പേജുകള്‍‌

2021, മേയ് 4, ചൊവ്വാഴ്ച

ആദ്യമായി വന്ന ഹേബിയസ്‌ കോർപ്പസിന്റെ അവസ്ഥ – അവസാനഭാഗം


തമിഴ്നാട് ട്രാൻസിറ്റ് പാസും കേരള കോവിഡ് ജാഗ്രതാരജിസ്ട്രേഷനും കയ്യിലുണ്ടായിരുന്നെങ്കിലും പോലീസിനെ കണ്ടപ്പോൾ ഉള്ളൊന്ന് കാളി! പറന്ന് വന്ന ഞങ്ങൾ വണ്ടി സ്ലോവാക്കിയെങ്കിലും ഞങ്ങളെ മൈന്റ് പോലും ചെയ്യാതെ പോലീസ് തൊട്ടുമുന്നിലെ വണ്ടി തടഞ്ഞു. ഞങ്ങൾ ന്യൂട്രലിൽ മുന്നോട്ടെടുത്ത് പോന്നു.
ഹോ​ാ!!!
വീണ്ടും വേഗത കൂട്ടി വണ്ടിയുമെടുത്ത് പറന്നു. കുറേ നേരത്തേയ്ക്ക് കാറിന്റെ മുൻ സീറ്റുകളിൽ മൗനം മാത്രം. പിൻസീറ്റിൽ നിന്നും ഇടതടവില്ലാതെ ഇണക്കുരുവികളുടെ കുറുങ്ങൽ കേൾക്കാം.
ഏകദേശം ഏഴ് മണിയായപ്പോൾ ഞാൻ “ഇപ്പോൾ അവരറിഞ്ഞുകാണും അല്ലേ?” എന്നുള്ള ചിന്ത പങ്ക് വെച്ചു. അമ്മ നടക്കാൻ പോയതിന്റെ പിന്നാലെ ഒട്ടും സമയം വൈകിക്കാതെ ചാടിയതാണ്‌ ക്ഡാവ്. ചാടിയ കാര്യം അറിയണമെങ്കിൽ അമ്മ തിരികെ വരണം. എപ്പോൾ അമ്മ സാധാരണ തിരികെ വരും എന്ന ചോദ്യത്തിന്‌ ഏഴ് മണിയാകുമ്പോഴേക്കും എത്തും എന്ന് മറുപടി.
പിന്നെ ഞങ്ങൾ കൂലങ്കഷമായ ചർച്ചയാണ്‌. വന്നാലത്തെ പ്രതികരണം. ആദ്യം അച്ഛൻ അമ്മയെ കുറ്റപ്പെടുത്തും പിന്നെ അനിയത്തിമാരെ എടുത്തിട്ട് പൊതുക്കും. വഴി വെട്ടിക്കൊടുത്തു എന്ന സംശയത്തിൽ. പരസ്പരം പഴിചാരലൊക്കെ കഴിയുമ്പോഴായിരിക്കും ചിന്ത പ്രവർത്തിക്കുക. ഏത് വഴി അന്വേഷിക്കണം എന്ന കൺഫ്യൂഷനായിരിക്കും ആദ്യം. കാരണം ക്ഡാവിന്‌ ആരെങ്കിലുമായി ബന്ധപ്പെടാനുള്ള വഴിയായ മൊബൈൽ അവർ ബന്ദാക്കിയിട്ടുണ്ടല്ലോ. പിന്നെങ്ങനെ? എന്ന ചോദ്യത്തിൽ കുറേ സമയം പോകും. അപ്പോഴേക്കും നമ്മൾ കര പറ്റിയിരിക്കും. അതാണാശ്വാസം.
ഇടയ്ക്ക് മധുരം കൊടുക്കണം എന്ന് ചിന്തിച്ച ഞാൻ അക്കാര്യം മറന്നു. വന്നുകയറിയപ്പോഴേ വെള്ളം വേണം എന്ന ക്ഡാവിന്റെ ആവശ്യം തല്ക്കാലം ജീവൻ, പിന്നെ വെള്ളം എന്ന് ഒതുക്കി. എനിയ്ക്ക് വിശപ്പിന്റെ വിളി വന്നപ്പോൾ കൂടെയുള്ളവർക്കും വിശക്കുന്നുണ്ടാകുമല്ലോ എന്ന് ചിന്തിച്ചു. തലേന്ന് തന്നെ കൂട്ടുകാരന്റെ വീട്ടിൽ നിന്നും കരുതിയ കായ ചിപ്സ് പുറത്തെടുത്തു എല്ലാവർക്കും കൊടുത്തു. മധുരം കൊടുക്കുക എന്ന പദ്ധതി അവിടെ പോയി.
വണ്ടി സേലമടുത്തപ്പോഴേക്കും ഞാൻ എന്റെ പതിവ് പല്ലവിയായ “എനിയ്ക്ക് വിശക്കുന്നേ..” മന്ത്രം ഉരുവിടാൻ തുടങ്ങി. അപ്പോഴേക്കും ചങ്ങാതിയുടെയും ടെൻഷന്‌ അയവ് വന്നിരുന്നു. വിശന്നാൽ പിന്നെ ഞാൻ ഞാനല്ലാതാകുന്നതുകൊണ്ട് എന്റെ ടെൻഷനൊക്കെ വിശപ്പ് തുടങ്ങിയപ്പൊഴേ ആവിയായിരുന്നു.
ആശങ്കയകന്ന ചങ്ങാതി അപ്പോഴാണ്‌ ചിരിച്ചുകൊണ്ട് തിരിഞ്ഞ് “ഹായ് മീൻ, ഹൗ ആർ യു?” എന്ന് ചോദിക്കുന്നത്! അവൻ ചിരിച്ചപ്പോൾ എനിയ്ക്കും ആശ്വാസമായി, ആശങ്ക ഒഴിഞ്ഞു.
“രാവിലെ മഴ പെയ്യാഞ്ഞത് ഉപകാരമായി. ഇല്ലായിരുന്നെങ്കിൽ അമ്മ നടക്കാൻ പോകില്ലായിരുന്നു.” എന്ന് അവന്റെ പ്രസ്താവന ശരി തന്നെ എന്ന് ഞങ്ങളും ചിന്തിച്ചു. അവനുള്ളതാണ്‌ അവൾ എന്നത് നമുക്ക് തിരുത്താനൊക്കുന്നതല്ലല്ലോ.
പിന്നീടുള്ള യാത്രയിൽ പാലക്കാട് ചെന്നെത്തിയതിനു ശേഷമുള്ള പദ്ധതികളായിരുന്നു. ആശ്വാസത്തോടെ പ്ലാൻ ചെയ്തു. വരും വഴി കല്യാണം കഴിപ്പിക്കാനും പിന്നെ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യാനുമുള്ള പദ്ധതികളൊക്കെ ആ ടെൻഷനിൽ മറന്നു പോയി. വഴിയിൽ വെച്ച് ഒരു ഹോട്ടലിൽ കയറി വേഗം തന്നെ ഭക്ഷണം കഴിച്ച് ഇറങ്ങി, ഒപ്പം തെളിവിനായി ഒരു സെല്ഫിയുമെടുത്തു.
ഇണക്കുരുവികളുടെ കുറുങ്ങൽ കണ്ടപ്പോൾ ഞങ്ങൾ രണ്ടുപേരും കൂടി “ഈ ഇഷ്ടമൊക്കെ എന്നും കാണണം, ക്ഡാവിന്‌ ഇനി തിരികെ പോകാനുള്ള ഓപ്ഷനില്ല കരയിക്കാണ്ട് നോക്കണം” എന്ന് ഫ്രീയായൊരു ഉപദേശവും കൊടുത്തു. തിരിഞ്ഞ് ക്ഡാവിനോട് “എന്ത് പ്രശ്നം വന്നാലും ഞങ്ങളെ അറിയിക്കണം. വേണ്ടി വന്നാൽ ഇവനെതിരെ കുട്ടിയ്ക്ക് വേണ്ടി ഞങ്ങൾ കൊട്ടേഷനെടുക്കും” എന്നൊരു ഉറപ്പും കൊടുത്തു.
ഒന്നരയോടെ പാലക്കാട് അവരെ ഇറക്കി വിട്ടു. അവരെ കൊണ്ടുപോകാൻ വണ്ടിയുമായി അവന്റെ സുഹൃത്ത് വന്നിരുന്നു. ബാക്കിയുള്ള വഴിയ്ക്ക് ഞങ്ങൾ ആശ്വാസത്തോടെ ചളുവടിച്ച് പോന്നു. പാലക്കാട്ടെ പയ്യനും മാണ്ഡ്യയിലെ പെൺകുട്ടിയ്ക്കും കല്യാണം കഴിക്കാൻ എറണാകുളത്തെ രഞ്ജിത് വക്കീലും റിശ്ശൂർത്തെ ഞങ്ങളും വേണ്ടി വന്നു!! ലോകം എത്ര ചെറുത് എന്നൊക്കെ ഞങ്ങൾ തത്വം പറഞ്ഞിങ്ങ് പോന്നു.
ഓട്ടോ ചേട്ടനുണ്ടാകാവുന്ന റിസ്കിനെ കുറിച്ചായിരുന്നു പിന്നീട് ഞങ്ങളുടെ സംസാരം. “അതിനിപ്പോന്താ? ആൾ വണ്ടിയിട്ട് ഫോണിൽ സംസാരിച്ചുകൊണ്ട് നില്ക്കുമ്പോൾ ഒരു ക്ഡാവ് വന്ന് ഓട്ടം വിളിച്ചു. പോന്നു. പറഞ്ഞ സ്ഥലത്ത് ഇറക്കി വിട്ടു. സിം പിൾ” അങ്ങനെ തന്നെ എന്ന് ശരി വെച്ചു.
വീട്ടിൽ വന്ന് ഒരുറക്കം കഴിഞ്ഞപ്പോഴാണ്‌ അതത്ര സിം പിൾ അല്ല എന്ന ബോധം എനിയ്ക്ക് വന്നത്. കാരണം ഓട്ടോ ചേട്ടൻ മൂന്നാലൂസായി അവിടെ ഇടയ്ക്കിടെ വന്ന് സ്കെച്ചിടുന്നു. മാത്രമല്ല അന്ന് പുലർച്ചെ നാല്‌ മണി മുതൽ ആളുടെ വണ്ടി അവിടെയുണ്ട്.
മിസ്സിംഗ് കമ്പ്ലൈന്റ് എങ്ങാനും കൊടുത്താൽ പോലീസ് ബുദ്ധിയുപയോഗിച്ച് വീടിനുതാഴെയുള്ള കടയിലെ സി സി ടി വി വെച്ച് ഓട്ടോ നമ്പർ കണ്ടെത്തിയാൽ ചേട്ടനിലേയ്ക്കെത്താൻ അധികം ദൂരമില്ല. മൊബൈൽ ട്രാക്ക് ചെയ്താൽ അത് ഒരു സാധാരണ ഓട്ടമല്ലായിരുന്നു എന്ന് ഈസിയായി കിട്ടും. പിന്നെ റിശ്ശൂർക്കെത്താൻ വല്യ പാടൊന്നുമില്ല. ഈ ബൾബ് മിന്നിയ കാര്യം ഞാൻ ചങ്ങാതിയെ അറിയിച്ചു.
അവന്‌ പിന്നെയും ടെൻഷൻ. ഉടൻ തന്നെ ക്ഡാവിന്റെ വീട്ടുകാരെ വിളിച്ചറിയിക്കണ്ട എന്ന തീരുമാനം മാറ്റാൻ പയ്യനെ വിളിച്ചു പറഞ്ഞു. ക്ഡാവ് വേണ്ടാ എന്ന് പറഞ്ഞതിൻ പ്രകാരമായിരുന്നു അങ്ങനൊരു തീരുമാനം. ആരും അന്വേഷിക്കില്ല എന്നായിരുന്നു അവളുടെ ഉറപ്പ്. പക്ഷേ നാട്ടുകാരെ ബോധിപ്പിക്കാൻ വേണ്ടിയെങ്കിലും അവർ അന്വേഷിക്കും എന്ന് ഞാൻ ഉറപ്പിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ പയ്യന്റെ കാൾ. അവൻ ജോലി ചെയ്തിരുന്നിടത്ത് അവർ പോയിരുന്നു.
എങ്കിൽ ഇനി വൈകണ്ട, അവർ മിസ്സിംഗ് കമ്പ്ലൈന്റ് കൊടുക്കുന്നതിനു മുൻപ് കാര്യം വിളിച്ചുപറയാൻ പറഞ്ഞു. ഇല്ലെങ്കിൽ ഏതെങ്കിലും വിധത്തിൽ ഓട്ടോ ചേട്ടൻ വഴി അവർ നാട്ടിലെത്തിയാൽ, അവനൊരു പെങ്ങളുകുട്ടിയുള്ളതാണ്‌ അതിനു കൂടി പ്രശ്നമാകും എന്ന് ചുമ്മാ പേടിപ്പിച്ചു. കൂടാതെ നാളെ തന്നെ കെട്ട് നടത്തണമെന്നും. അങ്ങനെ തന്നെയല്ലേ വേണ്ടത് എന്ന് സംശയ ദൂരീകരണത്തിന്‌ രഞ്ജിത് വക്കീലിനെ വിളിച്ചു വ്യക്തത വരുത്തി.
അവരെ അറിയിക്കുകയും നാളെ കല്യാണം കഴിക്കുകയും ചെയ്ത് അതിന്റെ തെളിവ് നാളെ തന്നെ വാട്ട്സാപ്പിൽ കിട്ടണം എന്ന് കട്ടായം പറഞ്ഞ് ഫോൺ വെച്ചു. “ഇനിയിപ്പം വിളിച്ചുപറയാനുള്ള ധൈര്യമില്ലെങ്കിൽ നമ്പർ താ ഞങ്ങൾ അറിയിച്ചോളാം” എന്ന് ഉറപ്പും നല്കി. കുറച്ച് സമയത്തിനുള്ളിൽ അവളുടെ അനിയത്തിയ്ക്ക് വാട്ട്സാപ്പ് മെസേജ് അയച്ചതിന്റെയും അവരുടെ പ്രതികരണത്തിന്റെയും സ്ക്രീൻ ഷോട്ട് വന്നു. പിറ്റേന്ന് അവരുടെ വിവാഹത്തിന്റെ ഫോട്ടോയും വീഡിയോയും.
അവളുടെ വിവാഹഫോട്ടോ അയച്ച് കൊടുത്തപ്പോൾ “ഹൂ ആർ യു?” എന്നായിരുന്നു പ്രതികരണമത്രേ. എന്നിരുന്നാലും രണ്ട് ദിവസങ്ങൾക്ക് ശേഷം അവളുടെ അമ്മാവന്മാർ വിളിച്ച് എവിടെയാണെന്ന് പറയാൻ ആവശ്യപ്പെട്ടത്രേ. പറയണ്ട എന്ന് പറഞ്ഞു.
ഈയടുത്ത് ഹൈദ്രാബാദിൽ നടന്ന സമാനമായ കാര്യത്തിൽ ഏതാനും മാസങ്ങൾക്ക് ശേഷം വധുവിന്റെ ആളുകൾ വരനെ കൊന്ന ട്വീറ്റ് ശാരി അയച്ചു തന്നു. അതങ്ങിനെ ഫോർവേഡ് ചെയ്ത് ഇനി മേലാൽ ബംഗളൂർക്ക് പോകരുത് എന്ന് പറഞ്ഞിട്ടുണ്ട്. ക്ഡാവിന്‌ ആ ജീവിത ശൈലിയുമായി അധികകാലം ഒത്തുപോകാനൊക്കില്ല എന്നതിനാൽ തന്നെ അവളെയും കൊണ്ട് കൊയമ്പത്തൂരിലേയ്ക്കോ ചെന്നൈക്കോ പോയി ജോലി നോക്കും എന്ന് അവൻ കരുതലോടെ പറഞ്ഞിട്ടുണ്ട്. ഇനി അവർ ജീവിക്കട്ടെ. സന്തോഷമായി.
ഓഫ്1: ഇതിൽ പറഞ്ഞിരിക്കുന്ന എന്റെ ചങ്ങാതി വിവരവും വിദ്യാഭാസവും ഇല്ലാത്തവനാണെന്നൊരു തെറ്റിദ്ധാരണ ഒരു സുഹൃത്ത് ഇൻബോക്സിൽ പങ്ക് വെച്ചിരുന്നു. എം ബി എ കഴിഞ്ഞ് വീട്ടിൽ കൃഷിയും മറ്റുമായി ജീവിക്കുന്നു. ബംഗളൂർ രാമയ്യയിൽ പഠിക്കുന്ന കാലത്ത് പയറ്റാത്ത കളികളില്ല. മയക്ക് മരുന്ന്, കഞ്ചാവ് എന്നിങ്ങനെ സമൂഹത്തിന്‌ ദ്രോഹം ചെയ്യുന്ന കാര്യങ്ങളല്ലാതെ മറ്റെന്തിനും എന്ന് വെച്ചാൽ ചുമ്മാ അടി, ഇടി, വെട്ട്, ഗുണ്ടായിസം മുതലായവയ്ക്ക് ഞാൻ ആവശ്യപ്പെട്ടാൽ അവൻ കട്ടയ്ക്ക് കൂടെ നില്ക്കുമെന്നേയുള്ളു.
ശുഭം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ