പേജുകള്‍‌

2021, ഡിസംബർ 25, ശനിയാഴ്‌ച

സ്പോട്ടി

 ഇവിടെ താമസത്തിന് വന്ന സമയത്ത് താഴത്തെ വീടായിരുന്നു എടുത്തത്. രാത്രികാലങ്ങളിൽ ഒരു നായ വരുമായിരുന്നു. വയ്ക്കുന്ന ഭക്ഷണത്തിന്റെ ഒരു ഷെയർ റോഡരുകിൽ മതിലിനോട് ചേർന്ന് ഞാൻ വയ്ക്കുമായിരുന്നു. വിശന്ന് നടക്കുന്ന പട്ടിയോ പൂച്ചയോ പെരുച്ചാഴിയോ ആരെങ്കിലുമൊക്കെ കഴിച്ചോട്ടെ എന്ന് വച്ച്. പിറ്റേന്ന് നോക്കുമ്പോൾ ഒന്നും ബാക്കിയുണ്ടാവാറില്ല. ആരാണിത് കഴിക്കുന്നത് എന്ന ആകാംക്ഷയിൽ കണ്ടെത്തിയത് ഈ നായയെയാണ്. കറുപ്പിൽ വെള്ള കുത്തുകളുള്ള നായ.

പിന്നെ പിന്നെ പകലും അവൻ വരാൻ തുടങ്ങി. വെള്ളം ആവശ്യപ്പെട്ടുള്ള വരവുകളായിരുന്നു അത്. വേറെയെങ്ങും ചോദിക്കാതെ നേരെ എന്റെ ഗെയ്റ്റിൽ വരും. സ്ടീറ്റിൽ എപ്പോഴും തുറന്ന് കിടക്കുന്ന വാതിലുള്ള വീട് എന്റേത് മാത്രമാണെന്ന് തോന്നുന്നു. അവന്റെ വരവ് വെള്ളത്തിനാണെന്ന് എന്തുകൊണ്ടോ, ആദ്യ വരവിൽ തന്നെ എനിയ്ക്ക് മനസിലായി. കപ്പിൽ വെള്ളം കൊടുത്താൽ കുടിച്ച് ഇടം വലം നോക്കാതെ ഒറ്റ പോക്കാണ്.
പിന്നെ ഞാൻ ഒന്നാം നിലയിലേയ്ക്ക് താമസം മാറ്റി. അവനതറിഞ്ഞില്ല എന്ന് തോന്നുന്നു. എന്നാലും ഒന്ന് രണ്ട് മാസം കഴിഞ്ഞപ്പോൾ അവൻ തേടിയെത്തി. വീടിന്റെ വാതിക്കൽ കിടക്കും. അവന് വേണ്ടി ഞാനും രാജീവും ഭക്ഷണം മാറ്റിവെയ്ക്കും. അവന്റെ വിശ്വാസമാണ്, ഇവിടെ വന്നാൽ ഭക്ഷണം ണ്ടാകും എന്ന്. അവന് ഞങ്ങൾ സ്പോട്ടി എന്ന് പേരിട്ടു.
കഴിഞ്ഞ ദീപാവലി ദിവസം പടക്കം പൊട്ടൽ കേട്ട് ഇറങ്ങി പോയതാണവൻ. പിന്നെ ഇന്നുവരെ അവനെ കണ്ടിട്ടില്ല. റോഡിൽ നടക്കുമ്പഴൊക്കെയും ഞാൻ കണ്ണുകൾ കൊണ്ട് പരതും. അവൻ എവിടെയെങ്കിലും ഉണ്ടോ എന്ന്. ഇന്നിതു വരെ കണ്ട് കിട്ടിയില്ല.
ഈയിടെയായി അവന്റെ സ്ഥാനത്ത് ഒരു പൂച്ചയാണ് വരുന്നത്. വല്ലപ്പോഴും വരും. വന്നാൽ എന്തെങ്കിലും ഭക്ഷണം കിട്ടും എന്നൊരു വിശ്വാസം ഉണ്ടെന്ന് തോന്നുന്നു. സ്പോട്ടിയ്ക്കായി വെച്ച പാത്രം ഇപ്പോഴും ഉമ്മറത്തുണ്ട്. അതിൽ വന്ന് നോക്കും. അവളെ കാണുമ്പഴേ അടുക്കളയിൽ നിന്ന് എന്തെങ്കിലും ഞാൻ എടുത്ത് കൊടുക്കും. ആദ്യമൊക്കെ അവൾക്ക് ഭയമായിരുന്നു. എന്നാലും " നിക്കടീ " എന്നും പറഞ്ഞ് ഞാൻ അടുക്കളയിലേയ്ക്ക് പോകുമ്പോൾ അവൾ സുരക്ഷിതമായ ഒരു ദൂരത്ത് ഉമ്മറത്ത് കാത്തിരിക്കും. ഇപ്പോൾ കുറച്ചുകൂടി ഭയരഹിതയായി ഭക്ഷണം വെയ്ക്കുന്ന പാത്രത്തിന്റരുകിൽ ഇരിക്കാറായി. ഇവളും എന്നാണ് സ്പോട്ടിയെ പോലെ ഒരു നാൾ വരാതാകുക എന്നറിയില്ല. എന്നാലും എപ്പോൾ വന്നാലും ഞാനിവിടെയുള്ളിടത്തോളം അവരുടെ വിശ്വാസം കാത്ത് സൂക്ഷിക്കും. എവിടെയൊക്കെ പോയാലും എപ്പോൾ വേണമെങ്കിലും ചോദിക്കാതെ വന്ന് കയറാനുള്ള ഇടമായി ഞാനും ഞാനിവിടെയുള്ളിടത്തോളം എന്റെ വീടും അവർക്കായി കാത്തിരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ