പേജുകള്‍‌

2021 ജനുവരി 30, ശനിയാഴ്‌ച

ആദ്യമായി വന്ന ഹേബിയസ്‌ കോർപ്പസിന്റെ അവസ്ഥ - 4


ഈ പ്ലാനുകളെല്ലാം നടക്കുമ്പോഴും പയ്യന്‌ യാതൊരു വിശ്വാസവുമില്ല ഇത്‌ നടക്കുമെന്ന്. അഡ്വാൻസ്‌ ഇടാനൊക്കെ പറയുമ്പോ കാശ്‌ പോകുമോ എന്നൊരു ആശങ്ക. എനിയ്ക്കും എന്റെ ചങ്ങാതിക്കുമാണെങ്കിൽ പെട്ടന്നൊരു ദുശ്ശങ്ക. ഇവനിനി ക്ഡാവിനെ കടത്തീട്ട്‌ പീഡിപ്പിക്കാനാണോ? എനിയ്ക്കാണേൽ രഞ്ജിത്‌ വക്കീൽ പറഞ്ഞ അറിവ്‌ മാത്രമേയുള്ളു. ഇനിയിപ്പോ സിനിമയിലൊക്കെ കാണിന്നതുപോലെ ക്ഡാവിനെ കടത്തി മറിച്ചാലോ...
ഈ പയ്യനെ കാണണമല്ലോ. അടുത്താഴ്ച ക്ഡാവ്‌ ഇറങ്ങുകേം ചെയ്യും. ഞങ്ങൾ പെട്ടോ... എന്നൊരു... ദുശ്ശങ്ക വന്നത്‌ ഞങ്ങൾ രണ്ട്‌ പേർക്കും ഒരേ സമയത്ത്‌! "ചേച്ചീീ മ്മക്കവനെ ഒന്ന് പോയി നേരിൽ കാണണം. അവനോടിങ്ങോട്ട്‌ വരാൻ പറ" എന്ന് എന്റെ ചങ്ങാതി. "ഇങ്ങോട്ട്‌ വരാൻ പറയണ്ട. നമ്മളങ്ങോട്ട്‌ ചെല്ലുകാന്ന് ഞാൻ കട്ടായം പറയാൻ പോകുകാ. ആവന്റെ ഇടം നമുക്ക്‌ പോയി കാണണം. ഇങ്ങോട്ട്‌ വരാൻ പറഞ്ഞാൽ അത്‌ ശരിയാവില്ല" എന്ന് ഞാൻ. "അത്‌ മതി" എന്നവന്റെ പിന്തുണ. അന്ന് വൈകീട്ട്‌ ഞാനവനെ വിളിച്ച്‌ പറയുന്നു "നാളെ ഞങ്ങൾ അങ്ങോട്ട്‌ വരും. എവിടെയുണ്ടാകും?" ഇടവും സമയവും പറഞ്ഞുറപ്പിച്ചു. അന്നേരം ഞാൻ ക്വാറന്റൈൻ പത്താം ദിവസം. രാവിലെ ഇറങ്ങാൻ നേരം അമ്മയോട്‌ പറഞ്ഞു ഡോക്ടറെ കാണാൻ പോയെന്ന് പറഞ്ഞാൽ മതി. കാരണം ബ്ലീഡിംഗ്‌. അതാകുമ്പോ ഗൈനക്കിനെ തന്നെ കാണണം. അധികം ചോദ്യവും പറച്ചിലും ഉണ്ടാവില്ല. അമ്മ ഓക്കെ പറഞ്ഞു. ക്ലയന്റ്‌ മീറ്റ്‌ എന്നാണ്‌ അമ്മയോട്‌ പറഞ്ഞത്‌. വെറുതെ അമ്മയെ ടെൻഷനടിപ്പിക്കണ്ടാലോ.
ഞാനും ചങ്ങാതിയും കൂടി വണ്ടിയെടുത്ത്‌ യാത്രയായി, പാലക്കാട്ടേയ്ക്ക്‌.അവൻ അവിടത്തുകാരനാണല്ലോ. നേരിൽ കണ്ടപ്പോൾ പയ്യൻ കുഴപ്പക്കാരനല്ല എന്ന് തോന്നി.
അതിനും മുൻപേ, അവനെ ഒരു സംശയം തോന്നാൻ കാരണം തന്നെ അവന്റെ പേരായിരുന്നു. ക്രിസ്ത്യൻ പേര്‌. എന്നാൽ അവൻ ഹിന്ദുവാണെന്ന് അവൻ തന്നെ പറഞ്ഞു. ഇനിയിപ്പോ ഇന്നത്തെ പിള്ളാരല്ലേ. ക്രിസ്ത്യാനിയായി ജനിച്ച്‌ ഹിന്ദുത്വത്തിൽ വിശ്വസിക്കുന്ന... അങ്ങനൊക്കെയുണ്ടല്ലോന്ന് കരുതി. ചങ്ങാതിയോട്‌ പറഞ്ഞപ്പോൾ അവനും അതെന്ത്‌ എന്നൊരു ചോദ്യം. പിന്നെ പയ്യനെ വിളിച്ചപ്പോൾ ടക്കെന്ന് ചോദിച്ചു നിന്റച്ഛന്റെ പേരെന്താ? അമ്മയുടെ പേരെന്താ? ഓർമ്മിക്കണം സമയമെടുക്കാതെ അവൻ പേര്‌ പറഞ്ഞു. ഹിന്ദു പേരുകൾ. മേഡം, ഞാനിനി ആധാർ കാണിക്കണോ എന്നവൻ. വേണ്ട, കണ്ടിട്ടില്ലാത്ത ആളാണല്ലോ അതുകൊണ്ടൊരു മുൻ കരുതൽ എന്ന് പറഞ്ഞൊഴിഞ്ഞു അന്ന്. പിന്നീടാണ്‌ നേരിൽ കാണണം എന്ന ചിന്ത വന്നത്‌. കണ്ടു ബോധിച്ചു. ഇനി കാര്യങ്ങൾ തീരുമാനിച്ച പ്രകാരം എന്നുറപ്പിച്ചു.
(തുടരും)



2021 ജനുവരി 29, വെള്ളിയാഴ്‌ച

തൊട്ടിപ്പാൾ ഭഗവതി


ആറാട്ടുപുഴ പൂരം തൃശൂരിൽ അറിയപ്പെടുന്ന ഒന്നാണ്. തേവര് (ശ്രീരാമൻ ) ഗുരുവായ വസിഷ്ഠനെ കാണാൻ വർഷത്തിലൊരിക്കൽ തൃപ്രയാറ് നിന്ന് പോകുന്നതാ. മൂപ്പര് സ്വന്തം സ്ഥലത്തിക്കൂടെയേ പോകൂ. പോകുന്ന വഴി എന്ത് തടസമുണ്ടായാലും അതൊക്കെ തട്ടിനിരത്തി ഒറ്റപ്പോക്ക് പോകും. പോകും വഴി ചേർപ്പിലെ ശിവക്ഷേത്രത്തിന്റെ മുന്നിലെത്തുമ്പോ വാദ്യഘോഷങ്ങളൊക്കെ നിർത്തി ശ്മശാന മൂകതയോടെ പമ്മിപ്പമ്മിപ്പോകും. എന്താ കാര്യം? ശിവൻ ചേട്ടായീടെ കയ്യീന്ന് പണ്ടെങ്ങാണ്ട് തേവര് അര മുറി തേങ്ങയും ഇടങ്ങഴി അരിയും കടം വാങ്ങീട്ടുണ്ട്. അത് തിരിച്ചു കൊടുത്തിട്ടില്ല. മൂപ്പര് കണ്ടാ ചോദിക്കും. മിണ്ടാതെ പമ്മിപ്പോയാൽ അറിയില്ല. അറിഞ്ഞ് ഓടിപ്പാഞ്ഞ് പടിയ്ക്കലെത്തുമ്പോഴേയ്ക്കും തേവര് പടി കടന്ന് പോയിട്ടുണ്ടാകും. ഗുരുവെ കാണാൻ യാത്ര പോകുന്ന ആളല്ലേ? പിന്നീന്ന് വിളിക്കുന്നത് ശരിയല്ലല്ലോ എന്ന മാന്യതയിൽ ശിവൻ ചേട്ടായി പിന്നെ വിളിക്കില്ല. അടുത്ത കൊല്ലം പിടിക്കാം എന്ന് കരുതും! ശിവൻ ചേട്ടായിയുടെ പടിയങ്ങോട്ട് താണ്ടിയാൽ ഉടൻ കൊട്ടും പാട്ടും വാദ്യഘോഷങ്ങളും പൂർവ്വാധികം ശക്തിയിൽ "ഇത്തവണയും പറ്റിച്ചേ!!" എന്ന മട്ടിൽ ഒരു മാതിരി ആക്കിയ രീതിയിൽ വീണ്ടും തുടങ്ങും. 🤣🤣🤣🤣🤣
മുപ്പത്തിമുക്കോടി ദേവകളും അന്നേ ദിവസം ഗുരു - ശിഷ്യസംഗമം കാണാൻ ആറാട്ട് പുഴ പാടത്ത് വരും എന്നാണ് വിശ്വാസം. 66 ആനയൊക്കെ നിലാവിൽ ഇങ്ങനെ നിരന്ന് നിക്കും നെറ്റിപ്പട്ടമൊക്കെ കെട്ടി തിടമ്പൊക്കെ വെച്ച് ആലവട്ടവും വെൺചാമരവുമൊക്കെയായി. തട്ടകത്തുള്ള സകലമാന അമ്പലങ്ങളിലെയും ദൈവങ്ങളുടെ തിടമ്പായിരിക്കും ഓരോ ആനയുടെ പുറത്തും. അതൊരു കാണണ്ട കാഴ്ച തന്നെയാണ് !! ഇങ്ങനെ ഇക്കണ്ട ആനകൾ തൊട്ട് തൊട്ട് തേവരുടെ അപ്പുറവും ഇപ്പുറവുമായി നിരന്ന് നിക്കുമ്പോ ഒരു വശത്ത് ഒരാന മാത്രം മാറി നിക്കുന്നുണ്ടാകും. തിടമ്പും നെറ്റിപ്പട്ടവുമൊക്കെയുണ്ടാകും. അതാണ് തൊട്ടിപ്പാൾ ഭഗവതി. 'പുറത്തായി' നിക്കുന്നതാണ്. അയിത്തം !! തൊട്ടു കൂട്ടാൻ പാടില്ല!! വിശേഷ ദിവസങ്ങളിൽ പുറത്താകുന്ന പെണ്ണുങ്ങളെ വിശേഷിപ്പിക്കുന്നത് തന്നെ തൊട്ടിപ്പാൾ ഭഗവതി എന്നാണ് !
ഇത് ഞാൻ ചെറുപ്പത്തിൽ കണ്ട ദൃശ്യം. ഇപ്പോൾ അങ്ങനെ തൊട്ടിപ്പാൾ ഭഗവതിയെ മാറ്റി നിർത്തില്ല. കാരണം, ഭഗവതിയ്ക്ക് വയസായി പോലും !! തീണ്ടാരിയും അയിത്തവും വയസായവർക്കില്ലല്ലോ! ഏത്? അമൃത് സേവിച്ച് ജരാനരകൾ ബാധിക്കാതിരിക്കുന്ന ദൈവത്തിനാണ്‌ട്ടോ വയസായത്! പാവം തൊട്ടിപ്പാൾ ഭഗവതി മാത്രം ആ കൂട്ടത്തിൽ സീനിയർ ദൈവമായി നിക്കുന്നു. മറ്റ് ചുള്ളൻ / ചുള്ളത്തി ദൈവങ്ങൾക്കിടയിൽ ഇച്ചിരെ വയസായാലെന്താ കൂട്ടത്തിൽ ചേർന്ന് നിക്കാറായീലോ!!
അതായതുത്തമാ, ആരാധിക്കുന്ന മനുഷ്യന്മാർ വിചാരിച്ചാൽ ദൈവങ്ങളെയും വേണമെങ്കിൽ വൃദ്ധരാക്കി ആചാരാനുഷ്ഠാനങ്ങളിൽ മാറ്റം വരുത്താം. പക്ഷേ, ലോകത്തിനുടയനെന്ന് കരുതുന്ന ദൈവത്തിന്റെ അയിത്തം മാറ്റാൻ 'അടിയൻ ലച്ചിപ്പോം' ടീമുകളായ മനുഷ്യർ വിചാരിക്കണമെന്ന് മാത്രം!!

2021 ജനുവരി 14, വ്യാഴാഴ്‌ച

ആദ്യമായി വന്ന ഹേബിയസ്‌ കോർപ്പസിന്റെ അവസ്ഥ - 3

 

രണ്ടാഴ്ച കഴിഞ്ഞ്‌, കൃത്യം പറഞ്ഞാൽ ഞാൻ നാട്ടിൽ വന്ന് കയറിയ ദിവസം സെപ്റ്റംബർ ഏഴിന്‌ ഉറക്കമൊക്കെ കഴിഞ്ഞ്‌ എഴുന്നേറ്റ്‌ നോക്കുമ്പോ ഫോണിൽ ഒരു അഞ്ചെട്ട്‌ മിസ്ഡ്‌ കോൾ. നമ്പർ സേവ്‌ ചെയ്തിട്ടില്ലാഞ്ഞതിനാൽ ആളെ മനസിലായില്ല. വിളിച്ചപ്പോൾ പയ്യൻ. അവളുടെ മറുപടി വന്നു മേഡം. ഇറങ്ങി വരാമെന്ന് പറഞ്ഞു. മേഡമൊന്ന് സീനിയറിനോട്‌ അന്വേഷിക്കൂ എന്നവൻ. കൂട്ടത്തിൽ, കേരളത്തിൽ എത്തുന്നത്‌ വരെ പ്രൊട്ടക്ഷനും വേണമെന്ന്! ഓക്കെ പറഞ്ഞ്‌ ഞാനെന്റെ സീനിയറിനെ വിളിച്ചു. വക്കീലിനോട്‌ പറഞ്ഞപ്പോൾ ഫീ ഒരുലക്ഷം, പിന്നെ പ്രൊട്ടക്ഷന്‌ ആറാളുകൾ ചോദിക്കുന്ന റെയ്റ്റ്‌. മിനിമം ഒരാൾക്ക്‌ 50,000 രൂപ. അടിപൊളി!! നാലാളുകൾ പോരേ വക്കീലേ എന്നുള്ള എന്റെ ചോദ്യത്തിന്‌ പോരാ എന്ന് മറുപടി.
ഞാൻ സൂര്യയെ വിളിച്ചു. "ഡാ.. ഒരു കൊട്ടേഷൻ ഉണ്ട്‌. ഇതാണ്‌ കാര്യം, നിനക്ക്‌ ചെയ്യാനൊക്കുമോ?" എന്ന് ചോദിച്ചപ്പോൾ അവൻ ആ കേസ്‌ വിട്ടളയാൻ ഉപദേശിച്ചു. ചുമ്മാ ഗൗഡകളുടെ വെട്ട്‌ കൊണ്ട്‌ ചാവാൻ നിക്കണ്ട എന്നവൻ. ശരി എന്ന് പറഞ്ഞ്‌ ഫോൺ വെച്ചെങ്കിലും അതങ്ങനെ വിട്ട്‌ കളയാൻ മനസനുവദിച്ചില്ല. പണത്തിന്‌ അത്രയും അത്യാവശ്യമുണ്ടായിരുന്നു. സീനിയറിന്‌ കേസെത്തിച്ച്‌ കൊടുത്താൽ ഫീസിന്റെ ഒരു പങ്ക്‌ കിട്ടും. അതാണ്‌ ലക്ഷ്യം. എന്നാലോ ഈ പയ്യനെ കൊണ്ട്‌ അത്രയും തുക മുടക്കിക്കാനും മനസില്ല.
പ്രൊട്ടക്ഷനുള്ള ആളെ കുറഞ്ഞ തുകയ്ക്ക്‌ കിട്ടുമോ എന്നറിയാൻ നാട്ടിലുള്ള ഒരു ചങ്ങാതിയോട്‌ ചോദിച്ചു. "എന്തിനാ ചേച്ചീ പ്രൊട്ടക്ഷനാളെ തപ്പുന്നത്‌? മ്മക്ക്‌ ക്ഡാവിനെ തന്നെ അടിച്ചു മാറ്റി കൊടുക്കാലോ. ഒന്നര ലക്ഷം തന്നാൽ മതി. ചേച്ചി കട്ടയ്ക്ക്‌ കൂടെ നിന്നാൽ മതി" എന്നവൻ. എങ്കിൽ പിന്നെ അങ്ങനെയെങ്കിൽ അങ്ങനെ എന്ന് ഞാനും പറഞ്ഞു. പയ്യനോട്‌ കാര്യം പറഞ്ഞു. പെൺകുട്ടിയോട്‌ കാര്യം പറയാൻ പറഞ്ഞു. പ്ലാനും പറഞ്ഞു. എന്റെ ചങ്ങാതിയോട്‌ പറഞ്ഞ്‌ ഒന്നര ലക്ഷം എന്നത്‌ ഒന്നാക്കി. വീട്ടുകാർ മൊബൈലും എല്ലാം പിടിച്ച്‌ പറിച്ച്‌ ക്ഡാവിനെ റൂം ക്വാറന്റൈൻ ആക്കിയിരുന്നെങ്കിലും സ്മാർട്ട്‌ ടി.വി. എന്ന ഓപ്ഷനിലൂടെ മെയിലയച്ച്‌ അവർ ആശയവിനിമയം നടക്കുന്നുണ്ടായിരുന്നു!! അങ്ങനൊരു പരിപാടിയൊക്കെ ഉണ്ടെന്ന് ഞാനറിഞ്ഞത്‌ ഇവർ പറയുമ്പോഴാണ്‌! എന്താലേ? മൊബൈൽ പിടിച്ചുവെച്ച്‌ സ്വസ്ഥമായ കുടുംബക്കാർ അപ്പോ ആരായി?!
ക്ഡാവ്‌ സമ്മതിച്ച സ്ഥിതിയ്ക്ക്‌ എങ്ങനെ എപ്പോ എന്ന് എന്നൊക്കെയുള്ള പ്ലാനുകൾ കൊടുത്തു. ആദ്യം തന്നെ വീടിന്റെ ലൊക്കേഷൻ വാങ്ങി നാട്ടിലെ ചങ്ങാതി ഏൽപ്പിച്ച ഓട്ടോക്കാരൻ ചേട്ടന്‌ കൊടുത്തു. മൂപ്പര്‌ പോയി വീട്‌ സ്കെച്ച്‌ ചെയ്തു. 16-ആം തിയതി പ്ലാനുകളുടെ ആദ്യ പടിയായി അവളുടെ വീടിനു മുന്നിൽ കാത്തുകിടക്കുന്ന ഓട്ടോറിക്ഷയുടെ നമ്പർ കൊടുത്തു. അവൾക്ക്‌ ഇറങ്ങാനൊക്കുന്ന ദിവസം ബുധൻ അല്ലെങ്കിൽ വ്യാഴം രാവിലെ ആറ്‌ മുതൽ എട്ട്‌ വരെ.
(തുടരും)

2021 ജനുവരി 13, ബുധനാഴ്‌ച

ആദ്യമായി വന്ന ഹേബിയസ്‌ കോർപ്പസിന്റെ അവസ്ഥ - 2


അങ്ങനെയെങ്കിൽ കുട്ടിയെ കിട്ടാൻ കർണ്ണാടക ഹൈക്കോടതിയിൽ ഹേബിയസ്‌ ഫയൽ ചെയ്യണം. കുട്ടി കൂടെ വരും എന്ന് പറഞ്ഞാൽ കൂടെ കൊണ്ടുവരണം. അതാണ്‌ ആവശ്യം. സീനിയറിനോട്‌ കാര്യങ്ങൾ ചോദിച്ചിട്ട്‌ പറയാമെന്ന് പറഞ്ഞു. സീനിയറിനോട്‌ ചോദിച്ചപ്പോൾ ഫീസ്‌ ഒരു ലക്ഷം!! ഹേബിയസ്‌ ഫയൽ ചെയ്താൽ 15-20 ദിവസമെങ്കിലുമെടുക്കും ഇപ്പോഴത്തെ സാഹചര്യത്തിൽ ഫയൽ കോടതിയിൽ വിളിക്കാൻ. അതിനും മുൻപ്‌ പോലീസിൽ പരാതി കൊടുക്കണം പോലും! പൂർത്തിയായി. അതോടുകൂടി ആ ക്ഡാവിന്റെ കാര്യത്തിലൊരു തീരുമാനമാകും. ഇനിയിപ്പോ ഫയൽ വേഗം വിളിച്ചാൽ തന്നെ ക്ഡാവ്‌ ഇവന്റെ കൂടെ പോരുമെന്ന് വല്ല ഉറപ്പുമുണ്ടോ? അതുമില്ല.
പയ്യന്റെ ആവശ്യം കേട്ടതേ ഞാൻ പറഞ്ഞു "പൊന്നു ചങ്ങാതീ... ഒരുലക്ഷമൊക്കെ കൊടുത്ത്‌ കേസിന്‌ പോയാൽ ക്ഡാവ്‌ വരുമെന്ന് വല്ല ഉറപ്പുമുണ്ടോ? വന്നില്ലേൽ ടീം ഗൗഡകളാണ്‌. വെട്ടിത്തുണ്ടമാക്കും. നീ ആലോചിക്ക്‌. കടുക്കനിട്ടവൻ പോയാൽ കമ്മലിട്ടവൻ വരുമെന്നല്ലേ? ആ ഒരു ലക്ഷം കൊണ്ട്‌ എത്ര ബിരിയാണി കഴിക്കാം!!"
പയ്യൻ കൺഫ്യൂസ്ഡായി! ഞാനൊന്നുകൂടി ചോദിച്ച്‌ നോക്കിയിട്ട്‌ വരാം മാഡം എന്നും പറഞ്ഞ്‌ അവൻ പോയി. പിന്നെ കുറേ നാളേയ്ക്ക്‌ നിശ്ശബ്ദത. ഇടയ്ക്ക്‌ ഞാനൊന്ന് അങ്ങോട്ട്‌ വിളിച്ചു നോക്കി. നമുക്ക്‌ ക്ലയന്റാണല്ലോ. കൈവിട്ട്‌ പോയോ എന്നൊന്നറിയണമല്ലോ..! അന്നേരം ഇതുവരെ മറുപടി കിട്ടിയില്ല എന്നവൻ. ഒരു തേപ്പ്‌ മണക്കുന്നല്ലോാന്ന് ഞാൻ. സാരല്യ പോയാൽ പോകട്ടും. ആദ്യത്തെ ആകുമ്പോഴേ വിഷമമാകൂ, പിന്നെ പിന്നെ ശീലമാകും എന്ന് ഞാൻ ആശ്വസിപ്പിച്ച്‌ ഫോൺ വെച്ചു.
(തുടരും)

2021 ജനുവരി 12, ചൊവ്വാഴ്ച

ആദ്യമായി വന്ന ഹേബിയസ്‌ കോർപ്പസിന്റെ അവസ്ഥ!

 ആദ്യമായി വന്ന ഹേബിയസ്‌ കോർപ്പസിന്റെ അവസ്ഥ!

ഒരൂസം എന്റെ സുഹൃത്ത് രഞ്ജിത്‌ വക്കീലാണ് ‌ "അനൂ... കർണ്ണാടക ഹൈക്കോടതിയിൽ ഒരു ഹേബിയസ്‌ ഫയൽ ചെയ്യാനുണ്ട്‌ പറ്റുമോ?" എന്ന് ചോദിച്ചത്‌. "ചെയ്യാലോ.. പക്ഷേ നല്ല റേറ്റാകൂലോ വക്കീലേ" എന്ന് ഞാൻ മറുപടിയും പറഞ്ഞു. വക്കീൽ പയ്യന്‌ എന്റെ നമ്പർ കൊടുത്തു. പ്രേമക്കേസാണ്‌. പയ്യൻ ഒരു ഗൗഡ പെൺകുട്ടിയുമായി പ്രേമത്തിലാണ്‌. ഒളിച്ചോടാൻ പ്ലാനിട്ടപ്പോൾ അവൾക്ക്‌ അതുവരെ വളർത്തിയുണ്ടാക്കിയ രക്ഷിതാക്കളോട്‌ കാര്യം പറയണം. പെൺകുട്ടിയുടെ അമ്മ മരിക്കുകയും അച്ഛൻ വേറെ കല്യാണം കഴിക്കുകയും ചെയ്തതോടെ അവളെ വളർത്തി വലുതാക്കിയത്‌ അമ്മയുടെ ചേച്ചിയും ഭർത്താവുമാണ്‌. അതിന്റെയൊരു നന്ദി കാണിക്കണം എന്നവൾക്ക്‌ തോന്നി. ഇങ്ങനൊരു കാര്യം പറഞ്ഞതേ അവർ അവളെ പൂട്ടി. വീടിന്‌ പുറത്തേയ്ക്കുള്ള സ്വാതന്ത്ര്യം നിഷേധിച്ചു. പൂർണ്ണമായും വീട്ടുതടങ്കൽ. എന്നാലും മൊബൈൽ ഉണ്ടായിരുന്നു. അവനും അവളും ചേർന്ന് ചാടിപ്പോകാനുള്ള പ്ലാനിട്ടു. വാട്ട്സാപ്പിലിട്ട പ്ലാനെല്ലാം വായിച്ചത്‌ വീട്ടുകാർ. അതോടെ മൊബൈൽ ബന്ദവസ്സായി. അത്‌ സ്വിച്ച്‌ ഓഫ്‌ ചെയ്തു അച്ഛൻ എന്ന് അവൾ വിളിക്കുന്ന വല്യച്ഛൻ പൂട്ടിവെച്ചു. അവൾക്ക്‌ അവനുമായുള്ള എല്ലാ കണക്ഷൻ ഉപാധികളും വെട്ടി. അവൾ പൂർണ്ണമയും റൂം ക്വാറന്റൈൻ.
അവളുമായി യാതൊരു ആശയവിനിമയവുമില്ല. ആഗസ്റ്റ്‌ 15-ന്‌ അവളുടെ സ്വാതന്ത്ര്യം അവർ നിഷേധിച്ചതാണ്‌. അങ്ങനെയിരിക്കുമ്പോഴാണ്‌ അവന്‌ അവളുടെ മെയിൽ വരുന്നത്‌. "എന്നെ കൊണ്ടു പോണം... എങ്ങനെയായാലും ഞാൻ വരാം." പക്ഷേ എങ്ങനെ? അതായിരുന്നു അവന്റെ ഉള്ളിലെ ചോദ്യം.എങ്ങനെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാം എന്നതിന്റെ വിവിധമാർഗ്ഗങ്ങൾ അവൻ ഗൂഗിൾ ചെയ്തു. പ്ലാൻ ചെയ്തു. പക്ഷേ ഒന്നിനും കട്ടയ്ക്ക്‌ കൂടെ നിക്കാൻ ധൈര്യമുള്ള കൂട്ടുകാരില്ല.ഗൗഡ പെൺകുട്ടി എന്ന് കേട്ടതോടെ ചാടിപ്പുറപ്പെട്ടവരെല്ലാം നൈസായി സ്കൂട്ടായി. പോരാത്തതിന്‌ അവളുടെ അച്ഛൻ റിട്ടയേർഡ്‌ പോലീസും!
(തുടരും)

2021 ജനുവരി 8, വെള്ളിയാഴ്‌ച

“പരതലപ്രാന്തി”

 കഴിഞ്ഞ വർഷം ജനുവരി 7-നായിരുന്നു ഞാൻ അവളെ ആദ്യമായി കാണുന്നത്. അതിലും ഏതാനും മാസങ്ങൾ മുൻപേ ഞങ്ങൾ ഫോണിലൂടെയും എഫ് ബി കമന്റുകളിലൂടെയും സംവദിച്ചു. ആദ്യ ഫോൺ വിളി തന്നെ മണിക്കൂറുകളോളം നീണ്ടുപോയത് അറിഞ്ഞതേയില്ല. അപരിചിതത്വത്തിന്റെ ലാഞ്ഛന പോലും ഞങ്ങൾക്കിടയിൽ ഇല്ലായിരുന്നു. ഗൂഗിൽ പ്ലസ് കാലത്ത് ഒന്നോ രണ്ടോ വട്ടം അവളുടെ പേര്‌ ഒരു പൊതുസുഹൃത്തിൽ നിന്നും കേട്ടിട്ടുണ്ട് എന്നതല്ലാതെ അവളെ കുറിച്ച് എനിയ്ക്കൊന്നും അറിയില്ലായിരുന്നു. ഫെയ്സ്ബുക്ക് ചുപ്ല വന്നപ്പോഴാണ്‌ ഇങ്ങനെയൊരു കക്ഷിയെ ശ്രദ്ധിക്കുന്നത് പോലും. ശാരി ശാന്താനാഥൻ എന്നാണ്‌ പേര്‌. ഞാൻ സരി എന്ന് വായിച്ചുകൊണ്ടേയിരുന്നു. പ്രൊഫൈൽ ചെന്ന് നോക്കിയപ്പോൾ മഞ്ഞ് പെയ്യുന്ന നാടുകളിലൊക്കെ നിന്നുള്ള കുടുംബ ഫോട്ടോകൾ. ന്റെ പൊന്നോ... വല്യ മൊതലാ.. മൈന്റാക്കണ്ട എന്നോർത്ത് മിണ്ടാതെ പോന്നു. ഞാൻ ഒന്നോ രണ്ടോ വട്ടമേ ഈ പേര്‌ കേട്ടിട്ടുള്ളായിരുന്നു എങ്കിലും പൊതുസുഹൃത്തിൽ നിന്നും യഥേഷ്ടം അവൾ എന്റെ പേര്‌ കേട്ടിരുന്നു. നല്ലതും ഇച്ചിരെ ചീത്തതുമായി കേട്ടതിൽ ആ ചീത്തതിൽ മാത്രം മനസുടക്കിയ അവൾ നേരത്തേ കാലത്തേ “ഈ മൊതലിനെ വിട്ടുകളയാതെ കൂടെ കൂട്ടും” എന്ന് എന്നെ സ്കെച്ച് ചെയ്തിരുന്നു! അതൊക്കെ പിന്നീടവൾ പറഞ്ഞറിഞ്ഞത്.

എന്നിട്ടും അവൾ എന്നോട് മിണ്ടാൻ പിന്നെയും വർഷങ്ങളെടുത്തു! അവൾ മിണ്ടിയപ്പോഴേ പ്രൊഫൈൽ നോക്കിയ ഞാൻ എന്തുകൊണ്ടോ അവളുടടുത്ത് കൊത്തുകോഴിയെ പോലെ ചെറയാനാണ്‌ നിന്നത്. സ്കെച്ച് ഇട്ടാൽ പിന്നെ കൊണ്ടേ പോകൂ എന്ന് തീരുമാനിച്ചുറച്ച അവൾക്ക് എന്റെ ചെറയലൊക്കെ എന്ത്?! എന്റെ കണ്ടാൽ പ്രായം തോന്നാത്തതിനെ കുറിച്ച് നന്നായൊന്ന് പ്രശംസിച്ചു! എനിയ്ക്കതങ്ങ് ക്ഷ സുഖിച്ചു! ഞാൻ ഫ്ലാറ്റ്!! പിന്നെ കുഞ്ഞാടായി അവളോട് കമന്റിൽ മറുപടി പറഞ്ഞു. സ്കൂൾ കൂട്ടുകാരിയുടെ മകളുടെ ഐ.എ.എസ്.കോച്ചിംഗിനെ കുറിച്ച് ഒരു പോസ്റ്റിട്ടപ്പോഴാണ്‌ ഇവൾ വീണ്ടും സഹായഹസ്തവും കൊണ്ട് ഓടി വന്നത്. നമ്പർ തന്ന് വിളിക്കാൻ പറഞ്ഞു. ബാല്യകാലകൂട്ടുകാരിയുടെ മകൾക്ക് വേണ്ടിയായതിനാൽ വേഗം വിളിച്ചു. മണിക്കൂറുകൾ നിമിഷങ്ങളാകുക എന്നൊക്കെ പറഞ്ഞാൽ അതാണ്‌. ഫോൺ കട്ട് ചെയ്യുമ്പോൾ മൂന്ന് മണിക്കൂറിലധികമായി ഞങ്ങൾ സംസാരിച്ചുകൊണ്ടേയിരിക്കുകയായിരുന്നു എന്നൊരു തോന്നൽ പോലുമുണ്ടായില്ല! പിന്നെയും പറയാൻ എന്തൊക്കെയോ ബാക്കി! ദിനവും വിളിയും മണിക്കൂറുകൾ നിമിഷങ്ങളാകലും അനർഗളം നടന്നു കൊണ്ടേയിരുന്നു. ഒരു വിഷയത്തിൽ തുടങ്ങി ഉപവിഷയവും അതിന്റെ ഉപവിഷയവും പിന്നതിന്റെ ശാഖാവിഷയവും അങ്ങനെയങ്ങനെ പറയാൻ വന്നതെന്തെന്ന് മറന്ന് ഞങ്ങൾ നിത്യവും ഫോൺ വെച്ചു.
അങ്ങനെയിരിക്കെയാണ്‌ അവൾ നാട്ടിലേയ്ക്ക് വരുന്നെന്ന് പറഞ്ഞത്. വരുമ്പോൾ കാണാമെന്ന് ഞാനും. ജനുവരി എട്ടിനോ ഒമ്പതിനോ തിരികെ പോകുന്ന അവൾ അതിലും മുൻപേ എന്നെയും അമ്മയേയും കാണാൻ വരും കണ്ടിട്ടേ പോകൂ എന്ന് ഉറപ്പ് പറഞ്ഞു.
ഡൽഹിയിൽ നിന്ന് അവൾ നാട്ടിലെത്തിയപ്പോഴും ഞാൻ നാട്ടിലെത്തിയിട്ടുണ്ടായിരുന്നില്ല. ബാംഗ്ലൂരിൽ നിന്നും എന്റെ ടിക്കറ്റ് ജനുവരി ആറിനായിരുന്നു. ഏഴിന്‌ രാവിലെയേ ഞാനെത്തൂ എന്ന് പറഞ്ഞപ്പൊഴേ അവൾ പറഞ്ഞു “ഇത്തവണ കാണാൻ വരാനൊക്കില്ലഡീ.. മത്തായിയ്ക്ക് പെട്ടന്ന് തിരികെ പോകേണ്ടി വന്നു. ഞങ്ങൾ 5-ന്‌ തിരികെ പോകും. കാണലൊക്കെ ഇനി അടുത്ത തവണ വരുമ്പോഴാകാം” എന്ന്. അയ്യ്യോ.. കാണാനൊക്കില്ലല്ലോ ഇനി അടുത്ത വരവ് എന്നാണോ ഉണ്ടാകുക എന്നൊരു വിഷമം മനസിൽ വന്നു. എങ്കിലും മത്തായിയ്ക്ക് ജോലിസംബന്ധമായി തിരികെ പോകേണ്ടി വരുമ്പോൾ പിന്നെ അവൾക്കും കൂടെ പോകാതിരിക്കാനൊക്കില്ലല്ലോ..
പുട്ടിന്‌ പീര പോലെ അവളും ആമിയും എയർപോർട്ടിലിരിക്കുന്നതിന്റെയും കാറിലിരിക്കുന്നതിന്റെയുമൊക്കെ ഫോട്ടോകൾ ഇട്ടുകൊണ്ടേയിരുന്നു. ശാരി കാണാൻ വരും എന്നെ കണ്ടില്ലെങ്കിലും അമ്മയെയെങ്കിലും കണ്ടിട്ടേ അവൾ പോകൂ എന്ന് പറഞ്ഞിരുന്ന എന്നോട് അവൾ തിരികെ പോകുന്നതിന്റെ ഫോട്ടോ ഇട്ടെന്ന് പറഞ്ഞപ്പോൾ “അല്ലേലും നിന്റെ കൂട്ടുകാരുടെ വാക്കൊന്നും വിശ്വസിക്കാനൊക്കില്ല എന്ന് അമ്മ എന്നെ കളിയാക്കി.
ഏഴിന്‌ രാവിലെ യാത്രാക്ഷീണം ഉറങ്ങിത്തീർത്ത് കിടക്കയിൽ നിന്നും എണീക്കണോ വേണ്ടയോ എന്ന് മേല്ക്കൂരയും നോക്കി ചിന്തിച്ച് കിടക്കുമ്പോൾ മനസിൽ പെട്ടന്നൊരു ഉൾവിളി! ‘ചിലപ്പോൾ ശാരി എന്നെ പറ്റിക്കാൻ പറഞ്ഞതാണെങ്കിലോ അഞ്ചാം തിയതി പോയെന്ന്? അവൾ എനിയ്ക്കൊരു സർപ്രൈസ് വിസിറ്റ് തരാനാണെങ്കിലോ? ഹേയ്.. എന്നാലും അവൾക്ക് വന്നാൽ എന്നെ വിളിക്കാണ്ട് വീട്ടിലെത്താനൊക്കില്ല. അതുകൊണ്ട് അവളുടെ സർപ്രൈസ് പൊളിയും’ അങ്ങനെ മനസിലുറപ്പിച്ച് പിന്നെയും ഉറങ്ങണോ എഴുന്നേല്ക്കണോ എന്നുള്ള കൂലങ്കഷമായ ചിന്തയിലേയ്ക്ക് ഞാൻ തിരികെ പോകുമ്പോഴാണ്‌ “മോളേ...ഇതാ...” എന്ന് അമ്മയുടെ ഉറക്കെയുള്ള അപൂർണ്ണമായ വിളി കേട്ടത്. എന്താണാവോ.. എന്നും വെച്ച് എഴുന്നേല്ക്കണോന്ന് പിന്നെയും ആലോചിച്ച് ഇനിയും വിളിക്കുകയാണെങ്കിൽ എഴുന്നേല്ക്കാമെന്ന് ചിന്തിച്ച് അമ്മയുടെ അടുത്ത വിളിക്കായി കാതോർത്ത് കിടന്ന എന്നെ ഞെട്ടിച്ചു കൊണ്ട് “എണീക്കഡീ പോത്തേ” എന്നും പറഞ്ഞുള്ള ചിരിയും കർട്ടൻ മാറലുമാണുണ്ടായത്. എന്റെ കിടപ്പുമുറിയുടെ കർട്ടനിൽ നിറയെ ചിലങ്ക മണി കെട്ടി വെച്ചിരിക്കുന്നതിനാൽ അവളുടെ ചിരിയും ചിലങ്കമണികളുടെ കിലുക്കവും ഒരേ പോലെയിരുന്നു!
അപ്രതീക്ഷിതമായി, എന്റെ നിഗമനത്തെ തെറ്റിച്ചുകൊണ്ട് അവൾ നേരെ വീട്ടിലേയ്ക്ക് കയറി വന്നു! ഞങ്ങൾക്കിടയിൽ ഒരു പൊതുസുഹൃത്തുണ്ടെന്നും പലവട്ടം എന്റെ വീട്ടിൽ വന്നിട്ടുള്ള അവർ ഇവൾക്ക് വഴി പറഞ്ഞുകൊടുക്കുമെന്നും ചിന്തിക്കാൻ ഞാൻ മറന്ന് പോയിരുന്നു!
ആ സമാഗമത്തിന്‌ ഇപ്പോൾ ഇന്നലെ ഒരു വർഷം തികഞ്ഞു. ഇന്നും മുഖം നിറയെ ചിരിയുമായി ഓട്ടോറിക്ഷയിൽ നിന്നും ഇറങ്ങിയ ഒരു അമ്മയും കുഞ്ഞും എന്റെ അമ്മയുടെ മനസിൽ അതേ പോലെ നില്ക്കുന്നുണ്ട്. അമ്മയ്ക്ക് അവളെ കണ്ടപ്പോഴേ ആളാരെന്ന് മനസിലായി. അതിന്റെ ആഹ്ലാദം എന്നെ കൂവി വിളിച്ചറിയിക്കാൻ പോയപ്പോൾ മിണ്ടല്ലേ..ന്ന് അമ്മയും മകളും ആംഗ്യം കാട്ടി അമ്മയെ നിശ്ശബ്ദയാക്കിയതായിരുന്നു! യാതൊരു വിധ സ്നേഹപ്രകടനങ്ങളോ കെട്ടുകാഴ്ചകളോ ഇല്ലാതെ നിമിഷനേരം കൊണ്ട് തന്നെ അവൾ അമ്മയുടെ മനസിൽ കയറിക്കൂടി, ഒപ്പം ആമിക്കുട്ടിയും.
എന്നേക്കാൾ കൂടുതൽ അവൾ സംസാരിച്ചത് അമ്മയോടായിരുന്നു! അമ്മ അവളുടെ ചിരിയും സംസാരവും എല്ലാം യാതൊരു അപരിചിതത്വവുമില്ലാതെ കേട്ടിരുന്നു. അവൾക്ക് സ്നേഹത്തോടെ ഒരു വിളിപ്പേരും എന്നോട് പറഞ്ഞുതന്നു “പരതലപ്രാന്തി”
അതുവരെ ഫോണിലൂടെ “വല്യമ്മ എന്ന് വിളിക്കണം, മോൾടെ അമ്മയേക്കാൾ മൂത്തതാ” എന്നൊക്കെ പറഞ്ഞ് ബിൽഡപ്പ് ചെയ്ത് ആമിക്കുട്ടിയെക്കൊണ്ട് അങ്ങനെ തന്നെ വിളിപ്പിച്ചിരുന്ന എന്നെ അവൾ കണ്ടതേ വിളി മാറ്റി “അനുച്ചേച്ചി” എന്ന് ‘സ്ഥാന ഇറക്കം’ തന്നു!!
സത്യം പറഞ്ഞാൽ അവൾ വന്നപ്പോൾ ഞാനെണീറ്റ് പല്ലൊക്കെ തേച്ച് ഒരുമിച്ചിരുന്ന് ചായയൊക്കെ കുടിച്ചെങ്കിലും എനിയ്ക്കതാലോചിക്കുമ്പോൾ ഇപ്പോഴും ഒരു സ്വപ്നം പോലെയാണ്‌ തോന്നുന്നത്.
ഇന്നും എന്തൊക്കെയോ പറഞ്ഞ് തുടങ്ങി മറ്റെന്തിലൂടെയൊക്കെയോ ചുറ്റിക്കറങ്ങി പറഞ്ഞു തീരാത്ത വിഷയങ്ങളോടെ ഞങ്ങൾ ഫോൺ വെയ്ക്കുന്നു. ഞങ്ങൾക്കിടയിലുള്ള ബോണ്ട് ദിനം പ്രതി ശക്തിയാർജ്ജിച്ചുകൊണ്ടേയിരിക്കുന്നു. കഷ്ടതകൾ ഒരുപോലെ അനുഭവിച്ചിട്ടുള്ളതുകൊണ്ടായിരിക്കാം ഞങ്ങൾക്ക് പരസ്പരം വളരെ എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്നു. ജീവിതാവസാനം വരെ അത് നിലനില്ക്കണേ എന്ന് മാത്രം ആശിച്ചുകൊണ്ട് “ഡീ പരതലപ്രാന്തീ... മ്മക്കിനീം കാണണം ട്ടാ”
💞💞💞

2020 മാർച്ച് 31, ചൊവ്വാഴ്ച

ആശങ്ക



രാവിലെ പതിവുപോലെ ആറുമണിയ്ക്കുണർന്ന് അവൾ ടേപ്പ് റെക്കോർഡർ ഓൺ ചെയ്തു. അനുരാധാപൊതുവാളിന്റെ ഗായത്രീമന്ത്രജപം റെക്കോർഡറിലൂടെ ഒഴുകിയെത്തി.

വീണ്ടും തന്റെ ചുവന്ന ബ്ലാങ്കറ്റ് കൊണ്ട് മൂടിപ്പുതച്ച് സുഖകരമായ തണുപ്പിന്റെ ആലസ്യത്തിലേയ്ക്കൂളിയിട്ടുറങ്ങുവാൻ അവളുടെ മനസ്സ് വെമ്പിയെങ്കിലും ഇനിയും കിടന്നാൽ ഈ ദിവസത്തെ തന്റെ മൂഡ് മൊത്തം പോകുമെന്ന തിരിച്ചറിവിൽ അവൾ മനസില്ലാമനസ്സോടെ എഴുന്നേറ്റു.

പ്രാഥമികകൃത്യനിർവഹണത്തിനു ശേഷം തന്റെ സ്ഥിരം കട്ടൻ ചായയുമിട്ട് അന്നത്തെ മൊത്തം ദിവസത്തിനു വേണ്ട ഭക്ഷണത്തിനുള്ള അരിയും കുക്കറിലിട്ട് അവൾ തന്റെ വാടക വീടിന്റെ വരാന്തയിൽ വന്നിരുന്നു. താമസം ഒന്നാം നിലയിലായിരുന്നതിനാൽ ആ ഇരുപ്പ് അവൾക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. നാലും കൂടിയ ആ വഴിയിലൂടെ ആര്‌ വന്നാലും അവൾക്ക് കാണാമായിരുന്നു. തൊട്ടുമുന്നിലുള്ള വെള്ള പെയിന്റടിച്ച വലിയ കെട്ടിടവും അതിനു മുന്നിലെ റോഡിനപ്പുറത്തുള്ള ചെറിയ വീടും എല്ലാം എന്നും കൗതുകകരമായ നിമിഷങ്ങൾ നല്കിയിരുന്നു.

തണുപ്പ് രോമകൂപങ്ങളിലൂടെ അരിച്ചിറങ്ങുമ്പോഴും അവൾ ചിന്തിച്ചത് വെളുത്ത വീടിനു മുന്നിൽ എന്നും കാണാറുള്ള ആൾക്കൂട്ടത്തെ കുറിച്ചായിരുന്നു. എന്തുകൊണ്ടോ ആ നേരമായിട്ടും അവിടെ ആരുമെത്തിയിട്ടില്ലായിരുന്നു. സാധാരണ ദിവസങ്ങളിൽ അവിടെ അതിരാവിലെ മുതലേ പണിക്കാർ തലേദിവസത്തെ കൂലിയ്ക്കായി നിരന്ന് നില്ക്കാറുണ്ടായിരുന്നു. ആ വെളുത്ത വീടിന്റെ ഉടമസ്ഥർ കെട്ടിട കരാർ മുതലാളിയാണെന്ന് വാടകവീട്ടിലെ ആറുമാസത്തെ താമസക്കാലം കൊണ്ടുതന്നെ  മനസ്സിലാക്കിയിരുന്നു.

വിജനമായ വഴിത്താരകളിലേയ്ക്ക് വെറുതേ നോക്കിയിരുന്നുകൊണ്ട് അവൾ തന്റെ കയ്യിലിരുന്ന ചായ മെല്ലെ മൊത്തിക്കുടിയ്ക്കുവാൻ തുടങ്ങി.

അപ്പോൾ തെക്ക് ഭാഗത്ത് നിന്ന് ഒരു കൈവണ്ടിയിൽ ജമന്തിപ്പൂക്കളുമായി ഒരാൾ വന്നു. ഒരു വീടിന്റെ മുന്നിലെങ്കിലും ആളെ കണ്ടല്ലോ എന്ന ആശ്വാസത്തിൽ അയാൾ അവളെ നോക്കി.

“ജമന്തിപ്പൂവ് വേണോ?” അയാൾ പ്രത്യാശയോടെ അവളോടു ചോദിച്ചു. “വേണ്ട” എന്ന മറുപടി ലഭിച്ചപ്പോൾ അയാൾ വണ്ടി തള്ളിക്കൊണ്ട് മുന്നോട്ട് നടന്നു.

വീണ്ടും വിജനമായ വഴിയിലേയ്ക്ക് കണ്ണും നട്ട് അവളിരുന്നു. അരിച്ചിറങ്ങുന്ന തണുപ്പ് വിവേചിച്ചറിയാനാവാത്ത ഒരു അനുഭൂതി അവളിൽ ഉണ്ടാക്കി, അതേ ഇരിപ്പിൽ തന്നെ അവൾ എന്തോ ആലോചിച്ചു. ആ ആലോചനയ്ക്കിടയ്ക്ക് കിഴക്കുനിന്ന് വന്ന ആളെ അവൾ കണ്ടില്ലായിരുന്നു. പെട്ടന്നാണ്‌ അത് അവളുടെ ശ്രദ്ധയിൽ പെട്ടത്.

കിഴക്കുനിന്ന് വന്ന ആൾ വെളുത്ത വീടിന്റെ മുന്നിലുള്ള ചെറിയ വീടിന്റെ അരികിൽ വടക്കോട്ട് പോകുന്ന വഴിയുടെ ഭാഗത്തായി ഒളിച്ചുനിൽക്കുന്നു. അവിടെ മറഞ്ഞുനിന്നുകൊണ്ടുതന്നെ അയാൾ പതുക്കെ, ഒരു കള്ളനെ പോലെ താൻ വന്ന വഴിയിലേയ്ക്ക് ആകാംക്ഷയോടെ ഒളിഞ്ഞുനോക്കുന്നുണ്ടായിരുന്നു.

അയാളുടെ ചെയ്തികൾ അവൾ സാകൂതം വീക്ഷിച്ചു. എന്നാൽ അയാൾ അവളെ കാണുന്നില്ലായിരുന്നു. അനേകം ചിന്തകൾ അവളുടെ മനസ്സിലൂടെ കടന്നുവന്നു.

“എന്തിനാണയാൾ അവിടെ മറഞ്ഞു നിൽക്കുന്നത്?” അവൾ തന്നോടുതന്നെ ചോദിച്ചു. ആരെയോ കബളിപ്പിച്ച് വന്നിരിക്കുകയാണയാൾ. കബളിപ്പിക്കപ്പെട്ടയാൾ ഇയാളെ അന്വേഷിച്ചു വരുന്നുണ്ടായിരിക്കും. അതാണയാൾ ഇവിടെ ഒളിച്ചിരിക്കുന്നത്.

ചിന്ത ഇത്രത്തോളമായപ്പോഴേക്കും അവൾ കണ്ടു, അയാൾ ഒരു കുറുക്കന്റെ കൗശലത്തോടെ ചുറ്റും നോക്കുന്നു.

അപ്പോഴും ആ വഴിയിലൂടെ ആരും വരുന്നില്ലായിരുന്നു. അയാൾ ആരെയാണ്‌ ഇത്രമാത്രം ഒളിഞ്ഞുനിന്ന് വീക്ഷിക്കുന്നതെന്ന് എഴുന്നേറ്റ് ചെന്ന് നോക്കണമെന്ന് അവൾക്കുണ്ടായിരുന്നു. റോഡിലേയ്ക്ക് തള്ളിനിൽക്കുന്ന വരാന്തയുടെ മൂലയിൽ ചെന്ന് നോക്കുകയാണെങ്കിൽ അവൾക്ക് അയാൾ നോക്കുന്ന വഴിയുടെ അറ്റം വരെ കാണുവാൻ സാധിക്കുമായിരുന്നു. പക്ഷേ, താൻ ഇവിടെ നിന്ന് അനങ്ങിയാൽ ആ ചലനം കൊണ്ട് അയാൾ തന്നെ കാണുമെന്ന ഭയം അവളെ ആ പ്രവൃത്തിയിൽ നിന്നും പിന്തിരിപ്പിച്ചു.

“അയാൾ ആരെയെങ്കിലും പിടിച്ചുപറിക്കുവാനായിട്ടാണ്‌ ആ വിജനമായ വഴിയിൽ കാത്തുനിൽക്കുന്നതെങ്കിലോ?” എങ്കിൽ തനിക്കിതിൽ എന്ത് ചെയ്യാനാകും? വരുന്ന ആൾക്ക് അതേക്കുറിച്ച് മുന്നറിയിപ്പ് നൽകുവാനാകും. ഏതായാലും ഇയാൾ തന്നെ കണ്ടിട്ടില്ല. ഇവിടെ അനങ്ങാതിരുന്ന് അയാളുടെ ഇനിയുള്ള നീക്കം ശ്രദ്ധിക്കാം. എന്തെങ്കിലും അക്രമകരങ്ങളായ കാര്യങ്ങളാണെങ്കിൽ, ബഹളം കൂട്ടി തന്റെ അയൽപക്കക്കാരെ ഉണർത്താം.

അയാളതാ വീണ്ടും തക്കും പുക്കും നോക്കുന്നു. “ഈശ്വരാ... ഇയാളിതെന്തിനുള്ള പുറപ്പാടാണ്‌?!”

എപ്പോഴും ആൾസഞ്ചാരമുള്ള വഴിയിൽ ഇന്നാണെങ്കിൽ ഒരാളും വരുന്നില്ലല്ലോ.. ഇതെന്താ.. ഈശ്വരനും അയാൾ ചെയ്യാൻ പോകുന്ന അക്രമത്തിന്‌ കൂട്ടുനിൽക്കുകയാണോ...? അയാളുടെ അക്രമത്തിനിരയാകുന്ന നിർഭാഗ്യവാൻ ആരാണാവോ? അയാൾ എന്തെങ്കിലും ആയുധം ഒളിപ്പിച്ചുവെച്ചിട്ടുണ്ടോ? എങ്കിൽ ഈ തണുത്ത പ്രഭാതത്തിൽ അക്രമത്തിനു പുറമേ ചോരയും കാണേണ്ടി വരുമോ?“ അവൾ വേപഥു പൂണ്ടു.

ഭാഗ്യം.. അയാൾ നിരായുധനാണ്‌. പിടിച്ചുപറിക്കൽ മാത്രമേ അയാൾക്ക് ലക്ഷ്യമുണ്ടായിരിക്കുകയുള്ളൂ. എങ്കിലും, വരുന്ന ആൾക്ക് ഒരു മുന്നറിയിപ്പ് നൽകുവാൻ തനിയ്ക്കാവും. ബഹളം വയ്ക്കണോ അതോ ഒന്നുമറിയാത്ത ഭാവത്തിൽ, ഒന്നും കാണാത്ത മട്ടിൽ ഇരുന്നാൽ മതിയോ?

അവളുടെ ചിന്തകൾ കാടുകയറിക്കൊണ്ടിരിക്കേ, ഒരു ബാലൻ വരുന്നതവൾ കണ്ടു. അവന്‌ ആറോ ഏഴോ വയസ്സേ കാണുമായിരുന്നുള്ളു.

‘ഈ കുഞ്ഞിനെ അയാൾ ഒന്നും ചെയ്യുകയില്ലായിരിക്കും’ അവൾ ആകാംക്ഷയോടെ ആ ബാലനെ വീക്ഷിച്ചു കൊണ്ടിരുന്നു.

അവന്റെ കൊച്ചുമുഖത്ത് സംഭ്രമമോ ഭയമോ എല്ലാം കലർന്ന ഒരു ഭാവമുണ്ടായിരുന്നു. ആ കണ്ണുകളിൽ നിന്നും, അവൻ ആരെയോ തിരയുകയാണെന്ന് അവൾ മനസ്സിലാക്കി.

പതുങ്ങി നിൽക്കുന്ന മനുഷ്യനേയും അയാളുടെ ഉദ്ദേശ്യത്തേയും കുറിച്ചുള്ള ആശങ്കകൾ പാടെ മറന്ന അവൾ ആ കുഞ്ഞിനെ തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.

പെട്ടന്ന്, ആ കുഞ്ഞിക്കണ്ണുകളിൽ സന്തോഷത്തിന്റെ തിരയിളക്കം! എന്താണവനെ സന്തോഷിപ്പിച്ചത് എന്ന ചിന്തയിലവൾ അവൻ നോക്കിയ ദിശയിലേയ്ക്ക് നോട്ടമയച്ചു.

അവിടെ, അയാളായിരുന്നു! അയാളുടെ മുഖത്തും ഒരു കള്ളച്ചിരി ഒളിച്ചിരുന്നിരുന്നു!

താൻ തിരയുന്നത് കണ്ടെത്തിയ സന്തോഷത്തിൽ അവൻ അയാളുടെ അടുത്തേയ്ക്ക് ഓടിച്ചെന്നു.

അത് കണ്ടുകൊണ്ടിരിക്കെ, അയാൾ പറയുന്നത് കേട്ടു.

“മോൻ പേടിച്ചോ? അച്ഛൻ വെറുതെ കളിപ്പിച്ചതല്ലേ?”
അതും പറഞ്ഞ് അവർ ഒരുമിച്ച് നടന്നകന്നു.

ഇത്രയും നേരം കൊണ്ട് താൻ ചിന്തിച്ചുകൂട്ടിയ മണ്ടത്തരങ്ങളോർത്ത് അവൾ തനിയെ ചിരിച്ചു!

അപ്പോഴും ആ വഴികൾ വിജനമായിരുന്നു...