പേജുകള്‍‌

2018, ഒക്‌ടോബർ 5, വെള്ളിയാഴ്‌ച

സന്നിവേശം

ഞാനുറങ്ങുകയായിരുന്നു... ശീലം പോലെ, കമിഴ്ന്നുകിടന്ന്.

പാതിരാ കഴിഞ്ഞിട്ടുണ്ടാകുമെന്ന് തോന്നുന്നു. ഗാഢനിദ്രയിലായിരുന്ന എന്റെ ദേഹത്തേയ്ക്ക് ഒരു കറുത്ത സത്വം അമർന്നു ചേർന്നു. ഞാനത് എന്റെ ദേഹത്ത് അനുഭവിച്ചറിയുന്നുണ്ട്. കട്ടിലിനരികിലിരുന്ന ടീപ്പോയിയിൽ കുത്തിച്ചാടിയാണ്‌ അതെന്റെ ദേഹത്തേയ്ക്ക് വീണത്. വലിഞ്ഞു മുറുകിയ പേശികളോട് കൂടിയ, മൊട്ടത്തലയും മെഴുമെഴാ ദേഹവുമുള്ള ഒരു കറുത്ത  സത്വം.

അതിന്റെ ഭാരം ഞാനെന്റെ മുതുകിൽ കൃത്യമായി അറിയുന്നുണ്ട്! അതെന്നിലേയ്ക്ക് സന്നിവേശിയ്ക്കുകയാണ്‌. അതലിഞ്ഞലിഞ്ഞ് എന്നിലേയ്ക്ക് അപ്രത്യക്ഷമാകുന്നതു പോലെ. എന്തോ, ഉറക്കത്തിൽ ഞാൻ “അമ്മേ നാരായണ, ദേവീ നാരായണ” എന്ന് ജപിക്കുവാൻ തുടങ്ങി. അതിന്റെ അലിഞ്ഞില്ലാതാവൽ അഥവാ സന്നിവേശിക്കൽ നിലയ്ക്കുന്നില്ല. മുക്കാലോളം അതെന്നിൽ സന്നിവേശിച്ചു കഴിഞ്ഞിരിക്കുന്നു!!

പെട്ടെന്നെന്തോ ഉൾ വിളി വന്നതു പോലെ ഞാൻ “കാളീ.. കാളീ.. മഹാകാളീ... ഭദ്രകാളീ... നമോസ്തുതേ..” എന്ന് ജപിക്കാൻ തുടങ്ങി. പൈശാചികശക്തികൾക്ക് ഭയം കാളിയെയാണ്‌ എന്നോ മറ്റോ മനസ് മന്ത്രിച്ചിരിക്കാം. എന്നിൽ മുക്കാലും സന്നിവേശിച്ചിരുന്ന അത്, ഒരു കുടച്ചിലോടെ പുറത്തേയ്ക്ക് വന്നു. അപ്പോഴും അതിന്റെ ഭാരം ഞാൻ മുതുകിലറിയുന്നുണ്ടായിരുന്നു!

എന്റെ ജപം പൂർവ്വാധികം ശക്തിയിലായി. അത്, എന്റെ വായ് മൂടി ജപം മുടക്കുവാൻ ശ്രമിയ്ക്കുന്നുണ്ടായിരുന്നു. ഒരു വിധത്തിലും അതിനനുവദിയ്ക്കാതെ ഞാൻ പൊരുതിക്കൊണ്ടേയിരുന്നു, ജപം മുടക്കാതെ തുടർന്നുകൊണ്ടേയിരുന്നു... എത്ര നേരം ആ പോര്‌ നടന്നെന്നറിയില്ല. ഒടുവിൽ, ജപത്തിനിടയിൽ തന്നെ ഞാനതിനോട് ചോദിച്ചു “നീയാരാണ്‌? എന്താണ്‌ നിനക്ക് വേണ്ടത്? ചുമ്മാ ബലം പ്രയോഗിയ്ക്കാതെ ഒന്ന് സമവായത്തിൽ വാ.. എന്താ കാര്യം എന്ന് നമുക്ക് സംസാരിക്കാം” ഇപ്പോൾ ഓർക്കുമ്പോൾ ചിരി വരുന്നു!! സ്വപ്നത്തിലായാലും ഉറക്കത്തിലായാലും അത്തരമൊരു സത്വത്തിനോട് സമവായം സംസാരിക്കാൻ പോയ ഞാൻ!!

ഒടുവിൽ ഞാൻ ആവർത്തിച്ചുകൊണ്ടേയിരുന്നത്, “നീയാരാണ്‌?” എന്ന ചോദ്യമായിരുന്നു. പിന്നെ ഞാൻ കേൾക്കുന്നത്,  എന്റെ ശബ്ദമാണ്‌. “നീയാരാണ്‌?” എന്ന് ഞാൻ ഉറക്കെ ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നു!

ഞാനത് കേട്ട് ഉറക്കത്തിൽ നിന്നും ബോധത്തിലേയ്ക്ക് വന്നു തുടങ്ങിയ ആ  നിമിഷം, എന്റെ ശരീരത്തിലെ ഭാരം ഒഴിഞ്ഞു പോയി. ഞാൻ പാതിബോധത്തിൽ നിന്നും പൂർണ്ണബോധത്തിലേയ്ക്ക് തിരികെയെത്തി, എന്റെ തന്നെ ചോദ്യം കേട്ടുകൊണ്ട്. പക്ഷേ, എഴുന്നേറ്റ് സമയം നോക്കാനുള്ള ധൈര്യമില്ലായിരുന്നു. കണ്ണിൽ ചുറ്റിയിരുന്ന റൗണ്ട് ക്യാപ്പ് പൊക്കി നോക്കാനും. (കിടക്കുമ്പോൾ കണ്ണിനു മുകളിൽ റൗണ്ട് ക്യാപ്പിട്ടിട്ടാണ്‌ കിടക്കാറ്‌). ആ ഇരുട്ടിൽ തന്നെ ഞാൻ അനങ്ങാതെ കിടന്നു. സത്യത്തിൽ ദേഹം അനക്കാൻ പോലുമുള്ള ധൈര്യം ശേഷിക്കുന്നില്ലാരുന്നു!! എണീറ്റ് പോയി മൂത്രമൊഴിക്കണമെന്നുണ്ടായിരുന്നെങ്കിലും എനിയ്ക്കാവതില്ലായിരുന്നു!!!
പിന്നെ എപ്പൊഴോ അതേ കിടപ്പിൽ വീണ്ടും ഉറങ്ങിപ്പോയി.

നേരം വെളുത്തെണീറ്റ് നോക്കുമ്പോൾ അപ്പുറത്തെ മുറിയിൽ ഒരു പൂച്ച കിടക്കുന്നു. അവളീയിടെയായി എന്നോട് മിണ്ടീം പറഞ്ഞും ഇരിക്കാൻ വരാറുണ്ട്. ഇനിയിപ്പോൾ അവളെങ്ങാനും ജനൽ വഴി ചാടി പുതപ്പിനടിയിൽ ഞാൻ കിടക്കുന്നതറിയാതെ എന്റെ മേലെ കൂടി നടന്ന് പോയതാണോ... അതാണോ ഒരു ഭാരം ശരിയ്ക്കും മുതുകിൽ അനുഭവപ്പെട്ടത് എന്നറിയില്ല.

എന്തായാലും, ഇപ്പോഴും ആ കറുത്ത സത്വത്തിന്റെ രൂപം മനസിൽ ഉണ്ട്. അതെന്തായിരുന്നോ എന്തോ... എന്താണോ അങ്ങനെയൊരു സ്വപ്നം കണ്ടതാവോ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ