം ഇങ്ങിനെയൊരു ഗോസിപ്പ് കേട്ടു. നീയൊക്കെ ആ സമയം ആ സ്ഥാപനവുമായി ബന്ധപ്പെട്ട് വർക്ക് ചെയ്തിരുന്നതല്ലെ. സത്യം വല്ലോം ഉണ്ടോ എന്നറിയാം എന്ന് കരുതി. ചുമ്മാ പെമ്പിള്ളേരെ കുറിച്ച് വേണ്ടാതീനം പറയരുതല്ലോ.. മാത്രമല്ല ആ കുട്ടി ഇതേ പറ്റി പറഞ്ഞതായിട്ടറിവ് ധീരജിനെ മുഖ പരിചയം പോലുമില്ലെന്നാ. അങ്ങിനെയാകുമ്പോൾ അത് അപവാദമല്ലേ"
"ഓഹോ.. അവൾ അങ്ങിനെ പറഞ്ഞോ..? എങ്കിൽ അതങ്ങിനെയല്ല എന്ന് തെളിയിക്കണമല്ലോ.. എന്തായാലും നീ നല്ല നേരത്താ വിളിച്ചത്. ഞങ്ങൾ കൂട്ടുകാരെല്ലാവരും കൂടെ ഒരു ഗെറ്റ് ടുഗദർ വെച്ചിട്ടുണ്ട്. വരുന്ന തിങ്കളാഴ്ച. അന്ന് ഞങ്ങൾ എല്ലാവരും കാണും. മുഖപരിചയം പോലുമില്ല എന്ന് പറഞ്ഞല്ലേ... അത് കാണിച്ചു തരാം. റോജന്റെയോ മനോജിന്റെയോ കയ്യിൽ ഉണ്ടാകും ഒരു ഫോട്ടൊ എങ്കിലും. മനോജ് ഫോട്ടോഗ്രാഫറാണ്. അപ്പോൾ തീർച്ചയായും ഉണ്ടാകും. ധീരജിന്റെ റൂം മെയ്റ്റ്സ് ആയിരുന്നു ഇവരൊക്കെ ഒരുപാട് കാലം. ഞാൻ നിന്നെ വിളിയ്ക്കാമെടീ അത് കഴിഞ്ഞ്."
"എടാ.. ഒരു പെങ്കൊച്ചിന്റെ കാര്യമാ.. വെറുതെ ഗോസിപ്പ് പറയരുത് എന്ന് പറയണം കേട്ടോ.."
"ഇല്ലടീ.. നീ ബേജാറാകാതെ. നിനക്ക് എന്നെ ഇത്ര വർഷങ്ങളായി അറിഞ്ഞൂടെ? ഞാനിതു വരെ ആരെയെങ്കിലും ഗോസിപ്പ് പറയുന്നത് നീ കേട്ടിട്ടുണ്ടോ?"
"അതില്ല. അതുകൊണ്ടാ നിന്നെ വിളിച്ചത്.  പിന്നെ, നിന്റെ വിശേഷങ്ങളെന്തൊക്കെ? ഭാര്യയും കുട്ടികളുമൊക്കെ സുഖമായിരിക്കുന്നോ?"
"ഭാര്യ സുഖമായിരിക്കുന്നു. കുട്ടികളില്ല. കുട്ടി മാത്രമേയുള്ളൂ.. അവനും സുഖമായിരിക്കുന്നു. നീയെന്താ കല്യാണമൊന്നും കഴിയ്ക്കാൻ പ്ലാനില്ലേ?"
"ഇല്ല. ഞാൻ മന:സമാധാനത്തോടെ ജീവിയ്ക്കുന്നത് കാണുമ്പോൾ സഹിയ്ക്കുന്നില്ലാലേ..? അസൂയ അസൂയ."
"അതും ശരിയാ.. കല്യാണം കഴിയ്ക്കാതെ ജീവിയ്ക്കുന്നതാ ഒരുവിധത്തിൽ പറഞ്ഞാൽ നല്ലത്. സ്വസ്ഥമായി ജീവിയ്ക്കാമല്ലൊ. എങ്കിലും വയസാകുമ്പോൾ..."
"ഓ... വയസാകുമ്പോൾ ഈ കെട്ടിയ ആൾ കൂടെയുണ്ടാകും എന്ന് എന്താ ഉറപ്പ്? എന്തായാലും നമ്മൾ മരിച്ചുകഴിഞ്ഞാൽ ആരും ശവം സൂക്ഷിച്ചു വെയ്ക്കില്ല. വല്ല മുനിസിപ്പാലിറ്റി വണ്ടിയിലെങ്കിലും എടുത്തോണ്ടു പോയി കുഴിച്ചിട്ടോളും. ചത്ത് കഴിഞ്ഞ് എന്തായാലും എങ്ങിനെയായാലും എന്ത്!!"
"നീ പറയുന്നതിലും കാര്യമുണ്ട്."
"ഞാൻ കൂടുതൽ പറഞ്ഞ് കുളമാക്കുന്നില്ല. നിന്നെ ഞാൻ നിങ്ങൾടെ ഗെറ്റ് ടുഗദർ കഴിഞ്ഞ് വിളിയ്ക്കാം കേട്ടോ.."

                                                                       ----------------

"ടീ.. ഞാനാടി ആദർശ്."
"എന്തായെടാ..? അതൊള്ളതാണൊ?"
"ഉള്ളതാണെന്ന് ഞാനന്നേ പറഞ്ഞില്ലേ..? പ്രകാശും റോയിയും മധുവും റോജനും മനോജും സിബുവും എല്ലാവരും ഉണ്ടായിരുന്നു.  പിന്നെ ഫോട്ടോ വല്ലതും ഉണ്ടോ എന്ന് ഞങ്ങൾ നോക്കി. റോജന്റെ സിസ്റ്റത്തിൽ നിന്നും ധീരജ് കല്യാണത്തിനു മുൻപേ വന്ന് ഒക്കെ ഡിലീറ്റ് ചെയ്തു എന്നാ പറഞ്ഞേ.. മനോജിന്റെ കയ്യിലും ഒന്നുമില്ലാ പോലും.  സത്യത്തിൽ   ഇല്ലാഞ്ഞിട്ടൊന്നുമല്ല. എന്താന്നു വെച്ചാൽ ധീരജ് പെണ്ണൊക്കെ കെട്ടി സ്വസ്ഥമായി ജീവിയ്ക്കുകയാ. നാളെ ഇതിന്റെ പേരിൽ അവന്റെ ദാമ്പത്യജീവിതത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ.., ഞങ്ങളൊക്കെ അതിനുത്തരം പറയേണ്ടി വരും. അതുകൊണ്ട്... നീ നിന്റെ ഫ്രെന്റിനോട് കാര്യം പറയൂ. അവൻ ഇഷ്ടമുണ്ടേൽ വിശ്വസിയ്ക്കട്ടെ. ഇല്ലേൽ പോകാൻ പറ. നിന്നെ വിശ്വസിയ്ക്കാത്ത നിന്റെ ഫ്രെന്റിനെ കുറിച്ച് നീ കൂടുതൽ തല പുണ്ണാക്കണ്ട. അവന് കാലം തെളിയിച്ചു കൊടുത്തോളും എന്താണ് സത്യമെന്ന്. 
എടീ നമുക്കൊരു പ്രസിദ്ധീകരണം തുടങ്ങിയാലോ? ഒരു വൺ ടൈം പ്രസിദ്ധീകരണം? കുറച്ച് പൈസയുണ്ടാക്കാം. നീ എഡിറ്റോറിയൽ ചെയ്തോളൂ.. ഞാൻ മാർക്കറ്റിംഗും ഡിസൈനിംഗും ചെയ്യാം. ഫിഫ്റ്റി ഫിഫ്റ്റി പ്രോഫിറ്റ് ഷെയറിംഗ്. എന്താ നിന്റെ അഭിപ്രായം?"
"ഊം... നീ പറഞ്ഞത് ഞാൻ കേൾക്കാം. അവനോട് ഞാൻ കാര്യം പറയാം. വേണേൽ വിശ്വസിയ്ക്കട്ടെ. ഇല്ലേൽ വേണ്ട. കാലം തെളിയിക്കട്ടെ എല്ലാം.. പിന്നെ നിന്റെ ഐഡിയ ഈസ് ഗുഡ്. നമുക്കത് കാര്യമായി ആലോചിയ്ക്കാമെടാ... എന്റെ മനസിൽ ഒരു സബ്ജക്റ്റ് ഉണ്ട്. അത് വെച്ച് നമുക്ക് ചെയ്യാം.. ഞാൻ നിന്നെ കുറച്ചു കഴിഞ്ഞ് വിളിയ്ക്കാമെടാ. എനിയ്ക്കൊരു കാൾ വരുന്നു."
"ഓക്കേടീ.. സീ യു."

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ