പേജുകള്‍‌

2019, ഒക്‌ടോബർ 29, ചൊവ്വാഴ്ച

ശത്രുത - ഓർമ്മകൾ ഉണ്ടായിരിക്കണം

ഒരു പെൺകുട്ടിയുണ്ടായിരുന്നു. ഏഴ് വയസ് വരെ അവൾക്ക് ചിറകുകൾ ഉണ്ടായിരുന്നു. ഏഴ് വയസ്സിൽ അവൾക്കുണ്ടായ ചില അനുഭവങ്ങൾ അവൾ അമ്മയോട് പറഞ്ഞതിനു ശേഷം, അവളെ അമ്മ അവളുടെ സഹോദരന്മാരിൽ നിന്നും കുടുംബത്തിലെ പൊതുമാന്യനായ ഒരു വ്യക്തിയിൽ നിന്നും പിന്നെ പുരുഷന്മാരിൽ നിന്നാകമാനം അവളെ അകറ്റി നിർത്തി എപ്പോഴും സ്വന്തം ചിറകിനടിയിൽ, തള്ളക്കോഴി കുഞ്ഞുങ്ങളെ കൊണ്ടു നടക്കുന്നത് പോലെ കൊണ്ടു നടന്നു. 

അമ്മയുടെ സാരിത്തുമ്പിൽ എപ്പോഴും തൂങ്ങി നടന്നിരുന്ന അവളെ എല്ലാവരും കളിയാക്കുമായിരുന്നു. “നീയെന്താ എപ്പോഴും അമ്മയുടെ പിറകിൽ?” എന്ന് ചോദിച്ച്. “ഞാൻ നോക്കുന്നിടത്ത് നീയുണ്ടായിരിക്കണം” എന്നാണ്‌ അമ്മ അവളോട് പറഞ്ഞിട്ടുള്ളത് എന്നത് അവൾക്ക് മാത്രമാണല്ലോ അറിയുക. കുടുംബത്തിൽ ആഘോഷങ്ങൾ വരുമ്പോഴും മറ്റെന്ത് കൂട്ടം കൂടലുകൾ ഉണ്ടാകുമ്പോഴും അവൾ സമപ്രായക്കാരുടെ കൂടെ കളിക്കുവാൻ പോകാറില്ലായിരുന്നു. അഥവാ പോയാലും ഒന്നോ രണ്ടോ മിനുട്ടുകൾക്കുള്ളിൽ അവൾ അമ്മയുടെ പുറകിൽ വന്ന് ചേരുമായിരുന്നു. കാരണം, അമ്മ നോക്കുന്നിടത്ത് അവളെ കാണണമല്ലോ... കളിക്കാൻ പോയാൽ അമ്മ നോക്കുമ്പോൾ തന്നെ കാണാനൊത്തില്ലെങ്കിലോ എന്നവൾ ഭയന്നു. അമ്മയുടെ വാക്കുകൾ അവൾ വേദവാക്യമായെടുത്തിരുന്നിരുന്നു. അല്ലെങ്കിൽ തനിയ്ക്ക് ആപത്തുണ്ടാകും എന്നൊരു ബോധം അവളെ സദാ നയിച്ചു. അവളുടെ ബാല്യത്തിലെ വർണ്ണങ്ങൾ അങ്ങനെ ഒന്നൊന്നായി കൊഴിഞ്ഞു വീണുകൊണ്ടിരുന്നു. അവൾ തന്നിലേയ്ക്ക് തന്നെ ചുരുങ്ങുകയായിരുന്നു. എന്നിരുന്നാലും അവൾ വളരുന്നതിനനുസരിച്ച് അവളുടെ മനസിൽ താൻ ചെയ്യാത്ത തെറ്റിന്റെ കുറ്റബോധവും അതിനോടനുബന്ധിച്ച മാനസികാഘാതങ്ങളും വളരുകയായിരുന്നു. 

അച്ഛന്റെ സ്നേഹസ്പർശത്തെ പോലും അവൾ ഭയന്നു. സകല പുരുഷന്മാരെയും അവൾ സംശയക്കണ്ണുകളോടെ വീക്ഷിച്ചു. എല്ലാവരിൽ നിന്നും അകന്ന് നടക്കുവാൻ അവൾ പഠിച്ചു. അവളുടെ ലോകം അമ്മയും അടുത്ത കൂട്ടുകാരിയും പിന്നെ വിശാലമായ പറമ്പും മാത്രമായി ചുരുങ്ങി. കൂട്ടായ്മകളേക്കാൾ അവളുടെ ജീവിതത്തിൽ ഏറെയുണ്ടായിരുന്നത് ഏകാന്തതയായിരുന്നു. 

അച്ഛനമ്മമാരുടെ കട്ടിലിൽ നിന്നും മാറി തനിയെ കിടക്കേണ്ട പ്രായമായപ്പോൾ കതകില്ലാത്ത വാതിലിൽ അവൾ കർട്ടനിട്ടു. ചിലങ്കമണി തുന്നിപ്പിടിപ്പിച്ച കർട്ടനായിരുന്നു രാത്രി ഉറങ്ങുമ്പോൾ അവളുടെ ബലം. ചിലങ്കമണികളുടെ കിലുക്കത്തിൽ എന്തെങ്കിലും മാറ്റം വന്നാൽ അവളുണരും. ഗാഢമായ ഉറക്കം അവൾക്കെന്നും അന്യമായിരുന്നു. മകൾക്ക് കൂട്ടായി, മകളുടെ മുറിയിൽ അമ്മ കാവൽ കിടന്നു. 

ഒരിക്കലും ആരും അവളെ സഹോദരന്മാർക്കൊപ്പം കണ്ടതേയില്ല. അമ്മ അവൾക്ക് കൊടുക്കുന്ന അമിതശ്രദ്ധയിലും പരിഗണനയിലും സഹോദരന്മാർ അസ്വസ്ഥരായി. അവൾക്കിട്ട് എങ്ങനെ പാര പണിയാം എന്ന് അവരും ചിന്തിച്ചു. അവൾക്ക് സഹായമാവശ്യമായ ഒരു സന്ദർഭങ്ങളിലും അവരുടെ സാന്നിധ്യമുണ്ടായിരുന്നില്ല. അവർക്കാവുന്ന വിധത്തിലൊക്കെ അവർ അമ്മയേയും സഹോദരിയേയും മാനസികമായി തളർത്തുവാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. എന്നിരുന്നാലും അവളെ തളരാതെ നിലനിർത്താൻ എന്നും അമ്മ കൂടെ നിന്നിരുന്നു. ഓരോ അതിജീവനവും അവൾക്ക് ശക്തിയേകുകയായിരുന്നു. രണ്ട് ആൺതരികളും ആകെയുള്ള പെൺതരിയോട് ചെറുപ്പം മുതലേ ഒരുപോലെ ആയിരുന്നല്ലോ എന്ന നെടുവീർപ്പ് മാത്രമായിരുന്നു ആ അമ്മയ്ക്കുണ്ടായിരുന്നത്.


അവൾക്ക് അമ്മ തന്നെയായിരുന്നു എന്നും ബലവും ബലഹീനതയും. അണിയറക്കഥകൾ ഒന്നുമേ പോലും അറിഞ്ഞിരുന്നില്ലെങ്കിലും അച്ഛനവൾക്ക് പെൺകുട്ടിയെന്ന അതിർ വരമ്പുകൾ പണിതില്ലായിരുന്നു എന്നത് അവളിലെ സ്വത്വം ഉരുത്തിരിയുവാൻ അവളെ സഹായിച്ചു. സ്വന്തമായ നിലപാടുകളും സ്വന്തമായ അഭിപ്രായങ്ങളും സ്വന്തമായ തീരുമാനങ്ങളും എടുക്കുവാൻ അത് അവളെ പ്രാപ്തയാക്കി. അവളെ കെട്ടിച്ചു വിടണമെന്ന് അച്ഛനാഗ്രഹിച്ചപ്പോൾ തനിയ്ക്ക് പഠിയ്ക്കണമെന്ന് അവളും ആഗ്രഹിച്ചു. ആഗ്രഹങ്ങളുടെ മത്സരങ്ങൾക്കൊടുവിൽ അവൾ പൊരുതി തന്റെ പഠനമെന്ന ആഗ്രഹം നേടിയെടുത്തു, ഒന്നിനുപുറകെ ഒന്നായി...

കാലങ്ങൾ പോകെ പോകെ അവളും സഹോദരങ്ങളും തമ്മിലുള്ള ദൂരം കൂടിക്കൂടി വന്നതേയുള്ളു. അവരുടെ മനോഭാവത്തിലും ശത്രു അവളായിരുന്നു. അവരുടെ വാക്കുകൾ ഗൗനിക്കാത്ത അവൾ... അവരുടെ വാക്കുകൾ ഗൗനിക്കപ്പെടാനുള്ള അവകാശം അവരെന്നേ കളഞ്ഞുകുളിച്ചു എന്നത് അവർ മറന്നു കളഞ്ഞു.

വർഷങ്ങൾ ഒരുപാട് കൊഴിഞ്ഞപ്പോൾ, കഞ്ചാവിന്റെ ലഹരിയിൽ അവൾക്ക് നേരെ ‘സുഖത്തിന്റെ’ വാഗ്ദാനമുണ്ടായത് അവളുടെ ഇരുപത്തിയഞ്ചാമത്തെ വയസിലായിരുന്നു. ആദ്യത്തെ ആവശ്യം 'അവളുടെ സ്വകാര്യഭാഗം കാണിച്ചുകൊടുക്കണം അല്ലെങ്കിൽ നശിച്ചു ജീവിക്കും' എന്നതായിരുന്നു! "അങ്ങനെയെങ്കിൽ പോയി നശിയ്ക്ക്" എന്നവൾ മറുപടി പറഞ്ഞ് ഒഴിഞ്ഞു. പിന്നീടായിരുന്നു സുഖത്തിന്റെ വാഗ്ദാനം!! എങ്ങിനെയോ അവൾ അവിടെ നിന്നും ഒഴിഞ്ഞു മാറി. പകപ്പും ഭയവുമാണ്‌ ആ നിമിഷവും പിന്നീടും അവളെ ഗ്രസിച്ചത്. അതോടെ അവളുടെ മുന്നിൽ തെളിഞ്ഞു വന്ന വഴികൾ രണ്ടായിരുന്നു. ഒന്നുകിൽ ആത്മഹത്യ അല്ലെങ്കിൽ ഒളിച്ചോട്ടം. 

“എനിയ്ക്ക് പേടിയാകുന്നു അമ്മേ.. ഞാനിനി ഇവിടെ നില്ക്കില്ല. ഞാൻ നശിച്ച് പോകും..“ എന്നവൾ അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞ് വാഗ്ദാനം അമ്മയെ അറിയിച്ചപ്പോൾ അമ്മയുടെ മുഖം ഭീതികൊണ്ട് കടലാസ് പോലെ വിളർക്കുന്നത് അവൾ കണ്ടു. കുഞ്ഞുപ്രായത്തിന്റെ അറിവില്ലായ്മ എന്ന് കരുതി മനസിലടക്കി വെച്ചത് അങ്ങനെയല്ലായിരുന്നു എന്നത് അവളുടെ അമ്മയ്ക്കൊരു ആഘാതമായിരുന്നു. മകൾക്ക് സുരക്ഷ കൊടുക്കാൻ എങ്ങോട്ടിനി പോകേണ്ടൂ  എന്ന് ചിന്തിക്കേണ്ടി വരുന്ന ഒരമ്മയുടെ അവസ്ഥ...  അതിനു പിന്നാലെയായിരുന്നു അവൾ തന്റെ തീരുമാനത്തിന്റെ കെട്ട് പൊട്ടിക്കുന്നത്. “നിന്നെ ഞങ്ങൾ പറഞ്ഞയച്ചേക്കാം. നീ ഒളിച്ചോടുകയോ ആത്മഹത്യ ചെയ്യുകയോ വേണ്ട” എന്ന് ഹൃദയം പറിച്ചെടുക്കുന്ന വേദനയോടെ  അമ്മ അവൾക്ക് ഉറപ്പ് കൊടുത്തു. 

അങ്ങനെ ഇരുപത്തിയഞ്ചാം വയസ്സിൽ അവൾ നാട് വിട്ടു. “എന്നെക്കൊണ്ടാവുന്ന വിധം ഞാൻ നിന്നെ ഇതുവരെ കൊണ്ടു നടന്നു. നിനക്കിപ്പോൾ തെറ്റും ശരിയും എന്തെന്ന് മനസിലാക്കാനുള്ള പ്രായമായി. ഇനി നീ ചെയ്യുന്ന എന്തിനും, അത് നല്ലതാവട്ടെ ചീത്തയാവട്ടെ, അതിനുള്ള ഉത്തരവാദിത്തം നിന്നിൽ മാത്രമാണ്‌. അത് നീ എപ്പോഴും ഓർക്കണം. എന്ത് ചെയ്യുമ്പോഴും” എന്ന് മാത്രമായിരുന്നു അവൾക്ക് അമ്മ നല്കിയ ഉപദേശം.  മനസ് വിട്ടുറങ്ങാൻ അവൾക്ക് സാധിച്ച ദിനങ്ങളായിട്ടും അവളുടെ അതുവരെയുണ്ടായിരുന്ന ശീലങ്ങൾ അവൾക്കൊരിക്കലും അങ്ങനെയൊരു ഭാഗ്യം കൊടുത്തില്ല എന്നത് അവസ്ഥ! 

അന്യനാട്ടിലെ കഷ്ടപ്പാടുകളിൽ അവൾ വെന്തുരുകിയെങ്കിലും ഒരിക്കലും ഒരു തിരിച്ചു പോക്ക് അവൾ തിരഞ്ഞെടുത്തില്ല. അവളുടെ ബാല്യത്തിന്റെ നിറം കെടുത്തിയ, അവളുടെ മനസിൽ കുറ്റബോധം നിറച്ച് അർമ്മാദിച്ചു നടന്ന അവർ വിവാഹിതരായി, കൂടായി, കുടുംബമായി... അപ്പോഴും അവൾ എല്ലാം ഉള്ളിലൊതുക്കി സ്വയം ഉരുകിത്തീർന്നു. 

എന്നിട്ടും അവളുടെ അമ്മയ്ക്ക് വേണ്ടി, അമ്മയുടെ സമാധാനം പോകാതിരിക്കാൻ വേണ്ടി, സഹോദരങ്ങൾക്ക് ഒരു പ്രതിസന്ധിയുണ്ടായപ്പോൾ അവൾ അവരുടെ കൈ പിടിച്ചു കൂടെ നിന്നു. അവളുള്ളിടത്തേയ്ക്ക് അവൾ അവരെയും കൂടെക്കൂട്ടി. അവളുടെ വാടക വീട്ടിൽ താമസിപ്പിച്ച് അവർക്ക് കാലുകുത്താനുള്ള ഇടം കണ്ടെത്തുവാൻ സഹായിച്ചു. അവൾക്ക് ദാരിദ്ര്യവും പട്ടിണിയുമൊക്കെ ആയിരുന്നെങ്കിലും, അതൊന്നും ആരെയും അറിയിക്കാതെ അവളാലാകുന്ന വിധമെല്ലാം അവൾ അവരുടെ ഉന്നമനത്തിനായി ചെയ്തു. അവർ ഉത്തരവാദിത്തങ്ങളിൽ നിന്നും മുഖം തിരിച്ച് തൻകാര്യം നോക്കി നടന്നപ്പോഴും അവളൊന്ന് കരപറ്റിയ സമയം, മരിക്കുന്നതിനു മുൻപ് അച്ഛനുണ്ടാക്കിയ ബാധ്യതകളും അവളേറ്റെടുത്തു. പറ്റാവുന്ന വിധത്തിലെല്ലാം അവൾ അവരെ സഹായിച്ചു, അമ്മയെന്ന ഒരേയൊരാളെ പ്രതി. അമ്മ സങ്കടപ്പെടുന്നത് മാത്രം അവൾക്ക് അസഹനീയമായിരുന്നു എന്നതുകൊണ്ട്.

 അച്ഛ മരിച്ച സമയം അവിവാഹിതയായ മകളെയോർത്ത് രണ്ടാമത്തെ മകനോട് അമ്മ പരിതപിച്ചപ്പോൾ “അച്ഛനില്ലാത്ത ഉത്തരവാദിത്വമൊന്നും ആങ്ങളമാർക്കില്ല” എന്ന് പറഞ്ഞ് രണ്ടാമത്തവൻ പെട്ടന്ന് തന്നെ ബാധ്യതയിൽ നിന്നും തലയൂരി. പക്ഷേ, ഒരിക്കലും ‘ആർക്കെങ്കിലുമൊക്കെ, പ്രത്യേകിച്ചും ആങ്ങളമാർക്ക്, ബാധ്യതയായി ജീവിക്കണം’ എന്ന് അവളുടെ ദുസ്വപ്നങ്ങളിൽ പോലും ഇല്ലായിരുന്നു എന്നതായിരുന്നു സത്യം. എന്നും അവർ അവൾക്കായിരുന്നു ബാധ്യത എന്നതും അവർ മനസിലാക്കിയില്ല!

അവളുണ്ടാക്കിയ അടിത്തറയിൽ ചവിട്ടി നിന്ന് പടർന്ന് പന്തലിച്ചിട്ടും അവർക്ക് അവളോടുള്ള ശത്രുതയ്ക്ക് കുറവൊന്നുമുണ്ടായിരുന്നില്ല.  അവളുടെ ബാല്യവും കൗമാരവും യൗവനവുമെല്ലാം ഇല്ലാതാക്കിയ അവർക്ക് ഇന്നും അവളോടുള്ള ശത്രുതയ്ക്ക് മാത്രം കുറവില്ല എന്നത് മാത്രം അവൾ തിരിച്ചറിഞ്ഞു!!! അവൾക്കെതിരെ നുണക്കഥകളാൽ കൊട്ടാരം തീർക്കുന്നതും ആയുധം മൂർച്ച കൂട്ടുന്നതും അവൾ അറിയുന്നു.
തൊടുക്കുന്ന ഓരോ അമ്പും അവളിൽ ആയിരങ്ങളും പതിനായിരങ്ങളുമായി തുളച്ചുകയറണമെന്ന് അവർ ആഗ്രഹിക്കുന്നു എന്നത് കാലം തെളിയിക്കുന്നു! പക്ഷേ അവളുടെ കൂട്ടുകാർ അവൾക്ക് കവചമായി നിന്ന് ഒരു അമ്പ് പോലും ഏറ്റ് അവൾക്ക് മുറിവേൽക്കാതെ അവളെ കാക്കുന്നു!  

രണ്ട് സഹോദരന്മാരും ഒരുപോലെ നൽകിയ മാനസികാഘാതങ്ങളിൽ നിന്നും, ചെയ്യാത്ത തെറ്റിലെ കുറ്റബോധത്തിൽ നിന്നും എല്ലാം കരകയറുവാൻ അവൾക്ക് അവളുടെ മുപ്പത്തിരണ്ട് വയസ് വരെ കാത്തിരിക്കേണ്ടി വന്നിരുന്നു... 

അതിനവൾക്ക് കൂട്ടായത്, എല്ലാ പുരുഷന്മാരും ചീത്തയല്ല എന്നവൾക്ക് മനസിലാക്കി കൊടുത്ത അവളുടെ ആൺസുഹൃത്തുക്കൾ തന്നെയായിരുന്നു. പുതിയ ഇടത്തിൽ അവൾ കണ്ടെത്തിയ അവളുടെ സുഹൃത്തുക്കൾ പതിയെ പതിയെ അവളിൽ മറ്റുള്ളവരെ വിശ്വസിക്കാം എന്നതിന്റെ വിത്തുകൾ പാകി മുളപ്പിച്ചു. അവളുടെ മനസിലെ കുറ്റബോധത്തിന്റെയും മാനസികാഘാതത്തിന്റെയും വിഷവിത്തുകൾ അവർ വേരോടെ പിഴുതെറിഞ്ഞു. ഇന്നവൾക്ക്, വിശ്വസിക്കാൻ കൊള്ളാവുന്ന, എന്തിനും ഏതിനും കട്ടയ്ക്ക് കൂടെ നില്ക്കുന്ന ആൺസുഹൃത്തുക്കളും പെൺസുഹൃത്തുക്കളും ഉണ്ട്.

അവളാർക്കാണ്‌ നന്ദി പറയേണ്ടത്... അവളെ ചിറക് മുളപ്പിച്ച് പറത്തിവിട്ട അവളുടെ അമ്മയോടൊ..? അതോ രക്തബന്ധത്തേക്കാൾ..., രക്തത്തേക്കാൾ കട്ടി സൗഹൃദത്തിനാണെന്ന് തെളിയിച്ചുകൊണ്ടേയിരിക്കുന്ന സുഹൃത്തുക്കളോടോ...


ഇപ്പോഴും അവളോട് അവളുടെ അമ്മ പറയുന്നു “എനിയ്ക്ക് ശേഷം.. നീ തളരരുത്...”

“ഇല്ല, തളരില്ല” എന്നവൾ ഉറപ്പിച്ചുകൊണ്ടേയിരിക്കുന്നു







3 അഭിപ്രായങ്ങൾ:

  1. കൊച്ചിലേ പഠിപ്പിക്കണം, പഠിക്കണം..... ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  2. പുരുഷവർഗ്ഗത്തെ ഒന്നടങ്കം അകറ്റി നിർത്താൻ പഠിപ്പിക്കുന്ന അമ്മ എന്ന സകല്പം ഇന്നത്തെ കാലത്തിന് അനുയോജ്യമാണ്. പക്ഷേ പിതാവും സഹോദരന്മാരും സ്നേഹമേകുന്ന കുളിർ തെന്നലായി കൂടെ ഉണ്ടായിരിക്കണം.

    മറുപടിഇല്ലാതാക്കൂ