പേജുകള്‍‌

2013, ജൂലൈ 30, ചൊവ്വാഴ്ച

ഒറ്റയാൾ അഥവാ സിംഗിൾ




ഒറ്റപ്പെട്ട ജീവിതത്തിൽ മൂന്ന് ദിവസങ്ങളിലായി ഉണ്ടായ നാല് അനുഭവമാണിത്. 

കഴിഞ്ഞയാഴ്ച നടത്തിയ കൊല്ലൂർ യാത്രയിൽ. ബൈന്ദൂർ - മൂകാംബിക റോഡിൽ വണ്ടിയിറങ്ങിയതിനുശേഷം കൊല്ലൂരിലേയ്ക്കുള്ള ബസ് കാത്തുനിൽക്കുകയായിരുന്നു ഞാൻ. ബസ് സ്റ്റാന്റിൽ ഒരു അപ്പൂപ്പനെ കണ്ടു. വളരെ അവശനായ ഒരു അപ്പൂപ്പൻ. അദ്ദേഹം എന്നോട് കന്നഡത്തിൽ എവിടെ നിന്നാണ് എന്ന് ചോദിച്ചു. മലയാളിയാണ് എന്ന് പറഞ്ഞപ്പോൾ അദ്ദേഹം മലയാളത്തിലായി സംസാരം. അദ്ദേഹവും ഒരു മലയാളിയായിരുന്നു. പാലക്കാടുകാരൻ. ബസ് വരുവാൻ ഇനിയും സമയമെടുക്കും എന്നതിനാൽ അദ്ദേഹവുമായി സംസാരിച്ചിരുന്നു. 

കൃഷ്ണൻ കുട്ടി എന്നാണ് പേര്. എങ്ങിനെ ഇവിടെയെത്തിപ്പെട്ടു എന്ന് ചോദിച്ചു. അച്ഛനുമമ്മയും ചെറുപ്പത്തിൽ മരിച്ചു. അച്ഛന്റെ ഏട്ടനും അനിയനുമെല്ലാം വഴക്കായിരുന്നതുകൊണ്ട് അനാഥനായ ഈ ബാലനെ ഏറ്റെടുക്കുവാൻ അവർ തയ്യാറായില്ല. ആ ബാലൻ നാട് വിട്ടു. മൈസൂരിലേയ്ക്ക്. പിന്നെ ഹോട്ടലിൽ മേശ തുടച്ചും പാത്രം കഴുകിയും ജീവിതം. കാലങ്ങൾ കഴിഞ്ഞു പോകുന്നതിനിടയ്ക്ക് യുവാവായ അദ്ദേഹത്തിന് ഒരു അപകടം സംഭവിച്ചു. ഒരുപാട് രക്തം പോയി. ജീവൻ അങ്ങോട്ടോ ഇങ്ങോട്ടോ എന്നറിയാതെ ഹോസ്പിറ്റലിൽ. മയക്കത്തിനിടയിൽ നഴ്സുമാർ പറയുന്നത് കേട്ടത്രേ.. 'ഇത് പോക്കാടീ...' എന്ന്. എന്നിട്ടും ദൈവം ആയുസ്സ് നീട്ടിക്കൊടുത്തു. ഡോക്ടർ നിർദ്ദേശിച്ചത് രക്തം കയറ്റാനാണ്. ഇല്ലെങ്കിൽ നിത്യരോഗിയായി മാറും. രക്തം കയറ്റുന്നോ നിത്യരോഗിയാകണോ.. കാശില്ലാഞ്ഞതുകൊണ്ട് നിത്യരോഗം ഏറ്റ് വാങ്ങി ഹോസ്പിറ്റലിന്റെ പടിയിറങ്ങി. കൂട്ടത്തിൽ ആസ്മയും കൂടി. എന്നെങ്കിലും നാട്ടിൽ പോയി ജീവിതം പച്ചപിടിപ്പിച്ച് ഒരു മലയാളി പെൺകുട്ടിയെ കല്യാണം കഴിച്ച് സ്വസ്ഥമായി ജീവിയ്ക്കണം എന്ന ആഗ്രഹം അപ്പോഴും നിലനിന്നു. പക്ഷേ വിധി കാത്ത് വെച്ചത് മറ്റൊന്നായിരുന്നു. അന്വേഷിയ്ക്കാനും ശ്രദ്ധിയ്ക്കാനും ആരുമില്ലാതെ രോഗവും  പരാധീനതകളുമായി കാലം കൊഴിഞ്ഞു വീണു. വാർദ്ധക്യം അതിന്റെ എല്ലാ അവസ്ഥയിലും ആക്രമിച്ചു. അമ്പലങ്ങളുടെ നടകളിൽ പോയിരിക്കും. അവിടത്തെ അന്നദാനം കഴിച്ച് ജീവൻ പിടിച്ചു നിർത്തും. ആരെങ്കിലും അറിഞ്ഞു നൽകിയാൽ അത് കൈനീട്ടി വാങ്ങും. അമ്പലനടകളിൽ ഏറെ നിൽക്കാൻ പോലീസ് അനുവദിയ്ക്കില്ല. ഓടിച്ചു വിടും. പോകാൻ ഇടമില്ലാതെ... വാർദ്ധക്യത്തിന്റെ പ്രശ്നങ്ങളുമായി ഇനിയെന്ത് എന്നറിയാതെ ഒരു ജീവിതം. കൂട്ടത്തിൽ പഴുത്ത് വീങ്ങിയ കാൽപാദവും... കഥയെല്ലാം പറഞ്ഞു കഴിഞ്ഞ് എന്നോടദ്ദേഹം ചോദിച്ചു 'മോളെന്തിനാ ഒറ്റയ്ക്ക് വന്നത്? കൂടെ ആരെയെങ്കിലും കൂട്ടാമായിരുന്നില്ലെ? കല്യാണം കഴിഞ്ഞില്ലേ?' 'അങ്ങിനെ കൂടെ കൂട്ടാൻ എനിയ്ക്കാരുമില്ല അപ്പൂപ്പാ... ഒരു അമ്മ മാത്രമേയുള്ളൂ... അമ്മ നാട്ടിലാ...' 'അപ്പോൾ എന്നെ പോലെ തന്നെ...' കുറച്ച് ആത്മഗതവും കുറച്ച് എന്നോടുമായി അദ്ദേഹം പറഞ്ഞു. ഞാനും അപ്പോൾ ആലോചിച്ചു.. ഒരുപക്ഷേ നാളെ എന്റെ സ്ഥിതിയും...

കൊല്ലൂർ എത്തിയതിനുശേഷം താമസിയ്ക്കാനുള്ള മുറിയ്ക്കായി അമ്പലം വക ഗസ്റ്റ് ഹൗസിൽ ചെന്നന്വേഷിച്ചു. സിംഗിൾകാർക്ക് മുറി കൊടുക്കില്ലത്രേ.. വേറെ ഇടത്തിൽ പോയന്വേഷിച്ചു. അവിടെ ഉള്ളവർ മലയാളികളായിരുന്നു. ഒരു അങ്കിളും ഒരു ചേട്ടനും. ഐ.ഡി കാർഡ് വല്ലതുമുണ്ടെങ്കിൽ കൊടുത്താൽ മുറി തരാമെന്ന് പറഞ്ഞു. ആവശ്യം  എനിയ്ക്കായിരുന്നതുകൊണ്ട് ഐ.ഡി.കാർഡ് കൊടുത്തു. എന്റെ ഡ്രൈവിംഗ് ലൈസൻസ്. അങ്ങിനെ മുറി ലഭിച്ചു. ഒറ്റയ്ക്ക് ചെല്ലുന്നവർക്ക് മുറി കൊടുക്കരുതെന്ന പോലീസ് നിർദ്ദേശത്തെ മനസാ ശപിച്ചു. കാരണം അന്വേഷിച്ചറിഞ്ഞു. കഴിഞ്ഞ രണ്ട് മാസങ്ങൾക്കിടയിൽ രണ്ട് ഗസ്റ്റ് ഹൗസുകളിലായി ഒറ്റയ്ക്ക് വന്ന രണ്ട് പേർ ആത്മഹത്യ ചെയ്തുവത്രേ... പറഞ്ഞു കഴിഞ്ഞ് അങ്കിളിന്റെ വക ഒരു ഉപദേശവും.. 'മോളങ്ങിനെയൊന്നും ചെയ്തേക്കരുത് കേട്ടോ...' ആത്മഹത്യ ചെയ്യുവാൻ അതിനേക്കാൾ നല്ല പദ്ധതിയുമായി നടക്കുന്ന ഞാൻ എന്തിന് അമ്പലപരിസരത്ത് പോയി അത് ചെയ്യണം!! എന്തായാലും ആത്മഹത്യ ചെയ്താൽ അമ്പലപരിസരത്തായാലും മോക്ഷമൊന്നും കിട്ടാൻ പോകുന്നില്ല എന്ന് നന്നായറിയാം. പിന്നെന്തിന് അവിടെ പോണം!!! 

അമ്പലത്തിലെ അന്നദാന ഊട്ടുപുരയിൽ വെച്ചാണ് ആ ചേട്ടനെ പരിചയപ്പെടുന്നത്. ഭക്ഷണം കഴിയ്ക്കുമ്പോൾ എന്തുകൊണ്ടാണ് ഇലയുടെ തല ഇടത്തേയ്ക്കിടുന്നത് എന്നതിനെ കുറിച്ചും ഭക്ഷണം കഴിയ്ക്കുന്നതിനു മുൻപ് പാലിയ്ക്കേണ്ട ചില കാര്യങ്ങളെ കുറിച്ചും അദ്ദേഹം ആ ചുരുങ്ങിയ നേരം കൊണ്ട് പറഞ്ഞു തന്നു. ഇരുപത്തിയൊന്ന് അമ്പലങ്ങളിലെ വെളിച്ചപ്പാടാണത്രേ അദ്ദേഹം. കൂടാതെ ഒരു നിർദ്ദേശവും. ദേവിയെ കാണാൻ വരുന്നത് വെള്ളിയാഴ്ചയാകരുത്. ചൊവ്വാഴ്ച വന്ന് കാണണം. അന്ന് ദേവി ശാന്തരൂപിയായിരിക്കും. വെള്ളിയാഴ്ചകളിൽ രൗദ്രഭാവമാണത്രേ.. (എനിയ്ക്ക് പറ്റിയ ഭാവം!! രൗദ്രഭാവം തന്നെയാണല്ലോ എന്റെയും മുഖമുദ്ര!!) ചൊവ്വാഴ്ച നിർമാല്യം മുതൽ രാത്രി നടയടയ്ക്കുന്നതിനു മുൻപുള്ള ആരതി വരെ കണ്ട് തൊഴുത് ദേവിയ്ക്ക് മാലയും കുങ്കുമാർച്ചനയും നൽകി പോയാൽ നാല്പത്തിയഞ്ച് ദിവസങ്ങൾക്കുള്ളിൽ ആഗ്രഹിയ്ക്കുന്ന കാര്യം നടക്കുമത്രേ... 'മോളെ പോലെ ഒറ്റയ്ക്ക് വരുന്ന കുട്ടികൾക്കുള്ള വഴിപാടാണത്' എന്ന് അദ്ദേഹം പറഞ്ഞു നിർത്തി. എന്റെ ആവശ്യം വിവാഹമാണെന്നാണ് അദ്ദേഹം തെറ്റിദ്ധരിച്ചത്!! ഞാൻ വന്നത് അല്പം മനസമാധാനം ലഭിയ്ക്കുവാനും മനസിലുള്ള സ്വപ്നങ്ങളും പ്രതീക്ഷകളും ഒപ്പം എന്റെ ജീവിതവും ആ നടയിൽ വെച്ച് കയ്യൊഴിഞ്ഞ് നിസ്സംഗയായി പോകുവാനുമാണ് എന്നത് അദ്ദേഹത്തിനറിയില്ലല്ലോ...

കൊല്ലൂർ വാസം കഴിഞ്ഞ് തിരിച്ച് പോരാൻ ഒരുങ്ങുമ്പോഴാണ് റൂമിന്റെ ജനലരികിൽ അങ്കിളിന്റെ മുഖം കണ്ടത്. ഹോട്ടലിലെ സൂക്ഷിപ്പുകാരൻ അങ്കിൾ. അദ്ദേഹത്തോട് തലേ ദിവസം സംസാരിച്ചിരുന്നപ്പോൾ അറിഞ്ഞിരുന്നു ഭാര്യ നാട്ടിൽ ഉണ്ട്. ഒരു മകനും മകളും. അവർ വിവാഹിതരാണ്. എങ്കിലും അവനവനുള്ളത് വാർദ്ധക്യത്തിലും നയിച്ചുണ്ടാക്കുന്നു. ഒരു അടുപ്പം അദ്ദേഹത്തോട് തോന്നിയിരുന്നതുകൊണ്ട് പോരുന്നതിനു മുൻപ് യാത്ര പറയണം എന്ന് തീരുമാനിച്ചിരുന്നു. അന്നേരമാണ് അദ്ദേഹത്തെ ജനലരികിൽ കണ്ടത്. 'അങ്കിളേ, ഞാനിപ്പോൾ ഇറങ്ങും കേട്ടോ.. ഇനി വരുമ്പോൾ കാണാം' എന്ന് പറഞ്ഞു ഞാൻ. അങ്കിൾ അന്നേരം എന്നോട് ഒരു മുഖവുര. 'എനിയ്ക്കൊരു കാര്യം ചോദിയ്ക്കാനുണ്ട്. ചോദിച്ചാൽ മോള് ദ്വേഷ്യപ്പെടുമോ?' 'ദ്വേഷ്യപ്പെടേണ്ടതാണെങ്കിൽ ദ്വേഷ്യപ്പെടും അങ്കിളേ.. അത്തരം കാര്യങ്ങൾ ചോദിയ്ക്കാതിരുന്നാൽ പോരെ? എന്നാലും എന്താണിത്ര വലിയ കാര്യം?' എന്ന് ഞാൻ തിരിച്ചു ചോദിച്ചു.  എന്റെ മനസിൽ വന്നത് പലരും ചോദിച്ചിട്ടുള്ള ചോദ്യം തന്നെയായിരിക്കും അങ്കിളിനും ചോദിയ്ക്കാനുള്ളത് എന്നാണ്. 'എന്തേ ഇതുവരെയായിട്ടും വിവാഹം കഴിയ്ക്കാഞ്ഞത്?' എന്ന്. ഇതേ മുഖവുര തന്നെ പലരും എന്നോട് പറഞ്ഞിട്ടുമുണ്ട്. അങ്കിൾ വീണ്ടും തുടർന്നു. 'ഞാൻ ചോദിച്ചത് ഇഷ്ടപ്പെട്ടില്ലെങ്കിൽ മോള് ബഹളമൊന്നും ഉണ്ടാക്കരുത്.' ശരി എന്ന ഭാവത്തിൽ ഞാൻ അദ്ദേഹത്തിന്റെ മുഖത്തേയ്ക്ക് നോക്കി. ' വാണ്ട് എ കിസ്സ് ഫ്രം യു'. അങ്ങിനെയൊന്ന് ഒട്ടും പ്രതീക്ഷിക്കാഞ്ഞ ഞാൻ ഞെട്ടിപ്പോയി! അതും ഇത്രയും പ്രായമായ ഒരാളുടെ വായിൽ നിന്നും!!! കേട്ടപ്പോൾ ശരിയ്ക്കും സങ്കടമാണ് തോന്നിയത്...

'ഇല്യ അങ്കിളേ.. അങ്കിളിനോട് എനിയ്ക്കൊരു ബഹുമാനമുണ്ടായിരുന്നു ഇതു വരെ..' അത്രയും ഞാൻ പറഞ്ഞു വന്നപ്പോഴേയ്ക്കും 'ഇനിയൊന്നും പറയണ്ട. ഞാനങ്ങിനെ ഒന്ന് ചോദിച്ചിട്ടില്ല. മോളത് മറന്നേക്കൂ' എന്നും പറഞ്ഞ് അദ്ദേഹം വേഗം അവിടെ നിന്ന് പോയി. ഒറ്റയ്ക്കാവുന്ന പെൺകുട്ടികൾ മറ്റൊരു തരക്കാരാണെന്ന് അദ്ദേഹം കരുതുന്നുവോ? അറിയില്ല.  


ജീവിതത്തിൽ ഞാൻ ഒറ്റപ്പെട്ടു പോയത് എന്റെ തെറ്റല്ല. അത് ദൈവവിധിയാണ്. എന്ന് വെച്ച് ഒരു കോണിൽ അടിഞ്ഞുകൂടി ജീവിയ്ക്കണം എന്ന് എവിടെയെങ്കിലും എഴുതി വെച്ചിട്ടുണ്ടോ? ഒറ്റപ്പെട്ടവർക്കും സ്വാഭീഷ്ടങ്ങൾ സാധിയ്ക്കണ്ടേ..? ഞാൻ ഇഷ്ടപ്പെടുന്നത് യാത്രകളാണ്. ഒരാൾ കൂടെ ഉണ്ടാകുമ്പോൾ യാത്രകൾ എന്ന എന്റെ മോഹം നടത്താം എന്ന് കുറേ കാത്തിരുന്നു. കാത്തിരുപ്പ് നീളുന്നതല്ലാതെ ആരും വരുവാനില്ല എന്ന് മനസിലായപ്പോൾ തനിയെ ഇറങ്ങുവാൻ തീരുമാനിച്ചു. അത് തെറ്റാണോ? ഇങ്ങിനെയൊരു ചോദ്യം നേരിടുവാൻ മാത്രം തെറ്റാണോ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത്?!!

ഒറ്റപ്പെടണം എന്ന് ആഗ്രഹിച്ചിട്ടല്ല ആരും ജീവിതത്തിൽ തനിച്ചാകുന്നത്. ആദ്യം പറഞ്ഞ അപ്പൂപ്പന്റെ കാര്യം പോലെ ജീവിതം അങ്ങിനെ ഒക്കെയായിപ്പോകുന്നതാണ്...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ