പേജുകള്‍‌

2021, മേയ് 4, ചൊവ്വാഴ്ച

ആദ്യമായി വന്ന ഹേബിയസ്‌ കോർപ്പസിന്റെ അവസ്ഥ – 9


വണ്ടിയിൽ കയറി എന്നറിഞ്ഞതേ ഞങ്ങൾ ജാഗരൂകരായി. കാറിന്റെ വലത് പിൻവാതിൽ തുറക്കാൻ കുറച്ച് ബുദ്ധിമുട്ടാണെന്ന് ചങ്ങാതി പറഞ്ഞു. കേട്ടതേ പയ്യൻ അത് കുറച്ച് തുറന്ന് കാത്തിരിപ്പായി.
ചങ്ങാതി ഓട്ടോ ചേട്ടന്‌ കൊടുക്കേണ്ട കാശ് കയ്യിൽ വാങ്ങി വണ്ടിയ്ക്ക് പുറത്തിറങ്ങി നിന്നു. ഓട്ടോയുടെ മുൻപിൽ മോദിയുടെ പടമുണ്ട് എന്നതാണ്‌ എനിയ്ക്കും പയ്യനുമുള്ള അറിവ്. ചങ്ങാതിയ്ക്കറിയാം. ഓട്ടോ വരുന്നത് സർവീസ് റോഡിലൂടെയാണ്‌ എന്ന ധാരണയിലാണ്‌ ചങ്ങാതിയും പയ്യനും. എന്റെ മനസെന്തോ വണ്ടി മെയിൻ റോഡിലൂടെ വരും എന്ന് പറഞ്ഞുകൊണ്ടേയിരുന്നു.
“ചേച്ചീ... ക്ഡാവിന്റെ വീട്ടീന്ന് ഇവിടെ വരെയെത്താൻ എത്ര നേരമെടുക്കും?”
“കേട്ടിടത്തോളം ഒരു പത്ത് മിനുട്ടിനുള്ളിൽ അവരെത്തും”എന്ന് ഞാൻ
“ദാ വരുന്നതാണെന്ന് തോന്നുന്നു”എന്നും പറഞ്ഞ് സർവീസ് റോഡിലൂടെ വരുന്ന വണ്ടിയും നോക്കി ചങ്ങാതി നിന്നപ്പോൾ “ഡാ.. ദാ ബ്രിഡ്ജെറങ്ങി വരുന്നതാണെന്ന് തോന്നുന്നു” എന്ന് ഞാൻ.
പറഞ്ഞപോലെ തന്നെ വണ്ടിയുടെ വലത് വശത്ത് മെയിൻ റോഡിലൂടെ ഓട്ടോ ചേട്ടൻ വണ്ടി കൊണ്ടു വന്നു. ചങ്ങാതിയെ കണ്ടതും കൂവി.
അവൻ പരിഭ്രമത്തോടെ വേഗം വന്ന് വണ്ടിയിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു. കാരണം ബാരിക്കേഡ് ഉള്ളതുകൊണ്ട് ക്ഡാവിന്‌ വന്ന് കയറാനൊക്കില്ല. വണ്ടി സ്റ്റാർട്ടാക്കിയെങ്കിലും നീങ്ങുന്നില്ല. വാതിൽ തുറന്നിരിക്കുകയാണല്ലോ എന്ന ഓർമ്മയിൽ വേഗം വാതിലടപ്പിച്ചു. വണ്ടിയെടുത്തു. ഓട്ടോ നിർത്താതെ ഓടിച്ചു പോയിരുന്നു. മെയിൻ റോഡും സർവീസ് റോഡും ചേരുന്ന ഭാഗത്ത് ഓട്ടോ നിർത്തിയപ്പോഴേക്കും ഞങ്ങൾ അവിടെ എത്തി.
ക്ഡാവ് ഉടൻ ഇറങ്ങി ഓടി വന്നു. പയ്യൻ പിൻവാതിൽ തുറന്ന് കാത്തിരിക്കുന്നു. വന്ന വഴി മുൻ ഭാഗത്തേയ്ക്ക് നോക്കി ക്ഡാവിന്റെ ചോദ്യം “ഹൂ ഈസ് ദിസ്?” എന്നെയാണ്‌. ഞാൻ മാസ്ക്കൊക്കെയിട്ട് ഇരിക്കുകയാണല്ലോ. ഒരു പെണ്ണ്‌ ഗുണ്ടാസംഘത്തിൽ ഉണ്ടാകും എന്ന് അവൾ പ്രതീക്ഷിക്കുന്നില്ലല്ലോ.
ചങ്ങാതി ഓട്ടോ ചേട്ടനുള്ള കാശ് സെറ്റിൽ ചെയ്ത് വേഗം ഓടി കാറിൽ കയറി വണ്ടിയെടുത്തു.
എന്റെ മനസിൽ കയറ്റി വെച്ചിരുന്ന ആ അമ്മിക്കല്ലിന്റെ ഭാരം പെട്ടന്ന് പാതിയായി മാറി. ഉടുത്ത തുണിയാലേ ഇറങ്ങി പോന്നു എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും കാണുന്നത് ഇതാദ്യമായതുകൊണ്ടുള്ള ഒരു കൗതുകം പകരം കയറി.
എനിയ്ക്കാണെങ്കിൽ പണ്ട് മുതലേ മുടിഞ്ഞ ആഗ്രഹമായിരുന്നു ഇങ്ങനൊക്കെ ചാടിയോടി പോകണമെന്ന്! പക്ഷേ നല്ല പ്രായമായപ്പോൾ തന്നെ അച്ഛനുമമ്മയും പറഞ്ഞു “ഓടിപ്പോകുകയോ ചാടിപ്പോകുകയോ ഒന്നും വേണ്ട, ഞങ്ങളോട് പറഞ്ഞാൽ മതി നടത്തി തരാം” എന്ന്! അതിലൊരു ത്രില്ലില്ലാത്തതുകൊണ്ട് ഞാനിപ്പോഴും നടന്ന് പോലും പോയില്ല!
എന്റെ മുഖത്ത് പാതിയും പയ്യന്റെ മുഖത്ത് മുഴുവനും മുറുക്കം മാറിയപ്പോൾ ചങ്ങാതിയുടെ മുഖത്ത് അതെല്ലാം ഒരുമിച്ച് കയറിയ മട്ട്.
വണ്ടിയെടുത്ത് മുന്നോട്ട് പോയപ്പോൾ അടഞ്ഞ ടോളിനു മുന്നിലേയ്ക്കായിപ്പോയി ഓടിച്ചു കയറ്റിയത്. മുൻപിൽ പോയ വണ്ടിയുടെ പുറകെ പോയതായിരുന്നു അബദ്ധം പിണഞ്ഞതിന്‌ കാരണം. അവിടെ വട്ടം വളച്ചെടുക്കുന്നതിലെ ടെൻഷൻ എന്റെ ഉള്ളിൽ പിന്നെയും ആശങ്കയുണർത്തി. അവനാണെങ്കിൽ അതിലും ടെൻഷനിൽ. ഇണക്കുരുവികൾ ഒന്നും അറിയുന്ന ഭാവമില്ല. കുണുകുണാന്ന് പറഞ്ഞോണ്ടിരിക്കുന്നു! അല്ലെങ്കിലും അവർക്കിനി ടെൻഷനടിയ്ക്കണ്ടാലോ...
ക്ഡാവ് വണ്ടിയിൽ കയറിയപ്പോൾ “എനിയ്ക്ക് പകുതി ആശ്വാസമായെഡാ” എന്ന് പറഞ്ഞ എന്നോട് ചങ്ങാതി പറഞ്ഞു “എനിയ്ക്കിപ്പൊഴാ ടെൻഷൻ പൂർണ്ണമായത്” എന്ന്!
വണ്ടി റിവേഴ്സെടുത്ത് ടോൾ കടക്കാനുള്ള പരവേശം കണ്ടപ്പോൾ അത് സത്യമാണെന്ന് എനിയ്ക്കും മനസിലായി. ഒരുവിധം വണ്ടിയെടുത്ത് സ്പീഡിൽ പോരുമ്പോൾ അവൻ പറയുന്നു “ഇങ്ങനെയൊക്കെ വല്ല സന്ദർഭങ്ങളും ഉണ്ടായാലോ എന്ന് കരുതിയാ ഞാൻ ചെറിയ വണ്ടിയെടുത്തത്. ഇതാകുമ്പോൾ ഏത് ഇടുങ്ങിയ വഴിയിലും വളയ്ക്കാം. ഇൻ കെയ്സ് ഓട്ടോ ചേട്ടന്‌ വരാനൊത്തില്ലെങ്കിൽ പോലും നമുക്ക് പോയി പൊക്കണം എന്നായിരുന്നു എന്റെ ഉദ്ദേശം. ഇനിയാണ്‌ പ്രശ്നം. അവരെങ്ങാൻ വന്നാൽ പെടുന്നത് നമ്മളെല്ലാവരും കൂടിയാണ്‌. അതുകൊണ്ടുതന്നെ റിസ്ക് ഇപ്പോഴാണ്‌ കൂടിയിരിക്കുന്നത്”
ബീറ്റ് എന്നോ മറ്റോ ആണ്‌ വണ്ടിയുടെ പേര്‌. അവന്റെ വർത്താനം കേട്ടതോടെ ഇറങ്ങിയ എന്റെ ആധി വീണ്ടും കയറി. പുല്ല്!! ശരിയാണല്ലോ.. ഇനിയാണ്‌ ശരിക്കും പ്രശ്നം. പിന്നീട് കുറേ നേരത്തേയ്ക്ക് ഞങ്ങൾ രണ്ടിനും സംസാരമില്ല. ഇണക്കുരുവികളുടെ കുറുങ്ങൽ മാത്രം കേൾക്കാം.
കുറച്ച് കഴിഞ്ഞപ്പോൾ ഇണക്കുരുവികൾക്ക് മധുരം കൊടുത്താലോഡാ എന്ന എന്റെ ചോദ്യത്തിന്‌ സമയമായിട്ടില്ല എന്നവൻ. സുരക്ഷിത ദൂരത്തെത്തട്ടെ എന്നിട്ടാവാം.
അതിനിടയിൽ വാട്സപ്പിൽ ശാരിയുടെ ഉദ്വേഗം നിറഞ്ഞ മെസേജ്. “എന്തൂട്ടായെഡീ... എനിയ്ക്കിങ്ങനെ ടെൻഷനടിയ്ക്കാൻ വയ്യ. ക്ഡാവ് വന്നാ?”
മിഷൻ സക്സസ് എന്ന് മറുപടി കൊടുക്കട്ടേഡാ എന്ന് ഞാനവനോട്. ആയില്ല. ആവുമ്പോ പറയാം എന്നവൻ.
“ബൈക്കിന്റെ ചാവി ഒളിപ്പിച്ചിട്ടല്ലേ പോന്നത് എന്ന് ചോദിക്ക്”എന്ന് ഇടയ്ക്ക് ഞാൻ പറഞ്ഞു.
ഒളിപ്പിക്കാനൊന്നും നിന്നില്ല, ചാവിയും കൊണ്ടിങ്ങ് ഇറങ്ങി എന്നവൾ! അടിപൊളി! ആധാരം എടുക്കാൻ പറഞ്ഞിരുന്നെങ്കിൽ അതും എടുത്തേനേർന്നല്ലോ എന്ന് ഞാൻ. വാടക വീടാ.. ആധാരമില്ല എന്ന് ക്ഡാവ്!!
ചങ്ങാതിയ്ക്കാണെങ്കിൽ ഇതൊന്നും കേട്ട് ചിരിക്കാനുള്ള മാനസികാവസ്ഥയൊന്നുമില്ല. നൂറ്റിയിരുപത് സ്പീഡിലാണ്‌ വണ്ടി. എത്രയും വേഗം എത്ര കൂടുതൽ ദൂരം താണ്ടുക എന്നതാണ്‌ ലക്ഷ്യം. വണ്ടിയുമായി പറന്ന് പോരവേ ഹൊസൂർ ചെക് പോസ്റ്റിൽ പോലീസ് വണ്ടി തടയുന്നു!
(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ