പേജുകള്‍‌

2021, മേയ് 4, ചൊവ്വാഴ്ച

ആദ്യമായി വന്ന ഹേബിയസ്‌ കോർപ്പസിന്റെ അവസ്ഥ - 5


തിരികെയെത്തിയപ്പോഴാണ്‌ ക്ഡാവിനെ ചാടിച്ചുകൊണ്ടുവന്ന് കഴിഞ്ഞാൽ ചെയ്യേണ്ട ചില കാര്യങ്ങളുണ്ടല്ലോ. അതെന്ത്‌ എങ്ങനെ എന്നത്‌ മനസിൽ വന്നത്‌. ഉടൻ ശാരിയെ വിളിച്ചു. ഇങ്ങനൊരു പ്ലാൻ വന്നപ്പോഴേ ശാരിയെ വിളിച്ചിരുന്നെങ്കിലും നടക്കുമോ ഇല്ലയോ എന്ന് ഉറപ്പില്ലാഞ്ഞതിനാൽ കാര്യമായി അന്വേഷിച്ചിരുന്നില്ല. കടത്തിക്കൊണ്ടുവന്ന് കഴിഞ്ഞാൽ നാട്ടിലെത്തിയാൽ ഉടനെ പോലീസിൽ റിപ്പോർട്ട്‌ ചെയ്യണമെന്നും അതിനും മുൻപ്‌ വരും വഴി തന്നെ അവരുടെ കല്യാണം ഏതെങ്കിലും അമ്പലത്തിൽ വെച്ച്‌ നടത്തി ഫോട്ടോകൾ എടുക്കണമെന്നും ശാരി നിർദ്ദേശിച്ചു. കല്യാണഫോട്ടോ ഉണ്ടെങ്കിൽ പിന്നെ ഏതെങ്കിലും വിധത്തിൽ പണി വന്നാൽ നമുക്ക്‌ പിടിച്ച്‌ നിക്കാനുള്ള വകുപ്പാകും എന്നതായിരുന്നു ഉദ്ദേശം.
പാലക്കാട്‌ പോയി പയ്യനെ കാണുന്നതിനും മുൻപ്‌, അവനുമായുള്ള ആശയവിനിമയത്തിൽ ക്ഡാവിന്റെ അച്ഛൻ റിട്ടയേർഡ്‌ എസ്‌.പി. ആണെന്നൊരു ധാരണ എവിടെ നിന്നോ എനിയ്ക്കുണ്ടായി. അതനുസരിച്ചാണ്‌ ഞാനെന്റെ ചങ്ങാതിയോട്‌ കാര്യങ്ങൾ പറഞ്ഞത്‌. "എസ്‌.പി. ആണെങ്കിൽ പണിയാണല്ലോ ചേച്ചീ.. അയാൾക്ക്‌ മറ്റു സംസ്ഥാനങ്ങളിലെ പോലീസുമായും ബന്ധമുണ്ടാകും. നമ്മൾ പുറപ്പെട്ടാൽ തന്നെ പൂട്ടാൻ ആളുണ്ടാകും. കേരള രജിസ്ട്രേഷൻ വണ്ടി ചെക്‌ പോസ്റ്റിൽ പിടിക്കും. അതുകൊണ്ടുതന്നെ നമുക്ക്‌ തമിഴ്‌നാട്‌ രജിസ്ട്രേഷൻ വണ്ടിയും വേണ്ടി വരും. അതൊക്കെ ഞാൻ സെറ്റ്‌ ആക്കിക്കോളാം." ഓക്കെ പറഞ്ഞ്‌ ഞാൻ വെച്ചു. പിന്നെ വിളിച്ചപ്പോൾ അവൻ പറഞ്ഞു, "ചേച്ചീ ഇൻ കേയ്സ്‌, അവർ നമ്മടെ വണ്ടി പിടിക്കാൻ ചാൻസുണ്ടേൽ, ക്ഡാവിനെ മാറ്റാൻ ഞാൻ മീൻ വണ്ടി ഏൽപ്പിച്ചിട്ടുണ്ട്‌. അതിലാകുമ്പോ ചെക്കിംഗ്‌ ഉണ്ടാവില്ല. എസ്‌.പിയാണേലും നമ്മൾ അയാൾക്കിട്ട്‌ പണിയും. മ്മടേൽ പിള്ളേരുണ്ട്‌." എനിയ്ക്കത്‌ ധൈര്യം ഉറപ്പിച്ചു.
പയ്യനോട്‌ എസ്‌.പി.യെകുറുച്ച്‌ പറഞ്ഞപ്പോ അവൻ പറയുന്നു എസ്‌.പി. ആണെന്ന് മേഡത്തോടാരാ പറഞ്ഞത്‌? മാഡം വിചാരിക്കുന്നത്ര പ്രശ്നങ്ങളൊന്നും ഉണ്ടാവില്ല. അയാളൊരു കോൺസ്റ്റബിളാ. അതും കാശ്‌ കൊടുത്ത്‌ ഉദ്യോഗം വാങ്ങിയത്‌. ഇപ്പറയുന്നത്ര കോംബ്ലിക്കേഷനൊന്നും ഉണ്ടാവില്ല."
"അയ്യേ... കോൺസ്റ്റബിളായിരുന്നോ? ചേച്ചി ചുമ്മാ മനുഷ്യനെ ടെൻഷനടിപ്പിക്കാൻ നടക്കുകാണോ?"ന്ന് ചങ്ങാതി. എന്റെ ആവേശം കൊണ്ട്‌ കേട്ടതിൽ ഒരു ആശയക്കുഴപ്പം ഉണ്ടായതാണെന്ന് പറയാനൊക്കില്ലാലോ.
ഇതെല്ലാം കൂടി ഒന്നൂടെ ഉറപ്പിക്കാനാണ്‌ പയ്യനെ കാണാൻ തീരുമാനിച്ചത്‌. പ്ലാനും വ്യക്തമാക്കി തിരികെ പോരുമ്പോൾ ഫൈനൽ പ്ലാൻ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കൊടുക്കാമെന്ന് പറഞ്ഞു.
സാധാരണയായി അവൾ മെയിൽ നോക്കുന്ന ദിവസം ബുധനാഴ്ചയാണ്‌. അല്ലെങ്കിൽ വ്യാഴാഴ്ച. അതും രാവിലെ. അതുകൊണ്ടു തന്നെ പ്ലാൻ വ്യക്തമായി അവൾക്ക്‌ തിങ്കളാഴ്ച രാവിലെ കിട്ടുന്ന വിധം അയച്ചു. ഇതിനെല്ലാം മുൻപ്‌, ഈ മെയിലെല്ലാം അയയ്ക്കുന്നത്‌ അവൾ തന്നെയാണോ അതോ അവനെ കുടുക്കാൻ വീട്ടുകാരുടെ ട്രാപ്പാണോ എന്ന് ഉറപ്പിക്കാനുള്ള നിർദ്ദേശങ്ങൾ കൊടുത്തിരുന്നു. അവർക്ക്‌ രണ്ടുപേർക്ക്‌ മാത്രം അറിയുന്ന കാര്യങ്ങൾ പറയാൻ ആവശ്യപ്പെടാനാണ്‌ ഞാൻ നിർദ്ദേശിച്ചത്‌. പ്രണയിക്കുന്നവർക്കിടയിൽ മാത്രമുള്ള ചില ടോപ്പ്‌ സീക്രട്ടുകൾ ഉണ്ടാകും എന്നത്‌ ഉറപ്പാണല്ലോ. ചിലപ്പോൾ ചില വാക്കുകളായിരിക്കാം അല്ലെങ്കിൽ ഏതെങ്കിലും സന്ദർഭങ്ങൾ. അങ്ങനെ അത്‌ അവൾ തന്നെയെന്ന് അവൻ ഉറപ്പിച്ചു. കോഡിലൂടെ മെയിൽ ഐ ഡിയുടെ പാസ്‌ വേഡ്‌ മാറ്റി. പൂർണ്ണമായും സുരക്ഷ ഉറപ്പാക്കിക്കൊണ്ടായിരുന്നു തുടർന്നുള്ള ആശയവിനിമയങ്ങൾ. അപ്പോഴും ഞങ്ങളുടെ കൂടെ പയ്യൻ ഉണ്ടാകും എന്ന് അവൾക്ക്‌ യാതൊരു ധാരണയുമില്ല. വല്ല ട്രാപ്പും ഉണ്ടേൽ അവനില്ല എന്ന വിശ്വാസത്തിൽ അവർ ഒഴിയുമല്ലോ എന്ന്.
തിങ്കളാഴ്ച തന്നെ പ്ലാൻ വായിച്ച്‌ അവൾ മറുപടിയയച്ചു "ഇനി ഞാൻ മെയിൽ നോക്കില്ല. പ്ലാനിൽ മാറ്റമുണ്ടാകില്ല എന്ന് തന്നെ വിശ്വസിക്കുന്നു. എന്തെങ്കിലും മാറ്റമുണ്ടായാൽ... അതെന്റെ അവസാനമായിരിക്കും. അവരെന്നെ കൊല്ലും"
(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ