പേജുകള്‍‌

2018 ഡിസംബർ 28, വെള്ളിയാഴ്‌ച

2018

ചിലരുണ്ട് ‘വേണ്ടാ വേണ്ടാ’ എന്ന് എത്ര പറഞ്ഞാലും “വാ വാ” എന്നും പറഞ്ഞ് നിർബന്ധിച്ച് ഉച്ചിയിൽ കൊണ്ട് പോകും. ന്നിട്ട് പിന്നീന്ന് ഒറ്റ തള്ള് തള്ളും! വീഴുന്ന വീഴ്ചയിൽ നമ്മൾ നോക്കുമ്പോൾ തള്ളിയിട്ടയാൾ കയ്യിലെ പൊടിയും തട്ടി യാതൊരു ഭാവഭേദവുമില്ലാതെ തിരിഞ്ഞ് പോകുന്നത് കാണാം.
തള്ളിത്താഴെയിട്ട് കയ്യിലെ പൊടിയും തട്ടി യാതൊരു ഭാവഭേദവുമില്ലാതെ പോകുന്ന 2018!!

2018 ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

സ്വർണ്ണയും ഞാനും പിന്നെ ചാരവും :)

ഓർമ്മ വെച്ചകാലം മുതൽ എന്റെ കൂട്ടുകാരിയാണ്‌ സ്വർണ്ണ. ഇളയച്ഛയുടെ മകൾ എന്നതിലുപരി എന്റെ ആത്മസഖിയാണവൾ.
അഞ്ച് ആറ്‌ വയസ്സുള്ളപ്പോഴാണെന്നാണോർമ്മ. അമ്മയുടെ ഉച്ചയുറക്കസമയത്ത് ഒറ്റയ്ക്കാകുന്ന ഞാൻ, ഒരുപറമ്പ് അപ്പുറത്തുള്ള വലിയ തറവാട്ടിലേയ്ക്ക് പോകുക പതിവായിരുന്നു. അമ്മയുടെ ഉറക്കം കണക്കാക്കി പമ്മി പമ്മിയാണ്‌ ഈ പോക്ക്. അവിടെ എന്നെ കാത്തിരിയ്ക്കാൻ സ്വർണ്ണയുണ്ട്. ഞങ്ങൾ രണ്ടും കൂടെ പറമ്പിലൊക്കെ കളിച്ചു നടക്കും. ഉറക്കമുണർന്ന് “മോളേ..” എന്ന് അമ്മ ഉറക്കെ എന്നെ തിരികെ വിളിയ്ക്കുന്ന ഒച്ച കേൾക്കുന്നതുവരെയും ആ കളിയങ്ങനെ നീളും. അമ്മയ്ക്കും അറിയാം എന്റെയീ പമ്മിപ്പോക്ക്. ഇടയ്ക്കൊക്കെ അമ്മ കള്ളയുറക്കം നടിച്ച്, എന്റെ യാത്രകളെ പാതിവഴിയിൽ നിർത്തുമായിരുന്നു. സ്വർണ്ണയുടെ വീട് വലിയ തറവാടിന്റെ കിഴക്കേലാണ്‌
അന്നും അങ്ങനൊരു ഉറക്കസമയമായിരുന്നു. ഞാൻ പമ്മി പമ്മി തെക്കേ പറമ്പ് കടന്നു ഒറ്റയോട്ടം വെച്ചുകൊടുത്തു. കാത്തിരിക്കുന്ന സ്വർണ്ണയുമായി തറവാട്ട് പറമ്പിൽ കറങ്ങി നടക്കുമ്പോഴാണ്‌ തെങ്ങിൽ ചുവട്ടിൽ ചവർ കത്തിച്ച ചാരം കണ്ടത്. ചാരത്തിൽ ചവിട്ടുന്നത് നല്ല സുഖമുള്ള ഏർപ്പാടാണ്‌. പതുപതുന്ന് കിടക്കുന്ന ചാരത്തിൽ ഇങ്ങനെ ചവിട്ടുക. രസമുള്ള ഒരു കളി.
ഒരു തെങ്ങിന്റെ തടത്തിൽ ചെന്ന് സ്വർണ്ണയെ നോക്കി. രാവിലെയോ മറ്റോ കത്തിച്ച ചാരമാണ്‌ എന്നാണ്‌ ധാരണ. അതുറപ്പിക്കാനായി അവളോട് ചോദിച്ചു. രാവിലെ കത്തിച്ചതാരിക്കും എന്നവളും. ചവിട്ടട്ടേ? എന്ന എന്റെ ചോദ്യത്തിന്‌ അവളുടെ പ്രോൽസാഹനം. അവൾക്ക് ചാരത്തിൽ ചവിട്ടുന്നതിലൊന്നും വല്യ താല്പര്യമില്ല. അതാണ്‌ എന്നെ പ്രോൽസാഹിപ്പിച്ചത്. പിന്നെ ഒന്നും ആലോചിച്ചില്ല. ചാരത്തിൽ വലത് കാലെടുത്ത് വെച്ചു. പതുപതുപ്പിലമരുന്ന സുഖത്തിനു പകരം നല്ല പൊള്ളൽ ആരുന്നു കിട്ടിയത്. ചവറൊക്കെ കൂട്ടിയിട്ട് കത്തിച്ചിട്ട് അധികം നേരമായിട്ടില്ലാരുന്നു. ചാരം മൂടിക്കിടക്കുന്ന കനലായിരുന്നു അത്. പൊള്ളലിന്റെ നീറ്റത്തിൽ ഞാൻ അലറി തിരിഞ്ഞു നോക്കിയപ്പോൾ ഒരു പച്ചയുടുപ്പ് കിഴക്കേ പറമ്പിലേയ്ക്ക് പാഞ്ഞ് പോകുന്നത് മാത്രമാണ്‌ കണ്ടത്!!
അതിന്‌ ശേഷം എന്താണുണ്ടായത് എന്ന് എനിയ്ക്കോർത്തെടുക്കാൻ സാധിച്ചിട്ടില്ല. ആ സംഭവം ചിന്തിക്കുമ്പോഴൊക്കെ പറന്നു പോകുന്ന ഒരു പച്ചയുടുപ്പ് മാത്രമാണ്‌ മനസിലും കണ്ണിലും.
അന്ന് മനസിലാക്കിയ കാര്യമാണ്‌, സൗഹൃദം എത്ര ഗാഢമായാലും, അത് തരുന്ന പിന്തുണയിൽ, വസ്തുതകൾ മനസിലാക്കാതെ ഒന്നിലേയ്ക്കും എടുത്ത് ചാടരുത് എന്ന്.
അന്നും ഇന്നും എന്നും എന്റെ ഏത് കാര്യത്തിനും പിന്തുണയായി സ്വർണ്ണ എന്ന ആത്മസഖി എനിയ്ക്കൊപ്പമുണ്ട്. എങ്കിലും അന്ന് ലഭിച്ച ആ പാഠം... അത് വളരെ വിലപ്പെട്ട ഒന്നാണ്‌.
കുറിപ്പ്: ഇന്നും ഇടയ്ക്കിടക്ക് അവളെ അത് പറഞ്ഞ് ഞാൻ കുത്തിനോവിയ്ക്കാറുണ്ട്. “എന്നാലും നീയെന്നെ അവിടെയിട്ട് ഓടിപ്പോയില്ലേഡീ​‍ീ” എന്ന്. അത് കേൾക്കുമ്പോ അവൾക്ക് കുറ്റബോധം ഫീൽ ചെയ്യും. “അങ്ങനെ പറയല്ലേഡീ.. കുട്ടിയല്ലാരുന്നോ ഞാൻ. പേടിച്ചു പോയി” എന്ന് അവൾ 


2018 ഒക്‌ടോബർ 5, വെള്ളിയാഴ്‌ച

സന്നിവേശം

ഞാനുറങ്ങുകയായിരുന്നു... ശീലം പോലെ, കമിഴ്ന്നുകിടന്ന്.

പാതിരാ കഴിഞ്ഞിട്ടുണ്ടാകുമെന്ന് തോന്നുന്നു. ഗാഢനിദ്രയിലായിരുന്ന എന്റെ ദേഹത്തേയ്ക്ക് ഒരു കറുത്ത സത്വം അമർന്നു ചേർന്നു. ഞാനത് എന്റെ ദേഹത്ത് അനുഭവിച്ചറിയുന്നുണ്ട്. കട്ടിലിനരികിലിരുന്ന ടീപ്പോയിയിൽ കുത്തിച്ചാടിയാണ്‌ അതെന്റെ ദേഹത്തേയ്ക്ക് വീണത്. വലിഞ്ഞു മുറുകിയ പേശികളോട് കൂടിയ, മൊട്ടത്തലയും മെഴുമെഴാ ദേഹവുമുള്ള ഒരു കറുത്ത  സത്വം.

അതിന്റെ ഭാരം ഞാനെന്റെ മുതുകിൽ കൃത്യമായി അറിയുന്നുണ്ട്! അതെന്നിലേയ്ക്ക് സന്നിവേശിയ്ക്കുകയാണ്‌. അതലിഞ്ഞലിഞ്ഞ് എന്നിലേയ്ക്ക് അപ്രത്യക്ഷമാകുന്നതു പോലെ. എന്തോ, ഉറക്കത്തിൽ ഞാൻ “അമ്മേ നാരായണ, ദേവീ നാരായണ” എന്ന് ജപിക്കുവാൻ തുടങ്ങി. അതിന്റെ അലിഞ്ഞില്ലാതാവൽ അഥവാ സന്നിവേശിക്കൽ നിലയ്ക്കുന്നില്ല. മുക്കാലോളം അതെന്നിൽ സന്നിവേശിച്ചു കഴിഞ്ഞിരിക്കുന്നു!!

പെട്ടെന്നെന്തോ ഉൾ വിളി വന്നതു പോലെ ഞാൻ “കാളീ.. കാളീ.. മഹാകാളീ... ഭദ്രകാളീ... നമോസ്തുതേ..” എന്ന് ജപിക്കാൻ തുടങ്ങി. പൈശാചികശക്തികൾക്ക് ഭയം കാളിയെയാണ്‌ എന്നോ മറ്റോ മനസ് മന്ത്രിച്ചിരിക്കാം. എന്നിൽ മുക്കാലും സന്നിവേശിച്ചിരുന്ന അത്, ഒരു കുടച്ചിലോടെ പുറത്തേയ്ക്ക് വന്നു. അപ്പോഴും അതിന്റെ ഭാരം ഞാൻ മുതുകിലറിയുന്നുണ്ടായിരുന്നു!

എന്റെ ജപം പൂർവ്വാധികം ശക്തിയിലായി. അത്, എന്റെ വായ് മൂടി ജപം മുടക്കുവാൻ ശ്രമിയ്ക്കുന്നുണ്ടായിരുന്നു. ഒരു വിധത്തിലും അതിനനുവദിയ്ക്കാതെ ഞാൻ പൊരുതിക്കൊണ്ടേയിരുന്നു, ജപം മുടക്കാതെ തുടർന്നുകൊണ്ടേയിരുന്നു... എത്ര നേരം ആ പോര്‌ നടന്നെന്നറിയില്ല. ഒടുവിൽ, ജപത്തിനിടയിൽ തന്നെ ഞാനതിനോട് ചോദിച്ചു “നീയാരാണ്‌? എന്താണ്‌ നിനക്ക് വേണ്ടത്? ചുമ്മാ ബലം പ്രയോഗിയ്ക്കാതെ ഒന്ന് സമവായത്തിൽ വാ.. എന്താ കാര്യം എന്ന് നമുക്ക് സംസാരിക്കാം” ഇപ്പോൾ ഓർക്കുമ്പോൾ ചിരി വരുന്നു!! സ്വപ്നത്തിലായാലും ഉറക്കത്തിലായാലും അത്തരമൊരു സത്വത്തിനോട് സമവായം സംസാരിക്കാൻ പോയ ഞാൻ!!

ഒടുവിൽ ഞാൻ ആവർത്തിച്ചുകൊണ്ടേയിരുന്നത്, “നീയാരാണ്‌?” എന്ന ചോദ്യമായിരുന്നു. പിന്നെ ഞാൻ കേൾക്കുന്നത്,  എന്റെ ശബ്ദമാണ്‌. “നീയാരാണ്‌?” എന്ന് ഞാൻ ഉറക്കെ ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നു!

ഞാനത് കേട്ട് ഉറക്കത്തിൽ നിന്നും ബോധത്തിലേയ്ക്ക് വന്നു തുടങ്ങിയ ആ  നിമിഷം, എന്റെ ശരീരത്തിലെ ഭാരം ഒഴിഞ്ഞു പോയി. ഞാൻ പാതിബോധത്തിൽ നിന്നും പൂർണ്ണബോധത്തിലേയ്ക്ക് തിരികെയെത്തി, എന്റെ തന്നെ ചോദ്യം കേട്ടുകൊണ്ട്. പക്ഷേ, എഴുന്നേറ്റ് സമയം നോക്കാനുള്ള ധൈര്യമില്ലായിരുന്നു. കണ്ണിൽ ചുറ്റിയിരുന്ന റൗണ്ട് ക്യാപ്പ് പൊക്കി നോക്കാനും. (കിടക്കുമ്പോൾ കണ്ണിനു മുകളിൽ റൗണ്ട് ക്യാപ്പിട്ടിട്ടാണ്‌ കിടക്കാറ്‌). ആ ഇരുട്ടിൽ തന്നെ ഞാൻ അനങ്ങാതെ കിടന്നു. സത്യത്തിൽ ദേഹം അനക്കാൻ പോലുമുള്ള ധൈര്യം ശേഷിക്കുന്നില്ലാരുന്നു!! എണീറ്റ് പോയി മൂത്രമൊഴിക്കണമെന്നുണ്ടായിരുന്നെങ്കിലും എനിയ്ക്കാവതില്ലായിരുന്നു!!!
പിന്നെ എപ്പൊഴോ അതേ കിടപ്പിൽ വീണ്ടും ഉറങ്ങിപ്പോയി.

നേരം വെളുത്തെണീറ്റ് നോക്കുമ്പോൾ അപ്പുറത്തെ മുറിയിൽ ഒരു പൂച്ച കിടക്കുന്നു. അവളീയിടെയായി എന്നോട് മിണ്ടീം പറഞ്ഞും ഇരിക്കാൻ വരാറുണ്ട്. ഇനിയിപ്പോൾ അവളെങ്ങാനും ജനൽ വഴി ചാടി പുതപ്പിനടിയിൽ ഞാൻ കിടക്കുന്നതറിയാതെ എന്റെ മേലെ കൂടി നടന്ന് പോയതാണോ... അതാണോ ഒരു ഭാരം ശരിയ്ക്കും മുതുകിൽ അനുഭവപ്പെട്ടത് എന്നറിയില്ല.

എന്തായാലും, ഇപ്പോഴും ആ കറുത്ത സത്വത്തിന്റെ രൂപം മനസിൽ ഉണ്ട്. അതെന്തായിരുന്നോ എന്തോ... എന്താണോ അങ്ങനെയൊരു സ്വപ്നം കണ്ടതാവോ...

2018 സെപ്റ്റംബർ 23, ഞായറാഴ്‌ച

മനസ്സിലെ നൊമ്പരമായ ബിജോയ് അഥവാ അണ്ണാച്ചി

1990 - '92 കാലയളവിലായിരുന്നു എന്റെ പ്രീ ഡിഗ്രി പഠനം. കോളജിൽ പോയി ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ എനിയ്ക്കൊരു പ്രണയമുണ്ടായി. വല്ലപ്പോഴുമൊക്കെ കണ്ട് സംസാരിയ്ക്കുന്ന പ്രണയം. ഞങ്ങൾ തമ്മിൽ പ്രണയമായിരുന്നു എന്ന് കൂട്ടുകാർക്ക് പോലും അറിയില്ലായിരുന്നു എന്നതാണ്‌ സത്യം. അവന്റെ പേര്‌ സഞ്ജു.

ക്ലാസ്സിലെ തന്നെ മറ്റ് ആൺകുട്ടികളിൽ ഒരാളായിരുന്നു ബിജോയ്. വല്ലപ്പോഴും ക്ലാസ്സിൽ കയറുന്ന, നല്ല ഡാർക്ക് ചോക്ക്ലേറ്റിന്റെ നിറവും ഉറച്ച ബോഡിയുമുള്ള ഉയരം കൂടിയ ബിജോയ്. കാണാൻ അതിഭയങ്കര സൗന്ദര്യമൊന്നും ഇല്ലായിരുന്നെങ്കിലും, ടീനേജ് പ്രായത്തിൽ എന്നോ മനസിൽ കയറിക്കൂടിയ എന്റെ പരുക്കൻ സൗന്ദര്യസങ്കല്പം അവനിലുണ്ടായിരുന്നു എന്നതാണ്‌ സത്യം.

ഏറ്റവും അവസാനത്തേതിൽ നിന്നും രണ്ടാമത്തെ വരിയിൽ ജനലിനരുകിലായിരുന്നു എന്റെ ഇരിപ്പിടം. ഞാൻ തന്നെ ആദ്യദിവസം തിരഞ്ഞെടുത്ത സ്ഥലം. അവിടേയ്ക്ക് ചില ഉച്ച സമയങ്ങളിൽ ബിജോയും കൂട്ടരും വരുമായിരുന്നു. അവന്റെ കൂട്ടുകാർ വിളിയ്ക്കുന്നത് കേട്ടാണ്‌ അവന്‌ ‘അണ്ണാച്ചി’ എന്നൊരു വട്ടപ്പേരുണ്ടായിരുന്നു എന്ന് ഞാനറിയുന്നത്. പലതവണകളായുള്ള സന്ദർശനത്തിൽ അവൻ എന്നോട് പെട്ടന്നൊരു ദിവസം ‘ഒരു ഉമ്മ തരുമോ’ എന്ന് ചോദിച്ചു! അന്നും ഇന്നും ബോൾഡ്നെസ്സ് ഒരു മുഖം മൂടിയായി കൊണ്ടു നടക്കുന്ന ഞാൻ അന്നും അതേ ധൈര്യത്തിൽ ‘പോഡെർക്കാ’ എന്ന് പറഞ്ഞു. അവൻ പക്ഷേ നിരന്തരം അത് ചോദിച്ചു കൊണ്ടേയിരുന്നു. ഒടുവിലൊടുവിൽ, ‘നീ ഉമ്മ തന്നില്ലെങ്കിൽ, ഞാൻ ബലമായി നിന്നെ ഉമ്മ വെയ്ക്കും’ എന്ന ഭീഷണി വരെയെത്തി കാര്യങ്ങൾ. ‘നീ എന്നെ ബലമായി ഉമ്മ വെച്ചാൽ, എന്റെ കൈ നിന്റെ കരണത്ത് പതിയും. അതാര്‌ ഉണ്ടായാലും ശരി’ എന്ന് ഞാനും തിരിച്ചടിച്ചു. നാലടി പത്തിഞ്ച് പൊക്കമുള്ള ഞാൻ ആറടിയോളം പൊക്കമുള്ള അവന്റെ കരണത്ത് കൈനീട്ടിയടിയ്ക്കണമെങ്കിൽ, ഒന്നുകിൽ അവൻ കുനിഞ്ഞു നിന്നുതരണം അല്ലേൽ ഞാൻ ബഞ്ചിൽ കയറി നിന്നടിയ്ക്കണം എന്നുള്ളത് വേറെ കാര്യം!

പക്ഷേ അന്നത്തെ ആ സാഹചര്യത്തിൽ അങ്ങനെ പറയേണ്ടത് അനിവാര്യമായിരുന്നു. ‘എങ്കിൽ എന്റെ ജീവിതത്തിൽ എന്നെ ആദ്യമായി തല്ലുന്ന പെണ്ണ്‌ നീയായിരിക്കും’ എന്നവൻ മറുപടി പറഞ്ഞു.

പിന്നീടൊരിയ്ക്കൽ വന്നപ്പോൾ അവൻ പറഞ്ഞത് ഒരു നോട്ട് ബുക്കെടുത്ത് അവന്റെ കവിളത്ത് വെയ്ക്കാം, അതിന്റെ മുകളിലൂടെ ഒരു ഉമ്മ ഞാൻ കൊടുത്താൽ മതി എന്നായിരുന്നു. പലതവണ ഇത് ആവർത്തിച്ചപ്പോൾ സഹികെട്ട് ‘എനിയ്ക്ക് നിന്നെ പേടിയും വെറുപ്പുമാണ്‌’ എന്ന് എന്റെ മനസിന്‌ വിരുദ്ധമായി അവനോട് പറയേണ്ടി വന്നു എന്നതാണ്‌ ഖേദകരമായ കാര്യം. അതിനു ശേഷം അവൻ എന്റടുത്തേയ്ക്ക് വന്നിട്ടില്ല. ഞങ്ങൾ തമ്മിൽ പിന്നീട് സംസാരിച്ചിട്ടുമില്ല.

പ്രീ ഡിഗ്രി കഴിഞ്ഞു, പിന്നെയും വർഷങ്ങൾ ഏറെ കഴിഞ്ഞു. ഇടയ്ക്കിടയ്ക്ക് അണ്ണാച്ചിയോട് അങ്ങനെ പറഞ്ഞതിന്റെ കുറ്റബോധം മനസിനെ അലട്ടിക്കൊണ്ടേയിരുന്നു. എന്നെങ്കിലും അവനെ കാണുകയാണെങ്കിൽ അവനോട് മനസറിഞ്ഞൊരു സോറി പറയണം എന്ന് തീരുമാനിച്ചു വെച്ചിരുന്നു. കണ്ടിരുന്നെങ്കിൽ എന്ന് അദമ്യമായി ആഗ്രഹിയ്ക്കുകയും ചെയ്തിരുന്നു. പലരോടും അന്വേഷിച്ചെങ്കിലും അവനെ കുറിച്ച് യാതൊരു വിവരവും ആരും തന്നില്ല.

2013 -ഇൽ ഒരിയ്ക്കൽ അമ്മയുമായി കൊടുങ്ങല്ലൂരിലൂടെ നടക്കുമ്പോൾ “അനുമോളേ...” എന്നൊരു വിളി കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ബിജോയിയെയാരുന്നു. “ഓർമ്മയുണ്ടോ?” എന്ന് ചിരിച്ചു കൊണ്ട് നില്ക്കുന്ന ബിജോയ്. അറിയാതെ വായിൽ വന്നത് “അണ്ണാച്ചീ​‍ീ...” എന്ന വിളിപ്പേരായിരുന്നു. പണ്ട് അങ്ങനെ വിളിയ്ക്കുമ്പോൾ ദ്വേഷ്യപ്പെട്ടിരുന്നവൻ യാതൊരു പ്രശ്നവുമില്ലാതെ കേട്ടു നില്ക്കുന്നു!.
അന്ന് ഫോൺ നമ്പറൊക്കെ കൊടുത്ത് ഞാൻ പോന്നു. പിന്നീട് ഇടയ്ക്കിടെ അവൻ വിളിയ്ക്കും. ഇല്ലെങ്കിൽ ഞാൻ വിളിയ്ക്കും. അതിനിടയിൽ ഞാൻ തീരുമാനിച്ചിരുന്നതുപോലെ അന്ന് അങ്ങനെ പറഞ്ഞതിൽ ആത്മാർത്ഥമായ സോറിയും പറഞ്ഞു. ‘ഹേയ്.. അതൊക്കെ  വിടടീ... അതൊക്കെ അന്ന് കഴിഞ്ഞ കാര്യങ്ങളല്ലേ.. എനിയ്ക്കതൊക്കെ ഓർമ്മയുണ്ട്. അതിലൊന്നും കാര്യമില്ല“ എന്നവൻ എന്നെ ആശ്വസിപ്പിച്ചു.

അവനും എന്നെ പോലെ തന്നെ ഒറ്റയ്ക്കായിരുന്നു. ഒരു അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇടയ്ക്കെപ്പോഴോ ’നമുക്ക് ജീവിയ്ക്കണ്ടേടീ... ഇങ്ങനെ ഒറ്റയ്ക്ക് നടന്നാൽ മതിയോ?‘ എന്നൊരു ചോദ്യം അവനെന്നോട് ചോദിച്ചു. അതിനെ ഒരു കാഷ്വൽ ചോദ്യമായേ ഞാൻ കണക്കാക്കിയുള്ളു. ‘നമുക്ക് ഒരു ജീവിതമുണ്ടെങ്കിൽ എന്നെങ്കിലും അത് നമ്മളെ തേടി വരുമെടേയ്’ എന്ന് ഞാൻ മറുപടിയും പറഞ്ഞു.

അന്നവൻ പറഞ്ഞ ‘നമുക്ക്’ എന്നത് ഞാനും അവനും ആയിരുന്നു എന്നെനിയ്ക്ക് മനസിലായില്ലായിരുന്നു. പിന്നീട് അവനും അവന്റെ കൂട്ടുകാരുമൊക്കെ കൂടി മദ്യപിയ്ക്കുന്ന വേളയിൽ അവനെന്നെ വിളിച്ചു. “ഞാനിരിക്കേ ഭയമേ?” എന്ന വാക്കിന്റെ അർത്ഥമെന്താടീ എന്നെന്നോട് ചോദിച്ചു. ‘ഞാനുള്ളപ്പോൾ ഭയമെന്തിനാ?“ എന്ന് ഞാൻ പറഞ്ഞ് കൊടുക്കുകയും ചെയ്തു. കൂട്ടത്തിൽ സംസാരിയ്ക്കുന്നതിനിടെ അവന്റെ സുഹൃത്തുക്കളിലൊരാൾക്ക് അവൻ ഫോൺ കൈമാറി. അയാൾ ആ പറഞ്ഞ വാക്കിന്റെ അർത്ഥം എനിയ്ക്കിങ്ങോട്ട് പറഞ്ഞ് തന്നപ്പോൾ ഞാൻ അയാളോട് ചോദിച്ചു ”ഇതറിയുന്ന താങ്കൾ കൂടെയുണ്ടായിട്ടെന്തിനാ അവൻ എന്നോടതിന്റെ അർത്ഥം ചോദിച്ചത്“ എന്ന്. അപ്പോഴാണയാൾ പറഞ്ഞത്, ’അവൻ നിങ്ങളോട് അർത്ഥം ചോദിച്ചതല്ല. നിങ്ങളോട് പറഞ്ഞതാണ്‌ അവന്‌ നിന്നെ ഇഷ്ടമാണെന്ന്”!!

ഞാനയാളോട് ഒന്നും മിണ്ടിയില്ല. അവനോട് അതേ കുറിച്ച് സംസാരിച്ചുമില്ല. ഏതാനും മാസങ്ങൾക്കുള്ളിൽ  അവൻ പറഞ്ഞ എന്തോ എനിയ്ക്ക് പിടിച്ചില്ല. ഞാനവനെ വിളിയ്ക്കാതെയായി. കൂട്ടത്തിൽ എന്റെ നമ്പറും മാറി. അവനെ പിന്നീട് വിളിച്ച് പുതിയ നമ്പർ കൊടുക്കാൻ ഞാൻ മിനക്കെട്ടതുമില്ല. 2015ഓടെ അവനുമായുള്ള ബന്ധം അങ്ങനെ മുറിഞ്ഞു പോയി.

ഇക്കഴിഞ്ഞ 2018 ആഗസ്റ്റ് ഒമ്പതിന്‌ സഞ്ജു വിളിച്ചു പറയുന്നു, ബിജോയ് മരിച്ചു എന്ന്!!! കേട്ടപ്പോൾ നട്ടെല്ലിലൂടെ ഒരു മിന്നൽ പാഞ്ഞതു പോലെ... എങ്ങനെ എവിടെ എപ്പോൾ എന്നൊരുപാട് ചോദ്യങ്ങൾ ഒറ്റശ്വാസത്തിൽ ചോദിച്ചു ഞാൻ. കൂടുതൽ അന്വേഷിച്ച് പറയാം എന്നവൻ. പിന്നീടവൻ വിളിച്ചു പറഞ്ഞു ആത്മഹത്യ ആയിരുന്നു. കടം കയറി മുടിഞ്ഞപ്പോൾ അവൻ ആത്മഹത്യ ചെയ്തു!! ജീവിയ്ക്കാൻ വേണ്ടി പരക്കം പാഞ്ഞ്, ജീവിതത്തിൽ എന്നെപ്പോലെ ഒറ്റപ്പെട്ടുപോയ അവൻ, ജീവിക്കാൻ വേണ്ടി പലതും ചെയ്തുകൂട്ടി. കൂട്ടത്തിൽ കൂട്ട് ചേർന്നുള്ള മദ്യപാനവും. ആകെയുണ്ടാക്കിയ സ്ഥലവും വിറ്റ് അവൻ അവസാനകളിയും കളിച്ചു നോക്കി. ജീവിക്കാനുള്ള ഞാണിന്മേൽ കളിയിൽ അവന്‌ അടി പതറി.. കടത്തിന്റെ ഭാരം താങ്ങാവുന്നതിലും അധികമായപ്പോൾ അവൻ അഭയം കണ്ടത് ആത്മഹത്യയിലായിരുന്നു... ആ കളിയിൽ അവൻ ജയിച്ചു. അവൻ പോയി...

മനസിൽ അവനെ കുറിച്ചുള്ള വേദന ഒരു നീറ്റലായി എന്നിൽ അവശേഷിച്ചു. ഇക്കഴിഞ്ഞ ദിവസം അവൻ എന്റെ സ്വപ്നത്തിൽ വന്നിരിക്കുന്നു. അവന്റെ ഇഷ്ടം പറയാൻ...!! മരിച്ചവർക്ക് ജീവിച്ചിരിക്കുന്നവരോട് സ്വപ്നത്തിൽ സംസാരിയ്ക്കുവാൻ കഴിയും എന്നൊരു അന്ധവിശ്വാസം എന്റെ ഉള്ളിൽ എങ്ങനെയോ കടന്നു കൂടിയിരുന്നു...

അവൻ സ്വപ്നത്തിൽ വന്നപ്പോഴും എനിയ്ക്കതാണ്‌ തോന്നിയത്. അതോടെ ചിന്തയിൽ ഇടയ്ക്കിടെ അവൻ വരുന്നു. അന്ന്.. സഞ്ജുവിനെ ഞാൻ പ്രണയിച്ചില്ലായിരുന്നുവെങ്കിൽ, ഒരു പക്ഷേ ഞാൻ ബിജോയിയെ പ്രണയിയ്ക്കുമായിരുന്നു... ഡാർക്ക് ചോക്ലേറ്റിന്റെ നിറമുള്ള, പരുക്കൻ മുഖമുള്ള, ഉറച്ച ശരീരമുള്ള അവനെ എനിയ്ക്ക് ഉള്ളിന്റെയുള്ളിൽ ഇഷ്ടമായിരുന്നു.

വർഷങ്ങൾക്കിപ്പുറം, അവന്റെ സുഹൃത്ത് എന്നോട് അവന്റെ ഇഷ്ടം പറഞ്ഞപ്പോഴും ഞാനത് തള്ളിക്കളയരുതായിരുന്നു... എങ്കിൽ ഒരുപക്ഷേ അവന്റെ പ്രശ്നങ്ങളിൽ പരിഹാരങ്ങൾ നിർദ്ദേശിച്ചും പിന്താങ്ങായും എനിയ്ക്ക് നില്ക്കുവാൻ സാധിയ്ക്കുമായിരുന്നേനെ... അവന്റെ കള്ളുകുടി കൂട്ടുകാരിൽ നിന്നെല്ലാം മാറ്റിയെടുത്ത് ജീവിതത്തിൽ അവനെ കൈപിടിച്ചുയർത്തുവാൻ സാധിക്കുമായിരുന്നേനെ...  അവനെ ആത്മഹത്യയിൽ നിന്നും രക്ഷിച്ചെടുക്കാമായിരുന്നു...


ഉള്ളിൽ കുറ്റബോധം വല്ലാതെ അലട്ടുന്നു... വർഷങ്ങൾക്കിപ്പുറമെങ്കിലും എനിയ്ക്കവനെ സ്നേഹിയ്ക്കാമായിരുന്നു... ജീവിതത്തിൽ കൂടെ കൂട്ടാമായിരുന്നു...

പക്ഷേ... ആയിരുന്നുകൾക്ക് ജീവിതത്തിൽ ഒരിയ്ക്കലും സ്ഥാനമില്ലല്ലോ...


2017 നവംബർ 23, വ്യാഴാഴ്‌ച

മനസ് പറയുന്നത്...

ചേച്ചീടെ മോൾക്ക് വിവാഹാലോചന വന്നപ്പോൾ ചേച്ചി എന്നോടാണ്‌ ആവശ്യപ്പെട്ടത് അവൾക്ക് ശരിക്കും ഇഷ്ടമായോ എന്നൊന്നറിയാൻ. ഞാൻ അവരുടെയൊക്കെ 'യൊ യൊ' ഇളയമ്മ ആയതുകൊണ്ട് നേരിട്ട് ചോദിക്കാനുള്ള ഒരു ബന്ധം എനിയ്ക്കവളുമായി ഉണ്ടായിരുന്നു.

“നിനക്കിഷ്ടമായോ മോളേ..?” അവളോട് നേരിട്ട് കാര്യം ചോദിച്ചു ഞാൻ.. 

“കുഴപ്പ...ല്യ” ഞെങ്ങീം നിരങ്ങീം അവളുടെ മറുപടി.

“കുഴപ്പമുണ്ടോ ഇല്ലയോ എന്നല്ല ഞാൻ ചോദിച്ചത്. നിനക്കിഷ്ടായോ എന്നാ ചോദ്യം. യെസ് ഓർ നോ. ആ ഉത്തരമാ എനിയ്ക്ക് വേണ്ടത്” ഞാൻ കുറച്ച ഗൗരവക്കാരി ഇളയമ്മയായി

“ഇഷ്ടായി” അവൾ നേരിട്ട് മറുപടി പറഞ്ഞു.

അത്രയേ എനിയ്ക്കും ആവശ്യമുണ്ടായിരുന്നുള്ളൂ... ആദ്യകാഴ്ചയിലെ ഇഷ്ടത്തിന്‌ ജീവിതത്തിൽ വലിയ സ്ഥാനമുണ്ടെന്ന് അനുഭവത്തിലൂടെ മനസിലാക്കിയ ആളാണ്‌ ഞാൻ. മനസ് പറയുന്നത് കേൾക്കണമെന്നും... 

******

രണ്ട് കൊല്ലത്തെ കാണാസൗഹൃദത്തിനൊടുവിലെപ്പൊഴോ എന്റെ മനസിലെ സൗഹൃദത്തിനു പ്രണയത്തിന്റെ നിറം വന്നിരുന്നു. ഒരിക്കലും കാണുകയില്ല എന്ന തീരുമാനത്തിൽ നിന്നും മാറിച്ചിന്തിക്കാൻ തുടങ്ങിയത് അപ്പോഴായിരുന്നു. ഒടുവിൽ കാണാൻ തീരുമാനിച്ചപ്പോൾ മനസിൽ ആശങ്കയായിരുന്നു.. നേരിൽ കാണുമ്പോൾ എനിയ്ക്കിഷ്ടമാകുമോ എന്ന്. ഇഷ്ടമാകണേ എന്ന് മനസിൽ പ്രാർത്ഥിച്ചുകൊണ്ടായിരുന്നു ആദ്യ കൂടിക്കാഴ്ച.

ഒരു ഫോട്ടോ പോലും കാണാതെ, ആളെങ്ങനെയുണ്ട് എന്നൊരു സൂചന പോലുമില്ലാതെ...

എന്റെ മനസ്സിലെ സങ്കല്പനായകന്‌  അഞ്ചടി പത്തിഞ്ച് ഉയരവും ഇരുനിറവും ഇത്തിരി ഗൗരവമാർന്ന മുഖവും മിതഭാഷണവുമൊക്കെയായിരുന്നു. പിന്നെ നല്ലൊരു ജോലിയും... ഒരു എഞ്ചിനിയർ ആയിരുന്നാൽ കൂടുതൽ സന്തോഷം. ടീനേജുകളിലെപ്പൊഴോ കയറിക്കൂടിയ സങ്കല്പം.

കാണാനെങ്ങനെയാ എന്ന എന്റെ ചോദ്യങ്ങൾക്കൊക്കെ ആനയുടെ കണ്ണും ഉറുമ്പിന്റെ വലുപ്പവും എന്നായിരുന്നു മറുപടി. എന്തും വളരെ തമാശയോടെ അവതരിപ്പിക്കുന്ന വ്യക്തിയായതുകൊണ്ട്, ഇതും അങ്ങനെയൊക്കെയായിരിക്കും എന്ന് ഞാനും ചിന്തിച്ചു. നല്ല ഉയരമുണ്ടായിരിക്കും എന്ന് എങ്ങനെയോ മനസിൽ ഉറച്ചു. അങ്ങനെ ഒടുവിൽ അയാളെ കാണാൻ തീരുമാനിച്ചു! 

ഒരു സന്ധ്യാനേരത്ത് അയാളുടെ ഓഫീസിന്റവിടെ ചെന്നു. അയാൾ ഓഫീസ് കഴിഞ്ഞ് ഇറങ്ങി വന്നു. അയാളെ കണ്ടപ്പോൾ തന്നെ മനസിൽ ഒരു കല്ലുകടി അനുഭവപ്പെട്ടു. കരുതിയിരുന്ന പോലെയേ അല്ല അയാൾ. കഷ്ടി ഒരു അഞ്ചടി മൂന്നിഞ്ച് കാണും! അഞ്ചടി ആറിഞ്ച് ഉണ്ട് എന്ന് അയാൾ പിന്നീട് വാദിച്ചിരുന്നെങ്കിലും! ആകപ്പാടെ ഒരു ചെറിയ മനുഷ്യൻ. ഇഷ്ടമല്ല,അനിഷ്ടമാണ്‌ മനസിൽ ആദ്യം തോന്നിയ വികാരം!! എങ്കിലും കാണാതെയുണ്ടായ സൗഹൃദത്തിൽ അയാൾ എനിയ്ക്കൊരു നല്ല സുഹൃത്തായിരുന്നു എന്നതും എപ്പോഴോ അയാളോട് എനിയ്ക്ക് പ്രണയം തോന്നി എന്നതിനാലും ആ അനിഷ്ടത്തെ ഞാൻ അവഗണിച്ചു. അതായിരുന്നു ഞാൻ ചെയ്ത തെറ്റും. മനസ് പറയുന്നത് കേൾക്കാതെ പ്രവർത്തിച്ചു. 

അയാൾ ഒട്ടും ഒരു മിതഭാഷിയോ ഗൗരവപ്രകൃതിയോ അല്ലായിരുന്നു. മാത്രമല്ല സ്വയം വലിയ പുലിയാണ്‌ എന്ന രീതിയിലുള്ള ബിൽഡപ്പ് കാണാസൗഹൃദത്തിൽ ഉടനീളമുണ്ടായിരുന്നു. കണ്ട് കഴിഞ്ഞിട്ടും അതിനൊരു കുറവുമില്ലായിരുന്നു. പക്ഷേ പ്രണയത്തിനോടുള്ള ആത്മാർത്ഥതയിൽ ഞാനതെല്ലാം അവഗണിച്ചു. 

നാളുകൾപോകെ പോകെ അയാൾ ഒരു പുലി പോയിട്ട് പൂച്ച പോലുമല്ല എന്ന് ഞാൻ മനസിലാക്കി. എന്നിട്ടും ഞാനതിനെ സാരമില്ല എന്ന് കരുതി. എന്റെ വിധി ഇങ്ങനെയായിരിക്കാം. വിധിച്ചതല്ലേ ലഭിക്കൂ എന്ന് സ്വയം ആശ്വസിച്ചു. അയാളെ കൂടുതൽ കൂടുതൽ പ്രണയിച്ചു. അയാളുടെ കുറ്റങ്ങളും കുറവുകളും എല്ലാം അവഗണിച്ചു. എഞ്ചിനിയറെ ആഗ്രഹിച്ച ഞാൻ വെറുമൊരു ഡിപ്ലോമക്കാരനെ പ്രണയിച്ചു!! 

പലപ്പോഴും അപ്പന്റെ വാക്കുകളിൽ വിറച്ചു നില്ക്കുന്ന അയാളെ കണ്ട് ഞാൻ അതിശയം കൂറി. ഓർമ്മ വെച്ച കാലം മുതൽ അഭിപ്രായസ്വാതന്ത്ര്യം - അത് അച്ഛനോടായാലും അമ്മയോടായാലും ആങ്ങളമാരോടായാലും - അനുഭവിച്ചിരുന്ന എനിയ്ക്ക് സ്വന്തമായി അധ്വാനിച്ച് ജീവിക്കുന്ന വ്യക്തിയ്ക്ക് അപ്പന്‌ മുന്നിൽ അഭിപ്രായസ്വാതന്ത്ര്യമില്ലായിരുന്നു എന്നതൊക്കെ സത്യത്തിൽ അത്ഭുതം തന്നെയായിരുന്നു. പുലി പൂച്ചയും പൂച്ച പിന്നെ എലിയും ആകുന്നത് കണ്ടപ്പോഴും മനസ് പറഞ്ഞു ‘നിന്റെ തിരഞ്ഞെടുപ്പ് തെറ്റായിരുന്നു’ എന്ന്. പക്ഷേ ഏറെ ദൂരം പോയതുകൊണ്ടും ഞാനൊരുപാട് വൈകി എന്ന് തിരിച്ചറിഞ്ഞതുകൊണ്ടും എല്ലാം അവഗണിച്ച് സ്വീകരിക്കാൻ മനസിനെ സ്വയമൊരുക്കി. എങ്കിലും എന്റെ പ്രണയത്തിൽ ഒട്ടും കുറവ് വരുവാൻ ഞാൻ എന്നെ അനുവദിച്ചില്ലായിരുന്നു. ആത്മാർത്ഥമായിത്തന്നെ, അയാളെ അയാളായിത്തന്നെ കണ്ട് ഞാൻ അഗാധമായി പ്രണയിച്ചു. ഞാൻ ചെയ്ത അടുത്ത തെറ്റ്!!

എങ്കിലും ഒരു ഘട്ടത്തിൽ പിന്തിരിഞ്ഞ് നടക്കേണ്ടി വന്നു. അത് മറ്റൊരു ബന്ധം സമാന്തരമായി കൊണ്ടുപോകുന്നു എന്ന് തെളിവോടെ മുന്നിൽ വന്നപ്പോഴായിരുന്നു. ബാക്കി എന്തും സഹിക്കാമായിരുന്നു ക്ഷമിക്കാമായിരുന്നു അവഗണിയ്ക്കാമായിരുന്നു. പക്ഷേ മറ്റൊരു ബന്ധം... അതെന്നെ പരിഹസിക്കലും അപമാനിക്കലുമാണെന്ന് എനിയ്ക്ക് തോന്നി. ഒരു നവംബറിൽ, “ഇത് ഇവിടെ അവസാനിപ്പിക്കാം” എന്നെനിയ്ക്ക് പറയേണ്ടി വന്നു. കണ്ട്, പ്രണയിച്ച് മൂന്ന് വർഷങ്ങൾക്ക് ശേഷം! 

ഇത്ര ആത്മാർത്ഥമായി സ്നേഹിച്ചിട്ടും നൈസായി വഞ്ചിക്കപ്പെട്ടതിലെ ഡിപ്രഷൻ ഉണ്ടായിരുന്നു ഏറെക്കാലം. ഒരു കുഞ്ഞ് ആത്മഹത്യാശ്രമവും ഓർത്തെടുക്കാൻ ഇനിയും കഴിയാത്ത രണ്ടാഴ്ചകളും ജീവിതത്തിലുണ്ടായിരുന്നു എന്നതിലപ്പുറം അന്നത് പറഞ്ഞതിൽ ഇന്നും ഖേദമില്ല. രക്ഷപ്പെട്ടതിന്റെ ആശ്വാസമാണ്‌ മുന്നിട്ട് നില്ക്കുന്നതും. 

പക്ഷേ അതെനിയ്ക്കൊരു പാഠമായിരുന്നു. മനസ് പറയുന്നത് മാത്രമേ കേൾക്കാവൂ എന്ന് എന്നിൽ ഊട്ടിയുറപ്പിച്ച പാഠം. എന്തിന്റെ പേരിലായാലും, അതൊരുപക്ഷേ കടപ്പാടായിരിക്കാം, പ്രണയമായിരിക്കാം മറ്റെന്തുമായിരിക്കാം, മനസിനെ അവഗണിച്ച് തുടരാൻ പാടില്ല എന്നത് ഞാൻ പഠിച്ച ഏറ്റവും വലിയ പാഠമാണ്‌. 

ആ ഒരു അനുഭവത്തിനു ശേഷം പിന്നീട് ഞാൻ മനസ് പറയുന്നതേ കേൾക്കാറുള്ളൂ. പിന്നെയും പ്രണയാഭ്യർത്ഥനകൾ വന്നു. മനസിൽ സ്പെസിമെനായി അയാളുണ്ടായിരുന്നതുകൊണ്ട് കുറച്ച്, വളരെ കുറച്ച് മാത്രം മുന്നോട്ട് പോകുമ്പോഴേയ്ക്കും അയാളിൽ കണ്ട, അയാൾ പറഞ്ഞ, അയാൾ പ്രവർത്തിച്ച കാര്യങ്ങൾ ഇയാളും ആവർത്തിക്കുന്നത് കാണുമ്പോൾ മനസ് മുന്നറിയിപ്പ് തരുകയായി. “അനൂ.. ഇയാളല്ല നിന്റെ ആൾ....” കാര്യകാരണസഹിതം വസ്തുതകൾ പറഞ്ഞ് മനസ്സിലാക്കി ഞാൻ തന്നെ തിരിഞ്ഞു നടക്കും അന്നേരം. അതിനെ വായനക്കാർ തേപ്പ് എന്നൊക്കെ പറഞ്ഞാലും എനിയ്ക്ക് വിരോധമില്ല. കാരണം ജീവിതത്തിൽ ഡിപ്രഷന്റെ അങ്ങേയറ്റത്തേയ്ക്കും പിന്നീട് ആത്മഹത്യാശ്രമത്തിലേയ്ക്കും എന്നെ നയിച്ച, എനിയ്ക്ക് കിട്ടിയ തേപ്പിനേക്കാൾ വലുതായിട്ടൊന്നും ഞാൻ ചെയ്തിട്ടില്ല. മറ്റൊരാൾക്ക് വേണ്ടി ഞാൻ ആരെയും വഞ്ചിച്ചിട്ടില്ല.  തുടർന്ന് പോകാൻ സാധിക്കുന്നതല്ല എന്നും അതിനുള്ള കാരണങ്ങളും പറഞ്ഞ് മനസിലാക്കി തന്നെയേ തിരിഞ്ഞു നടന്നിട്ടുള്ളൂ. അവരാരും “മാനസമൈന” പാടി നടക്കുന്നില്ല എന്നതും എടുത്ത് പറയേണ്ടതുണ്ട്. 

ഇതിനെല്ലാം ഞാനയാളോടാണ്‌ കടപ്പെട്ടിരിക്കുന്നത്. നന്ദിയുണ്ട് നൈജിൽ...  എങ്ങനെയുള്ള വാക്കുകളിൽ വശംവദയാകരുതെന്ന് മനസിലാക്കി തന്നതിൽ... എങ്ങനെയുള്ള പ്രവൃത്തികളിൽ മോഹിതയാകരുതെന്ന് മനസിലാക്കി തന്നതിൽ... എങ്ങനെയുള്ള വാഗ്ദാനങ്ങളിൽ പ്രലോഭിതയാകരുതെന്ന് മനസിലാക്കി തന്നതിൽ... എല്ലാത്തിലുമുപരി.., എങ്ങനെയുള്ള ഒരാളെ പ്രണയിക്കരുത് എന്ന് മനസിലാക്കി തന്നതിൽ... കൂടാതെ, മനസിന്റെ മുന്നറിയിപ്പുകളെ അവഗണിയ്ക്കരുതെന്ന് ബോധ്യപ്പെടുത്തി തന്നതിൽ നന്ദിയുണ്ട്.., ഏറെ...

ഞാൻ കാത്തിരിക്കുന്നു... എന്റെ സങ്കല്പത്തിലെ പുരുഷനെ... അഞ്ചടി പത്തിഞ്ച് ഉയരവും ഇരുനിറവും ഇത്തിരി ഗൗരവമാർന്ന മുഖവും മിതഭാഷണവും എഞ്ചിനിയറുമായ എന്റെ പുരുഷനു വേണ്ടി ഞാൻ കാത്തിരിക്കുന്നു. 

അതിലിനി വിട്ടുവീഴ്ചയില്ല. ആർക്ക് വേണ്ടിയും ഒന്നിനു വേണ്ടിയും വിട്ടുവീഴ്ചയില്ല. എന്റെ മനസ് പറയുന്നത് കാത്തിരിക്കാനാണ്‌... അതുകൊണ്ടുതന്നെ, എന്റെ മനസ് പറയുന്നത് ഞാൻ അനുസരിക്കുകയാണ്‌... കാത്തിരിക്കും എത്രനാൾ വേണമെങ്കിലും... 


2017 സെപ്റ്റംബർ 15, വെള്ളിയാഴ്‌ച

തീരുമാനങ്ങൾ

നമ്മൾക്ക് വളരെയേറെ പ്രിയപ്പെട്ട ചിലർക്ക് വേണ്ടി ചിലപ്പോൾ ചില കടുത്ത തീരുമാനങ്ങൾ നമ്മൾ മാറ്റിയേക്കും എന്ന് അനുഭവം പറഞ്ഞു തന്നു.

ഇനിയൊരിക്കലും ഇല്ല എന്ന് തീരുമാനിച്ച് 14 കൊല്ലമായി വേണ്ട എന്ന് വെച്ച ബീഫ് കറി വീണ്ടും കഴിച്ചു തുടങ്ങി. നന്നായി ഉണ്ടാക്കാനും പഠിച്ചു.

2017 മേയ് 25, വ്യാഴാഴ്‌ച

ഓർമ്മകളുടെ നെല്ലിക്കാമണികൾ




സ്കൂൾ പഠന കാലത്ത്‌, അമ്മ പഠിപ്പിച്ചു തന്നതും സ്വന്തമായി എന്തൊക്കെയോ കാട്ടിക്കൂട്ടിയതുമൊക്കെ ചേർന്ന് ഡാൻസ്‌ എന്നും പറഞ്ഞ്‌ ഞാൻ സ്കൂൾ സാഹിത്യ സമാജങ്ങളിൽ അവതരിപ്പിക്കുമായിരുന്നു.

സ്കൂളിലെ സാഹിത്യ സമാജങ്ങളിൽ  ഒരു ഡാൻസെങ്കിലും എന്റേതായി
ഇല്ലാതിരിക്കില്ല. കലാമൽസരങ്ങൾക്ക്‌ പോകുമ്പോൾ എന്റെ പ്രധാന ഇനം മോണോ ആക്റ്റ്‌ ആണെങ്കിലും ഡാൻസും ഇഷ്ടമായിരുന്നു.

ആ വർഷം ഞാൻ അഞ്ചിൽ പഠിക്കുമ്പോഴാണ്‌ മനസിനെ നൊമ്പരപ്പെടുത്തുന്ന സംഭവം നടക്കുന്നത്‌.

ജില്ലാ കലോൽസവം. സ്കൂളിൽ നിന്നും ഡാൻസിനും പാട്ടിനുമൊക്കെ പങ്കെടുക്കുവാനുള്ളവരെ തിരഞ്ഞെടുക്കുന്നു. ഒരു സിംഗിൾ ഡാൻസ്‌ സെലെക്ഷൻ ഞാൻ പ്രതീക്ഷിച്ചു.

പക്ഷാഭേദത്തിന്റെ ആദ്യ രൂപം ഞാനാദ്യമായി കാണുന്നത് അവിടന്നായിരുന്നു.

തിരഞ്ഞെടുക്കുന്നത് ലളിത ടീച്ചറാണ്‌. അടുത്ത് തന്നെ കട നടത്തുന്ന ജോസേട്ടന്റെ മകൾ റെയ്ച്ചലിനെയാണ്‌ സിംഗിൾ ഡാൻസിനായി സീനിയർ വിഭാഗത്തിൽ തിരഞ്ഞെടുത്തത്. ജൂനിയർ വിഭാഗത്തിൽ തിരഞ്ഞെടുത്തത് റെയ്ച്ചലിന്റെ അനിയത്തി ബിന്ദുവിനെയും.

റെയ്ച്ചലിനെ തിരഞ്ഞെടുക്കുന്നതിന്‌ കാരണം പറഞ്ഞത് അവരുടെ അവസാന വർഷമാണ്‌ അവിടെ എന്നായിരുന്നു.
നാലിൽ നിന്നും അഞ്ചിലേയ്ക്ക് എത്തിയതിനാൽ ജൂനിയർ വിഭാഗത്തിൽ നിന്നും എന്നെ പുറന്തള്ളി.

സിംഗിൾ ഡാൻസിന്‌ സിലക്ഷൻ കിട്ടില്ലെന്ന് മനസിലായി. എങ്കിൽ ഗ്രൂപ്പ് ഡാൻസിലെ സെന്റർ റോൾ തരും എന്നു പ്രതീക്ഷിച്ചു. അതിനും ലളിത ടീച്ചർ തിരഞ്ഞെടുത്തത് റെയ്ച്ചലിനെ തന്നെ. എന്തുകൊണ്ട് എന്നെ തിരഞ്ഞെടുത്തില്ല എന്ന ചോദ്യത്തിന്‌ ടീച്ചർ ഉരുണ്ടുകളിച്ചു. ജോസേട്ടന്റെ ഭാര്യ മേരിച്ചേച്ചിയുടെ ഇടപെടൽ വേണ്ട വിധം ഉണ്ടായിരുന്നു മക്കളെ തിരഞ്ഞെടുക്കുന്നതിൽ.

 വല്ലാതെ സങ്കടം വന്നു. അതെല്ലാം ചൊരിഞ്ഞത് അമ്മയുടെ അടുത്തായിരുന്നു. എന്റെ സങ്കടമെല്ലാം അമ്മയിൽ ദ്വേഷ്യമായി മാറുകയായിരുന്നു എന്ന് ഞാൻ മനസിലാക്കിയിരുന്നില്ല.

തിരഞ്ഞെടുത്തിരുന്നില്ലെങ്കിലും എന്തിനോ വേണ്ടി ഡാൻസ് പ്രാക്റ്റീസ് നടക്കുന്നിടത്ത് വന്നിരിക്കണം എന്ന് ലളിത ടീച്ചർ കല്പന നല്കി. ഉള്ളിൽ പിന്നെയും ഒരു പ്രതീക്ഷ മുള പൊട്ടി. ക്ലാസുകളെല്ലാം കളഞ്ഞ് ഡാൻസ് പഠനം നടത്തുന്നിടത്ത് ഞാനും ചെന്നിരുന്നു. എല്ലാം കണ്ടു പഠിച്ചു. അമ്മയോട് പറഞ്ഞു ടീച്ചർ അവിടെ ചെന്നിരിക്കാൻ പറഞ്ഞിട്ടുണ്ട് എന്ന്.

ഒരു കുഞ്ഞിന്റെ മനസിനെയാണ്‌ മുതിർന്നവർ അമ്മാനമാടുന്നത് എന്ന് മനസിലാക്കിയിരുന്നില്ല. എന്നും വീട്ടിൽ വന്ന്, കണ്ടുപഠിച്ച ഡാൻസ് സ്റ്റെപ്പുകൾ തന്നെ പാടി കളിച്ചു ഹൃദിസ്ഥമാക്കി.

“തിരകളേ... തീരങ്ങളെ....” എന്ന സിംഗിൾ ഡാൻസ് പാട്ടും “പുത്തങ്കായലിൽ താലോലമാടും തോണീ... ” എന്ന ഗ്രൂപ്പ് ഡാൻസ് പാട്ടും പാടി ഞാൻ വീട്ടിലെ എന്റെ വൈകുന്നേരങ്ങൾ ശബ്ദമുഖരിതവും നൃത്തമയവുമാക്കിത്തീർത്തു.

എന്റെ ഡാൻസ് പ്രാക്റ്റീസ് കണ്ട് അമ്മയും സന്തോഷിച്ചു. പക്ഷേ....

കലോൽസവ ദിവസം, തിരഞ്ഞെടുക്കപ്പെട്ട കുട്ടികളെല്ലാവരും ഒരുങ്ങിയിറങ്ങി വണ്ടിയിൽ കയറാൻ പോകുമ്പോൾ... എന്നെ മാത്രം ആരും വിളിച്ചില്ല. വിഷണ്ണയായി... അതിലേറെ സങ്കടത്തോടെ ഞാനും അവരുടെ കൂടെ പുറപ്പെട്ടു. മൽസരയിനം ഡാൻസായിരുന്നില്ല മാപ്പിളപ്പാട്ടും മോണോ ആക്റ്റും ആയിരുന്നെന്നു മാത്രം.

എന്നെ പങ്കെടുപ്പിക്കുന്നില്ലായിരുന്നെങ്കിൽ, എന്തിനെന്റെ ക്ലാസ്സുകൾ കളയിച്ച് എന്നെ നൃത്താഭ്യാസം നടക്കുന്നിടത്ത് ദിനവും കൊണ്ടിരുത്തി എനിയ്ക്ക് പ്രതീക്ഷ തന്നു എന്നെനിയ്ക്ക് ഇന്നും മനസിലാകുന്നില്ല.

എന്തായാലും, എന്റെ മനസിന്റെ വേദനയായിരിക്കാം, ഒരു നൃത്തമൽസരത്തിനും സമ്മാനം കിട്ടിയില്ല. മോണോ ആക്റ്റിന്‌ എനിയ്ക്ക് സമ്മാനം കിട്ടുകയും ചെയ്തു. ആ വർഷത്തെ കലോൽസവം അങ്ങനെ അവസാനിച്ചു.

അടുത്ത വർഷം. ആറാം ക്ലാസ്. ഞാനെന്റെ പതിവു ഡാൻസുമ്പാട്ടുമൊക്കെയായി ഞങ്ങടെ സ്കൂളിലെ സാഹിത്യ സമാജങ്ങളിൽ മാത്രം നിറഞ്ഞു നിന്നു. അക്കൊല്ലത്തെ കലോൽസവം തിരഞ്ഞെടുപ്പ് വന്നു. പതിവുപോലെ ലളിത ടീച്ചർ എന്നെ വിളിപ്പിച്ചു.
“അനുമോൾ പരിപാടിയിൽ പങ്കെടുക്കണം. അമ്മയോട് പറഞ്ഞിട്ട് വരണം നാളെ”

സന്തോഷം. അന്ന് വൈകുന്നേരം വീട്ടിൽ ചെന്നതും അവതരിപ്പിച്ചത് ടീച്ചറുടെ ആവശ്യമായിരുന്നു.

“അനുമോൾ ഒരു പരിപാടിയിലും പങ്കെടുക്കുന്നില്ല എന്ന് നീ ലളിതയോട് പറഞ്ഞേക്കൂ” എന്നായിരുന്നു അമ്മയുടെ മറുപടി. അതെന്തേ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും ചോദിച്ചില്ല.

പിറ്റേന്ന് ടീച്ചറുടെ അടുത്ത് ചെന്ന് കാര്യം അവതരിപ്പിച്ചു.
“അതെന്തേ?” എന്ന് ടീച്ചർ ചോദിച്ചെങ്കിലും “അറിയില്ല” എന്ന് മറുപടി പറയാനേ എനിയ്ക്കറിയുമായിരുന്നുള്ളൂ.
“അമ്മയോട് ചോദിച്ചിട്ടു വരൂ” എന്ന് ടീച്ചർ.

അമ്മയോട് ചോദിച്ചു.
“കഴിഞ്ഞ കൊല്ലം, എന്റെ മോളെ കുറേ കൊതിപ്പിച്ചില്ലേ ടീച്ചർ.എന്നിട്ട് മോളെ പങ്കെടുപ്പിച്ചോ? ഇല്ലല്ലോ? അതുകൊണ്ട് ഇക്കൊല്ലം എന്റെ മോള്‌ ഒന്നിലും പങ്കെടുക്കണ്ട. കളിക്കാൻ ആരേം കിട്ടാഞ്ഞതുകൊണ്ട് അന്വേഷിച്ച് വന്നിരിക്ക്യാ എന്റെ മോളെ. അങ്ങനിപ്പം ആരും ല്യാത്തപ്പോ തിരഞ്ഞെടുക്കാനുള്ളതല്ല എന്റെ മോള്‌“
അമ്മ പ്രസ്താവിച്ചു.

അത് പിറ്റേന്ന് അതേ പടി ടീച്ചറോടും പറഞ്ഞു ഞാൻ. പിള്ള മനസിൽ കള്ളമില്ലല്ലോ.

”ഇത്രയ്ക്ക് വാശി പാടില്ല“ എന്ന് ടീച്ചർമാരുടെയിടയിൽ പിറുപിറുക്കലുകൾ ഉയർന്നെങ്കിലും നമുക്കതൊന്നും ഗൗരവമായി കാണാനുള്ള പ്രായമില്ലല്ലോ. ഞാനെന്റെ പാട്ടിന്‌ പോന്നു.

അത്തവണയും കലോൽസവത്തിന്‌ നൃത്ത മൽസരങ്ങളിൽ ആർക്കും
 ഒന്നും കിട്ടിയില്ല. ദേശീയ ഗാന മൽസരത്തിനു മാത്രം നാലാം സമ്മാനം കിട്ടി!

ഞാനെന്റെ പതിവു സാഹിത്യ സമാജത്തിലെ സിംഗിൾ ഡാൻസും ഗ്രൂപ്പ് ഡാൻസും തിരുവാതിരക്കളികളും പാട്ടും കൂട്ടത്തിൽ കുറച്ച് പഠിത്തവുമൊക്കെയായി നടന്നു.

ദിവസങ്ങളെന്നും അതിവേഗത്തിലാണല്ലോ യാത്ര! ആറാം ക്ലാസും കഴിഞ്ഞ് ഏഴാം ക്ലാസിലെത്തി. എസ്.ആർ.വി.സ്കൂളിലെ അവസാന വർഷമാണത്.

പതിവുപോലെ കലോൽസവം വീണ്ടുമെത്തി. തിരഞ്ഞെടുപ്പുകളും. ലളിത ടീച്ചർ വീണ്ടും എന്നെ വിളിപ്പിച്ചു.
“ഇത്തവണ മൽസരത്തിൽ പങ്കെടുക്കാൻ അമ്മ സമ്മതിക്കുമോന്ന് ചോദിച്ചിട്ട് വരൂ” എന്നെന്നോട്.

ഞാൻ അന്ന് വൈകുന്നേരം അമ്മയോട് ചോദിച്ചു.
“ഇല്ല” ഉത്തരം ഒറ്റ വാക്കിലായിരുന്നു. അഞ്ചാം ക്ലാസ്സിൽ അമ്മയുടെ മോളെ ടീച്ചർമാർ പ്രതീക്ഷ നല്കി അവഗണിച്ചത് അമ്മയുടെ മനസിൽ വാശിയായി ഉറച്ചിരുന്നു.ആ വാശിയിൽ ഒരയവ് വരുത്തുവാൻ അമ്മ തയ്യാറുമല്ലായിരുന്നു.

ടീച്ചറോട് ചെന്ന് പറഞ്ഞപ്പോൾ ടീച്ചർ പിന്നെയും നിർബന്ധിച്ചു കൊണ്ടേയിരുന്നു. അതേ പടി ഞാൻ വീട്ടിലും നിർബന്ധിച്ചുകൊണ്ടിരുന്നു.
“കുഞ്ഞോളേ... ഇല്ല എന്ന് പറഞ്ഞാൽ ഇല്ല എന്നാണെന്ന് നിനക്കറിഞ്ഞൂടെ? പിന്നെയും പിന്നെയും ചോദിച്ചോണ്ടിരുന്നാൽ അത് മാറില്ല” അമ്മയുടെ അന്ത്യശാസനം.

മനസിൽ വല്ലാത്ത സങ്കടം. ഇളം മനസിലെ വേദന ആര്‌ കാണാൻ... ആരോട് പറയാൻ... ആരുമറിയാതെ കരഞ്ഞു.

മുതിർന്നവരുടെ വാശികൾക്കും പക്ഷാഭേദത്തിനും ഇടയിൽ മുറിപ്പെടുന്നത് ഒരു ഇളം മനസാണെന്ന് ആരും മനസിലാക്കിയില്ല. ആരും അന്വേഷിച്ചുമില്ല.

സ്കൂളിൽ നിന്ന്‌ അത്തവണ നൃത്തയിനങ്ങളൊന്നും ഇല്ലായിരുന്നു. ലളിത ടീച്ചറുടെ ആവശ്യം എന്റെ വക മോണോ ആക്റ്റ് ആണ്‌. പിന്നെ മാപ്പിളപ്പാട്ടും.

രണ്ടിനും ചേരണ്ട എന്ന് അമ്മയുടെ ഉഗ്രശാസന.

എന്റെ മനസിലെ പ്രതീക്ഷയെല്ലാം മങ്ങി. ഇനി അമ്മയോട് ചോദിച്ചിട്ട് കാര്യമില്ല. അമ്മ സമ്മതിക്കില്ല. അമ്മയ്ക്ക് വലുത് അമ്മയുടെ വാശിയാണ്‌. അതിൽ എന്റെ ഇഷ്ടങ്ങൾക്ക് സ്ഥാനമില്ല.

ഞാൻ പ്രതീക്ഷ വിട്ടു. കലോൽസവത്തിന്‌ പോകേണ്ടതിന്റെ തലേന്റെ തലേ ദിവസം ലളിത ടീച്ചർ വീട്ടിൽ വന്നു. അമ്മയോട് സംസാരിക്കാൻ. അവരുടെ സംസാരത്തിലൊന്നും ഇടപെടാതെ ഞാൻ എന്റെ വഴിയ്ക്ക് നടന്നു. എനിയ്ക്ക് പ്രതീക്ഷയില്ലാലോ.. ടീച്ചറുടെ നിർബന്ധത്തിനാണോ അതോ എന്റെ ആഗ്രഹത്തിനോടുള്ള ദയവിലാണോ അമ്മ സമ്മതിച്ചത് എന്നറിയില്ല, ഒടുവിൽ അമ്മ സമ്മതിച്ചു. ടീച്ചർ ആശ്വാസത്തോടെ വീട്ടിൽ പോയി.

ഇനിയിപ്പോൾ എപ്പോൾ എന്ത് പഠിക്കാനാ?! ഒരുദിവസം മാത്രമാണ്‌ ബാക്കിയുള്ളത്. അതിനിടയിൽ മാപ്പിളപ്പാട്ടും മോണോ ആക്റ്റും പഠിക്കണം.

പിറ്റേന്ന് ടീച്ചർ ഒരു ക്യാസറ്റ് തന്നു വിട്ടു. വീട്ടിൽ പൊയ്ക്കോളാൻ പറഞ്ഞു. അതിൽ ഏതോ മിമിക്രിക്കാർ അവതരിപ്പിച്ച ഒരു സ്കിറ്റ് ഉണ്ടായിരുന്നു. പിന്നെ ഒരു മാപ്പിളപ്പാട്ടും.

മാപ്പിളപ്പാട്ടിന്റെ കാര്യം പ്രശ്നമല്ലായിരുന്നു. കേട്ട് പഠിച്ചാൽ പോരെ. പക്ഷേ മോണോ ആക്റ്റ്... എങ്ങനെ ചെയ്യണം, എന്ത് ചെയ്യണം എന്നാരും പറഞ്ഞു തരാനില്ല.
“നീ അത് കേട്ട് നിന്റെ മനോധർമ്മം പോലെ ചെയ്യൂ” എന്ന് ടീച്ചർ. ആ ഒരു ദിവസം എനിയ്ക്ക് മാത്രം അവധിയും തന്നു. മോണോ ആക്റ്റ് ചെയ്ത് പഠിയ്ക്കാൻ.

അന്ന് മുഴുവൻ വടക്കേ പറമ്പിലെ കശുമാവിൻ ചുവട്ടിൽ നിന്ന് എന്റെ മോണോ ആക്റ്റ് പഠനം. ഇടയ്ക്കിടെ അമ്മ വന്ന് തിരുത്തിത്തരും. അതുപ്രകാരം മാറ്റം വരുത്തി പിന്നെയും പ്രാക്റ്റീസ്. പിറ്റേന്നത്തേയ്ക്ക് ഏകദേശം ശരിയായി എന്ന് ഒരു ബോധ്യം.

കലോൽസവത്തിന്‌ സ്കൂളിൽ ചെന്ന് നേരെ ടീച്ചറുടെ കൂടെ പുറപ്പെട്ടു. ടീച്ചറുടെ മുന്നിൽ ഒന്ന് അവതരിപ്പിച്ച് അഭിപ്രായം ചോദിയ്ക്കാൻ പോലും സാധിച്ചില്ല.

കലോൽസവ വേദിയിൽ പങ്കെടുക്കാനുള്ള ചെസ്റ്റ് നമ്പർ കിട്ടി. വേദിയ്ക്ക് പുറകിൽ നമ്പർ കാത്തു നില്ക്കുന്ന നേരത്താണ്‌ ടീച്ചറുടെ മുന്നിൽ അത് ആദ്യമായും അവസാനമായും അവതരിപ്പിച്ചത്. ഒരു ഉപ്പയുടെയും മകന്റെയും കഥയായിരുന്നു.

ടീച്ചറിൽ നിന്നും അഭിപ്രായം ലഭിക്കുന്നതിനു മുൻപേ എന്റെ ചെസ്റ്റ് നമ്പർ വിളിച്ചു. ഞാൻ തിരക്കിട്ട് സ്റ്റേജിലേയ്ക്ക്. എന്തെങ്കിലും പറയുന്നതിനും തിരുത്തുന്നതിനും മുൻപ് തന്നെ എനിയ്ക്ക് ഓടി പോകേണ്ടി വന്നതിൽ ടീച്ചറുടെ അന്ധാളിച്ച മുഖം ഇന്നും മനസിലുണ്ട്.

ബോധം വല്യ കാര്യായിട്ട് അന്നും ഇന്നും എനിയ്ക്കില്ലാത്തത് ഒരു വിധത്തിൽ ഉപകാരമായി. ബോധമുണ്ടാകുന്നിടത്താണല്ലോ പേടിയുണ്ടാകുക. ബോധമില്ലാത്തിടത്ത് എന്ത് പേടി!! രണ്ടും കല്പിച്ച് സ്റ്റേജിൽ കയറി. പഠിച്ചുവെച്ചതെല്ലാം ഒന്നൂടെ അപ്പോഴത്തെ മനോധർമ്മം കൂടി ചേർത്ത് അവതരിപ്പിച്ച് മോണൊ ആക്റ്റിന്റെ ഭാഗമായി തന്നെ സദസ്സിനോട് റ്റാറ്റ പറഞ്ഞ് വേദിയുടെ പുറകിലേയ്ക്ക്.

അതുകഴിഞ്ഞ് മാപ്പിളപ്പാട്ടിന്റെ മൽസാരാർത്ഥിയായി വേഷം കെട്ടൽ. അറബ് മാഷായ ജമാലുമാഷ് എവിടന്നോ സംഘടിപ്പിച്ച തട്ടമൊക്കെയിട്ട് “ആരംഭ പൂത്തിരി വന്നല്ലോ അതിലായിരമാശകൾ പൂത്തല്ലോ...” എന്ന് മാപ്പിളക്കുട്ടിയായി പാട്ടും പാടി ഇറങ്ങി.

ഫലപ്രഖ്യാപനം എന്റെ തലവേദനയേ ആയിരുന്നില്ല. സമ്മാനം എന്നത് ഒരിക്കലും ലക്ഷ്യവും ആയിരുന്നില്ല. ചെയ്യേണ്ടത് ചെയ്യുക. അത് തീർന്നാൽ പിന്നെ എനിയ്ക്ക് പങ്കില്ല. സമ്മാനം കിട്ടും എന്ന് പ്രതീക്ഷിച്ച് ഒരിക്കലും ഒന്നും ചെയ്യരുത് എന്നായിരുന്നു എന്നും അമ്മ പറഞ്ഞ് പഠിപ്പിച്ചിട്ടുള്ളത്. നിരാശ ഒഴിവാക്കുന്നതിനുള്ള ആദ്യ ബാലപാഠം. അതുകൊണ്ടുതന്നെ തോൽവികളും ജയങ്ങളും അന്നും ഇന്നും ഒരുപോലെ... ഒന്നിനുവേണ്ടിയും ആവശ്യത്തിൽ കൂടുതൽ ആഗ്രഹിക്കാറില്ല.

സമ്മാനം പ്രഖ്യാപിച്ചപ്പോൾ എന്റെ മാപ്പിളപ്പാട്ട് ഏത് വഴിയ്ക്ക് പോയെന്നറിയില്ല!!! പക്ഷേ, മോണോ ആക്റ്റിന്‌ സമ്മാനമുണ്ട്!ഒന്നാം സമ്മാനം!!  അവിടന്ന് അതിന്റെ സർട്ടിഫിക്കറ്റും വാങ്ങി പോന്നു.

പിറ്റേന്ന് അസംബ്ലിയിൽ വിജയൻ മാഷ് അടുത്തേയ്ക്ക് വിളിച്ച് ചേർത്ത് നിർത്തി, “ എസ്.ആർ.വി.യുടെ മാനം കാക്കാൻ ഇവളേയുണ്ടായുള്ളൂ... മിടുക്കി! എല്ലാവരും ഒന്ന് കയ്യടിച്ചേ” എന്ന് പറഞ്ഞത് ഇന്നും ഓർമ്മയിൽ മങ്ങാതെ...

അന്നും ഇന്നും കളിക്കൂട്ടുകാരിയായ സ്വർണ്ണയാണ്‌ പറഞ്ഞത്, അന്നത്തെ പത്രത്തിൽ എന്റെ പേരുണ്ടായിരുന്നു എന്ന്. അനുമോൾ കെ.എം. (എസ്.ആർ.വി. യു.പി. സ്കൂൾ, ചെന്ത്രാപ്പിന്നി).

വീട്ടിൽ പത്രം വാങ്ങാനുള്ള സാമ്പത്തികമൊന്നും ഇല്ലാതിരുന്നതുകൊണ്ട് പത്രത്തിൽ ആദ്യമായി അച്ചടിച്ചു വന്ന എന്റെ പേര്‌ ഞാൻ കണ്ടിട്ടില്ല.

വർഷങ്ങൾക്കിപ്പുറം, അച്ചടി മാധ്യമങ്ങളിലും ദൃശ്യമാധ്യമത്തിലും ലേഖിക, സമന്വയം എന്നതിന്റെയൊക്കെ ലേബലിൽ എന്റെ പേരെഴുതി കണ്ടിട്ടുണ്ടെങ്കിലും അന്ന്... വർഷങ്ങൾക്ക് മുൻപ്... എന്റെ കലയുടെ അംഗീകാരമായി അച്ചടി മഷി പുരണ്ട എന്റെ പേര്‌ കാണുവാൻ സാധിക്കാഞ്ഞതിൽ ഇന്നും നഷ്ടബോധമുണ്ട്... ഇനി ഒരിക്കലും അത് സാധിക്കില്ല എന്നറിയാവുന്നതുകൊണ്ട് തന്നെ ആ നഷ്ട ബോധത്തിന്റെ ആഴവും കൂടുന്നു...


നന്ദി: സ്കൂൾ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഉണർവ്വുണ്ടാക്കുവാനായി പഴയ സ്കൂൾ ഓർമ്മകൾ ചികഞ്ഞെടുത്തെഴുതാൻ എന്നെ പ്രേരിപ്പിച്ച രഘുമാഷ് എന്ന ഞങ്ങളുടെ സ്വന്തം രഘുവിന്‌.