പേജുകള്‍‌

2019, ജൂലൈ 10, ബുധനാഴ്‌ച

ഓർമ്മകൾ

റംബൂട്ടാന്റെ കുരു തൊണ്ടയിൽ കുടുങ്ങി മരിച്ച കുഞ്ഞിന്റെ കാര്യം വായിച്ചപ്പോഴാണ്‌ പണ്ട് എനിയ്ക്കുണ്ടായ അനുഭവം ഓർമ്മ വന്നത്.
അന്ന് എനിയ്ക്ക് ഏഴോ എട്ടോ വയസ്സേ ഉണ്ടാകൂ. കയ്യിലുണ്ടായിരുന്ന ഗോലിക്കായ (അരീസ് കായ) വായിലിട്ട് ഉഴറ്റി നടക്കുന്നതിനിടയിൽ അത് തെരുപ്പിൽ കയറി. ശ്വാസം കിട്ടാതെ അമ്മയെ കെട്ടിപ്പിടിച്ചു. എന്റെ കയ്യിലുണ്ടായിരുന്ന അരീസ് കായ കാണാതായപ്പോ തന്നെ അമ്മയ്ക്ക് കാര്യം മനസിലായി. പക്ഷേ അമ്മ എന്ത് ചെയ്യാൻ?! ഒരു പറമ്പിനപ്പുറത്തുള്ള പുഷ്പേച്ചിയെ ഉറക്കെ വിളിച്ചു അമ്മ. എനിയ്ക്കാണെങ്കിൽ വാ തുറന്ന പടി, ശ്വാസം കിട്ടാതെ കണ്ണൊക്കെ തള്ളി തള്ളി വരുന്നു. ആ അവസ്ഥ ഇന്നും എനിയ്ക്കോർമ്മയുണ്ട്. കണ്ണിൽ നിന്നും കുടുകുടാ വെള്ളം ചാടുന്നുണ്ട്. അതിനൊപ്പം തന്നെ എന്റെ കണ്ണുകൾ തുറിച്ചു വരുന്നതും ശ്വാസം കിട്ടാതെയുള്ള ആ പിടച്ചിൽ നെഞ്ചിൽ ഏറിവരുന്നതും...
പുഷ്പേച്ചി വിളി കേട്ട് ഓടി വരുന്ന സമയമാകുമ്പോഴേക്കും എന്റെ കാറ്റങ്ങ് മേലോട്ട് പോകും എന്നതുറപ്പാണ്‌.
എന്തുകൊണ്ടോ, എന്റെ അവസ്ഥ കണ്ടിട്ട് അമ്മയ്ക്ക് എന്റെ നെറുകം തലയിൽ അധികം ശക്തമല്ലാതെ, എന്നാൽ തീരെ ദുർബലമല്ലാതെ, കൈപ്പത്തി കുമ്പിളു പോലെയാക്കി തട്ടാൻ തോന്നി. തുറന്നു വെച്ച വായിൽ നിന്നും അരീസ് കായ പുറത്തേയ്ക്ക് തെറിച്ചു.
ഹൊ! അപ്പോൾ കിട്ടിയ ഒരാശ്വാസം! പക്ഷേ ഇന്ന് ചിലപ്പോഴൊക്കെ ഓർക്കും, അന്നങ്ങ് തട്ടിപ്പോയാൽ മതിയാരുന്നു എന്ന്!
അതുപോലെ തന്നെ മറ്റൊരു അനുഭവമുണ്ടായതിലെ കഥാപാത്രവും ഞാൻ തന്നെ. പക്ഷേ വില്ലത്തിയായിരുന്നു എന്ന് മാത്രം. അമ്മ തറവാട്ടിൽ പോയിരിക്കുന്നു. കൂടെ ഞാനും രണ്ടാമത്തെ ഏട്ടനും ഉണ്ട്. കൂട്ടം കൂടി വർത്തമാനം പറയുന്ന അമ്മയുടെ മടിയിൽ ഏട്ടൻ കിടക്കുന്നു. അഞ്ചോ ആറോ വയസ്സായ ഞാൻ നിലത്തൊക്കെ ചുമ്മാ പരതി നടക്കുന്നു. എന്തിനെന്ന് ചോദിച്ചാൽ, വെറുതെ. ഒരു രസത്തിന്‌ എന്നേ പറയാനുള്ളു. വല്ല്യവരുടെ സംസാരം ശ്രദ്ധിക്കുന്ന സ്വഭാവം ഇല്ല, അന്നും ഇന്നും. അപ്പോൾ എന്തെങ്കിലുമൊക്കെ ടൈം പാസ് വേണ്ടേ!!
അങ്ങനെ പരതി നടക്കുമ്പോൾ ഒരു ബാൾസ് കിട്ടി. ബെയറിംഗിനൊക്കെ ഉപയോഗിക്കുന്ന ചെറിയ സാധനം. അത് കിട്ടിയ സ്ഥിതിയ്ക്ക് എവിടെയെങ്കിലുമൊക്കെ നിക്ഷേപിക്കണ്ടേ?! അതിനായി നോക്കിയപ്പോൾ കണ്ടത് അമ്മയുടെ മടിയിൽ കിടക്കുന്ന ഏട്ടന്റെ ചെവി! ഒന്നും നോക്കിയില്ല, അവിടെ തന്നെ നിക്ഷേപിച്ചു. ഞാനാരാ മോള്‌!!
ചെവിയിൽ ബോൾസ് പോയ ഏട്ടൻ പരാക്രമമടിക്കാൻ തുടങ്ങി. കിടന്നിടത്ത് കിടന്ന് പിടയുന്ന ഏട്ടനെ കൗതുകത്തോടെ നോക്കി ഞാനും ഇരുന്നു. വർത്തമാനത്തിൽ മുഴുകിയിരുന്ന അമ്മ ഇതൊന്നും അറിയുന്നില്ലായിരുന്നു. ഏട്ടന്റെ പരാക്രമം സംസാരത്തിന്‌ അലോസരമായപ്പോൾ “അടങ്ങിയിരിക്ക്” എന്നും പറഞ്ഞ് അമ്മ ഏട്ടന്റെ തുടയിൽ ഒറ്റയടി! ചെവിയിലെ ബോൾസ് പുറത്തേയ്ക്ക് തെറിച്ചു. അത് തെറിച്ചു വീണപ്പോൾ മാത്രമാണ്‌ ഇങ്ങനെയൊരു സംഭവം കൊണ്ടാണ്‌ ഏട്ടൻ പരാക്രമമടിച്ചിരുന്നത് എന്ന് അമ്മ മനസിലാക്കിയത്. പിന്നെ അതെവിടന്ന് വന്നു എന്ന ചോദ്യമായി, അതിനുള്ള ഉത്തരമായി. വില്ലത്തിയെ കയ്യോടെ പിടി കൂടി. സത്യം പറഞ്ഞാൽ ശിക്ഷയ്ക്ക് ഇളവുണ്ട് എന്ന ഓഫറുള്ളതിനാൽ ശിക്ഷയൊന്നും കിട്ടിയില്ല.

2 അഭിപ്രായങ്ങൾ: