പേജുകള്‍‌

2014 മേയ് 19, തിങ്കളാഴ്‌ച

മെയ് 5



ഒരു സുഹൃത്തുണ്ടായിരുന്നു. ആത്മാർത്ഥസുഹൃത്ത് എന്ന് നടിച്ചിരുന്ന ഒരു സുഹൃത്ത്. അയാൾക്കൊരു ഘട്ടത്തിൽ അത്യാവശ്യം എന്ന് കണ്ടറിഞ്ഞപ്പോൾ നിർബന്ധിച്ച് കുറേ പണം കൊടുത്തു. വാങ്ങുവാൻ അയാൾക്ക് വലിയ മടിയായിരുന്നു. "ഒരു നല്ല കാര്യത്തിനല്ലേ വാങ്ങൂ. വെറുതെ വേണ്ട ഒരു വർഷം കഴിയുമ്പോൾ ഇരട്ടിയായി തിരിച്ചു തന്നാൽ മതി" എന്ന് പറഞ്ഞു നിർബന്ധിച്ച് ഏൽപ്പിച്ചു. അത് കഴിഞ്ഞ കൊല്ലം മെയ് 5 -നായിരുന്നു.

പിന്നീട് ചിലകാരണങ്ങളാൽ ഞങ്ങൾക്കിടയിൽ അകലം വന്നു. എങ്കിലും കടം കൊടുത്ത പണം തിരിച്ചു ചോദിച്ചതേയില്ല. അപ്രതീക്ഷിതമായി എന്റെ അമ്മയ്ക്ക് അസുഖം വന്നു. അതയാൾ സന്ദർഭവശാൽ അറിഞ്ഞിരുന്നു. അമ്മയ്ക്ക് വളരെ ചിലവേറിയ സർജറിയും ചികിൽസയും ആവശ്യമായി വന്നു. കിട്ടാവുന്നിടത്തുനിന്നെല്ലാം കടം വാങ്ങി. പണമുണ്ടാക്കുന്നതിന്റെ ടെൻഷനുകൾക്കിടയിൽ അമ്മയുടെ ജീവൻ തിരിച്ചുകിട്ടുമോ എന്ന ആശങ്കയും തീച്ചൂളയിലെന്ന പോലെ എന്നെ നീറ്റി. എങ്കിലും മനോധൈര്യം കൈവിടാതെ ഞാൻ എല്ലാറ്റിനും ഓടി നടന്നു. അതിനിടയിൽ ഈ ആത്മാർത്ഥ സുഹൃത്ത് കാര്യങ്ങൾ അന്വേഷിച്ചിരുന്നു. 

പണത്തിന് ആവശ്യം കൂടുകയും സാമ്പത്തികഞ്ഞെരുക്കം ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന ആ അവസരത്തിൽ ഒരുവർഷം കഴിഞ്ഞ് ഇരട്ടി എന്നും അത് നവംബർ മാസമാണെന്നുമുള്ള വസ്തുതകൾ മനസിലുണ്ടായിരുന്നെങ്കിലും ആവശ്യം അത്യാവശ്യം ആയതിനാൽ ഞാൻ നൽകിയ പണം തിരിച്ചു തരാമോ എന്ന് ചോദിച്ചു. എന്റെ നിവൃത്തികേടായിരുന്നു എന്നെക്കൊണ്ട് അത് ചെയ്യിച്ചത്. അയാളുടെ മുഖം ജീവിതത്തിൽ ഇനിയൊരിക്കൽകൂടി കാണരുത് എന്ന ആഗ്രഹമുണ്ടായിരുന്നതിനാൽ പണം എന്നിലേയ്ക്കെത്തിയ്ക്കുവാനുള്ള മാർഗ്ഗവും ഞാൻ അയാൾക്ക് പറഞ്ഞുകൊടുത്തു. പക്ഷേ അയാൾ മുട്ടുന്യായങ്ങൾ നിരത്തിക്കൊണ്ടേയിരുന്നു. അയാളുടെ കയ്യിൽ പണമില്ല എന്നതായിരുന്നു ആദ്യത്തെ വാദം. പിന്നെ ഒന്നിനുപിറകെ മറ്റൊന്നായി മുട്ടാപ്പോക്കുകൾ വന്നുകൊണ്ടേയിരുന്നു. പക്ഷേ ഞാൻ അറിയുന്നുണ്ടായിരുന്നു അയാൾ അയാളുടെ ആവശ്യങ്ങൾക്കായി കയ്യയച്ച് പണം ചിലവഴിയ്ക്കുന്ന വിവരം. 


പണം വീണ്ടും ആവശ്യപ്പെട്ടപ്പോൾ അയാൾ ശപിക്കുന്നതുപോലെ പറഞ്ഞു: "നിന്റെ ചീത്തമനസുകൊണ്ടാണ് നിന്റെ അമ്മയ്ക്ക് ഇങ്ങിനെ അസുഖമായത്' എന്ന്!!! അമ്മയുടെ ജീവൻ അങ്ങോട്ടോ ഇങ്ങോട്ടോ എന്നുറപ്പില്ലാതെ.., ചികിൽസിക്കുവാനുള്ള പണം കണ്ടെത്തുവാൻ നെട്ടോട്ടമോടുമ്പോൾ ഒരിക്കൽ ആത്മാർത്ഥ സുഹൃത്ത് എന്ന് നടിച്ചിരുന്ന, ആത്മാർത്ഥ സുഹൃത്ത് എന്ന് ഞാൻ വിശ്വസിച്ചിരുന്ന ആൾ അത്തരം സന്ദർഭത്തിൽ സഹായിക്കേണ്ടതിനു പകരം പറഞ്ഞ ആ വാക്കുകൾ മനസിൽ ആഴത്തിൽ പതിച്ചു. ഞാൻ അയാളോട് സൗജന്യമല്ലായിരുന്നു ചോദിച്ചത്!! എന്നിട്ടും... പണം തിരിച്ചു തരുവാനുള്ള വൈമനസ്യത്തിൽ അയാൾ ഉതിർത്ത വാക്കുകൾ... ഒരു നിമിഷം ഞാൻ സ്തബ്ധയായി. 

ചിന്താശേഷി തിരിച്ചു കിട്ടിയപ്പോൾ അറിയാതെ ദൈവത്തോട് പ്രാർത്ഥിച്ചു പോയി; "ദൈവമേ... ഈ വാക്കുകൾ നീ കേൾക്കാതെ പോകട്ടെ" കാരണം അച്ഛനമ്മമാർ അയാൾക്കുമുണ്ട്. അയാൾക്ക് തന്നോടുതന്നെയല്ലാതെ മറ്റൊരാളോടും ആത്മാർത്ഥതയോ സ്നേഹമോ ഇല്ല എങ്കിലും അയാളുടെ രണ്ടനുജന്മാർക്ക് വേണ്ടി ആ അച്ഛനമ്മമാർക്ക് ഒന്നും സംഭവിയ്ക്കാതിരിക്കട്ടെ... ഞാൻ അനുഭവിക്കുന്ന സങ്കടങ്ങളും ആശങ്കകളും മറ്റുള്ളവരും അനുഭവിക്കാതിരിക്കട്ടെ...

പിന്നെ അയാളോട് പണം ചോദിയ്ക്കാൻ ഞാൻ മുതിർന്നില്ല. അതുതന്നെയായിരിക്കണം അയാളുടെ ഉദ്ദേശ്യവും. അയാളുടെ കാലുപിടിച്ച് കെഞ്ചിയാൽ തരാം എന്ന രീതിയിൽ ഒരു സംസാരവും അയാളിൽ നിന്നും ഉണ്ടായിരുന്നു. പക്ഷേ അയാൾ വാശിക്കാരനാണെങ്കിൽ വാശിയിൽ അയാളുടെ അച്ഛന്റെ അച്ഛനാണ്‌ ഞാൻ എന്നത് അയാൾ അറിയാതെ പോയി. അനാവശ്യമായി വാശി കാണിയ്ക്കാറില്ലെന്നുമാത്രം. മറ്റുള്ളവർ എനിയ്ക്കുണ്ടെന്ന് ചാർത്തിത്തന്ന എന്റെ അഹങ്കാരമാണ് എന്റെ അലങ്കാരം.  

എല്ലാ വൈതരണികളും കടന്ന് ഞാൻ എന്റെ അമ്മയെ തിരിച്ചു പിടിച്ചു എന്ന് തന്നെ പറയാം...

കഥയുടെ ബാക്കി: പറഞ്ഞ മെയ് 5 എന്ന ഒരു വർഷം ഇതാ കടന്നു പോയി. അയാൾ പറഞ്ഞ വാക്ക് പാലിച്ചില്ല എന്നത് പോയിട്ട് അത് ഓർത്തതുപോലുമില്ല. കാരണം തിരിച്ച് നൽകുവാൻ ഉദ്ദേശിയ്ക്കുന്ന പണത്തെ കുറിച്ചല്ലേ ചിന്തിക്കേണ്ടതുള്ളൂ...!! അങ്ങിനെ തിരിച്ചു തരാനായിരുന്നെങ്കിൽ അയാൾ എനിയ്ക്ക് നേരിട്ട ആ അത്യാവശ്യ സന്ദർഭത്തിൽ അത് നൽകുമായിരുന്നു!!!

പക്ഷേ ഇനി എനിയ്ക്കാ പണം വേണ്ട. എന്റെ മറ്റൊരു വാശിയാണത്. ഒരുപാടുകാലം അയാൾ എനിയ്ക്ക് ചെയ്ത് തന്ന സേവനങ്ങൾക്കുള്ള 'ടിപ്' പോലുമല്ല വെറും "കൂലി"  ആയി അതയാൾക്ക് നൽകി എന്ന് ഞാൻ ആ പണത്തെ കണക്കാക്കുന്നു. അയാളുടെ സേവനങ്ങൾ പറയത്തക്ക "മൂല്യമുള്ളതും മികവുറ്റതും തൃപ്തികരവും" അല്ലായിരുന്നു എങ്കിലും...

2014 ഏപ്രിൽ 9, ബുധനാഴ്‌ച

എനിയ്ക്ക് ലഭിച്ചിരുന്ന വിഷുക്കൈനീട്ടം




ഫോട്ടോ കടപ്പാട് : mazhavils.com



വിഷുക്കൈനീട്ടം എന്നത് ഒരു ഐശ്വര്യമാണ്. ഒരുവർഷത്തേയ്ക്കുള്ള ഐശ്വര്യം കൈനീട്ടം തരുന്ന ആളുടെ മനസിന്റെ നന്മയെ ആശ്രയിച്ചിരിക്കുമത്രേ... വിശ്വാസം അന്ധമാണോ അല്ലയോ എന്നൊന്നും അറിയില്ല. പക്ഷെ അതിൽ അർത്ഥമുണ്ട് എന്ന് കഴിഞ്ഞ വർഷങ്ങളിലെ അനുഭവങ്ങൾ തെളിയിച്ചു. 

വർഷങ്ങൾക്ക് മുൻപ് ഒരു വ്യക്തിയുടെ കയ്യിൽ നിന്നും ഞാൻ കൈനീട്ടം വാങ്ങുമായിരുന്നു. വിഷു, ഓണം തുടങ്ങിയ ആഘോഷങ്ങൾക്ക് നാട്ടിൽ പോകുക പതിവില്ലാത്തതിനാൽ അയാളിൽ നിന്നേ എനിയ്ക്ക് കൈനീട്ടം കിട്ടാറുണ്ടായിരുന്നുള്ളൂ എന്നതായിരുന്നു സത്യം.  ഓരോ കൈനീട്ടങ്ങൾക്ക് ശേഷവും മനസിലെ പോസിറ്റീവ് ഊർജ്ജങ്ങളെല്ലാം ഊർന്നൂർന്ന് വിപരീതചിന്തകൾ മാത്രം മനസിൽ നിറഞ്ഞുകൊണ്ടേയിരുന്നു. ഓരോ വർഷങ്ങളിലും... ഒടുവിൽ ആത്മഹത്യാശ്രമങ്ങളിലേയ്ക്ക് വരെ നീണ്ട വിപരീത ഊർജ്ജപ്രഭാവം...!!! പിന്നെ കുറേ വർഷങ്ങൾ ആ വ്യക്തിയുമായി യാതൊരു ബന്ധങ്ങളും ഉണ്ടായില്ല. വല്ലപ്പോഴുമുള്ള ഇ-മെയിൽ സന്ദേശങ്ങളല്ലാതെ. 

പിന്നീടുള്ള വർഷങ്ങളിലെല്ലാം വിഷുക്കൈനീട്ടം എവിടെ നിന്നും ലഭ്യമായിരുന്നില്ല എങ്കിലും ജീവിതത്തിൽ നിന്നും മനസിൽ നിന്നും നഷ്ടപ്പെട്ടുപോയിരുന്ന ശുഭചിന്തകളും ഐശ്വര്യങ്ങളും പതുക്കെ പതുക്കെ തിരികെ വന്നു തുടങ്ങിയിരുന്നു. എല്ലാ വർഷാവസാനങ്ങളും എവിടെ നിന്നും ശുഭലാഭങ്ങൾ  മാത്രം. ചിന്തകളിലും ജീവിതത്തിലും..

എന്നാൽ, കഴിഞ്ഞതിനുമുൻപത്തെ വിഷുനാൾ കൈനീട്ടം പോലെ എന്നെ ഒരു സന്ദേശം തേടിയെത്തി. വിഷു ആശംസയുടെ രൂപത്തിൽ.  അപ്പോൾ തോന്നിയ സന്തോഷം വർഷാവസാനത്തോടെ മാറിക്കിട്ടി. കഷ്ടപ്പെട്ടുണ്ടാക്കിയ ആഭരണങ്ങളൊക്കെ വിറ്റൊഴിയേണ്ടി വന്നു ഒരാവശ്യത്തിനായി.

ഒരു വർഷം തികഞ്ഞ അടുത്ത വിഷുനാളിൽ (അതായത് കഴിഞ്ഞ വിഷുനാളിൽ) വലിയ കോലാഹലങ്ങളൊക്കെ ഉണ്ടാക്കി അതേ ആൾ എനിയ്ക്ക് നേരിട്ട് വന്ന് കൈനീട്ടം തന്നു. ഒരൊന്നൊന്നര വിഷുക്കൈനീട്ടം!! മാസങ്ങൾ അധികം കഴിയുന്നതിനു മുൻപേ കഷ്ടപ്പെട്ടുണ്ടാക്കിയ അടുത്ത സമ്പാദ്യവും ചിലവഴിച്ചു അമ്മയുടെ ആശുപത്രിച്ചിലവിലേയ്ക്കായി. മാത്രമല്ല നല്ലൊരു തുക കടവും വാങ്ങി!! കൂട്ടത്തിൽ ജീവിതത്തിലിന്നുവരെ അനുഭവിച്ചിട്ടില്ലാത്തത്ര ടെൻഷനും. 

ഹെന്റെ ദൈവമേ.... ഇത്തരം വിഷുക്കൈനീട്ടം ഇനിയും കിട്ടരുതേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിയ്ക്കുന്നു. എന്തായാലും ആ വ്യക്തിയിൽ നിന്നും ഇനി കൈനീട്ടം കിട്ടുകയില്ല. ആ ബാധ എന്നേയ്ക്കുമായി ഒഴിഞ്ഞുപോയി. സമാധാനം. ഈശ്വരാാാാ... ഇത്തരം ബാധകൾ ഇനി ജീവിതത്തിൽ ഉണ്ടാകരുതേ.... ഇത്തരം കൈനീട്ടങ്ങളും...

2013 ഡിസംബർ 26, വ്യാഴാഴ്‌ച

"അയാൾ എന്ന കള്ളനാണയം"

അയാളുടെ  കൂട്ടുകാരായ മുഹമ്മദും കുര്യാക്കോസും അവളോട് പറഞ്ഞു 'അവനെ സൂക്ഷിയ്ക്കണം' എന്ന്. അവൾ കേട്ടില്ല. ജോസുകുട്ടി പറഞ്ഞു 'ഞങ്ങളുടെ കുടുംബത്തിലെ പുരുഷന്മാർ കാളകളിച്ചുനടന്ന് ഒടുവിൽ വീട്ടുകാരുടെ കുഞ്ഞാടായി മാറുകയാണ് പതിവ്' അവൾ അതും കേട്ടില്ല. അന്നേരമൊക്കെ അവൾ മനസിൽ പറഞ്ഞു 'അവനെ കുറിച്ച് ഇവർക്കൊന്നും ഒന്നും അറിയില്ല. മറ്റുള്ളവരാൽ തെറ്റിദ്ധരിയ്ക്കുവാൻ വിധിയ്ക്കപ്പെട്ട ഒരുവനാണവൻ' എന്ന്... പക്ഷേ തെറ്റിദ്ധരിച്ചത് താനായിരുന്നു എന്ന് അവൾക്ക് കാലം തെളിയിച്ചുകൊടുത്തു.

ഒരിയ്ക്കൽ അയാൾ അവളോട് പറഞ്ഞു, "വിവാഹം ഏതാണ്ട് ആയി. വീട്ടുകാർ കണ്ടെത്തിയതാണ്. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി സമ്മതിച്ചതാണ്. കെട്ടുന്നേയില്ല എന്ന് കരുതി ജീവിച്ചതാ. അവൾക്ക് വെടിവെപ്പാണ് പണി. ഞാനവളുടെ ജീവിതത്തിലെ പതിമൂന്നാമനാണത്രെ!!" "അത് നീയെങ്ങിനെ അറിഞ്ഞു?" ചോദിച്ചു.
"ഞാൻ അവളുടെ മൊബൈലിൽ വിളിച്ചിരുന്നു; പാർട്ടിയായിട്ട്. ഒരുമണിക്കൂർ എന്റെ കൂടെ വരാമെന്ന് പറഞ്ഞു. ഒപ്പം അവളുടെ റെയ്റ്റും!! അന്നേരം അവൾ പറഞ്ഞതാണ് ഞാൻ പതിമൂന്നാമനാണെന്ന്. കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് ഞാനിപ്പോൾ മനസിലാക്കുന്നു. എന്റെ കണ്മുന്നിലൂടെ അവൾ മറ്റൊരാളെ തേടി പോകുന്നത് കാണേണ്ടിവരുമായിരിക്കാം എനിയ്ക്കൊരിയ്ക്കൽ..." അയാൾ പറഞ്ഞു.

"നീയെന്തിന് അവളുടെ ചരിത്രം അന്വേഷിച്ചു പോയി? നിന്റെ ജീവിതത്തിലെ എത്രാമത്തെ പെണ്ണാണ് അവൾ എന്ന് നിനക്ക് പറയുവാനൊക്കുമോ? പിന്നെ നീയെന്തിന് നിനക്കാ ഔചിത്യം പ്രതീക്ഷിയ്ക്കുന്നത്?" അവൾ പറഞ്ഞു നിർത്തിയെങ്കിലും എന്തുകൊണ്ടോ അവളുടെ മനസിൽ എവിടെയോ സഹതാപത്തിൽ കലർന്ന ഒരു നീറ്റൽ അയാളെക്കുറിച്ചോർത്തപ്പോൾ പൊട്ടിമുളച്ചു. 

പക്ഷേ...

സ്വയം കണ്ടെത്തി പ്രണയിച്ച് വീട്ടുകാരോട് കല്യാണമാലോചിയ്ക്കുവാൻ മുൻകൈയെടുത്ത്കല്യാണമുറപ്പിയ്ക്കുവാൻ പോകുന്ന സ്വന്തം പ്രണയിനിയെ കുറിച്ചാണ് അയാൾ യാതൊരു ആത്മാർത്ഥതയോ ഉളുപ്പോ മനഃസാക്ഷിക്കുത്തോ ജളുത്വമോ ഇല്ലാതെ എന്തിനുവേണ്ടിയായിരുന്നായാലും അങ്ങിനെയൊരു ആരോപണമുന്നയിച്ചത് എന്ന് അവൾക്ക് പിന്നീടുണ്ടായ തിരിച്ചറിവ്  അയാളെ അന്നുവരെ അഗാധമായി സ്നേഹിച്ചിരുന്ന അവളിൽ ആ സ്നേഹത്തിന്റെ ലക്ഷം മടങ്ങ് വെറുപ്പ് സൃഷ്ടിച്ചു. അന്ന് മുതൽ അവൾ ഓടിയകന്നു; അയാളുടെ സൗഹൃദത്തിൽ നിന്നും...

സ്വന്തം പ്രണയിനിയോട് തരിമ്പും ആത്മാർത്ഥതയില്ലാതെ അയാൾക്കെങ്ങിനെ അങ്ങിനെയൊക്കെ പറയുവാൻ സാധിച്ചു എന്ന് അവൾ അത്ഭുതപ്പെട്ടു. അല്ലെങ്കിലും അയാൾക്ക് ആരോടാണ് ആത്മാർത്ഥതയുണ്ടായിട്ടുള്ളത്; തന്നോടു തന്നെയല്ലാതെ!! ജന്മം നൽകിയ അമ്മയോട് പോലും അയാൾക്ക് ആത്മാർത്ഥതയില്ലായിരുന്നല്ലോ എന്നും, മറ്റുള്ളവരോട് അയാൾക്കുള്ള ആത്മാർത്ഥത വാക്കുകളിൽ അല്ലാതെ പ്രവൃത്തികളിൽ ഉണ്ടായിരുന്നില്ലല്ലോ എന്നുമുള്ള ഓർമ്മ അവളിലുളവായ അത്ഭുതത്തെ തിരുത്തി.  

കൂട്ടുകാർ വിശേഷിപ്പിച്ച പേരല്ല അതിനേക്കാൾ  നികൃഷ്ടമായ നാമമുണ്ടെങ്കിൽ അതാണയാൾക്ക് ചേരുക എന്നവൾ തിരിച്ചറിഞ്ഞു. താൻ പ്രണയിച്ച പെണ്ണിനെയാണ് വിവാഹം ചെയ്യുവാൻ പോകുന്നത് എന്ന് കരുത്തനായ ഒരു പുരുഷനെ പോലെ  തന്റേടത്തോടെ  പറയുവാൻ പോലുമുള്ള നട്ടെല്ലില്ലാതെ, താൻ കെട്ടുവാൻ പോകുന്ന അവളെ കുറിച്ച് അങ്ങേയറ്റത്തെ അപവാദം പറഞ്ഞ അയാളെ എന്ത് വിശേഷിപ്പിക്കുവാൻ??!!

പൊൻനാണയമെന്ന് കരുതി താൻ പെറുക്കിയെടുത്തത് യാതൊരു വിലമതിയ്ക്കാത്ത ഒരു കള്ളനാണയം മാത്രമായിരുന്നല്ലോ എന്ന ഖേദം അവളിൽ ബാക്കിയായി...

2013 ഡിസംബർ 25, ബുധനാഴ്‌ച

നഷ്ടം!!!


അവനെ പുറകിലിരുത്തി വണ്ടിയോടിച്ച ദൂരവും അവന് വേണ്ടി വച്ചുണ്ടാക്കിയ ഭക്ഷണവും അവനുവേണ്ടി കാത്തിരുന്ന സമയവും നഷ്ടം!!! ആത്മാർത്തതയില്ലായ്മയുടെ മനുഷ്യരൂപം മാത്രമാണ് അവ എന്ന് മനസിലാക്കുവാ കാലത്തിന്റെ ഇടപെട വേണ്ടി വന്നു!!!

വാശി

അതൊരു വാശിയായിരുന്നു. 'എന്റെ പെണ്ണ്' എന്നും 'നിന്റെ സ്ഥാനത്താണ് അവൾ' എന്നും കേട്ടപ്പോഴുള്ള വാശി. നിന്റെ സ്ഥാനത്ത് എന്ന് പറഞ്ഞ് കൊണ്ടു നടക്കുന്നവളുടെ സ്ഥാനത്ത് മറ്റൊരുവൾ.

എന്തിനു വേണ്ടിയായിരുന്നാലും ആർക്ക് വേണ്ടിയായിരുന്നാലും നുണയാൽ(?)സൃഷ്ടിച്ച ഒരു പണിയ്ക്ക് സത്യത്തിൽ തീർത്ത ഒരു മറുപണി. അതില്ലെങ്കിലും സംഭവിയ്ക്കുന്നതെല്ലാം ഇങ്ങിനെയായിരിക്കും എന്നറിയാമെങ്കിലും അതിനു നിമിത്തമായിരിക്കണം  എന്ന തീരുമാനം. ദൈവവും അതിനു കൂട്ടു നിന്നു. കാരണം, സത്യത്തിന് നുണയേക്കാൾ അചിന്തനീയമായ ശക്തിയുണ്ടെന്നതുതന്നെ....  

2013 ഡിസംബർ 2, തിങ്കളാഴ്‌ച

നിറമുള്ള കുപ്പിവളകൾ...


അവളുടെ കുപ്പിവളകളെല്ലാം അവ തല്ലിത്തകർത്തു.. ശേഷം അവ മറ്റൊരുവളെ കുപ്പിവളകളണിയിച്ചു. ചതിയുടെയും വഞ്ചനയുടെയും ആത്മാത്ഥതയില്ലായ്മയുടെയും നിറമുള്ള കുപ്പിവളക...

2013 നവംബർ 16, ശനിയാഴ്‌ച

രക്ഷപ്പെടൽ...

തന്നെമാത്രം സ്നേഹിയ്ക്കുന്ന, തന്നെ വിശ്വസിച്ചവരെയെല്ലാം വഞ്ചിയ്ക്കുന്ന, ആത്മാർത്ഥത പ്രവൃത്തിയിൽ തൊട്ടുതീണ്ടാതെ വാക്കുകളിൽ മാത്രം കൊണ്ടുനടക്കുന്ന ഒരു സ്നേഹം...

അത് എന്ത് കാരണത്താലായാലും സ്വയമേവ നഷ്ടപ്പെടുകയോ നഷ്ടപ്പെടുത്തുകയോ ചെയ്തപ്പോൾ ഉരുത്തിരിഞ്ഞ വികാരം എന്നത് ആഴമളക്കുവാൻ കഴിയാത്ത ഒരു അഗാധഗർത്തത്തിന്റെ വക്കിൽ നിന്നും മുടിനാരിഴയുടെ ഭാഗ്യത്തിന് വീഴാതെ രക്ഷപ്പെടുമ്പോഴുണ്ടാകുന്ന ആശ്വാസമാണ്.

വൈകിവന്ന വിവേകമാണെങ്കിലും ശിഷ്ടജീവിതം മുഴുവൻ അനുഭവിയ്ക്കേണ്ട നരകത്തിൽ നിന്നും ദൈവകൃപ കൊണ്ടുണ്ടായ രക്ഷപ്പെടലിന് ദൈവത്തിനോടല്ലാതെ മറ്റാരോട് നന്ദി പറയുവാൻ...