പേജുകള്‍‌

2021, മേയ് 4, ചൊവ്വാഴ്ച

ആദ്യമായി വന്ന ഹേബിയസ്‌ കോർപ്പസിന്റെ അവസ്ഥ - 6


പയ്യൻ കാര്യം എന്നോട് പറയുന്നു. ഞാനാണെങ്കിൽ ആൾട്ടർനേറ്റീവ് വഴികളും ആലോചിക്കുന്നുണ്ട്. എങ്ങാനും ഓട്ടോ ചേട്ടന്‌ എത്താനൊത്തില്ലെങ്കിൽ നമ്മൾ പോകുന്ന കാർ തന്നെ പോയി അവളെ പിക്ക് ചെയ്യാം. പക്ഷേ പ്രശ്നമെന്തെന്നാൽ, പ്ലാനിംഗിൽ കാർ ചിത്രത്തിലില്ല. എന്നാലും പയ്യൻ കൂടെയുണ്ടല്ലോ എന്ന ധൈര്യം.
അവനോട് കാര്യം പറയുമ്പോൾ അവൻ “മാഡം, പ്ലാൻ മാറ്റല്ലേ.. അവൾക്ക് പ്ലാൻ മാറിയാൽ പിന്നെ നിലനില്പ്പില്ല. അവളെ അവർ കൊല്ലും. അല്ലെങ്കിൽ മാണ്ഡ്യയ്ക്ക് കൊണ്ടുപോകും. പിന്നെ എനിയ്ക്ക് യാതൊരു വഴിയുമില്ല” എന്ന്.
പിന്നെ അച്ചെക്കനോട് ഒന്നും പറയാനൊക്കാത്ത അവസ്ഥ. അങ്ങിനെയൊക്കെ ആണെങ്കിലും പയ്യന്റെ കയ്യിൽ നിന്നും ഞാൻ ഫീസ് കുറേശ്ശെ കുറേശ്ശെയായി അഡ്വാൻസ് വാങ്ങിക്കൊണ്ടിരിക്കുന്നൂന്റായിരുന്നുട്ടാ. സകലമാന സീനിയർമാരും ആദ്യമേ ഉപദേശിച്ചിട്ടുള്ളത് ഫീസ് മുഖ്യം എന്നാണ്‌. അതിൽ ഞാൻ യാതൊരു വീഴ്ചയും വരുത്തിയില്ല.
ചൊവ്വാഴ്ച പുറപ്പെടണമെങ്കിൽ പറഞ്ഞ തുകയിൽ നിന്നും ഇത്ര രൂപ അഡ്വാൻസ് കിട്ടിയാലേ പുറപ്പെടൂ എന്ന് പയ്യനോട് പറഞ്ഞിരുന്നു. അവനാണെങ്കിൽ പൈസ ട്രാൻസ്ഫർ ചെയ്യാൻ നോക്കിയിട്ട് ഒരു രക്ഷയുമില്ല. “മേഡം.. ഞാൻ എങ്ങനെയെങ്കിലും പണം തന്നേക്കാം. മറ്റേ ആളോട് പറയണേ പൈസ വരാത്തോണ്ട് വരാതിരിക്കരുത് എന്ന്”. അവന്റെ പേടി അതായിരുന്നു. എങ്ങാനും വന്നില്ലെങ്കിൽ അവന്റെ ക്ഡാവാണല്ലോ കഷ്ടത്തിലാകുക.
ഇവിടെ നിന്ന് പോകുന്നതിനും മുൻപ് ഓട്ടോ ചേട്ടൻ സ്കെച്ച് ഇട്ട വീട് പെൺകുട്ടിയുടേത് തന്നെ എന്ന് ഉറപ്പിക്കാൻ അവന്‌ ഫോട്ടോ വേണം എന്ന് ആവശ്യപ്പെട്ടു. ലാന്റ് മാർക്ക് പറഞ്ഞു തന്നു. വൈകുന്നേരം, അതായത് തിങ്കളാഴ്ച വൈകുന്നേരം ഫോട്ടോ കിട്ടി ബോധിച്ചു. ചൊവ്വാഴ്ചയാണ്‌ ഞങ്ങൾ പുറപ്പെടുന്നത്. ബുധനാഴ്ചയാണ്‌ മിഷൻ നടത്തേണ്ടത്. എങ്ങാനും ബുധനാഴ്ച നടന്നില്ലെങ്കിൽ, വ്യാഴാഴ്ചയും ഞങ്ങൾ അതേ സമയം അതേ വണ്ടി ഉണ്ടായിരിക്കും എന്ന് ക്ഡാവിനെ പ്ലാൻ മെയിലിൽ അറിയിച്ചിട്ടുണ്ട്.
തിങ്കളാഴ്ച ഉച്ചയോടെ പുറപ്പെടാനുള്ള സമയവും പ്ലാനും ഞാനും ചങ്ങാതിയും തയ്യാറാക്കി. രാവിലെ ഒമ്പത് മണിയ്ക്ക് പുറപ്പെടും. വൈകീട്ടാകുമ്പോഴേക്കും എത്തും. അതിനും മുൻപ് വണ്ടിയുടെ ടയറെല്ലാം മാറ്റി കണ്ടീഷനാക്കി. ആദ്യം ചൊവ്വാഴ്ച വൈകീട്ട് പുറപ്പെട്ട് ബുധനാഴ്ച രാവിലെ കാത്ത് നില്ക്കാം എന്നായിരുന്നു പ്ലാൻ. പിന്നെ അത് ചൊവ്വാഴ്ച ഉച്ചയോടെ പുറപ്പെടാമെന്നാക്കി. പിന്നീട് അത് ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയാക്കി. ഫിക്സ്.
വൈകീട്ട് പിന്നെയും ചങ്ങാതി വിളിച്ചു. “ചേച്ചി മ്മക്ക് എട്ട് മണിയ്ക്ക് പുറപ്പെടാം. നേരത്തേ എത്തി നമുക്ക് പരിസരനിരീക്ഷണം നടത്താലോ” ശരി എന്ന് ഞാൻ. രാവിലെ ഏഴ് മണിയ്ക്ക് അലാം വെച്ച് കിടന്നു. പ്രശ്നമൊന്നുമില്ല. മനസ് ശാന്തമാണ്‌. നേരത്തേ എണീക്കാൻ വേണ്ടി പത്ത് മണിയ്ക്ക് നേരത്തേ കിടന്നു. കിടക്കാൻ നേരം കണക്ക് കൂട്ടി, ഉറങ്ങാൻ ഒമ്പത് മണിക്കൂർ ഉണ്ട്. ആഹാഹാ.. അന്തസ്സ്!
കൃത്യം പതിനൊന്ന് മണിയായപ്പോൾ ശാരി വിളിച്ചു. ഒരു ഡോക്യുമെന്റ് ശരിയാക്കാൻ അവളുടെ സഹായം ആവശ്യപ്പെട്ടിരുന്നു. “നാളെ രാവിലെ അത് നിന്റെ മെയിലിൽ എത്തിയിരിക്കും“ എന്ന് പറഞ്ഞ അവളുണ്ട് അന്ന് രാത്രി പതിനൊന്ന് മണിയ്ക്ക് വിളിച്ചിരിക്കുന്നു! ഒരു ഇ മെയിൽ ഐ ഡി കിട്ടാൻ വേണ്ടിയായിരുന്നു ആ വിളി. അത് പറഞ്ഞ് കൊടുത്ത് പിന്നെ ഉറങ്ങാൻ നോക്കിയിട്ട് നടക്കുന്നില്ല. പത്ത് മുതൽ പതിനൊന്ന് വരെയുള്ള ഉറക്കത്തിൽ ഞാൻ നല്ല ജിൽ ജിൽ എന്നിരിക്കുന്നു. ഫ്രെഷോട് ഫ്രെഷ്. എങ്ങനെ ശ്രമിച്ചിട്ടും ഉറക്കം വരുന്നില്ല! സമയം പോകും തോറും ആധി കേറുന്നു. ”ഈശ്വരാ... എന്റെ ഒമ്പത് മണിക്കൂർ ഉറക്കമല്ലേ ഈ ആവിയാകുന്നത്!!“ എന്ന വേവലാതി. ഒടുവിൽ രണ്ട് മണിയായി നിദ്രാദേവി കനിയാൻ!
സാധാരണ പത്ത് മണിയാകുമ്പോഴേക്കും അള്ളാ പടച്ചോനേ എന്നും പറഞ്ഞ് ഉറങ്ങുന്ന ശാരിയാണ്‌ കൃത്യം നോക്കി അന്ന് തന്നെ പതിനൊന്ന് മണിയ്ക്ക് വിളിച്ചിരിക്കുന്നത്!
ഉറക്കം ഇങ്ങനെ ഗാഢമായിരിക്കുമ്പോളതാ പിന്നെയും ഫോൺ. ചങ്ങാതി! ”ചേച്ചി എഴുന്നേറ്റോ?“
”ഇല്ലഡാ.. മണിയിപ്പോ അഞ്ചേമുക്കാലല്ലേ ആയുള്ളു. ഞാൻ ഏഴ് മണിയ്ക്ക് അലാം വെച്ചിട്ടുണ്ട്. അന്നേരം എണീറ്റോളാം. നീ പോയേ“ എന്ന് ഞാൻ.
”അത് വേണ്ട, ചേച്ചി എണീറ്റ് ഒരുങ്ങിക്കോ. മ്മക്ക് ഏഴ് മണിയ്ക്ക് പുറപ്പെടാം“ എന്ന് അവൻ.
ഉടനെ എഴുന്നേറ്റ് ഒരുങ്ങിയപ്പോഴേക്കും അവൻ പടിയ്ക്കൽ കാറുമായെത്തി. മ്മടെ പയ്യനോട് എട്ട് മണിയ്ക്ക് പുറപ്പെടുമ്പോൾ വിളിച്ച് പറയാമെന്നാണ്‌ പറഞ്ഞിരുന്നത്. ഏഴ് മണിയ്ക്ക് വിളി വന്നപ്പോൾ അവൻ എഴുന്നേറ്റിരുന്നോ എന്ന് പോലും സംശയം. എട്ട് മണിയെന്നല്ലേ പറഞ്ഞത് എന്നവൻ. രണ്ട് മണിക്കൂറിനുള്ളിൽ ഞങ്ങൾ അവിടെയെത്തും എന്നും പറഞ്ഞ് ഫോൺ വെച്ചു. ഞങ്ങൾ പുറപ്പെട്ടു.
(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ